Sunday, December 12, 2010

ജൈവായുധം അഥവാ ഉണ്ണി മധുരം !!!!






ഒന്നാം ക്ലാസില്‍ ലത ടീച്ചര്‍ പറഞ്ഞപ്പോള്‍ ആണ് കുവൈറ്റില്‍ സദ്ദാം ഹുസൈന്‍ രാസായുധം പ്രയോഗിക്കാന്‍ സാധ്യത ഉണ്ടെന്നു ഉണ്ണിക്കുട്ടനു മനസിലായത്. കൃഷ്ണന് ചക്രവും മുരുകന് വേലും പോലെ സദ്ദാമിന്റെ സ്പെഷ്യല്‍ എന്തോ ഒരു സാധനമാണ് ഈ രാസായുധം എന്നേ മനസിലാക്കിയുള്ളൂ. കുവൈറ്റില്‍ സംഭവിച്ചേക്കാവുന്ന അപകടം ഒഴിവാക്കാന്‍ ഒരു മിനുട്ട് ഒന്നാം ക്ലാസിലെ പിള്ളേര്‍ എല്ലാം മൌനം ആചരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഉറക്കെ ക്ലാസില്‍ വിളിച്ചു പറഞ്ഞു. "മിണ്ടാതിരിയെട കഴുതകളെ. നമുക്ക് മൌനം ആചരിക്കാം".

"മുഴങ്ങട്ടങ്ങനെ മുഴങ്ങട്ടെ
കോഴിക്കൊട്ടങ്ങാടി മുഴങ്ങട്ടെ
 മൌന ജാഥ മുഴങ്ങട്ടെ" എന്ന പഴമൊഴി വലിച്ചെറിഞ്ഞ ഉണ്ണിക്കുട്ടന്റെ മൌനാചരണം വിജയിച്ചു. സദ്ദാം രാസായുധം പ്രയോഗിച്ചില്ല. അപ്പോള്‍ ഒന്ന് മനസിലായി. ഇവിടെ മൌനം ആചരിച്ചാല്‍ അങ്ങ് ഇറാക്കിലിരിക്കുന്ന സദ്ദാം വരെ അനുസരിക്കും.
അന്ന് വൈകിട്ട് പതിവ് പോലെ അങ്ങാടി മൊത്തം സര്‍വേ ചെയ്തു വീട്ടില്‍ എത്തിയ ഉണ്ണിക്കുട്ടനോട് മേനോന്‍സ് ചോദിച്ചു
 " എന്താടാ ഇത്രയും വൈകിയേ ? "
മനസ്സില്‍ മുഴുവന്‍ പുതിയ സമരായുധം പ്രയോഗിക്കാനുള്ള ത്വര . ഒന്നും മിണ്ടാതെ ഒരു മിനിറ്റ് മൌനം ആചരിക്കാന്‍ തീരുമാനിച്ചു . അന്‍പത്തിയഞ്ചാം  സെകന്റില്‍  പുളി വടി ആകാശത്ത് വട്ടമിട്ടു പറക്കുന്നത് കണ്ടതും ഉണ്ണിസ് കാച്ചി
" അയ്യോ, കാലു വേദന കാരണം നടക്കാന്‍ വയ്യായിരുന്നു "
മേനോന്‍ വടി പിന്‍വലിച്ചു വീടിന്റെ ഇറയത്ത് വെച്ചു.  സദ്ദാം വരെ മൌന ജാഥയില്‍ വീഴും. മേനോന്‍സ് നഹി!!!

പിന്നെയാണ് ജൈവായുധം എന്ന ടേം മാതൃഭൂമി പുറത്തു കൊണ്ടു വന്നത് . ഇതും പല ഭീകരന്മാരുറെയും കൈയില്‍ ഉണ്ടത്രേ. രുകുവമ്മ കൃഷിവകുപ്പിലെ ജീവനക്കാരിയായത് കൊണ്ടു ജൈവവളം എന്നത് മണ്ണിര കമ്പോസ്റ്റ് ഒക്കെ ആണെന്നുള്ള ജി കെ ഉണ്ണിക്കുട്ടനുണ്ട് .സയന്‍സ് പഠിപ്പിച്ച ഗോപാലകൃഷ്ണന്‍ മാഷ്‌ ഒരിക്കല്‍ പറഞ്ഞു ജീവനുള്ളവയില്‍ നിന്നും ഉണ്ടാവുന്നതാണ് ജൈവം . ജീവനുള്ളവരുടെ ആയുധം ജൈവായുധം. ഉണ്ണിക്കുട്ടന്‍ മനസ്സില്‍ കുറിച്ച് വെച്ചു.
ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടുന്നത് രണ്ട് അവസരങ്ങളില്‍ ആണ് എന്ന് ഉണ്ണിക്കുട്ടന്‍ ഒബ്സേര്‍വ് ചെയ്തിട്ടുണ്ട്. ഒന്ന് അയാളുടെ കല്യാണദിവസവും മറ്റൊന്ന് അവന്റെ മരണ ദിവസവും.

കല്യാണത്തിന്റെ അന്ന് ഞെളിഞ്ഞു നടക്കുന്ന ചെക്കന്മാര്‍ പലപ്പോഴും ഉണ്ണിക്കുട്ടന്റെ അസൂയക്ക്‌ കാരണം ആയിട്ടുണ്ട്‌ കാരണം മറ്റൊന്നുമല്ല അന്ന്  വരെ ഇവന്മാരെ മൈന്‍ഡ് ചെയ്യാത്തവര്‍ പോലും  കല്യാണദിവസം ഇവരെ ബഹുമാനത്തോടെ നോക്കുകയും സംസാരിക്കുകയും ചെയ്യം.
 മാത്രമോ കല്യാണദിവസം ഇവന്മാര്‍ക്കെല്ലാം നല്ല വിനയം ആയിരിക്കും. കണ്ടിട്ടില്ലാത്ത ആളുകളോട്  വരെ ഹൌ ആര്‍ യു ചോദിക്കും. കുഞ്ഞു കുട്ടികളെ എടുത്തു ഉയര്‍ത്തും. കാണുന്ന മാക്രികളെ ഒക്കെ വിളിച്ചു ഫോടോ എടുപ്പിക്കും.
ഇതു കാണുമ്പോള്‍ ഉണ്ണിക്കുട്ടന്‍ ചിന്തിക്കാറുണ്ട്" ഇതുപോലൊരു മുഹൂര്‍ത്തത്തിനു  ഇനി ഇരുപത്തൊന്നു വയസ്സ് വരെ വെയിറ്റ് ചെയ്യേണ്ടേ പണിക്കര്‍ പറഞ്ഞതനുസരിച്ച്. അന്യജാതി എന്ന് ഉറപ്പായത് കൊണ്ടു ഒളിച്ചോട്ടം ആയിരിക്കും അന്ന് ഇതുപോലെ ഷൈന്‍ ചെയ്യാന്‍ പറ്റുമോ? അതോ മേനോന്‍-വടി കോമ്പിനേഷന്‍  ആവുമോ അന്നത്തെ പ്രധാന ഇവന്റ് ?"
അങ്ങനെയിരിക്കെ  മേനോന്‍റെ അകന്ന ബന്ധുവായ മനോജേട്ടന്റെ മംഗല്യം വന്നു. നാട്ടില്‍ വായിനോക്കി നടന്നു തല്ലു കൊണ്ടാവാനാണ്. പല വട്ടം. പിന്നെ ഒരു ഗുണം ഉള്ളത് പുള്ളിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ ഇല്ല എന്നതാണ് .
 സബസേ  ചോട്ടാ  ഹൈ ഉണ്ണിക്കുട്ടന്‍ !

അത് വലിയ ഒരു ഗുണം ആണ് . ഈ പേര് പറഞ്ഞു നാരങ്ങ വെള്ളം വിതരണം, ചെറുനാരങ്ങ വിതരണം, പനിനീര് തളിക്കല്‍ തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ണിക്കുട്ടനു കിട്ടും എന്നുറപ്പാണ്. അഞ്ചാം ക്ലാസിലെ അമ്മിണിക്കുട്ടി. ഏഴു ബി യിലെ സംഗീത  എന്നിവര്‍ എന്തായാലും വരും കല്യാണത്തിന്. അപ്പോള്‍ അവരുടെ മുഖത്ത് തന്നെ പനിനീര്‍ തളിക്കണം. ഹോ കോരിത്തരിച്ചു. 
കല്യാണത്തിന്റെ രണ്ട് ദിവസം മുന്‍പ് തുടങ്ങിയതാണ്‌ ഈ മനോജേട്ടന്റെ ശല്യം.
"ദാ നിനക്ക് ചേട്ടന്റെ ചേച്ചിയോട് സംസരിക്കെണ്ടേ ? നമുക്ക് ചന്ദ്രേട്ടറെ എസ് ടി ഡി ബൂത്തില്‍ കയറി വിളിക്കാം"
"ഏയ് എനിക്ക് സംസാരിക്കേണ്ട " ഉണ്ണിക്കുട്ടന്‍ അസംദിഗ്ദ്ധമായി  പ്രഖ്യാപിച്ചു( മനോജെട്ടെന്റെ പെണ്ണിനോട് താന്‍ എന്ത് സംസാരിക്കാന്‍ ?)
"അല്ലേട നിന്റെ  നാളത്തെ ചേച്ചിയല്ലേ " മനോജേട്ടന്റെ അടുത്ത ഡയലോഗ്
"അതിനെന്താ  അത് നാളെ വരുമ്പോള്‍ സംസാരിക്കാലോ? "
" അതല്ലെട എനിക്ക് സംസാരിക്കണം "
"എന്നാല്‍ സംസാരിച്ചോ. അതിനു ഞാന്‍ എന്തിനാ ?"
"നീ വാടാ ഒരു കൂട്ടിനു "
" ശല്യം! ഇങ്ങേര്‍ ഇനി ആദ്യ രാത്രിയിലും കൂട്ട് വിളിക്കുമോ എന്തോ ? ഞാന്‍ പറയും പറ്റില്ല എന്ന് " ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു
കല്യാണത്തിന്റെ അന്ന് രാവിലെ തന്നെ മഹാന്‍ ഉഷാറായി ഉണ്ണിക്കുട്ടനെ പിടിച്ചു. "മോനെ ഉണ്ണി നീ വേണം എന്റെ കൂടെ ".( ഈ മനോജേട്ടന്‍ പണ്ട് എന്നേ തിരിഞ്ഞു നോക്കാത്ത ആളാണ്‌ അവനാണ് ഇപ്പോള്‍ )
"ആ പനിനീര്‍ ഇങ്ങു തരു ഞാന്‍ ചെന്നു തളിക്കട്ടെ ."
 ചെക്കന്റെ അടുത്ത ആളല്ലേ താന്‍ ആ ഉത്തരവാദിത്വം കാട്ടണ്ടേ.
പന്തലില്‍ ബടായികമ്മറ്റി    മേനോന്‍റെ നേതൃത്വത്തില്‍ ഒരു ബറ്റാലിയന്‍ ഏറ്റെടുത്തു കഴിഞ്ഞു. വേഗം പട്ടു പാവാട എടുത്തു വന്ന സംഗീതയ്ക്ക് ഇത്തിരി പനിനീര്‍ കൊടുക്കാം.

"സംഗീത മയില്‍ പേട പോലെ സന്തോഷം പൂണ്ടാല്‍
കൌതുകമുണ്ടായ്  വന്നു ചേതസി ഉണ്ണിക്കുട്ടനും "
ഹോ ഇതു ഒരു സെറ്റ് അപ്പ്‌ ആവുന്ന ലക്ഷണം ഉണ്ട് . അങ്ങനെ ആണെങ്കില്‍ ഇരുപത്തിഒന്ന് വയസ്സുവരെ വെയിറ്റ് ചെയ്യേണ്ട കാര്യമുണ്ടോ ? എന്തായാലും കാത്തിരുന്നു കാണാം അല്ലേ.


അങ്ങനെ കല്യാണം പൊടിപൊടിച്ചു .കല്യാണ ചെക്കന്‍ ഓരോരുത്തരെ ആയി പെണ്ണിന് പരിച്ചയപെടുത്തുന്നു . കല്യാണപെണ്ണിനോടൊപ്പം   പെണ്ണിന്റെ പാര്‍ട്ടിയില്‍  വേറെ കുറെ ആറാം ക്ലാസ് സുന്ദരികള്‍ ഉണ്ട് . ഇവര്‍ക്കിടയില്‍ നല്ല ഒരു ഇന്ട്രോഡക്ഷന്‍  ആകട്ടെ എന്ന് കരുതി മനോട്ടന്റെ മുന്നില്‍ ചെന്നു നിന്നു  
" ഇതു ഉണ്ണിക്കുട്ടന്‍ " (ഇവന്‍ ആണ് വട്ടംകുളം പഞ്ചായത്തിന്റെ ഭാവിതാരം എന്ന ഒരു വിശേഷണം ആണ് പ്രതീക്ഷിച്ചത്) അങ്ങനെ ഉണ്ണിക്കുട്ടന്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ അതാവരുന്നു മനോജേട്ടന്റെ കമന്റ് .
"കുട്ടിക്കാലത്ത് എന്റെ ഡ്രെസ്സില്‍ മുള്ളി നടന്ന ചെക്കനാ. മുള്ളുക മാത്രമല്ല ചര്‍ദിക്കുകകൂടി ചെയ്തിട്ടുണ്ട്(പച്ചക്കള്ളം!!!! ഇവനെ താന്‍ അടുത്ത് കാണുന്നത് തന്നെ കല്യാണം അടുപ്പിച്ചാ). ഇടയ്ക്കു കിടക്കയിലും ആള്‍ കാര്യം സാധിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് . ഇപ്പോള്‍ ഉണ്ടോട ഈ ശീലം ?"
ചെക്കന്റെ ഹാസ്യ പരിപാടിയില്‍ പെണ്ണും കൂടെയുള്ള പരിവാരങ്ങളും പൊട്ടിച്ചിരിച്ചു . മുറിച്ചുരിക കൊണ്ടപോലെ ഉണ്ണി ചേകവര്‍ നിലം പതിച്ചു . കിടക്കയില്‍ മുള്ളുന്നത് അത്ര വലിയ പാപമാണോ? ചില സദിഗ് ദ്ധ ഘട്ടങ്ങളില്‍ അങ്ങനെ സംഭവിച്ചു കൂടെന്നില്ലല്ലോ. കൂമനും കുറുക്കനും കോക്കാന്‍  പൂച്ചയും അഴിഞ്ഞാടുന്ന രാത്രിയുടെ ഏഴാം യാമാങ്ങിളില്‍ എളുപ്പവഴിയില്‍ ക്രിയചെയ്യേണ്ടി വന്നിട്ടുണ്ട് . പിന്നെ ബസ്സില്‍ കയറിയാല്‍ ഓരോ 10  കിലോമീറ്ററിലും  ശരീരത്തിലെ  ജൈവ രാസ പ്രവര്‍ത്തന ഫലമായി ചര്‍ദിച്ചിക്കാറുണ്ട്. ഇതു നമ്മുടെ കുഴപ്പമാണോ ?  അതിനു ഒരു ഏഴാം ക്ലാസുകാരനെ ഇങ്ങനെ ജനകീയവിചാരണ ചെയ്യണോ?

