Wednesday, March 10, 2010

ചില നാടകകഥകള്‍

മലയാള നാടകവേദിക്ക്‌ ഭാരിച്ച്‌ സംഭാവനകള്‍ നല്‍കണമെന്ന ആഗ്രഹവുമായി നടന്നിരുന്ന ഒരു കാലം. എന്‍ എന്‍ പിള്ളക്കും തോപ്പില്‍ ഭാസിക്കും ശേഷം ആര്‍ എന്ന ചോദ്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. പല തവണ നാടകങ്ങളെക്കുറിച്ചു നാടകീയമായി സംസാരിക്കുകയും തടിച്ച പുസ്തകങ്ങള്‍ കൈയില്‍ വെച്ചു നടക്കുകയും ചെയൂക വഴി ഞാന്‍ ഒരു സംഭവമാണെന്നു നാട്ടിലെ കൂട്ടുകാരില്‍ ഒരു ബോധം ബോധപൂര്‍വ്വം വളര്‍ത്തുകയും ചെയ്തു.

അങ്ങനെ ഒരിക്കല്‍ നാട്ടില്‍ വച്ച്‌ എന്റെ ചില കൂട്ടുകാര്‍ ചേര്‍ന്ന് ഒരു നാടകം അവതരിപ്പിക്കാന്‍ പരിപാടിയിട്ടു. നാട്ടിലെ ആര്‍ട്‌സ്‌ ക്ലബിന്റെ വാര്‍ഷികമാണ്‌ ഞങ്ങളുടെ വേദി. പതിവു പോലെ ഊരാക്കുടുക്കായ സംവിധാനം എന്റെ തലയില്‍ വന്നു. കാര്യത്തോടടുത്തപ്പോള്‍ എന്റെ മുട്ടിടിക്കാന്‍ തുടങ്ങി. കാശു മുടക്കി നാടകം സ്പോണ്‍സര്‍ ചെയാന്‍ നാട്ടിലെ അവെയ്‌ലബിള്‍ പുലികള്‍(അവെയലബിള്‍ പി ബി എന്നൊക്കെ പറയുമ്പോലെ) തയാറവുകയും ചെയ്തപ്പോള്‍ സംഗതി സീരിയസായി.

അവസാനം ഒരു നാടകം ഒരു വിധം എഴുതിയുണ്ടാക്കി.പലരും പല അഭിപ്രായങ്ങളും പറഞ്ഞു പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ചു അത്‌ ഒരു സാധാ നാടകം ആയി.( ഉദാ: പെരിച്ചാഴികളെ നിങ്ങള്‍ക്കൊരാലയം) റിഹേസലിന്റെ സമയം വന്നപ്പോളാണ്‌ ഞാന്‍ ശരിക്കും പാടു പെടാന്‍ തുടങ്ങിയത്‌. കഥാപത്രങ്ങള്‍ ഓരൊരുത്തരായി ഡയലോഗ്‌ മറക്കുന്നു. റിഹേസലിനാകട്ടെ അധികം സമയവുമില്ല. ഒടുവില്‍ ടെക്‍നോളജി ഭഗവതിയുടെ സഹായം തേടി. കമ്പ്യൂട്ടര്‍ ഉപയൊഗിച്ചു ഡയലോഗുകള്‍, സംഗിതം എല്ലാം റെഡിയായി അങ്ങനെ നാടകത്തിനു അരങ്ങൊരുങ്ങി. ഒരു വിധം രണ്ട്‌ റിഹേസലുകള്‍ . റിഹേഴ്‌സല്‍ ഒരു കുഞ്ഞു കുടുസു മുറിയില്‍ നടത്തി.

അങ്ങനെ നാടകത്തിന്റെ സുദിനമായി.മുളയും കവുങ്ങുമെല്ലാം കൊണ്ട്‌ നിര്‍മ്മിച്ച്‌ വേദി കണ്ടതും ഞാന്‍ ലാദനെ കണ്ട ബുഷിനെപ്പോലെ ഞെട്ടി. ഒരു എഴെട്ടു മീറ്റര്‍ വരുന്ന എമണ്ടന്‍ വേദി. രണ്ടു ദിവസം മുന്‍പ്‌ വേദി പണിയുമ്പോള്‍ ഞാന്‍ വന്നു നോക്കിയിരുന്നു അന്ന് അതൊരു കുഞ്ഞു വേദി . പെട്ടെന്ന് രണ്ടു ദിവസംകൊണ്ട്‌ വേദി വല്ലാതെ വളര്‍ന്നു പോയി. സംഗതി തിരക്കിയപ്പൊളാണു ഒരു കാര്യം മനസ്സിലായത്‌. ഈ പരിപാടിക്കു 10ഓളം സ്പോണ്‍സര്‍മാരുണ്ട്‌. അവരുടെയെല്ലാം മക്കള്‍ അവതരിപ്പിക്കുന്ന സിനിമാറ്റിക്‌, തിരുവാതിര തുടങ്ങിയ സമൂഹ സംഘനിര്‍ത്തങ്ങള്‍ ഉണ്ട്‌. 10-12 കുട്ടികള്‍ ഒന്നിച്ചു ചാടിക്കളിക്കുന്ന പരിപാടികള്‍ വന്നപ്പോള്‍ തന്‍തമാര്‍ കാശിറക്കി. അങ്ങനെ വേദി ഭീകരമായിപ്പോയി.

ഞങ്ങളാകട്ടെ മൂന്നു നാലു മീറ്ററിന്റെ സ്പ്പേസിലാണ്‌ റിഹേസല്‍ ചെയ്തത്‌. ഇതു പാരയാവുമെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. ഇനിയൊരു റിഹേസലിനു സമയമില്ലതാനും എന്‍തായാലും വരുന്നതു വരട്ടെ. ഞാന്‍ നമ്മുടെ അഭിനേതാക്കളോടു പറഞ്ഞു. വേദി നിറഞ്ഞു കളിക്കണം. ടൈമിങ്ങും റെക്കൊഡിംഗും എല്ലാം സൂക്ഷിക്കണം.

നാടകത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ ഉരുണ്ടുകൂടിതുടങ്ങി. വിഷയം സാമൂഹികമാണ്‌. ഒരു ബാഹ്യശക്തിവന്നു സമാധാനപൂര്‍ണ്ണമായ സമൂഹത്തില്‍ വര്‍ഗ്ഗീയചേരിതിരിവുകള്‍ സൃഷ്‌ടിക്കുന്നു.അങ്ങനെ തമ്മിലടിച്ചു തകര്‍ന്ന സമൂഹം ഉയിര്‍ത്തെഴുന്നേറ്റ്‌ ഈ ബാഹ്യശക്തിയെ പുറംതള്ളുന്നു. ഇതാണു ബോട്ടം ലൈന്‍.

നാടകം ജോറായി മുന്നേറി. അവസാന രംഗമായി.
സ്റ്റേജില്‍ ഇപ്പോള്‍ നായകനടങ്ങുന്ന ജനം ഒരു വര്‍ഗ്ഗീയലഹളയില്‍ തമ്മിലടിച്ചു വീഴുന്നു. അവിടെ വില്ലന്‍ സന്‍തൊഷസൂചകമായി വിജയഭേരിമുഴക്കുന്നു. തകര്‍ന്നുകിടക്കുന്ന ആ ജനതക്കിടയില്‍ വേദനയോടെ വീണുകീടക്കുന്ന ജനതയെക്കുറിച്ചോര്‍ത്ത്‌ നെഞ്ചുപൊട്ടി നില്‍ക്കുന്നു ആ നാടിന്‍ലെ ക്രൈസ്തവപുരോഹിതന്‍. വില്ലന്‍ ഡയലോഗ്ഗുകള്‍ മുഴക്കുന്നു.

ഇതിനിടയില്‍ ഒരു അബദ്ധം സംഭവിച്ചു. വര്‍ഗ്ഗീയലഹള നടക്കുന്നതിനിടെ ചില നടന്മാര്‍ വല്ലാതങ്ങു ഓവറായി. അടിപിടി വളരെ ഒറിജിനല്‍ ആയി. എല്ലാവരും കൂടി വേദിയുടെ ഒരു മൂലക്കുവീണു. . നായകന്‍ വീണതു കാലുമടങ്ങി. നായകന്റെ മുകളില്‍ വേറെ രണ്ടു കഥാപാത്രങ്ങളുംകൂടി വീണു. വില്ലന്റെ പ്രകടനങ്ങളും ആക്രൊശങ്ങളും തുടരുമ്പോള്‍ തളര്‍ന്നു വീണനായകനു ഊര്‍ജം വീണ്ടു കിട്ടുന്നു. പുരൊഹിതന്‍ പ്രഥനാ നിമഗ്നന്‍ . നായകന്‍ വീണ്ടും ഉണര്‍ന്നെണീട്ടു വില്ലനെ കത്തികൊണ്ട്‌ കുത്തിവീഴ്‌ത്തുന്നതാണ്‌ ഞാന്‍ പ്ലാന്‍ ചെയ്തത്‌.