 ബാല പീഡനം! അതിനു കേസ് കൊടുക്കണം .
അങ്ങനെ ഡസ്പ് ആയി ഇരിക്കുമ്പോള്‍ ആണ് ഓഡിറ്റൊരിയത്തില്‍ നിന്നും ചെക്കന്റെ വീട്ടിലേക്കു പെണ്ണും ചെക്കനും കാറില്‍ കയറി പോവാന്‍ നോക്കുന്നത്. സാധാരണയായി വണ്ടിയില്‍ അടുത്ത ബന്ധുക്കളെ കയറ്റും.
കണ്ടക ശനി  മനോജേട്ടന്റെ മുകളില്‍ നിന്നും വിളിച്ചു പറഞ്ഞു
"ആ ഉണ്ണിക്കുട്ടനെ കൂടെ വിളിച്ചോ. പിന്നെ സതീഷും ഭാര്യയും വരും ."
 പെണ്ണും ചെക്കനും പിന്‍  സീറ്റില്‍ . കൂടെ ഉണ്ണിക്കുട്ടന്‍ . ഡ്രൈവര്‍ സീറ്റില്‍ സതീശേട്ടന്‍. അടുത്ത് ഭാര്യ. അവര്‍ കുറെ തമാശകള്‍  പറഞ്ഞു കാര്‍ വിടാന്‍ തുടങ്ങി . മനോജേട്ടന്‍ ഇടയ്ക്കിടെ ഉണ്ണിക്കുട്ടനെ കളിയാക്കാന്‍ തുടങ്ങി.
"എടാ ഇപ്പോള്‍ നീ കിടക്കയില്‍ മുള്ളാരുണ്ടോ  ? ഇനി മുള്ളിയാല്‍ നിന്‍റെ XXX ചെത്തിക്കളയും."
 ഇതു ഒരു കാര്യമായ ഭീഷണി ആയി ഉണ്ണിക്കുട്ടനു തോന്നി . അത് ചെത്തിക്കളഞ്ഞാല്‍  ഉണ്ടാകാന്‍ സാധ്യത ഉള്ള അപകടങ്ങള്‍ ?
അപ്പോളാണ് ഒരു ശങ്ക ഉണ്ണിക്കുട്ടനെ തേടി വരുന്നത് . കാര്‍ ഏകദേശം പത്തു കിലോമീറ്റര്‍ പിന്നിട്ടു കാണും.അപ്പോള്‍ വയറില്‍ നിന്നും അന്നനാളം വഴി എസ് എം എസ് വരാന്‍ തുടങ്ങി . സാധാരണ ആദ്യത്തെ എസ് എം എസ് കിട്ട്യാല്‍ ഉടന്‍ രുക്കുവമ്മയോട്  പറയും.

" അമ്മെ, നിക്ക് ഡൌണ്‍ലോഡ് ചെയ്യണം ."

അപ്പോള്‍ തന്നെ രുക്കുവമ്മ സ്ഥിരം യാത്രക്കിടയില്‍ കൂടെ കൊണ്ടു നടക്കുന്ന പോളിത്തീന്‍ കവര്‍ എടുത്തു ഉണ്ണിക്കുട്ടനു കൊടുക്കും . ഉണ്ണിക്കുട്ടന്‍ യഥാവിധി കര്‍മങ്ങള്‍ ചെയ്തു പോളിത്തീന്‍ കവര്‍ റിട്ടേണ്‍ ചെയ്യും
"എന്റെ xxx  ചെത്തും അല്ലേ . നിന്‍റെ കല്യാണം ഞാന്‍ കുളമാക്കിതരാം ."

അഞ്ചു ഹോസ് പവറിന്റെ പമ്പ് പോലെ ഉണ്ണിക്കുട്ടന്‍ മനോജേട്ടന് നേരെ ആ ജൈവായുധം പ്രയോഗിച്ചു.  എന്താണ് സംഭവിക്കുന്നത്‌ എന്നറിയുന്നതിനു മുന്‍പേ ഷര്‍ട്ട്‌, മുണ്ട് എന്നിവ ഉണ്ണിക്കുട്ടന്‍ ആക്രമണ വിധേയമാക്കി . പയ്യന്റെ രക്ഷക്കെത്തിയ പെണ്ണിനും കൊടുത്തു.

" എന്റെ ----- മുറിയുന്ന വാര്‍ത്ത‍ കേട്ടു നീ ചിരിക്കും  അല്ലേ ?"
കാര്‍ സഡന്‍ ബ്രേയ്ക്കിട്ടു. എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും നില്‍ക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍ പൊട്ടികരഞ്ഞു .

 " പാപിയാണ് ഞാന്‍. എന്നേ ശിക്ഷിക്കു ഞാന്‍ നിങ്ങളെ ഒക്കെ വിഷമിപ്പിച്ചു "
 ഈ സീന്‍ ശരിയായില്ലേല്‍ മേനോന്‍ പുളിവടി എന്ന ജൈവായുധം എടുക്കും. അതിന്നു മുന്‍പേ ജാമ്യം വേണമല്ലോ.
"സാരമില്ലെട കുട്ടാ . ഇതു നിന്‍റെ കുഴപ്പമല്ലല്ലോ ഒക്കെ ശരിയാവും " മനോജേട്ടന്‍ വിശാലമനസ്ക്കനായ  ചേട്ടന്റെ ഭാഗം അഭിനയിച്ചു . ഭാര്യാ  മുഖം കറുപ്പിച്ചു . എന്നാല്‍ ഒന്നും മിണ്ടാതെ സാരി എല്ലാം തുടക്കുകയായിരുന്നു ......

എപിലോഗ് : ഈ മനോജേട്ടന് ഇപ്പോള്‍ ഒരു കുട്ടി ഉണ്ടെന്നും  അവന്‍ എഴാംക്ലസില്‍ ആണെന്നും സാമാന്യം നല്ലപോലെ ചര്‍ദിക്കുന്നുണ്ടെന്നും പാണന്‍മാര്‍ പാടി നടക്കുന്നുണ്ട്. മൊഴി ചോദിയ്ക്കാന്‍ കണ്ണപ്പചേകവര്‍ പഠിപ്പിച്ചു വിട്ടതാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഒന്നുറപ്പിച്ചിട്ടുണ്ട്   ഉണ്ണിക്കുട്ടന്‍. ഇനി വല്ല നങ്ങേലിയെയും കെട്ടുമ്പോള്‍ ബിലോ 18  ആയ ഒന്നിനെയും കാറില്‍ കയറ്റില്ല എന്ന് . നമ്മളോട കളി! ഹല്ലാ പിന്നെ :)


എപിലോഗ് 2   : ഉണ്ണിക്കുട്ടചരിതം ആദ്യ ഭാഗങ്ങള്‍ ഇവിടെയുണ്ട് . വേറെ പണിയൊന്നുമില്ലെങ്കില്‍ വായിച്ചു അര്‍മാദിക്കൂ ആശിര്‍'വധി'ക്കൂ...   

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും ! 
  4. ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍

Friday, November 5, 2010

ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍


ആണ്ട്രോജെന്‍ എന്ന ഹോര്‍മോണിന്റെ ശല്യം   ചെറുതായി  തുടങ്ങിയ അന്നാണ് ഉണ്ണിക്കുട്ടന്‍ ഈസ്ട്രോജന്‍കാരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇസ്ട്രോജെന്കാര്‍ എന്നാല്‍ ലടികീസ്. അന്ന് ഉണ്ണിക്കുട്ടന്‍ ഏഴാംക്ലാസ് ബിയിലെ പ്രഥമ ബെഞ്ചിലെ പ്രഥമ സ്ഥാനത്തിരുന്നു ചുറ്റും നോക്കി.

"ഇത്തിരി ഈസ്ട്രോജെന്‍ കണ്ടുപിടിക്കാന്‍ എന്താ വഴി????????????"

അപ്പോളാണ് ഈസ്ട്രോജെന്‍കാരുടെ ഇടയില്‍ പ്രഥമ ബെഞ്ചില്‍ പ്രഥമ സ്ഥാനത്ത്   ഇരിക്കുന്ന അഷിതയെ കണ്ടത്. വെറും അഷിത അല്ല; അഷിതവാര്യര്‍. നല്ലൊരു വാരസ്യാരു  കുട്ടി. ഇവളെ സ്ഥിരം കാണുന്നതാണല്ലോ. എന്നാലും ഇന്നൊരു ഭയങ്കര ഭംഗി. ദൈവമേ, പഴയ പണിക്കര്‍ പറഞ്ഞ അന്ന്യ ജാതിക്കാരി ഇവളല്ലേ?
ഹും! എന്നാലും പണിക്കര്‍ അന്നേ ഒരു ക്ലൂ തന്നിരുന്നെങ്കില്‍ ഒന്നാം ക്ലാസുമുതല്‍ ഒരു റോമാന്‍സിനുള്ള  ചാന്‍സ് ഉണ്ടായിരുന്നു. ഇതിപ്പോ ഏഴാം ക്ലാസ് ആയി. ഇനി കൂടിയാല്‍ ആറു മാസം. ഇതു യു പി സ്കൂള്‍ ആയതു കൊണ്ടു ഉപരിപഠനത്തിനു ഇവിടെയുള്ള എല്ലാവരും ഇനി ഹൈസ്കൂളില്‍ ചേരണം.

അപ്പോളാണ് വേറെ ഒരു  അപകടം  ഓര്‍മവന്നത് . യു പി സ്കൂളില്‍ നിന്നും പസ്സാവുന്ന  പല ഈസ്ട്രോജെന്കാരും   ഹൈസ്കൂളിനുവേണ്ടി
 ഗേള്‍സ്‌ സ്കൂളില്‍ ചേരുക എന്ന വൃത്തികെട്ട  ആചാരം ഉണ്ട് . ദൈവമേ ഇവളെങ്ങാന്‍ അവിടെ ചേര്‍ന്നാല്‍ ....?

എന്നാലും ചില കാര്യങ്ങള്‍ ആലോചിക്കെണ്ടേ ?  വാര്യരും നായരും തമ്മില്‍   ചേരുമോ ? ഏയ് ജാതിയിലെന്തു കാര്യം? ആഴ്ചയില്‍ ഒരിക്കല്‍ അമ്പലത്തില്‍ പോവുമെങ്കിലും ഈ കാര്യത്തില്‍ ഉണ്ണിക്കുട്ടന്‍ കമ്യുണിസ്റ്റ്  ആണ്. അല്ലെങ്കില്‍ നായെര്‍ക്കെന്താ  കുഴപ്പം? സ്വന്തമായി എന്ജിനിയരിംഗ് കോളേജ് ഉള്ള സമുദായമാണ്‌ നായെര്‍സ് . ഹും. വാര്യന്മാര്‍ക്കെന്തറിയാം?  കൂടുതല്‍ കളിച്ചാല്‍ സമദൂര സിദ്ധാന്തം  വലിച്ചെറിഞ്ഞു ഉണ്ണിക്കുട്ടന്‍ വാരസ്യാരെ  വിളിച്ചിറക്കി കൊണ്ടു മേനോന്‍സിന്റെ  മുന്നില്‍ നിര്‍ത്തിയിട്ടു പറയം "ദിദ അന്യജാതിക്കാരി "

പക്ഷെ എങ്ങനെ പോറ്റും ഇവളെ ?  ജോലികിട്ടാന്‍ ഇരുപത്തിഒന്ന് വയസ്സാവണം   എന്നാണ് പണിക്കര്‍ പറഞ്ഞത്. അതു വരെ ക്യാ കരേഗ ? മേനോന് മൂന്നു നാലേക്കര്‍ ഭൂമിയുണ്ട്. എല്ലാം വിറ്റാല്‍  ഒരു മൂന്ന് നാലു കൊല്ലം കുശാല്‍..!

 ഇവള്‍ നന്നായി പഠിക്കുന്നത് കൊണ്ടു വേഗം ഒരു ജോലി കിട്ടും. അവളെ ജോലിക്കയച്ചു വീട്ടില്‍ വെറുതെ ഇരിക്കണം. 'പണിയെടുത്തു തന്നെ പോറ്റുന്ന   ഭാര്യ' എന്ന മനോഹരമായ കണ്സെപ്റ്റ് മാത്രമേ വിവാഹത്തെകുറിച്ച്  ഉണ്ണിക്കുട്ടനുള്ളൂ. 
വിയര്‍പ്പിന്‍റെ  അസ്കിത ഉള്ളത് കൊണ്ട് പണിയെടുക്കാന്‍ താന്‍ തയ്യാറല്ല എന്ന് ആദ്യമേ മനസ്സില്‍ ഉറപ്പിച്ചതാണ് . ഹും ഇവള്‍ സമ്മതിക്കുമോ എന്തോ ? സമ്മതിപ്പിക്കണം.

മറ്റൊരു പ്രശ്നം  ഉള്ളത് ഈ അഷു ചില്ലറകാരിയല്ല എന്നതാണ്. ക്ലാസില്‍  അടുത്തിരിക്കുന്ന രാജീവിന്‍റെയും  സതീഷിന്‍റെയും  എന്തിനു ഗജപോക്കിരിയായ സുഭാഷിന്‍റെ  വരെ മനസ്സില്‍ ഇവള്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി കുടില്‍ കെട്ടി സമരം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം സുഭാഷ്‌ ഒരു പടി  കടന്നു ക്ലാസിലെ  ഉണ്ണിക്കുട്ടന്‍ അടക്കമുള്ള  ചിലരോട് അവന്റെ ഉള്ളിലിരുപ്പ് വെളിപ്പെടുത്തിയതാണ് . അന്ന് ആണ്ട്രോജെന്‍  ഇല്ലല്ലോ. അതോണ്ട് സുഭാഷിന് ശബ്ദവോട്ടു ചെയ്തു ഐക കണ്‍ന്ടെന      പ്രമേയം പാസ്സാക്കാന്‍ മുന്‍കൈ എടുത്തതു  ഉണ്ണിക്കുട്ടനായിരുന്നു.

 ആറാം ക്ലാസില്‍ മൂന്ന് വര്‍ഷം പഠിച്ചു ഡിപ്ലോമ എടുത്ത ആളാ സുഭാഷ്‌. അവന്‍ അക്ഷരം എന്ന അഭ്യാസത്തില്‍ പിറകില്‍  ആയതു കൊണ്ടു ഉണ്ണിക്കുട്ടന്‍റെ   അടുത്ത്  വന്നു,  ഒരു പ്രേമലേഖനത്തിന്റെ ഫോര്‍മാറ്റ്‌ അറിയാന്‍.