പക്ഷെ ഇപ്പോള്‍ നായകന്‍ സ്റ്റേജിന്റെ ഒരു മൂലയില്‍. വില്ലനാകട്ടെ മറ്റേ മൂലയിലും. നായകന്‍ വില്ലനെ ആക്രമിക്കാനായി എണീറ്റു. അപ്പോഴാണ്‌ ആ യാതാര്‍ഥ്യം മനസ്സില്ലവുന്നത്‌. കാലുമടങ്ങിക്കിടന്നിരുന്ന നായകന്റെ കാല്‍ കോച്ചിപ്പിടിച്ചു. നായകനു അനങ്ങാന്‍ വയ്യ. ഒരടി കഷ്ടപ്പെട്ട്‌ നായകന്‍ നടന്നു നീങ്ങി. പക്ഷെ ഇനി വയ്യ. സ്റ്റേജില്‍ പിന്നെയും കിടക്കുന്നു നാലഞ്ചു മീറ്റര്‍ ഭാക്കി. നായകന്‍ അനങ്ങുന്നില്ല. നാടകം റെക്കോഡഡ്‌ ആയതുകൊണ്ട്‌ സ്റ്റേജില്‍ ഒരു അഡജസ്റ്റുമെന്റും നടക്കില്ല.
വില്ലന്‍ ഒരു സൈഡില്‍ അനിവാര്യമായ കുത്തും പ്രതീക്ഷിച്ചു നില്‍ക്കുന്നു. നായകന്‍ കത്തിയുമായി ചിന്‍താവിഷ്ടനായി നില്‍ക്കുന്നു. ക്യാ കരേഗ?

സംഘട്ടനത്തിന്റെ പാശ്ചത്തല സംഗീതം പ്ലേ ആയിത്തുടങ്ങി. ഒന്നും നടക്കുന്നില്ല. പെട്ടെന്ന് വേദിയിലെ പൂരോഹിതന്‍ അവസരത്തിനൊത്തുയര്‍ന്നു. ആള്‍ കത്തി പിടിച്ചു വാങ്ങി വില്ലനിട്ടു ചാമ്പി! അങ്ങനെ പുരോഹിതന്റെ ആദ്യ കൊലപാതക ചരിത്രം അവിടെ കുറിക്കപ്പെട്ടു.

എപിലോഗ്‌ 1

പിറ്റേന്ന് നാട്ടിലെ ലോക്കല്‍ ചാനലില്‍ വന്ന വാര്‍ത്ത: കരള്‍ പിളരും കാലത്തില്‍ വര്‍ഗീയകോമരങ്ങള്‍ ഉറഞ്ഞു തള്ളുമ്പോള്‍ പുരോഹിതര്‍ പോലും ആയുധമെടുക്കുന്ന ചരിത്രത്തിന്റെ കഥ പറഞ്ഞ നാടകം പ്രേക്ഷകരുടെ ഹൃദയത്തെ പിടിച്ചുലച്ചു.....!
അതിനു ശേഷം ഒരു നാടകം സംവിധാനം ചെയാന്‍ വേറേ ഒരു ക്ലബ്ബുകാര്‍ വിളിച്ചപ്പോള്‍ ഞാന്‍ ക്ലൈമാക്‍സ്‌ അനൗന്‍സ്‌ ചെയ്തു. അഞ്ചാറു പുരോഹിതന്മാര്‍ (ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ ) ചേര്‍ന്നു വില്ലനെ തല്ലിക്കോല്ലുന്നു.