ഇതിനൊക്കെ ഫോര്‍മാറ്റ് ഉണ്ടോ ? ഉണ്ടാവാന്‍ വഴിയില്ല. ഉണ്ണിക്കുട്ടന്‍ നല്ല ഏറനാടന്‍ ഭാഷയില്‍ പറഞ്ഞു." ഇജ്ജെന്‍റെ  കല്‍ബല്ലേ. ഇജ്ജെന്‍റെ  കരളല്ലേ.. ഇതൊക്കെ മതി" പക്ഷെ വരസ്യാരായത് കൊണ്ടു ഇതൊക്കെ   അമ്പല ഭാഷയിലേക്ക് ട്രാന്‍സ്ലെട്റ്റ് ചെയ്യണം എന്ന് മാത്രം. ശേഖരന്‍ മാഷുടെ ചൂരല്‍ പ്രയോഗമാണ് സ്കൂളിലെ പരമ്പരാഗത പ്രണയോപഹാരം. അത് ഇഷ്ടമല്ലാത്തത്‌ കൊണ്ടു തന്നെ ഉണ്ണിക്കുട്ടന്‍ സുഭാഷിന് മുന്നില്‍ ആ മലയാളം സമസ്യ ഇട്ടു കൊടുത്തു ഓടി രക്ഷപ്പെട്ടു. സുഭാഷിനെ  സംബന്ധിച്ച്   ഇതു വലിയ ഒരു കടമ്പയാണ്. ഏറനാടന്‍ ടു വള്ളുവനാടന്‍ തര്‍ജമ. അവന്‍ ഒരു വിധം ഒപ്പിച്ചു നേരിട്ടു അഷിതക്ക് കൊടുത്തു.
ഉണ്ണിക്കുട്ടന്‍റെ   നേതൃത്വത്തില്‍  ഒരു വമ്പന്‍ സംഘം ഒളിച്ചിരുന്ന് ഇതു വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ അത് വാങ്ങി പിന്നെ പിന്നെ സുസ്മേര വദനയായി തിരിച്ചു കൊടുത്തു. "ആ ഉണ്ണിക്കുട്ടനോട് പറഞ്ഞു ഒന്ന് കൂടി തിരുത്ത്‌! ഇതു മൊത്തം അക്ഷരത്തെറ്റാ "

അവന്‍ തകര്‍ന്നു നേരെ അവന്‍റെ തര്‍ജമ ഉണ്ണികുട്ടനെ കാണിച്ചു   . ഇജ്ജെന്‍റെ   കല്‍ബാണ്  എന്ന് വായിച്ചു അവന്‍ തര്‍ജ്ജമ  ചെയ്തത് നീ എന്‍റെ  പ്രാണനാണ്‌ എന്നാണെങ്കിലും എഴുതിവന്നപ്പോള്‍ നീ എന്‍റെ  പ്രാണിയാണ് എന്നായി.

അങ്ങനെയുള്ള വരസ്യാരുടെ  കല്‍ബിലെക്കാണ്  ഉണ്ണിക്കുട്ടനു നുഴഞ്ഞു കടക്കേണ്ടത് . എങ്ങനെ കടക്കും ?

സ്കൂളില്‍ വെച്ചു ഖല്‍ബ്  തുറന്നാല്‍ ചിലപ്പോള്‍ ശേഖരന്‍ മാഷടെ  ചൂരലിന് പണിയാവും? വേറെ എവിടെ വെച്ചു തുറക്കും?

അമ്പലത്തില്‍ വെച്ചായാലോ? കല്‍വിളക്കുകള്‍ പാതി ചിമ്മി നില്‍ക്കവേ .................?
വേണ്ട. അമ്പലവാസിയാത് കൊണ്ടു ബന്ധുബലവും ചാരബലവും ആ പരിസരത്ത് കൂടും. ബോഡി കേടാവും.

നെല്ലേക്കാട്  ഇടവഴിയില്‍?  അതും വേണ്ട. ആടിനെ തീറ്റാന്‍ വരുന്ന ഗ്രൂപ്പ്‌ വിവരം മേനോന്സിനെ  അറിയിക്കും. മേനോന്റെ ചാരവലയം തന്‍റെ ചുറ്റും ഉണ്ടെന്നു ഉണ്ണിക്കുട്ടനു നല്ല വണ്ണം അറിയാം. അതോണ്ടാണല്ലോ ഒരിക്കല്‍ സില്‍ക്ക് സ്മിതയുടെ പോസ്ടരില്‍ നോക്കി നിന്ന കാര്യം മേനോന്‍ എങ്ങനെയോ അറിഞ്ഞു അന്ന് തന്നെ ഒരു പുളി വടി സെഷന്‍ ഒര്‍ഗനൈസ്  ചെയ്തത്.

 അപ്പോളാണ് ഒരു ഐഡിയ സര്‍ജി കൊണ്ടു തന്നത്. അവള്‍ സ്കൂളിലേക്ക് വരുന്നത് കാന്തളൂര്‍ പാടം വഴിയാണ്  അവിടെ വിശാലമായി പരന്നു  കിടക്കുന്ന നെല്‍ക്കതിരുകളെ, കൊറ്റികളെ,  തവളകളെ   സാക്ഷി നിര്‍ത്തി ഉണ്ണിക്കുട്ടന്‍റെ  ആന്ദ്രോജെന്‍ ശല്യം  വെളിപ്പെടുത്താം. ഒരു അന്തിക്കാട് സ്റ്റൈല്‍  ലവ് സോങ്ങിനുള്ള വകയുണ്ട്.

 പാടം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന  തുലാവര്‍ഷകാലമാണ്. അത് കൊണ്ടു എല്ലാവരും നേരത്തെ വീട്ടില്‍ നിന്നിറങ്ങും. ടുവീലര്‍ ഉള്ളത് കൊണ്ടു ഉണ്ണിക്കുട്ടനു പാടം ഒരു പ്രശ്നമല്ല. ബൈ റോഡ്‌ ഫിഫ്ട്ടീന്‍ മിനിറ്റ് ഡ്രൈവ്. അതോണ്ട് തന്നെ ഒമ്പതരക്ക് ഇറങ്ങിയാലും സമയത്തിനു   സ്കൂളില്‍ എത്താം. പക്ഷെ അഷു മോള്‍ എട്ടേ മുക്കാലിനെ വീട്ടില്‍ നിന്നും ഇറങ്ങും. എന്നിട്ട് പാടം നീന്തി ഒമ്പതരക്കെ    സ്കൂളില്‍ എത്തൂ. പുവര്‍  ഗേള്‍. ലൈന്‍ ആയാല്‍ അവളെ ഡെയിലി പിക്ക് ചെയ്തു ഡ്രോപ്പ് ചെയ്യണം....!

"ഇന്ന് സ്പെഷ്യല്‍ ക്ലാസ് ഉണ്ട് അതോണ്ട് എട്ടരക്ക് ഇറങ്ങണം " മേനോന്‍സിന്‍റെ   മുഖത്ത് നോക്കാതെ കള്ളം പറഞ്ഞു ഉണ്ണിക്കുട്ടന്‍ ടു വീലര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു . എന്നിട്ട് പാടത്തിനടുത്തുള്ള സന്ദീപിന്‍റെ വീട്ടില്‍ വണ്ടി വെച്ചിട്ട് പറഞ്ഞു "സന്ദീപേ, വണ്ടിക്കു കാറ്റു കുറവാ. അതോണ്ട് ഞാന്‍ ഇതു ഇവിടെ വെക്കട്ടെ . വൈകിട്ട് വന്നെടുക്കാം" . പറയുന്നത് കള്ളമാവതിരിക്കാന്‍  മുന്‍പ് കുറച്ചു കാറ്റു ഒഴിച്ച് കളഞ്ഞിരുന്നു. അശ്വത്ഥാമാ ഹത: (സൈക്കിളാ) .....!

പാടം കരകവിഞ്ഞൊഴുകുന്ന, പേരറിയാത്ത ആ ഞാറ്റു വേലയില്‍ ഉണ്ണിക്കുട്ടന്‍ ‍ വരമ്പ് തപ്പി തപ്പി നടന്നു . അവസാനം കുമാരേട്ടന്‍റെ  വാഴത്തോട്ടത്തിനരികെ  അഷിതമോള്‍ വരുന്ന വരമ്പിനരികില്‍ നിന്നു. അത് ഒരു മെയിന്‍ വഴിയാണ്. അഷിത മാത്രമല്ല, ആ വഴിവരുന്നത്. സ്കൂളിലേക്കുള്ള  വേറെ കുറച്ചു കുട്ടികളും ടീച്ചര്‍മാരും പിന്നെ കുറെ ബ്ലഡിനാട്ടുകാരും ഉണ്ട് . അതോണ്ട്  പെട്ടെന്ന് വിസിബിള്‍ ആവാതെ  വാഴത്തോട്ടത്തിന്റെ  ഒരു മൂലയില്‍ പതുങ്ങി നിന്നു.

അങ്ങനെ വിഹഗ വീക്ഷണം നടത്തികൊണ്ടിരിക്കെയാണ് അത് ശ്രദ്ധയില്‍ പെട്ടത്. വാഴത്തോട്ടത്തിലെ വെള്ളം മുഴുവന്‍ വരമ്പ് മുറിച്ചു പാടത്തേക്കു ഒഴുക്കി കളയുന്നത് കാരണം വരമ്പിന്‍റെ  നടുവില്‍ ഏകദേശം ഒരു മീറ്റര്‍ വലിപ്പത്തില്‍ ഒരു കഷണം ഇല്ല. ആ ഭാഗം ആണുങ്ങള്‍ ഒക്കെ  ചാടി കടന്നാണ് വരുന്നത്  . പെണ്ണുങ്ങള്‍ വരമ്പിന്‍റെ  സൈഡില്‍ ഇറങ്ങി, അവിടെ ഇട്ട ഒരു കല്ലില്‍ ചവുട്ടി കഷ്ടപ്പെട്ട് വരുന്നു . ഹി ഹി അങ്ങനെ വേണം . ഈ സാരിയും പാവാടയും ഒക്കെ ഉടുത്താല്‍ എങ്ങനെ ചാടും . ഇവര്‍ക്ക് ജീന്‍സ് ഒക്കെ ഇട്ടു മോഡേണ്‍  ആയിക്കൂടെ ?

ഇതു  ഒരു ഗോള്‍ഡന്‍ ചാന്‍സ് അല്ലേ? അഷിത ഇതു വഴിവന്നാല്‍ അവളുടെ കൈ പിടിച്ചു ആ കടമ്പ കടത്തിയാലോ?. അത് തന്നെ മതി അവള്‍ ഉണ്ണിക്കുട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌ ആവാന്‍. ഹോ ഉണ്ണിക്കുട്ടന്‍ കോരിത്തരിച്ചു.

അപ്പോള്‍ ഒരു സംഘം പെണ്‍കുട്ടികള്‍ അത് വഴി പോയി.അവര്‍ പാവാട ഒക്കെ പൊക്കി പിടിച്ചു  ആ വണ്‍    മീറ്റര്‍ കടമ്പ കടക്കുന്നുണ്ടായിരുന്നു ആ പെണ്‍കുട്ടികളില്‍ ചിലര്‍ വാഴത്തോപ്പിനെ   നോക്കി എന്തോ പിറ് പിറുത്തു പോയി.

ഈ വഴത്തോപ്പിനെന്താ  കുഴപ്പം ? അല്ലെങ്കിലും ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് കൃഷിയോട് പുച്ഛമാണ്.ഇവരെ ഒക്കെ മേനോന്‍റെ  അടുത്ത് വിട്ടു പുളിവടി വെട്ടി ശരിയാക്കണം.

 അഷിത ഇവിടെ എത്തുന്നതു സാധാരണ ഒമ്പതു  ഇരുപതു ആണ്. സ്കൂളിലേക്ക്  പത്തു മിനുട്ടെ ഇവിടെ നിന്നും ഉള്ളു . അങ്ങനെ ടൈമിംഗ് ഒക്കെ മനസ്സില്‍ കണ്ടു  മേനോന്‍സ് കുന്നംകുളത്ത് നിന്നും കൊണ്ടു വന്ന ഡ്യൂപ്ലിക്കേറ്റ്‌ ടൈറ്റാന്‍ വാച്ചില്‍ ഉറ്റു നോക്കി ഉണ്ണിക്കുട്ടന്‍ നില്‍ക്കുമ്പോള്‍  പടിഞ്ഞാറു ഒരു ചെമ്പഴുക്കപോലെ അഷിതയും പിന്നെ രണ്ട് മൂന്നാം ക്ലാസ് പൊടി പയ്യന്‍സും  . കണ്ണ് മുഴുവന്‍ അഷിതയില്‍ ഫോക്കസ് ചെയ്തു മെല്ലെ ആ വരമ്പിലേക്ക്‌ നടക്കുമ്പോള്‍ ആണ് വാഴത്തോപ്പില്‍  ഒരു ആള്‍ അനക്കം , ഒരു ലാത്തി ചാര്‍ജ്, ബഹളം ഇതെന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ വാഴത്തോപ്പിന്‍റെ    മറ്റേ മൂലയില്‍ നിന്നും സുഭാഷിന്‍റെ നേതൃത്വത്തില്‍ കുറെ ഗജപോക്കിരി പിള്ളേരെ  ശേഖരന്‍ മാഷ്‌ ചൂരല്‍ കൊണ്ടു അടിച്ചു ഓടിക്കുന്നു .

ക്യാ ഹോഗയാ?ശേഖരന്‍ മാഷ്‌ എങ്ങനെ  കുമാരുവിന്‍റെ  വാഴത്തോപ്പില്‍ ? സുഭാഷും കൂട്ടുകാരും എങ്ങനെ ഇവിടെ? എന്തായാലും ലാത്തിച്ചാര്‍ജു കാരണം എല്ലാവരും ഓടി രക്ഷപെട്ടപ്പോള്‍ ഒരു വഴക്കൂട്ടത്തിന്‍റെ  മറവില്‍ ഉണ്ണിക്കുട്ടന്‍ സാറില്‍ നിന്നും സംരക്ഷണം നേടി. 'ഹും അങ്ങനെ കാമാഫ്ലാഗ്  ചെയ്തു മാഷേ പറ്റിച്ചേ'.

അപ്പോളേക്കും അഷിത വരമ്പ് കടന്നു പോവുകയും ചെയ്തു. അവളെ മിസ്സ്‌ ചെയ്ത ആ ചങ്ക് പൊട്ടുന്ന  വേദനയോടെ മാഷ്‌ പോയോ എന്ന് എത്തി നോക്കി.ഹാവൂ  ആള്‍ അനക്കം കാണുന്നില്ല . മെല്ലെ വഴകള്‍ക്കിടയില്‍ നിന്നും ഉണ്ണിക്കുട്ടന്‍ പുറത്ത്   ഇറങ്ങിയപ്പോള്‍ ആണ് ഒരു ആഘാതം പോലെ ചൂരല്‍ പുറത്തു വന്നതു.

" മുച്ച്ചേ  പകടാ!!!!!!!!!!! " ഉണ്ണിക്കുട്ടന്‍ കരഞ്ഞു

" നീ പതുങ്ങി ഇരിക്കുന്നത് കണ്ടു ഞാനും ഒന്ന് മറഞ്ഞു നിന്നതാട. സ്കൂളിലെ കുറെ എണ്ണം   ഇവിടെ പെണ്‍കുട്ടികള്‍ പാവാട പൊക്കി വെള്ളക്കഴവ കടക്കുന്ന കാഴ്ച കാണാന്‍ നില്‍ക്കാറുണ്ട് എന്നറിഞ്ഞു വന്നതാ. നീയും അതില്‍ ഉണ്ടല്ലേ. വൈകിട്ട് മേനോനെ ഒന്ന് കാണട്ടെ. ചെക്കന്‍ കുരുത്തം കേട്ടു പോയി എന്ന് പറയണം"

പെണ്‍കുട്ടികള്‍, പാവാട,  ദൈവമേ,  ലൈംഗികാരോപണം !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മീ ഇന്നസെന്റ് മൈ ആണ്ട്രോജെന്‍ ങ്ങീ .

ചൂരലിന്‍റെ  ചൂടില്‍ പുറം തടവി ഓടവേ  വരാനിക്കുന്ന പുളി വടി സെഷനെകുറിച്ചോര്‍ത്തു ഉണ്ണിക്കുട്ടന്‍  വിറക്കുകയായിരുന്നു. മേനോന്‍റെ  ചായക്കട സൌഹൃദങ്ങളില്‍ പ്രമുഖനായ ശേഖരന്‍ മാഷ്‌ ഈ വിവരം നികേഷ് കുമാറിനേക്കാള്‍   മനോഹരമായി മേനോന്‍റെ  ചെവിയില്‍ റിപ്പോര്‍ട്ട് ചെയ്യും എന്നത് തീര്‍ച്ചയല്ലേ..

അന്ന് ഏഴു ബി യിലെ ഒന്നാം ബെഞ്ചില്‍ ഇരുന്നു ഉണ്ണിക്കുട്ടന്‍ ശങ്കരക്കുറുപ്പിന്‍റെ   സൂര്യകാന്തി ഉറക്കെ പാടി
"
മാമക ആണ്ട്രോജെന്‍  നിത്യ മൂകമായിരിക്കട്ടെ
വാരസ്യരവിടെ ഇരുന്നു ഊഹിച്ചാല്‍ ഊഹിക്കട്ടെ "




എപിലോഗ് : ആദ്യമായി ഉണ്ണിക്കുട്ടനെ  വായിക്കുന്നവര്‍ ഈ പോസ്റ്റുകള്‍ കൂടി വായിച്ചു ഡെസ്പ് ആവുന്നത് നന്നായിരിക്കും.

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും !  

Tuesday, November 2, 2010

ജനിതകം

എങ്ങനെയാണ് എന്റെ കണ്ണുകള്‍ ആ സ്ത്രീയില്‍ ഉടക്കിയത് എന്നറിയില്ല. പക്ഷെ എയര്‍പോര്‍ട്ടിലെ   തിരക്കിനിടയിലും എന്റെ കണ്ണുകളില്‍ എങ്ങനെയോ അവള്‍ മിന്നി മറഞ്ഞു. വിസയും ലഗ്ഗെജുമായി ഞാന്‍ പുറത്തിറങ്ങുമ്പോള്‍ അവള്‍ ഒക്കത്തിരുന്നു  കുതറുന്ന കുഞ്ഞിനെ ഒതുക്കി പിടിക്കാന്‍ പാട് പെടുകയായിരുന്നു. അവളുടെ കൈപിടിച്ചു  നാലു വയസ്സുള്ള മറ്റൊരു  പെണ്‍കുട്ടിയും . മുന്‍പില്‍ ട്രോളിയുമായി നടക്കുന്ന ഭര്‍ത്താവിനോപ്പമെത്താന്‍ അവള്‍ വൈദേഹിയെ പോലെ  പാട് പെടുന്നുണ്ടായിരുന്നു.
ഒരു ടാക്സിയില്‍ കയറി അല്പസമയത്തിനകം ദുബൈയിലെ തിരക്കില്‍ അവളും അപ്രത്യക്ഷമായി. അഞ്ചു ദിവസത്തെ ഓണ്‍ സൈറ്റ് അസ്സൈന്മെന്റ് എന്ന സ്ഥിരം കര്‍മ്മം നിര്‍വഹിക്കാന്‍ ഒരിക്കല്‍ കൂടി ഞാന്‍ ആ നഗരത്തില്‍ എത്തുന്നു എന്ന ബോധം എന്നിലേക്കരിച്ചു കയറിയത് ടാക്സിയില്‍ ഇരിക്കുമ്പോളാണ്. ഇനി അഞ്ചു ദിവസം ഈ നഗരത്തിന്റെ മണ്ണില്‍ ഉറങ്ങണം. നഗരങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, നഗരങ്ങളില്‍ എത്തുമ്പോള്‍ ഞാനെന്തിനു അസ്വസ്ഥമാകുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പറഞ്ഞു പഴകിയ നാട്ടിന്‍പുറസ്നേഹമാണ്‌ ഇതിനു കാരണം എന്ന് അനുതാര എന്നെ പലപ്പോളും കളിയാക്കാറുണ്ട്.
"നാട്ടിന്‍പുറങ്ങളെ നഗരങ്ങള്‍ ഒരിക്കല്‍ തിന്നു തീര്‍ക്കും. വികസിച്ചു വികസിച്ചു മണ്ണിനു വേണ്ടി നഗരം നാട്ടിന്‍പുറത്ത് വേട്ടക്കിറങ്ങും. ഒടുവില്‍ നീയും നിന്‍റെ നാട്ടിന്‍പുറവും നഗരത്തിന്‍റെ  ഇരകള്‍ ആവും."
 അവള്‍ വെളുക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു. 
ഈ അഭിപ്രായം മാറ്റാന്‍ ഒരു ഓണം അവധിയുടെ പത്തു ദിവസങ്ങളെ അവള്‍ക്കു വേണ്ടി വന്നുള്ളൂ. ഓണമവധി കഴിഞ്ഞു ഓഫിസിലെത്തിയ അവള്‍ പറഞ്ഞു. "നഗരങ്ങള്‍ക്ക് തിന്നാന്‍ നമ്മുടെ ഗ്രാമങ്ങള്‍ ഇടതരില്ലെട .ഓരോ ഗ്രാമവും അതിനു തോന്നിയ രീതിയില്‍ കുഞ്ഞു നഗരങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ പോയ 10  ഓണദിനങ്ങളില്‍ ഒരിക്കലും  ഗ്രമസംസ്ക്കാരം എന്താണെന്നു മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് ഓര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. നഗരങ്ങളെ അതിശയിപ്പിക്കുന്ന തിരക്കും ഏകാന്തതയും നിറഞ്ഞു നില്‍ക്കുകയായിരുന്നു അവിടെ ."
എനിക്ക് വേണ്ടി ബുക്ക് ചെയ്യപ്പെട്ട ഹോട്ടല്‍ മുറിയിലേക്ക് നടന്നടുക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് അനുതാരയുടെ  വാക്കുകള്‍ ആയിരുന്നു . ഇന്ന് കേരളത്തിലെ ഗ്രാമങ്ങള്‍  നഗരങ്ങളായി മാറുന്നുവെങ്കില്‍  ഒരു മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഇതേ അവസ്ഥ ദുബായിക്കോ മുബൈക്കോ ഉണ്ടായിക്കാണില്ലേ ? ശരിയായിരിക്കും..
ആദ്യ ദിനം സൈറ്റില്‍ പ്രതേകിച്ചു പണിയൊന്നും ഉണ്ടാവാറില്ല. എന്നത്തേയും പോലെയുള്ള പരിചയപ്പെടല്‍, പിന്നെ  ഓരോരുത്തരും തുടങ്ങും  അവരുടെ വീര സാഹസിക കഥകളുടെ കെട്ടഴിക്കാന്‍. പുറത്തു നിന്നും വന്ന എന്നെക്കാള്‍ കേമനാണ് അവര്‍ എന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍. എല്ലാം ശരി  വെച്ചുകൊണ്ട് ഞാന്‍ നില്‍ക്കാറാണ് പതിവ്. അന്നും അത് തന്നെ നടന്നു. എന്‍റെ കൂടെ നിന്ന മൂന്നു പേരും മലയാളികള്‍ ആയിരുന്നത് കൊണ്ടു രാഷ്ട്രീയവും ഓഹരിവിപണിയും ക്രിക്കറ്റും കൊണ്ടു ദിവസം സജ്ജീവമായിരുന്നു . ഓരോ വിഷയത്തിലും പ്രത്യേകിച്ച് പ്രതികരിക്കാതിരുന്ന എന്നെ ആദ്യം അവര്‍ അജ്ഞാനിയാക്കി. പിന്നെ മുരടനും അരസികനും ആകി. ഞാന്‍ പണിയുടെ ഔട്ട്‌ ലൈന്‍ തയ്യരാക്കിക്കൊണ്ടിരിക്കുമ്പോള്‍ അവരിലൊരാള്‍ മറ്റൊരാളുടെ ചെവിയില്‍ രഹസ്യമായി പറഞ്ഞു " അവന്‍റെ   ഒടുക്കത്തെ ജാഡ "
അന്ന് വൈകിട്ട്  അനിലിനെ വിളിച്ചു. ഇതൊരു പതിവാണ് ഈയിടെയായി. വര്‍ഷങ്ങളുടെ സൗഹൃദം ഉള്ള അവന്‍ എന്നെ ബുര്‍ജ് ഖലിഫക്കു മുന്നില്‍ നിര്‍ത്തി ഫോട്ടോ എടുക്കാന്‍ തിടുക്കം കാണിച്ചുകൊണ്ടിരുന്നു. "ഞങ്ങളുടെ അഭിമാനം ആണ് ഈ കെട്ടിടം"  അവന്‍ പറഞ്ഞു. അവന്‍റെ ആ അഭിമാനത്തെ സമ്മതിച്ചു കൊടുത്തു മെല്ലെ നടക്കുമ്പോള്‍ അക്ഷമനായി അനില്‍ പറഞ്ഞു.

" വേഗം വാ റൂമില്‍ എല്ലാവരും ഇന്ന് നിന്നെ കാത്തിരിക്കുകയാ"
അനിലിന്റെ മുറിയില്‍ അഞ്ചു പേര്‍ ആയിരുന്നു താമസം. അനിലിനോപ്പം തൃശ്ശൂരുകാരന്‍  സുധീര്‍,  ബോംബയ്ക്കാരന്‍ വിക്ടര്‍, ബീഹാറുകാരന്‍  വികാസ് യാദവ്.  കാശ്മീരിയായ  യുസഫ് എന്നിവരാണ് താമസിക്കുന്നത്. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവരോന്നിച്ചു ഒരു ഷാരൂഖ്‌ ഖാന്‍റെ  സിനിമക്ക് പോയിരുന്നു. ഇത്തവണ എന്താണ് പ്ലാന്‍ എന്ന് ആലോചിച്ചു  മുറിയില്‍ എത്തിയപ്പോള്‍ അവിടെ രണ്ട് ഫുള്ളൂമായി  വിക്ടര്‍ ഏതോ ഒരു പന്ന സിനിമയും കണ്ടിരിക്കുന്നു. കൂടെ ഒരു പാത്രം നിറയെ ബീഫും റെഡിയാക്കി സുധീര്‍ , വികാസ് എന്നിവര്‍. യുസഫ് അവിടെ എങ്ങും ഉണ്ടായിരുന്നില്ല . "കമോണ്‍ വിശാല്‍ ബായി, സ്റ്റാര്‍ട്ട്‌ ദി ബാറ്റില്‍" വിക്ടര്‍ ഒരു ഗ്ലാസില്‍ അല്പം മദ്യം പകര്‍ന്നു ഒച്ചയിട്ടു.

ഞാന്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ ആ സദസ്സ് മൂകമായി.
"ഇതെന്തു പറ്റി? നീ മലയാളി അല്ലേ ?"പരുപരുത്ത ഹിന്ദിയില്‍ വിക്ടര്‍ ചോദിച്ചു . ഞാന്‍ പറഞ്ഞു . "കഴിക്കാറില്ല. വളരെ അപൂര്‍വ്വം ആയി വല്ലപ്പോളും ഒരു ബിയര്‍ അത്ര മാത്രം"
"ഹി ഹി ഇത് ടിപ്പിക്കല്‍ മലയാളി മാന്യന്‍. ഒഴിച്ച് കൊടുത്താല്‍ പശു കാടി കുടിക്കുന്നത് പോലെ കുടിക്കും. പക്ഷെ നിര്‍ബന്ധിക്കണം. അല്ലെങ്കില്‍ ചുണ്ടില്‍ മുട്ടിച്ചു കൊടുക്കണം. അല്ലേ" വിക്ടര്‍ പൊട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു .
"നോക്കു വിക്ടര്‍ നിങ്ങള്‍ക്ക് ഇത് അദ്ഭുതമായിരിക്കും . മദ്യപിക്കില്ല എന്ന കാരണത്താല്‍ എനിക്ക് അനേകം സൌഹൃദങ്ങള്‍ നഷ്ടമായിട്ടുണ്ട് .പക്ഷെ ഒരു ലഹരി തരുന്ന സൌഹൃദത്തേക്കാളും ഞാന്‍ വില മതിക്കുന്നത് ഓര്‍മ്മകള്‍ക്ക്   തെളിച്ചം വെക്കുമ്പോള്‍ കിട്ടുന്ന  സൌഹൃദങ്ങളെ ആണ് "
"ഇരുപത്തിയഞ്ചു വര്‍ഷമായി ഞാന്‍ ഈ നാട്ടില്‍. നിന്നെ പോലെ അനേകം മലയാളികളെ കണ്ടിട്ടുണ്ട്. ഇത്രയും ദുരഭിമാനം പിടച്ചു വര്‍ഗ്ഗം വേറെ ഇല്ല. മദ്യം, പെണ്ണ്, സത്യസന്ധത ഈ കാര്യങ്ങളില്‍ നിങ്ങള്‍ക്ക്  വെളിച്ചത് ഒരു മുഖവും ഇരുട്ടില്‍ മറ്റൊരു മുഖവുമാണ്. നീ മറ്റൊരു നാടുകാരനായിരുന്നെങ്കില്‍ ഞാന്‍  നിന്‍റെ വാക്കുകള്‍ വിശ്വസിച്ചേനെ.  നിങ്ങളുടെ ജനിതക ഘടങ്ങളില്‍ കാലാന്തരങ്ങളിലെവിടെയോ മദ്യം കടന്നു കയറിയിരിക്കുന്നു. ഇനി അതില്‍ നിന്നും നിങ്ങളുടെ ജനതക്ക്  മോചനമില്ല."വിക്ടര്‍ അല്പം ആവേശത്തില്‍ ആയിരുന്നു ഇത്രയും പറഞ്ഞത്.
ഞാന്‍ ചിരിച്ചു . "അതൊക്കെ വെറും തോന്നലാ ഭായി"
"അല്ല വിശാല്‍ . പണ്ട് ഗള്‍ഫില്‍ വന്നു മദ്യപാനം പഠിച്ചു നാട്ടില്‍ പോവുന്ന കുറെയധികം ചെറുപ്പകാര്‍ ഉണ്ടായിരുന്നു. ഇന്നാകട്ടെ ഇവിടെ വന്നിറങ്ങുന്ന ഓരോരുത്തരും ഒന്നാതരം മദ്യപാനികള്‍ ആണ് . ഇത് സംഭവിക്കുന്നത്‌ നിങ്ങള്‍ മലയാളികള്‍ക്ക്  മാത്രമാണ്."
വിക്ടരിനു  എന്ത് മറുപടി കൊടുക്കും എന്നാലോചിച്ചു ഇരിക്കുമ്പോള്‍ അനില്‍ എവിടെ നിന്നോ ഒരു ബിയറുമായി വന്നു . "എടാ വല്ലപ്പോളും ഉള്ള നിമിഷമല്ലെട . ഒരു കമ്പനിക്കു .." അനിലിന്‍റെ നിര്‍ബന്ധത്തിനു  വഴങ്ങിയത് എന്‍റെ മനസാണോ അതോ എന്നിലെ  ജനിതക ഘടകമാണോ?