എപിലോഗ്‌ 2
പണ്ട്‌ മാതൃഭൂമിയില്‍ വായിച്ച ഒരു നാടകപുരാണം
നാടകം: രാമായണം
സമുദ്രം താണ്ടി ഹനുമാന്‍ അശോകവനിയില്‍ എത്തുന്നതാണ്‌ രംഗം. സിനിമയിലണെങ്കില്‍ സ്പെഷ്യല്‍ എഫക്റ്റ്‌ വെച്ചു സംഗതി ഗംഭീരമായി കാണിക്കാം. പക്ഷെ നാടകത്തിന്റെ പരിമിതികള്‍ കാരണം ഹനുമാന്റെ ജമ്പ്‌ ഒരു കപ്പിയും കയറും വെച്ചാണ്‌ പ്ലാന്‍ ചെയ്തത്‌. ഹനുമാനെ വേദിയുടെ മുകളില്‍ ഉറപ്പിച്ച്‌ ഒരു കപ്പി വഴി അരയില്‍ കയര്‍കെട്ടി മെല്ലെ കയര്‍ ലൂസ്സാക്കി പതുക്കെ ലാന്റ്‌ ചെയ്യിക്കാനായിരുന്നു പദ്ധതി. സ്റ്റേജിനു പുറകിലിരുന്നു ഒരാള്‍ കയര്‍ സൂക്ഷമതയോടെ ഓപ്പറേറ്റ്‌ ചെയ്യാമെന്നേറ്റു. അനങ്ങെ ഹനുമാന്‍ സ്റ്റേജിനുമുകളില്‍ കയറി ചാടാന്‍ പോസ്‌ ചെയ്തു.
നാടകം ലേറ്റ്‌ ആയതുകൊണ്ടു നമ്മുടെ കയര്‍ ഓപറേറ്റര്‍ ഉറങ്ങിപ്പോയി. പ്‌ധിം! ഹനുമാന്‍ വേദിയില്‍ നടുതല്ലി അശോകവനിയിലെ സീതക്കു സമീപം. ആ ആഘാതത്തില്‍ ഹനുമാന്‍ പുളയവെ പെട്ടെന്നുണ്ടായ ഞെട്ടല്‍ മറിച്ചു വച്ചു സീത ചോദിച്ചു.
"ആഞ്ജനേയാ, അങ്ങു ആര്യ പുത്രനെ കണ്ടോ?"
ഹനുമാന്‍ നടു ഉഴിഞ്ഞുകൊണ്ട്‌" ഞാനൊരു ----- മോനെയും കണ്ടില്ല കൊച്ചേ. പക്ഷെ ഇതു കഴിഞ്ഞിട്ടു എനിക്കൊരുവനെ കാണണം. ആ കയറും പിടിച്ചു പുറകില്‍ നില്‍ക്കുന്ന കുരുത്തം കെട്ടവനെ. കള്ളക്കഴുവേറി *%*?%"

എപിലോഗ്‌ 3

സുഹൃത്തായ ഒരു നാടകപ്രവര്‍ത്തകന്‍ പറഞ്ഞ പുരാണം.
നാടകം: യേശുചരിതം.
യേശുവിനെ കുരിശില്‍ തറക്കുന്ന രംഗം. യേശു കുരിശിലേറിനില്‍ക്കുന്നു. യേശുവിനെ ചാട്ടവാറുകൊണ്ടടിക്കുന്ന രാജകിങ്കരന്‍. യേശുവിന്റെ അവസ്ഥയില്‍ യേശുവുനഭിമുഖമായി നിന്നു നെഞ്ചുപൊട്ടി കരയുന്ന മൂന്നു സ്ത്രീകള്‍. സ്റ്റേജിന്റെ ഒരു വശത്തു നിന്നു നാടകം വീക്ഷിക്കുന്ന സംവിധായകന്‍.

രംഗത്തിന്റെ ഇന്റന്‍സിറ്റി കൂടിവരുന്നു. ക്രൂരമായ പീഡനങ്ങള്‍ എല്‍പ്പിച്ചുകൊണ്ട്‌ കിങ്കരന്‍ മുന്നേറുന്നു. യേശു ഉടുത്തിരിക്കുന്നത്‌ ഒരു തോര്‍ത്താണ്‌. ചാട്ടാവാര്‍ ഒന്നു കൂടി വീശിയപ്പോള്‍ യേശുവിന്റെ തോര്‍ത്ത്‌ സ്ഥാനം മാറി. അകത്തെ ജോക്കി ബ്രാന്റ്‌ അടിവസ്ത്രം പുറത്തു കാണാന്‍ തുടങ്ങി.

യേശുവിനു സമീപം യേശുവിനഭിമുഖമായി നിന്നു വിലപിച്ചിരുന്ന ഒരു നടിക്കാകെ ചിരിപൊട്ടി. അവര്‍ ചിരിയടക്കാനാവതെ കുലുങ്ങിച്ചിരിക്കാന്‍ തുടങ്ങി. അവര്‍ വേദിയിക്കു പുറം തിരിഞ്ഞാണു നില്‍ക്കുന്നത്‌. അതുകൊണ്ട്‌ സദസ്യര്‍ക്ക്‌ അത്‌ വിതുമ്പലായേ തോന്നു( പഞ്ചാബി ഹൗസിലെ ഹനീഫയുടെ പൊട്ടിക്കരച്ചില്‍ ഓര്‍ക്കുക).
വേദിയുടെ സൈഡില്‍ നിന്നു നാടകം കാണുന്ന സംവിധായകനു അതു നന്നായി പിടിച്ചു. ആള്‍ക്ക്‌ പെട്ടെന്നൊരു ബുദ്ധി തോന്നി. ഒരു നടി മാത്രം വിതുമ്പുന്നു. മറ്റു രണ്ടു പേരും കൂടി ഒന്നു വിതുമ്പിയാല്‍ രംഗം ഒന്നു കൊഴുക്കും.