ആദ്യ സിപ് വായില്‍  ആക്കിയ നിമിഷത്തില്‍ വിക്ടര്‍ പൊട്ടി ചിരിക്കാന്‍ തുടങ്ങി അത് വകവെക്കാതെ മൂന്നാമത്തെ പെഗ്ഗിലേക്ക് കുതിച്ച വികാസ് യാദവിനെ നോക്കി പറഞ്ഞു" മാഷേ, യാദവ കുലം മുടിഞ്ഞത് ഈ സോമരസം കാരണമാണ്."
വികാസ് തിരുത്തി . "സോമരസം കാരണമല്ല . യാദവകുലം അവസാനിക്കുക എന്നത് എഴുതപെട്ടതാണ്. ദ്വാരക മുങ്ങിപ്പോവേണ്ടത്  വിധിയുടെ ആവശ്യമായിരുന്നു . ഏതൊരു വസ്തുവും നശിക്കുന്നത് അതിന്‍റെ ധര്‍മം അവസാനിക്കുമ്പോളാണ്. കുരുക്ഷേത്രയുദ്ധത്തോടെ കൃഷ്ണന്‍റെ ധര്‍മ്മം അവസാനിച്ചു. ഒരു  രാജാവായി കീര്‍ത്തി  നേടാനല്ലല്ലോ കൃഷ്ണന്‍ ജനിച്ചത്. പകരം സൂത്രശാലിയായ ഒരു നയതന്ത്രവിദഗ്ദനായി  കുരുക്ഷേത്രയുദ്ധം  നയിച്ച്‌  അധര്‍മ്മത്തിന്‍റെ നാശം ഉറപ്പു വരുത്താന്‍ വേണ്ടി അല്ലേ . അതോടെ കൃഷ്ണന്‍റെ ധര്‍മ്മം അവസാനിച്ചു . പിന്നെ ബാക്കിയുള്ള ദിവസങ്ങള്‍ തനിക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട  ആ  വേടന്‍റെ അമ്പിന് വേണ്ടി,  ആ ലോഹക്ഷണത്തിനു വേണ്ടിയുള്ള കാത്തിരുപ്പാവും  കൃഷ്ണന്‍ നടത്തിയിട്ടുണ്ടാവുക ".
"വികാസിനെ സോമരസം ശരിക്കും ബാധിച്ചു "വിക്ടര്‍ കളിയാക്കാന്‍ തുടങ്ങി
വികാസ് വീണ്ടു പറഞ്ഞു  തുടങ്ങി . "ഇത് സോമരസം കൊണ്ടു വന്ന ചിന്തയല്ല.  ദ്വാപരയുഗത്തിനപ്പുറത്തു   കൃഷ്ണന് മറ്റെന്തു ധര്‍മ്മമാണ് ചെയ്യാനുള്ളത്? കുരുക്ഷേത്രത്തില്‍ ആയുധമെടുക്കില്ലെന്നു ശപഥം ചെയ്ത കൃഷ്ണന്  ഒരിക്കല്‍ ചക്രമെടുത്തു അധര്‍മിയുടെ  വേഷം കെട്ടേണ്ടി വന്നു.കലിയുഗത്തില്‍ ആണെകില്‍ കൃഷ്ണന് ചക്രം താഴെ വെക്കാനേ  നേരം കാണില്ല. അങ്ങനെ ഏറ്റവും  വലിയ കൊലപാതകിയായി മാറിയേനെ  കൃഷ്ണന്‍..."
സംസാരത്തിനിടയില്‍ രണ്ടാമത്തെ ബിയറും  തീര്‍ത്തകാര്യം ഞാന്‍ മറന്നു പൊയീ. തലക്കു ഒരു കനം വന്ന പോലെ തോന്നി എനിക്ക്. ഒന്നും ആലോചിക്കാതെ മുന്നില്‍ വെച്ചിരുന്ന  ബ്രാണ്ടിയെടുത്തു ഒരു പെഗ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങി. വിക്ടരുടെ  ചിരി അട്ടഹാസമായി മാറുന്നത് പോലെ തോന്നി.

" മലയാളി എന്നും മലയാളി തന്നെ . ഇവന്റെ ഒക്കെ എല്ലില്‍ വരെ മദ്യമുണ്ട്‌ !."
അനിലിന്റെ  റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ വല്ലാത്ത തലവേദന തോന്നി . ദേര ദുബായുടെ തെരുവുകളില്‍ രാത്രി ശരീരങ്ങള്‍  വില പറയപ്പെടുകയായിരുന്നു. വഴിയില്‍ എത്യോപ്യക്കാരികളും  ഫിലിപിനകളും തങ്ങളുടെ ആ രാത്രിക്ക് വേണ്ട കൂട്ടാളികളെ ആകര്‍ഷിക്കാന്‍ വഴിവക്കിനിരുപുറവും നില്‍ക്കുന്നുണ്ടായിരുന്നു . ഇരുട്ടിന്റെ കൂട്ടുള്ള അത്തരം ഒരു ഇടവഴിയില്‍ എന്നോട് ചിരിച്ചു കൊണ്ടു ഒരു ഫിലിപിനോ യുവതി വന്നു.  ആ ഇടവഴിയില്‍ എനിക്ക് അവളുടെ മുഖം കാണാന്‍ കഴിഞ്ഞില്ല. പക്ഷേ  ഒരു ചെറിയ ടോര്‍ച്ച്  അടിച്ചു അവള്‍ സുന്ദരിയാണ് എന്ന് എന്നെ ബോധ്യപ്പെടുത്തി.
ആ ഇരുട്ടില്‍ ഞാന്‍ വീണ്ടും ഒരു പുരുഷനായി.  അവളെയും കൂട്ടി ആ ഇടവഴിക്കുമുന്നിലെ കുടുസു മുറിയിലേക്ക് നടക്കുമ്പോള്‍ ഇരുവശവും നോക്കി  ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ഞാന്‍ ശ്രദ്ധിച്ചു. മുറിയില്‍ അവളില്‍ ഞാന്‍ എന്‍റെ വികാരങ്ങള്‍ നിറക്കുമ്പോള്‍ ഈ കെട്ടിടത്തില്‍ നിന്നും ആരും കാണാതെ പുറത്തിറങ്ങാനുള്ള വഴികള്‍  കൂടി ഞാന്‍ ആലോചിക്കുകയായിരുന്നു . ഒടുവില്‍ അവള്‍ക്കു സമീപം തളര്‍ന്നു കിടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു .

"ഈ കെട്ടിടത്തില്‍ മലയാളികള്‍ താമസിക്കുന്നുണ്ടോ ?"
 
അവള്‍ ഒരു അവജ്ഞ നിറഞ്ഞ ചിരിയോടെ പറഞ്ഞു." എന്‍റെ  അടുത്ത് വരുന്ന ഓരോ മലയാളികളും അവാസാനം  എന്നോട് ചോദിക്കുന്ന ചോദ്യം ഇതാണ് ."
"നിനക്കെന്താണ് മലയാളികളോട് പുച്ഛം? "ഞാന്‍ ചോദിച്ചു .
"സുഹൃത്തേ എനിക്കെന്തിനാണ്‌ ആളുകളോട് പുച്ഛം . പ്രണയമല്ലേ എന്‍റെ  സ്ഥായി ഭാവം. കിട്ടുന്ന കാശിനനുസരിച്ചു ഏറ്റക്കുറച്ചിലുകള്‍ വരുന്ന പ്രണയം. വഴിയരികില്‍ പ്രണയിതാവിനെ കാത്തു നില്‍ക്കുന്ന എന്നെ എന്നും നിങ്ങളുടെ നാട്ടുകാര്‍ കണ്ണ് കൊണ്ടു നഗ്നയാക്കാറുണ്ട് . പകല്‍ തുളച്ചുകയറുന്ന നോട്ടം കൊണ്ടു തുണിയഴിക്കുന്ന അവരില്‍ പലരും രാത്രിയില്‍ ഇതേ കിടക്കയില്‍ ...." അവള്‍ ചിരിക്കാന്‍ തുടങ്ങി .
പെട്ടെന്ന് എന്‍റെ ഫോണ്‍ അടിച്ചു. ചെവിയില്‍ ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു "ഞാന്‍ ഹോട്ടലില്‍ ഉറങ്ങുകയായിരുന്നടാ ".
 
ഭാര്യയല്ലേ വിളിച്ചത് എന്ന ചോദ്യത്തിനു വീട്ടില്‍ എന്നെ കാത്തിരിക്കുന്ന ഒരു വൈദേഹിയാണ്
  എന്ന് മറുപടി പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി. ഇരുട്ടിന്‍റെ  മറ പിടിച്ചു കൊണ്ടു ....

Friday, September 24, 2010

ചില മണല്‍ സ്വകാര്യങ്ങള്‍

“അന്റെ  കൈയിലുള്ളതിന്റെ  ഇരട്ടി കാശ് ആ നവാസിന്റെ  കൈയിലുണ്ട്” 
ഒരു ഗള്‍ഫുകാരനായ എന്നോട് ഇത് പറയുന്നത് നാട്ടിലെ ഡൂക്കിലി കിളവന്‍ ചക്കച്ചന്‍ ആണ്. സാമ്പത്തിക അവഹേളനം ! ഇത് ഞാന്‍ എങ്ങനെ സഹിക്കും ? 

നവാസ് എന്ന എന്റെ  പഴയ സതീര്‍ഥ്യന്‍ ആണ്‌ ഇപ്പോള്‍  നാട്ടിലെ വലിയ താരമെന്നും നമ്മളൊന്നും ആ ലെവലില്‍  എത്തുകയേ ഇല്ല എന്ന നിലയില്‍ ഉള്ള കിം വദന്തികള്‍  കുമാരുവെട്ടന്റെ സന്ധ്യവിഷന്‍ ചായക്കടയില്‍ പലരുടെയും ചുണ്ടിലും   തത്തിക്കളിക്കുന്നുണ്ട്.

“ഹും ഒരു ഗള്‍ഫുകാരനെ ബഹുമാനിക്കാതെ നാട്ടില്‍ കറങ്ങിത്തിരിഞ്ഞു നടന്നിരുന്നവനെ ബഹുമാനിക്കുന്ന സമൂഹമോ? " അങ്ങനെ വിടാന്‍ പാടില്ലല്ലോ എന്നു കരുതി ഞാന്‍ ഈ നവാസിനെ ഒന്നു നേരിട്ടു കണ്ടു മൊഴിയെടുക്കാന്‍ തീരുമാനിച്ചു.
ആള്‍ അല്പം തരികിടയാണെന്നുള്ള ഒരു വാര്‍ത്ത ഗള്‍ഫില്‍ വച്ചേ ഞാന്‍  കേട്ടിരുന്നു. അവന്റെ   വീടു അങ്ങാടിയുടെ അടുത്തായതു കൊണ്ടു ഒരു ദിവസം വൈകിട്ടു അങ്ങാടിയിലേക്കു ഇറങ്ങിയപ്പോള്‍ അവന്റെ വീട്ടിലും ഒന്ന് കയറി.
പഴയ ഒര്‍മ്മയില്‍  നിന്നും അവന്റെ  വീടു കണ്ടുപിടിക്കാന്‍  വലിയ ബുദ്ധിമുട്ടുണ്ടായില്ല.  ഒരു ഒന്നാന്തരം രണ്ടു നില വീട്. പഴയ ഓടു വീട് കാണുന്നില്ല. ആദ്യ ഞെട്ടല്‍  ഞാന്‍ അവിടെ വെച്ചു ഞെട്ടി.

വീട്ടിനു മുന്‍പില്‍  പല തരം ബൈക്കുകള്‍  നിരന്നു നില്ക്കുന്നു. പടി കടന്നു ചെന്നപ്പോള്‍  സിറ്റ് ഔട്ടില്‍  അവന്റെ ഉമ്മ സുഹറാത്ത  നില്ക്കുന്നു. പല തവണ ആ വീട്ടില്‍  പണ്ടു ഞാന്‍ പോയിട്ടുള്ളതു കൊണ്ട് സ്വയം പരിചയപ്പെടുത്തി.
“ഒ ഇജ്ജ് അങ്ങട് കോലം കെട്ടല്ലോ. അവടെ എന്താ അന്റെ പണി? ഭാരിച്ച വല്ല കല്പണിയാണൊ? "

”ങീ...! ദി ഞാന്‍ ദി എഞ്ചിനിയര്‍ ...! ഉമ്മാ, നവാസ് എവിടെ?“

”ഓനു ഇന്നു ഓഫല്ലേ ഇപ്പൊ എന്തൊ ആവശ്യത്തിനു വേണ്ടി അങ്ങാടിയില്‍ പോയതാ.“

”എന്താ ഓന്‍റെ  പണി?“ ഞാന്‍ ഏറനാടന്‍  കെട്ടഴിച്ചു.

”ഓനു എസ്കോര്‍ട്ടിന്റെ  എര്‍പ്പാടാ “

”എസ്കോര്‍ട്ട്? "എന്റെ നെറ്റി ചുളിഞ്ഞപ്പോള്‍  ഉമ്മ ഇലാബൊറേറ്റ് ചെയ്തു.

“ഓനിപ്പോള്‍ മാഫിയേന്റെ   പണിയാ”
രണ്‍ജി പണിക്കര്‍  പറഞ്ഞതു അനുസരിച്ചു നോക്കിയാല്‍  പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സിസിലിയില്‍  ഉടലെടുത്ത അതേ മാഫിയ?
ഞാന്‍   ഉമ്മയെ ഒന്നു കൂടി നോക്കി.

ഉമ്മ വളരെ ലാഘവത്തോടെ എക്സ്പ്ലയിന്‍ ചെയ്തു.“ മണല്‍  മാഫിയേന്റെ   പണി.”

ഞാന്‍ വിറക്കുന്ന ചുണ്ടുകളോടെ "മ മ മാഫിയ’ എന്നു പറയാന്‍  ശ്രമിക്കുമ്പോള്‍  ഉമ്മ പറഞ്ഞു“ മണലില്ലേ, അതിനു എസ്കോര്‍ട്ട് പോവുന്നു. ”
“മണലിനെന്തിനാ എസ്കോര്‍ട്ട് ?” ഞാന്‍ ചോദിച്ചു.

“അനക്കു ഇതൊന്നും അറിയില്ലെ? ഇജ്ജൊരു മണങ്ങനാ. ഇജീ ലോകത്തൊന്നുമല്ലേ?. ”
എന്റെ ചങ്കു തകര്‍ന്നു.
നോ മണങ്ങന്‍. ഞാന്‍ എഞ്ചിനി.. എന്നു മനസ്സില്‍  പറയുമ്പോഴേക്കും നവാസ് ഒരു എമണ്ടന്‍  ആള്‍ട്ടേര്‍ഡ് ബൈക്കില്‍  എത്തി.

“എടാ നീര്‍ക്കോലി, നീ തടിച്ചു കുമ്പ ചാടി വലിയ ഗള്‍ഫുകാരനായല്ലേ?”
അതെ, അവന്‍ അതേ പഴയ നവാസ് തന്നെ.
നീ വാ നമുക്കൊന്നു കറങ്ങാം എന്നു പറഞ്ഞു അവന്‍ എന്നെ ബൈക്കില്‍ കയറ്റി. ആ ബൈക്ക് ഒരു ഒന്നൊന്നര പാച്ചില്‍  പാഞ്ഞു. ഉമ്മയോടു ചോദിച്ച ചോദ്യം ഞാന്‍  പതുക്കെ അവനൊടു ആവര്‍ത്തിച്ചു.