സംവിധായകന്‍ സൈഡില്‍ നിന്നും മറ്റു രണ്ടു നടിമാരോടുമായി പതുക്കെ വിളിച്ചു പറഞ്ഞു. " ചിരിക്കൂ, പൊട്ടിച്ചിരിക്ക്‌"

നടിമാര്‍ക്ക്‌ ആദ്യം സംഗതി കത്തിയില്ല. സംവിധായകന്‍ വീണ്ടും പറഞ്ഞു" ചിരിക്കൂ, കുലുങ്ങിച്ചിരിക്കൂ"
ഒരു നടി സംഗതി മനസ്സിലാക്കി ചിരിക്കാന്‍ തുടങ്ങി. സംവിധായകന്‍ മറ്റേ നടിയെ ലക്ഷ്യമാക്കി വീണ്ടും പറഞ്ഞു.
വേദിയിലുള്ള മറ്റു രണ്ടു കഥാപത്രങ്ങള്‍ക്കു കൂടി ഈ മെസ്സേജ്‌ കിട്ടി. സംവിധായകന്‍ ചിരിക്കാന്‍ പറയുന്നു. യേശുവിനെ ആഞ്ഞു തല്ലുന്ന കിങ്കരനായിരുന്നു ഒരാള്‍. ആള്‍ ഒന്നു പൊട്ടിച്ചിരിച്ചു തല്ല്‌ പൂര്‍വ്വാധികം ഭംഗിയാക്കി.

ഇതോടൊപ്പം നമ്മുടെ സാക്ഷാല്‍ യേശുവും ഇതു കേട്ടു. ഇനി സംവിധായകന്‍ ഇതു തന്നോടാണോ പറഞ്ഞത്‌? എന്‍തായാലും കുരിശില്‍ കിടന്ന് യേശുവും പാസ്സാക്കി ഒരു രസികന്‍ ചിരി ....!

8 comments:

Minesh Ramanunni said...

നാടകവേദിയില്‍ ഇത്തരം ഒരു പാടുകഥകള്‍ ഉണ്ട്‌. ഇനി ബാക്കി കഥകള്‍ സാവധാനം പറയാം

Rainbow said...

amusing stories.... enjoyed very much.... keep posting...
best wishes

നന്ദകുമാര്‍ എടപ്പാള്‍ said...
This comment has been removed by a blog administrator.
Vipin said...

കൊള്ളാം നന്നായിടുണ്ട് !!!...പണ്ട് ആരോ പറഞ്ഞ ഒരു കഥയാണ് പെട്ടന് ഓര്മ വന്നത് ...നാടകത്തിലെ നടനോട് പറഞ്ഞിരുനത് സ്റ്റേജില്‍ കയറിയിട് ഊതികൊണ്ട് (അഭിനയികണം ) എന്തോരുശ്നം എന്ന് പറയണം എന്നാരുന്നു...നടന്‍ സ്റ്റേജില്‍ കയറി ഒരു കാച്ചങ്ങു കാച്ചി ....തോര്തൊക്കെ വീശി ഡയലോഗ് "ഊതികൊണ്ട് എന്തോരുശ്നം"....

മഹേഷ്‌ മഠത്തിൽ said...

വളരെ നന്നായിട്ടുണ്ട്, ഇനിയും ഒരുപാട് കഥകള്‍ പ്രതീക്ഷിക്കുന്നു ......
മഹേഷ്‌ മഠത്തില്‍

Sree said...

valare nannayittunudu.. Keep writing...

പട്ടേപ്പാടം റാംജി said...

'ആയിരം തലൈ വാങ്കി അഥവ അപൂര്‌വ ചിന്താമണി' എന്ന ഒരുമണിക്കൂര്‍ നടകമാണ്‌ ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. ഇത്തരം സംഭവങ്ങള്‍ മാത്രം നിറച്ച അവതരണയോഗ്യമായ ഒരത്യുഗ്രന്‍ ഹാസ്യ നാടകം.

anju minesh said...

kalakki