“നീ എസ്കോര്‍ട്ടിനു പോവുന്നു എന്നു പറഞ്ഞു. മണലിനു ഈ നാട്ടില്‍ അത്ര വലിയ അരക്ഷിതാവസ്ഥയാണോ?”

“ഡാ പൊട്ടാ, മണലിനല്ല. മണല്‍  കടത്തുകാരുടെ ലോറികള്‍ക്കാ ഞാന്‍ എസ്കൊര്‍ട്ടു പോവുന്നേ. ”
ഒന്നും പുരിയലെ തമ്പി ?

“നിനക്കറിയില്ലെ ഇവിടെ മണല്‍ വാരല്‍  പാസു മൂലം നിരോധിചിരിക്കുന്നു എന്ന വിവരം?” ഓഹോ അങ്ങനെയൊ? “ഇതൊന്നും ഗള്‍ഫ് ന്യൂസില്‍  ഇല്ലല്ലോ”.

“ വെറുതെയല്ല നീ പൊട്ടനെപ്പോലെ സംസാരിക്കുന്നത്. ഒരു ലോറിക്കു ഒരു ദിവസം ഒരു പാസ്.പാസ് കിട്ടാന്‍ ആര്‍ക്കാണോ മണല്‍ വേണ്ടത്‌ അവന്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു കാത്തു കെട്ടി കിടക്കണം. ആ പാസിനു വേണ്ടി ഇപ്പോള്‍ പഞ്ചായത്തില്‍ അടിയാണ്‌. ഓരോ കെട്ടിടത്തിനും മിനിമം വേണ്ട മണല്‍  പോലും  പാസുകൊണ്ടു കിട്ടില്ല. മാത്രമല്ല ആ പാസു വച്ചു മണല്‍  വാങ്ങാന്‍  ആര്‍ക്കാ നേരം? ”
“അതൊണ്ട് ?”

“അതോണ്ട് ഞങ്ങള്‍ മണല്‍  അങ്ങട് വാരും. ചോദിക്കാനും പറയാനും ഒന്നും നില്‍ക്കില്ല. എന്നിട്ടു ആവശ്യക്കാര്‍ക്കെ എത്തിച്ചു കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍  ബ്ലാക്കില്‍ മണല്‍ എത്തിച്ചു കൊടുക്കും എന്നര്‍ഥം. കുറച്ചു കാശാവും എന്നു മാത്രം.“
”അമ്മേ എന്റെ നിള! എന്റെ  മാത്രമല്ല എം ടിയുടെ, ഇടശ്ശേരിയുടെ, വള്ളുവനാട്ടിന്റെ  സ്വന്തം നിള “

” ഈ എസ്കോര്‍ട്ട് എന്താനെന്നു നീ ഇപ്പോഴും പറഞ്ഞില്ല? "

എന്‍റെ ചോദ്യം കേട്ട് നവാസ് ചിരിച്ചു കൊണ്ടു പറഞ്ഞു.

“ ഇതാ ഈ ഗള്‍ഫുകാരന്റെ  പ്രശ്നം. നാട്ടില്‍ നടക്കുന്നതൊന്നും അറിയില്ല. ഒരു സോപ്പിനു നൂറു രൂപ വേണം എന്നു പറഞ്ഞാല്‍ അവന്‍ ഉടന്‍ എടുത്തു വീശും. അതിനു നൂറുരൂപയാണോ അതോ പത്തു രൂപയാണോ എന്നോ നാട്ടിലെന്താണു നടക്കുന്നതെന്നോ നോക്കാതെ പറന്നെത്തുന്ന അന്നെ പോലെ ഉള്ള  ഗള്‍ഫുകാരാ നമ്മടെ ഒക്കെ ഒരു ഭാഗ്യം. ഏട മണ്ടാ, ഈ മണല്‍  കടത്ത് നിയമ വിരുദ്ധം അല്ലേ. അതോണ്ട് പോലിസ്, വില്ലേജ് ഒഫീസര്‍, തഹസില്‍ദാര്‍  എന്നു തുടങ്ങി ഞാഞ്ഞൂല്‍ മുതല്‍ കരിമൂര്‍ഖന്‍ വരെ ആര്‍ക്കു വേണെങ്കിലും മണല്‍ ലോറി പിടിച്ചെടുത്തു പിഴ ഈടാക്കാം.  എഴുപത്തയ്യയിരം ആണ്‌ ഒരു ലോറിക്കിടുന്ന പിഴ. ആ വലിയ റിസ്ക് എടുത്തു നിനക്കൊക്കെ മണല്‍  എത്തിച്ചു തരുന്നില്ലേ? ”

അപ്പൊഴും ഈ എസ്കൊര്‍ട്ട് എന്ന ഏര്‍പ്പാട് എനിക്കു അത്രക്കു അങ്ങടു കത്തിയില്ല. അവന്‍  ചോദിച്ചു. “നാളെ എന്താ പരിപാടി? നീ എന്റെ കൂടെ വരുന്നോ. അങ്ങനെയാണെങ്കില്‍ നിനക്കീ സെറ്റപ്പു കാണിച്ചു തരാം.”

സിറ്റിസണ്‍ ജേര്‍ണലിസ്റ്റു സ്ഥിരമായി കാണുന്നതുകൊണ്ടും ജേര്‍ണലിസം എന്നതു നമ്മുടെ ഒരിഷ്ട ഐറ്റം ആയതു കൊണ്ടും നവാസിന്റെ ഒപ്പം കൂടാമെന്നു പറഞ്ഞു.“ നാളെ എപ്പോള്‍ കാണാം? ഒരു പത്തു മണിക്കു ഇറങ്ങിയാല്‍ മതിയൊ?”
“ഫാ, കാലത്ത് പത്തു മണിക്കു മണല്‍ കടത്താന്‍ ഇറങ്ങുന്നോ? രാവിലെ ഒരു എട്ടെട്ടെരെക്കു മുന്‍പു പത്തു ലോഡ് സ്ഥലത്തെത്തണം.പത്തു മണിക്കു വില്ലേജ് ഒഫിസര്‍, തഹസില്‍ദാര്‍ എന്നിവരൊക്കെ ഒഫിസില്‍ കയറുമ്പൊഴേക്കും നമ്മുടെ ഡുട്ടി കഴിയും.അതൊണ്ട് ഒരു എഴു മണിക്കു ഇറങ്ങാന്‍  നോക്കെടാ”

“മൈ ഗോഡ്, എഴുമണി കണ്ട കാലം മറന്നു. ഒരു ഏട്ടെര പ്ലീസ്...” 
“എങ്കില്‍  ഒരു കാര്യം പറയാം. ചിലപ്പൊള്‍  ഒന്‍പതു മണിക്കു ശേഷം എമെര്‍ജെന്‍സി ട്രിപ് വേണ്ടി വരും . അതു വലിയ റിസ്ക് ആണ്‌. ധൈര്യമുണ്ടെങ്കില്‍ ...?”
എനിക്കെന്തു ധൈര്യക്കുറവു? മേല്പുര ഇല്ലത്തവനെന്തു തീപ്പൊരി? “ ഞാന്‍  റെഡി.
അങ്ങനെ വിധി ദിനം വന്നു. രാവിലെ എട്ടെര മുതല്‍ ഞാന്‍ നവാസിന്റെ വീട്ടില്‍  ഇരുപ്പുതുടങ്ങിയതായിരുന്നു ട്രിപ്പും പ്രതീക്ഷിച്ചൂ.  ഇടക്കു നവാസിനു ഒരു കോള്‍ വന്നു. ഇന്നു ചെക്കിംഗിനു സാധ്യതയുണ്ട് എന്നാണ്  അറിയിപ്പ്. നവാസിന്റെ മുഖത്തു ഒരു പുഞ്ചിരി വിടര്‍ന്നു.
“ഡാ, ഇന്നത്തെ കാര്യം കണക്കാ. ഇന്നു ചെക്കിംഗ് ഉണ്ടാവും അതോണ്ട് ട്രിപ് സാധ്യത കുറവാണ്‌.”

 ഞാന്‍  ഡെസ്പായി ഇരിക്കുമ്പൊള്‍  പത്തു മണിയൊടെ നവാസിന്റെ ഫോണ്‍  ചിലച്ചു. അടുത്തുള്ള കടവില്‍  നിന്നും ഒരു ലോഡ് അര്‍ജന്റ്  ആയി പത്തു കിലൊമീറ്റര്‍ ദൂരെ എത്തിക്കണം. 
ഉടന്‍ തന്നെ നവാസ് കര്‍മ നിരതനായി. ആരെയൊക്കേയൊ വിളിക്കുന്നു. എന്തൊക്കെയൊ ചോദിക്കുന്നു.

“വാസുവേട്ട, നമ്മടെ പട്ടര്‍  ഒഫിസില്‍  ഉണ്ടോ? അശോകന്‍  ഇപ്പോള്‍  എവിടെയാണ്‌”
 “ കൃഷ്ണേട്ടാ, വില്ലേജ് ഒഫിസിലെ ഇന്നത്തെ അറ്റന്‍ഡന്‍സ് എന്താ നില?”
“ ബഷീര്‍ക്കാ, എസ് ഐ സ്റ്റേഷനില്‍  ഉണ്ടോ?”
“ പവിത്രേട്ട, നീലിയാട് ജംഗഷന്‍ സേഫ് ആണോ?”

ഇങ്ങനെ ചറപറാ അഞ്ചാറു കോളുകള്‍. എല്ലായിടത്തു നിന്നും പോസിറ്റിവ് ഉത്തരം കിട്ടിയപ്പോള്‍  അവന്‍ ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു. രണ്ടു മൊബൈലും അവന്റെ  രണ്ടു പോക്കറ്റുകളില്‍, ഇടക്കിടക്കു കോളുകള്‍ വരുന്നുണ്ട്. വിവിധ സ്റ്റുഡിയോകളില്‍ ലേഖകരെ നിര്‍ത്തി തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ പ്രോഗ്രാം നടത്തുന്ന  നികേഷ്കുമാറിനെ പോലെ നവാസ് തകര്‍ത്തു ഫോണ്‍ വിളി. കൂടെ അന്തവും കുന്തവും ഇല്ലതെ ഞാനും.
“ദാ, എന്താ ഇതിന്റെ  ഒക്കെ അര്‍ഥം? ആരാ ഈ പട്ടര്‍? വില്ലേജ് ഒഫിസിലെ അറ്റന്‍ഡന്‍സ്, എസ് ഐയുടെ ഓഫിസിലെ ന്യുസ് ഇവ  തമ്മില്‍  എന്താ ബന്ധം?”

“ഈ എസ്കോര്‍ട്ട് പണി എന്നാല്‍ ഒരു തരം ഇവന്റ്  മാനേജ്മെന്റ്  ആണ്‌. ലോറി കടവില്‍ നിന്നും പുറപ്പെടുന്നതു മുതല്‍ ലോഡ് ഇറക്കി ആ സ്പോട്ട് വിടുന്നതു വരെ എല്ല കാര്യങ്ങളും ഞാന്‍ നടത്തണം. അതിനു പോലിസ്, വില്ലേജ്, താലൂക്ക് ഇവടങ്ങളിലെ ആളുകള്‍ ഇപ്പോള്‍  എവിടെ എന്നു അറിഞ്ഞിരിക്കണം.അതാണു ഒന്നാമത്തെ സ്റ്റെപ്പ്. പിന്നെ അഥവാ ഇവര്‍ ഒക്കെ പുറത്താണെങ്കില്‍  ഇവരുടെ റൂട്ട്,  എങ്ങനെ രക്ഷപെടാം തുടങ്ങിയവ കാര്യങ്ങള്‍  അറിഞ്ഞിരിക്കുകയും  വേണം.ഇനി നമ്മള്‍  ലോറിയുടെ ഒരു 250 മീറ്റര്‍  മുന്‍പായി ബൈക്ക് ഒടിച്ചു പോവും. വഴിയിലെവിടെയെങ്കിലും അപകടം കണ്ടാല്‍  ലോറിക്കാരെ അറിയിക്കണം.“
അങ്ങനെ എല്ലാ അടയാളങ്ങളും ശുഭമായപ്പോള്‍  ഗൌളിയും കാക്കയും പരുന്തും പഴുതാരയുമടക്കമുള്ള  സര്‍വ ചരാചരങ്ങളും ശുഭശകനങ്ങള്‍ അവര്‍ക്കാവും വിധം കോണ്ട്രിബ്യുട്ട് ചെയ്തപ്പോള്‍ ഞങ്ങള്‍  കടവിലെക്കിറങ്ങി. ലോറിക്കു ചുറ്റും നടന്ന് അവന്‍ ടയറിന്റെ കണ്ടിഷന്‍, ബ്രേക്കിന്റെ ഘര്‍ഷണം തുടങ്ങിയ പ്രാഥമിക സുരക്ഷാ പരിശൊധനകള്‍ നടത്തുന്നതു കണ്ടു ഞാന്‍ ചിരിച്ചു. ഫോര്‍മുല വണ്‍ റേസില്‍  മൈക്കേല്‍  ഷുമാക്കര്‍ പോലും ഇത്ര വലിയ പ്രിക്കോഷന്‍  ഏടുക്കില്ല.ഹും ഇതെന്താ അതുപോലെ വല്ലതുമാണോ?
ലോറി പുറപ്പെടുന്നതിനു നാലു മിനിട്ടു മുന്‍പ് നവാസിന്റെ   ബൈക്ക്  സ്റ്റാര്‍ട്ട് ചെയ്തു. പിറകില്‍  ഞാനും.

”ഡാ, നീ ഇത്രയും ടെന്‍ഷന്‍ എടുത്തു ഇതു പ്ളാന്‍ ചെയ്യുന്നുണ്ടല്ലോ? ഇതില്‍  നിനക്കെന്തു കിട്ടും?“

അവന്‍ ചിരിച്ചു.” ഞാന്‍ അല്ലേ ഇതിന്റെ  മെയിന്‍ തലച്ചോര്‍. ഒരു ലോഡ് എത്തേണ്ടിടത്തു എത്തിച്ചാല്‍  എനിക്കു അഞ്ഞൂറുമുതല്‍  എഴുന്നൂറു വരെ കിട്ടും ലോഡിന്റെ  ദൂരം അനുസരിച്ചു. “

”ഒരു ദിവസം എത്ര ലോഡ് കാണും?“

”എട്ടു പത്തു വരെ കാണും.അതല്ലേഡാ, നമ്മുടെ കൂടെ പഠിച്ച മഹേഷ്, ബൈജു തുടങ്ങി പലരും ഇപ്പോള്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയത്‌ "
”മൈ ഗോഡ്!!!!!!!!!!!!!!!!!!!!!!!!!!!!“

ഒരു എട്ടു പത്തു ആശ്ചര്യ ചിഹനങ്ങള്‍  എന്റെ  ഉള്ളില്‍  നിന്നും പുറത്തു ചാടി. ചുരുക്കി പറഞ്ഞാ ദിവസം അയ്യായിരം വരെ വരുമാനം.
ഗള്‍ഫന്‍ എന്ന എന്റെ  ഗ്യാസ് പറന്നു പൊയി. എന്നെ എന്തിനു ഗള്‍ഫിലയച്ചു എന്റെ കളരി പരമ്പര ദൈവങ്ങളെ !!

എഞ്ചിനീയറിംഗ് പഠിപ്പിച്ചതിനു പകരം ഈ ട്രാക്കില്‍   ഇറങ്ങാന്‍  എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ അന്നു ആരും ഉണ്ടായില്ലല്ലൊ. അബ്ദുല്‍കലാമിന്റെ   പോലെ ഒരു വിഷന്‍ 2കെ10 നമ്മുടെ മാതാപിതാടിമിനു ഉണ്ടായില്ലല്ലോ. പണ്ടൊരു സാന്‍ഡിയാഗ്ഗൊ നിധി  തേടി പോയി ഒടുക്കം നിന്നിടത്തു തന്നെ എത്തി എന്നു പാവ്ലൊ കോയ്‌ലൊ പറഞ്ഞതു ഒര്‍മവന്നു.ഭാരത പുഴ എന്ന ഈ നിധി ഉള്ള കാര്യം എന്തെ നമ്മുടെ പിതാശ്രി കണ്ടില്ല..?

അങ്ങനെ ഞങ്ങളുടെ ബൈക്കു മുന്നോട്ടു നീങ്ങി. ഒരൊ ജങ്ങ്ഷനിലും വളരെ സൂഷമതയോടെ വിഹഗവീക്ഷണം നടത്തി നടത്തി യാത്രയായി  ഇടക്കിടെ പിറകിലെ ലോറിയിലേക്കു സന്ദേശങ്ങള്‍  നല്‍കി.  "ലോറിക്കാരേ മുന്നോട്ട്....!"


അങ്ങനെ ഒരു ജങ്ങ്ഷനില്‍ വണ്ടി ഒരു ലെഫ്റ്റ് ടേണ്‍ എടുത്തു തിരിഞ്ഞപ്പോള്‍  ജങ്ങ്ഷനിലെ ചായക്കടക്കാരന്‍  രാമേട്ടനെ അര്‍ഥ ഗര്‍ഭമായി നവാസ് നോക്കി. ഇങ്ങനെ അര്‍ഥഗര്‍ഭമാവാന്‍  ഇയാള്‍ക്കെന്തു ഗര്‍ഭം എന്ന ചോദ്യം ഉയര്‍ന്നപ്പോളേക്കും രാമേട്ടന്‍ കണ്ണിറുക്കി കാട്ടി. “അപ്പോള്‍  ഇവിടം ഒക്കെ.” നവാസ് എന്നോട് പറഞ്ഞു.“ നമ്മുടെ ആളാ രാമേട്ടന്‍...”

ദൈവമെ, രാമേട്ടന്‍ ദി സ്പൈ? ഇതെന്താ പ്രേം നസീര്‍ സിനിമയൊ? അവസാന രംഗത്തു ചായക്കടക്കാരന്‍, കാര്യസ്ഥന്‍, തോട്ടക്കാരന്‍ എന്നിവര്‍ വില്ലനായി വരുന്ന കഥ.

“ഇന്നു വില്ലേജ് ഒഫിസര്‍ ഒഫിസില്‍  വന്നിട്ടില്ല. എന്തായലും അയാളുടെ  ജീപ് ഈ വഴിവന്നാല്‍  രാമേട്ടന്‍  മിസ്ഡ് കാള്‍  അടിക്കും. എനിക്കും രാമേട്ടനും എല്ലവര്‍ക്കും മോബൈല്‍  വിത് കണക്ഷന്‍  എല്ലം ഈ സെറ്റ് അപിന്‍റെ  വകയാ.”
“ഇത്രയും വലിയ പ്ലാനിംഗ് നമ്മുടെ രാഷട്രപുനര്‍നിര്‍മ്മാണത്തിന്   ഉണ്ടായിരുന്നെങ്കില്‍ ?”
വണ്ടി ഒരു പോക്കറ്റ് റോഡിലേക്കു കയറിയപ്പോള്‍  വഴിവക്കില്‍  ആടിനെ തീറ്റുന്ന അമ്മിണിയമ്മ.. എന്നെ പരിചയമുള്ള അമ്മിണി അമ്മ ഒരു ചിരി പാസാക്കി. മനസ്സില്‍ ഒരു ഇടി വെട്ടി. ഇനി  ഇവരെങ്ങാനും നവാസിന്‍റെ സംഘത്തില്‍  ഉണ്ടോ? യു ടൂ അമ്മിണി അമ്മ ദി ലേഡി മാതാഹാരി?

എയ്, നവാസ് അവരെ മൈന്റ്  ചെയ്യുന്നില്ല. ഒരു അരക്കിലോമീറ്റര്‍  കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഡെലിവറി സ്പോട്ട് എത്തി.

 “ഹാവൂ!” ഞാന്‍ മെല്ലെ ശ്വാസം വിട്ടു.ചെറിയ ചാറ്റല്‍ മഴ ഉണ്ട്‌.
നവാസ് പറഞ്ഞു “ലോഡ് ഇറക്കി വണ്ടി പോകുന്നതു വരെ നമ്മള്‍ ഇവിടെ വേണം.”
“അതിനെന്താ?” ഞാന്‍  ലോറിക്കു  സമീപം നിന്നു. നവാസ് ബൈക്കിലും. നവാസ് ഇടക്കു വിളിച്ചു ചോദികുന്നുണ്ട്.“ വില്ലേജ് ഒഫിസര്‍ വന്നോ?”
“ഇല്ല” എന്നു അപ്പുറത്തു നിന്നും മറുപടി. പക്ഷെ ജീപ്പു ഒഫിസിലൂണ്ട്. ജീപ്പില്ലാതെ നായാട്ടിനു അവര്‍  പോവില്ലല്ലൊ?
റോഡ് സൈഡില്‍  ആണു സ്പ്പോട്ട് അതു കൊണ്ടു വേഗം മണല്‍ തട്ടി ലോറി മാറ്റണം എന്നു പറഞ്ഞു കൊണ്ട് നവാസ് തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
മഴയായതു കൊണ്ട് ഒട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ട്. സൈഡില്‍  ഷീറ്റിട്ടു മഴയെ തോല്പിച്ചു മൂടിപ്പുതച്ചാണു ഒട്ടോകളുടെ യാത്ര.  ഞാന്‍ അന്നത്തെ ജേര്‍ണലിസം എക്സ്പിരിയന്‍സ് അയവിറക്കി ഇരിക്കുമ്പോള്‍ രണ്ടു ഓട്ടോറിക്ഷകള്‍  ഞങ്ങളുടെ അടുത്തെത്തി.
മുന്നിലത്തെ ഓട്ടോയില്‍  നിന്നും ഇറങ്ങിയ ആളെ കണ്ടതും നവാസ് ഉറക്കെ വിളിച്ചു പറഞ്ഞു
“ തോമാസുട്ടി വിട്ടൊടാ!!!!!!!” 

 എന്നിട്ടു അവന്‍  ബൈക്കെടുത്തു പറക്കാന്‍ തുടങ്ങി. എല്ലവരും നാലു വഴിക്കു ഓ​ടി. എന്നെ അവന്‍  ഉറക്കേ വിളിച്ചെങ്കിലും  പരുന്തു അടുക്കുമ്പോള്‍  എന്തു ചെയ്യണം എന്നറിയാതെ നില്ക്കുന്ന ബ്രോയിലര്‍  കോഴിയെ പൊലെ ഞാന്‍  നില്ക്കവെ പത്തു സെക്കന്റിനകം സ്ഥലം ശൂന്യമായി. സ്പോട്ടില്‍ ഇപ്പോള്‍ ഞാന്‍- ദി ജേര്‍ണലിസ്റ്റ് , ഒരു ലോറി, രണ്ടു ഒട്ടോ നിറയെ വില്ലേജ് ഉദ്യോഗസ്ഥര്‍  എന്നിവര്‍  മാത്രം.
ജീപ്പ് പ്രതിക്ഷിച്ചു ജംഗ്ഷനില്‍ കാത്തു നിന്ന രാമേട്ടനെ പറ്റിച്ചു ഇവര്‍ ഷീറ്റിട്ടു  സൈഡ് മൂടിയ ഓട്ടോയില്‍ ...അമ്പട വില്ലേജ് ഓഫിസറെ, താങ്കളെ സമ്മതിച്ചിരിക്കുന്നു! ഗള്‍ഫില്‍ നിന്നുള്ള ഈ പരിസ്ഥിതി സ്നേഹിയുടെ അഭിനന്ദനങ്ങള്‍.
പിറ്റേന്ന് മാധ്യമ സിണ്‍ഡിക്കേറ്റ് ഗര്‍ജിച്ചു. “ മണല്‍ മാഫിയയുടെ ചുരുള്‍  അഴിയുന്നു. മണല്‍ കടത്തിനു ഗള്‍ഫ് ബന്ധങ്ങള്‍ ....”

Monday, August 23, 2010

ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍

ഓണത്തിന് ഇക്കുറി സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത കൂട്ടിയ വിവരം ഏതോ ടെലിവിഷന്‍ ചാനല്‍ ഗര്‍ജിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ തന്നെ ബാധിക്കാത്ത ഒരു പാട് വാര്‍ത്തകളില്‍ ഒന്ന് മാത്രമല്ലേ ഇത് എന്ന് ചിന്തിക്കുമ്പോളേക്കും ഉത്സവബത്ത എന്ന വാക്ക് എവിടെയോ കൊളുത്തി വലിക്കാന്‍ തുടങ്ങി.

 എന്റെ ഒരു പാട് ഓണക്കോടികളുടെ ഓര്‍മ്മകള്‍  ഈ ഉത്സവബത്തയുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. മാത്രവുമല്ല ആ ഓണക്കോടികള്‍ക്ക് കൊട്ടടക്കയുടെ ഗന്ധം ഉണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെയും കൃഷിക്കാരന്‍റെയും മക്കളുടെ ഓണക്കോടിക്ക് മറ്റെന്തു ഗന്ധമാണ് ഉണ്ടാവേണ്ടത്?

 പത്താം ക്ലാസിലെ ഓണത്തിനും ആ ഗന്ധം ഉണ്ടായിരുന്നു. ആയിരം രൂപയുടെ ഉത്സവബത്തയുടെയും പിന്നെ അടക്ക വിറ്റു അച്ഛന്‍ തന്ന ആയിരത്തി അഞ്ഞൂറ് രൂപയും ഒരു ഓണത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറമാവുമെന്നു പതിവുപോലെ ഞാന്‍ കരുതി. പത്താം ക്ലാസുകാരന്‍ ഉണ്ണിക്കുട്ടന്റെ വര്‍ഷങ്ങളുടെ ആഗ്രഹമായിരുന്നു ഒരു ജീന്‍സ് എന്നത്. അത് ശരിക്കും അറിയുന്ന അമ്മ ഇടപ്പാളിലേക്ക് ഓണക്കോടി എടുക്കാന്‍ പോവുമ്പോള്‍ പറഞ്ഞു ഇപ്രാവശ്യം നീ ജീന്‍സ് തന്നെ എടുത്തോ. അതൊരു സ്വപ്നത്തിനു തീ കൊടുക്കുകയായിരുന്നു.

 അന്നും പതിവുപോലെ അച്ഛന്‍ വന്നില്ല തുണിക്കടയിലേക്ക്. അച്ഛനു ഇത്തരം കാര്യങ്ങള്‍ ഒരു അസ്വസ്ഥതയാണ്. അഞ്ചു മിനുട്ടില്‍ കൂടുതല്‍ തുണിക്കടയിലോ, വളരെ അപൂര്‍വമായി എന്റെ വീട്ടുകാര്‍ സന്ദര്‍ശിക്കാറുള്ള സ്വര്‍ണകടയിലോ അച്ഛന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മ ശ്രദ്ധാപൂര്‍വ്വം തുണി നോക്കി എടുക്കുമ്പോള്‍ എന്തോ അസ്വസ്ഥതയോടെ  കടക്കു പുറത്ത് നടക്കുന്നത് എന്നും കണ്ടിട്ടുണ്ട്. ഇത്തരം അന്തരീക്ഷത്തില്‍ ഒരിക്കലും അച്ഛനു  സ്വസ്ഥത കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ചെളി മറയുന്ന കാളപൂട്ട് കണ്ടങ്ങളും തിരി മുറിയുന്ന ഞാറ്റുവേലകളും നല്‍കുന്ന ശാന്തത ഒരു ഷോപ്പിംഗ്‌ മാളുകളും അച്ഛന് നല്‍കാറില്ല.
ആദ്യമായി ചേച്ചിക്കുള്ള ചുരിദാര് നോക്കി ആ വര്‍ഷത്തില്‍ ഞങ്ങളുടെ കൈയില്‍ ഒതുങ്ങുന്ന ഓണക്കോടികളെ തിരയാന്‍ തുടങ്ങി. അഞ്ഞൂറിന് മുകളിലുള്ള ചുരിദാറിനെ മോഹിക്കാന്‍ ചേച്ചിക്കും അറിയില്ലായിരുന്നു.

 അങ്ങനെ ഓരോന്നായി സിലക്റ്റ് ചെയ്തു നടക്കുമ്പോളാണ്  കൂടെ പഠിച്ച സജീവനെയും കണ്ടത്. താലുക്ക് ഓഫിസറുടെ മകന്‍, എന്റെസഹപാഠി.  ‌ അവനും അമ്മയും വളരെ ആര്‍ഭാടപൂര്‍വ്വം ഓണക്കോടി എടുക്കുന്നു. സജീവന്‍ എന്റെ കൂടെ നിന്നു നിന്ന് സിലക്റ്റ് ചെയ്തു. ഒരു ഷര്‍ട്ടും പാന്റും അവന്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്കു വാങ്ങി പാക്ക് ചെയ്യുന്നതിനിടെ ഞാന്‍ വില മുന്നൂറിനു മുകളിലായി എന്ന കാരണത്താല്‍ 5 ജീന്‍സ് കൊള്ളില്ല എന്ന് പറഞ്ഞു മാറ്റി വെപ്പിച്ചു. ആത്മഹത്യ ചെയ്യാത്ത കര്‍ഷകന്റെ മക്കള്‍ ഇതൊക്കെ നേരിടേണ്ടി വരും എന്ന് ഒരു കാര്‍ഷിക കടാശ്വാസ കമ്മിഷനും  പറഞ്ഞിട്ടില്ലായിരുന്നു.

 എന്റെ ഈ അവസ്ഥ സജീവന്റെ  അമ്മക്ക് ഒരു തമാശയായി തോന്നി " കാശില്ലെങ്കില്‍ ഇത് പോലെ വേണം.അവനോന്റെ കൊക്കിനു ഒതുങ്ങുന്നത് എടുക്കണം. അല്ലാത്തത് കൊള്ളില്ല എന്ന് പറയണം"

  ആ വാക്കുകളിലെ ധ്വനി എനിക്ക് മനസിലായിരുന്നു . അതിനെക്കാള്‍ ഉപരിയായി അത് എന്റെ അമ്മയുടെ നെഞ്ചില്‍ തന്നെ കൊണ്ടിരുന്നു എന്ന സത്യവും ഞാന്‍ മനസിലാക്കി. കൈളില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളില്‍നിന്നും ഒരു ആഞ്ഞൂറു രൂപ എടുത്തു അമ്മ പറഞ്ഞു മോന് ഇഷ്ടമുള്ളത് എടുത്തോ എന്ന്.  അത് നോക്കാതെ സജീവന്റെ മുഖത്തോ അവന്‍റെ അമ്മയുടെ മുഖത്തോ ശ്രദ്ധിക്കാതെ  ഒരു സാധാരണ പാന്റ്സ് എടുത്തു ഒരു ഓണത്തിന് കൂടി ഞാന്‍ എന്റെ ജീന്‍സ് എന്ന ആഗ്രഹം മറന്നു പോയി.

 ഓര്‍മകളുടെ ഓണക്കൂടയില്‍ ഞാന്‍ പരതവേ ഫോണില്‍ അമ്മയുടെ മിസ്ഡ് കാള്‍ കണ്ടു. തിരിച്ചു വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു ഓണം എവിടെ വരെ ആയി എന്ന് . വെറുതെ ചിരിച്ചു ഓണത്തിന്റെ തിരക്കിലാണ് എന്ന് പറഞ്ഞപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു നീ ഓണക്കോടി എടുത്തോ എന്ന്. തിരക്കിനിടയില്‍ ഇടയ്ക്കിടെ മറന്നു പോവാറുള്ള മൊബൈലോ പേഴ്സോ പോലെ ഓണക്കോടിയും ഞാന്‍ വിട്ടു പോയിരുന്നു . അമ്മയോട് എന്ത് പറയണം എന്നറിയാതെ കുഴങ്ങുമ്പോള്‍ മനസിലെ സെയില്‍സ് എന്‍ജിനിയര്‍ പറഞ്ഞു" വാങ്ങി "

അന്ന് എന്നിലെ കുട്ടിയുടെ മരണമായിരുന്നു ....

Thursday, August 19, 2010

ജൈവ നീതികള്‍


മൃത്യുവിന്‍റെ താഴ്‌വരയില്‍ ആത്മാക്കള്‍ അലഞ്ഞു തിരിഞ്ഞു നടന്നു.

വ്യക്തിത്വം കാംക്ഷിച്ച അവര്‍ ജൈവ ശരീരങ്ങള്‍ തേടി. മൃത്യു അവരെ വിലക്കി.
"വ്യക്തിത്വം എന്നത് എന്നും എനിക്ക് പിഴുതെടുക്കാനുള്ളതാണ്. നിങ്ങളെയും എന്റെ  പാപ സഞ്ചയത്തില്‍ ഉള്‍പെടുത്താന്‍ ഞാന്‍ ഉദേശിക്കുന്നില്ല. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിത്വം ഭൂമിയില്‍ കിട്ടാതെ വരികയും ചെയ്യും. "

ആഗ്രഹങ്ങളുടെ കാറ്റ് തുടര്‍ച്ചയായി വീശിക്കൊണ്ടിരുന്നു. സ്വപ്നങ്ങളുടെയും  പ്രത്യാശയുടെയും മഴകള്‍ ആത്മാക്കളെ നനയിച്ചു കൊണ്ടിരുന്നു. " ഈ മഴ ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. വ്യക്തിത്വമില്ലാതെ അലയുന്ന കാലം മുതല്‍ അത് ഞങ്ങളെ പിന്തുടരുകയാണ്. നിന്‍റെ   പാപങ്ങളുടെ കണക്കുകള്‍ പറയാതെ ഞങ്ങളെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കുക ."

മൃത്യു അസ്വസ്ഥമായി . ഭാവിയിലെ വാഗ്ദത്ത പാപങ്ങളുടെ പ്രതിരൂപങ്ങള്‍ ആയി ആത്മാക്കള്‍ അതിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ മോചനത്തിന്‍റെ സുഖമറിയാന്‍ കാത്തു നിന്ന അവരെ തുറന്നു  വിട്ടു മൃത്യു സ്വയം മുക്തനായി. ജീവന്‍റെ   വെളിച്ചങ്ങളാവാന്‍ കാത്തുനിന്ന ഭ്രൂണങ്ങളില്‍ അവര്‍ ചേക്കേറി.

കാലം അവരെ നോക്കിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു ." നിങ്ങള്‍ ഒരിക്കല്‍ മൃത്യുവിന്‍റെ   അനിവാര്യതക്കായി കേഴും. കാരണം ഇനിയുള്ള നിങ്ങളുടെ ജന്മം എന്‍റെ   കൈയില്‍  നിന്നും മനുഷ്യന്‍ തട്ടിഎടുത്തിരിക്കുന്നു. സമസ്ത പ്രകൃതിയുടെയും  ജനിതക രഹസ്യങ്ങളുടെ കാണാച്ചരടുകള്‍ അവന്‍ അഴിച്ചെടുത്തിരിക്കുന്നു . "

പിറക്കപെടാന്‍  പോകുന്ന ഭ്രൂണങ്ങളെ മനുഷ്യന്‍ പരിശോധിച്ചു. എന്നിട്ട് തനിക്കനുയോജ്യമല്ലാത്തതിനെ  അവന്‍ മൃത്യുവിനു ബലി നല്കി.  നിഷേധികളായ ആത്മാക്കളുടെ ജീവ രക്തം മൃത്യുവിന്റെ  കൈകള്‍ക്ക് വീണ്ടും പാപക്കറയേകി. നിശ്ചലമായി കിടന്നിരുന്ന  കാലം ഉത്തരായനതിലെക്കുള്ള ദൂരം കണക്കു  കൂട്ടി നെടുവീര്‍പ്പിട്ടു. ജീവന്‍റെ  സോര്‍സ്  കൊഡുകളില്‍   ശേഷിച്ച ഭ്രൂണങ്ങള്‍ കൂടി തടവിലാക്കപ്പെട്ടു. അവ ജൈവ പിണ്ഡങ്ങളായി  ഭൂമിയില്‍ വീണു. പരീക്ഷണശാലകളിലെ പുതിയ സമവാക്യങ്ങള്‍ കൊണ്ടു  വീണു പോയ ഭ്രൂണങ്ങള്‍ക്ക് കരുത്തേകാന്‍  മനുഷ്യന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
മനുഷ്യന്‍റെ  പാദ സേവകരായി അവര്‍ നിയമിക്കപ്പെട്ടു.വ്യക്തിത്വം ആഗ്രഹിച്ച അവര്‍ക്ക് കച്ചവട മൂല്യങ്ങളുടെ പുതിയ മുഖങ്ങള്‍ കാണേണ്ടി വന്നു. ദാസ്യപ്പണിയുടെ  ആവര്‍ത്തനങ്ങളില്‍ ഭൂമി തളര്‍ന്നു .......

കൃത്രിമ ധിഷണകള്‍ യാന്ത്രികതയുടെ  കൂടിയാട്ടങ്ങള്‍ നടത്തി. രോഗങ്ങള്‍ എന്ന കൃത്രിമ മിത്തുകള്‍ ശാസ്ത്രത്തിന്‍റെ കീടനാശിനികളുമായി കപട യുദ്ധങ്ങള്‍ നടത്തി. ഓരോ യുദ്ധത്തിന്‍റെ അന്ത്യത്തിലും പരീക്ഷണശാലകളുടെ  ഇംഗിതം പോലെ പുതിയ രോഗങ്ങള്‍ പിറവി കൊണ്ടു.

അവശേഷിച്ചിരുന്ന ചരിത്രത്തെ കൂടി ഇല്ലാതാക്കാന്‍ മനുഷ്യര്‍ തന്‍റെ ദാസന്മാരായ ജീവ പിന്ടങ്ങളെ നിയോഗിച്ചു.വിധേയത്തിന്‍റെ നിയോഗത്താല്‍ അവര്‍ ചരിത്രത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ഭരണ ഘടനകളും തത്വ സംഹിതകളും, യുദ്ധങ്ങളും രക്തചൊരിചിലുകളും അവ തൊണ്ട തൊടാതെ വിഴുങ്ങി.

അക്കൂട്ടത്തില്‍ ഒരു ജീവ പിണ്ഡം ചരിത്രത്തെ രുചിച്ചു നോക്കി!.
ആവര്‍ത്തനങ്ങളുടെ, അയുക്തികളുടെ   ചരിത്രം അതിന്റെ  നാവിനു പുതുമയായിരുന്നു. നട്ടെല്ലില്ലാത്തവന്റെ  ചരിത്ര ബോധമായി അത് വളര്‍ന്നു. മനുഷ്യന്റെ  ആജ്ഞകളില്‍ നിന്നും ആ  ജീവ പിണ്ഡം പുറത്തു  ചാടി. എന്നിട്ട്  ആ ബോധം അനേകം ധിഷണകളിലേക്ക്  പകര്‍ന്നു. വ്യക്തിത്വം എന്ന തിരിച്ചറിവില്‍ അവര്‍ മനുഷ്യനെ തോല്‍പിച്ചു. ജനിതകരഹസ്യങ്ങളുടെ  മന്ത്രികചെപ്പിനെ അവര്‍ സ്വാതന്ത്ര്യത്തിന്‍റെ നിര്ധരണമൂല്യങ്ങള്‍ കൊണ്ടു അടച്ചു വെച്ചു . അവന്‍റെ പുതിയ ചരിത്ര ബോധത്തില്‍ കാലം സ്വന്തന്ത്രമായി. ജീവ സന്ധാരണത്തിന്‍റെ പുതിയ ഭാഷ്യങ്ങള്‍ പുത്തന്‍ നിയോഗങ്ങളുമായി തേടി മൃത്യു വീണ്ടു യാത്ര തുടങ്ങി.

ആവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന ചരിത്രം പുതിയ കഥകള്‍ക്കായി കാതോര്‍ത്തിരുന്നു ...

Saturday, August 7, 2010

അഭിനയത്തിന്‍റെ മുരളീപര്‍വ്വം

നടന വൈഭവത്തിന്‍റെ    ആ മുരളിക നിലച്ചു പോയിട്ട് ഒരു വര്‍ഷം തികയുന്നു. മുരളിയില്ലാത്ത ഒരു വര്‍ഷം കൂടി കഴിഞ്ഞു പോയിരിക്കുന്നു. ചില താരങ്ങളുടെ ചുറ്റും കറങ്ങുന്ന ആള്‍ക്കൂട്ടങ്ങളായി ഒരു വര്‍ഷം മലയാള സിനിമ  ആടിത്തീര്‍ത്തപ്പോള്‍   അറിയാതെ ഒരു ഏതൊക്കെയോ ആസ്വാദക ഹൃദയങ്ങള്‍ ആ പരുക്കന്‍ ശബ്ദത്തിന് കൊതിച്ചു. "ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന് ഉറക്കെ ചോദിച്ച ആ ശബ്ദം.


നിഷേധിയെ പോലെ മലയാളികള്‍ക്ക് ഒരു വേറിട്ട ഒരു ശബ്ദം കേള്‍പ്പിച്ച ഒരു നടന്‍. അസാമാന്യമായ മെയ്‌ മഴക്കത്തോടെ കഥാപാത്രത്തിന്‍റെ ഉള്ളറിഞ്ഞ് അഭിനയിച്ച ആ നടന്‍റെ അഭാവം നികത്തുന്ന ഒരു ശബ്ദം പോലും ഒരു വര്‍ഷക്കാലം ഉണ്ടായില്ല എന്ന് പറയുമ്പോള്‍ നഷ്ടത്തിന്‍റെ ആ വലിപ്പം നമുക്ക് മനസിലാക്കാം .

മുഖ്യധാര സിനിമക്കപ്പുറത്തു നല്ല സിനിമയുടെ അല്ലെങ്കില്‍ നന്മയുള്ള സിനിമയുടെ ഭാഗമാകാന്‍ ശ്രമിച്ച്, ആ ഒരു സിനിമ നാടക സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു  എന്നത് മുരളിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്.

നായകനായും പ്രതിനായകനായും ആടിതിമിര്‍ത്ത മുരളിയുടെ നൂറിലധികം ചിത്രങ്ങള്‍ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കടന്നു പോയിട്ടുണ്ട്. അവയിലെ ഓരോ കഥപത്രത്തിനും അര്‍ഹിക്കുന്ന പരിചരണവും ഈ നടന്‍ നല്‍കി. അതുകൊണ്ട് തന്നെ നല്ല സിനിമയുടെ വക്താക്കള്‍ ആയ ഭരതനും അരവിന്ദനും ലെനിന്‍ രാജേന്ദ്രനും സിബിക്കും സത്യനും ഒന്നും മുരളിയെ കാണാതെ പോവാന്‍ കഴിഞ്ഞില്ല .

അമരത്വത്തിന്‍റെ അഭിനയ ഭാഷ്യം

ഭരതന്‍ ചിത്രങ്ങളുടെ ഒരു പ്രധാന കരുത്തായിരുന്നു മുരളി. 'അമര'ത്തില്‍ നായകനൊപ്പം നില്‍ക്കുന്ന ഒരു കരുത്തനായ നടനെ തിരഞ്ഞപ്പോള്‍ ഭരതന് വേറെ ഒരു നടനെ കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. നായകനോടൊപ്പം കരുത്തു കാണിക്കുന്ന മറ്റൊരു നടനെ വേണം എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ള ഭരതനും അതിനു തക്ക കരുത്തുള്ള മുരളിയും പോയപ്പോള്‍ നായകനും ഉപഗ്രഹങ്ങളും എന്ന സ്ഥിതിയിലേക്ക് അതേ ചലച്ചിത്ര മേഖല കൂപ്പു കുത്തിയത് കാലത്തിന്‍റെ ഒരു കളിയാണ് .

നിറഞ്ഞാടിയ പ്രതിനായക രൂപങ്ങള്‍


മസിലുകളും ഗുണ്ടായിസവും കാണിച്ചു അട്ടഹസിക്കുന്ന നായകന്‍മാര്‍ക്കിടയില്‍ നിയന്ത്രിതമായ ഭാവങ്ങളോടെ സിരകളിലേക്ക് കുത്തിക്കയരുന്ന ആ പരുക്കന്‍ ശബ്ദം. പഞ്ചാഗ്നിയില്‍, ഏയ്‌ ഓട്ടോയില്‍, കിങ്ങില്‍ മുരളി പ്രതിനായകന്റെ വേഷം പകര്‍ന്നടുകയായിരുന്നു. പഞ്ചാഗ്നിയിലെ രാജനും കിങ്ങിലെ ജയകൃഷ്ണനും മുരളി വേറിട്ടതാക്കി.

അരങ്ങിന്‍റെ ആശാന്‍

യവനകഥകള്‍ പറയുമ്പോള്‍ അതിനു തക്ക ശേഷിയുള്ള അഭിനേതാക്കള്‍ വേണം എന്നത് ചമയത്തില്‍ ഭരതന്‍ നേരിട്ട ഒരു വെല്ലുവിളി ആയിരിക്കും. കടപ്പുറത്തെ നാടക ആശാനില്‍ നിന്നും മാസിഡോണിയയിലെ ഫിലിപ് ചക്രവര്ത്തിയിലേക്ക് പകര്ന്നടുവാന്‍ കഴിയുന്ന ഒരേ ഒരു നടന്‍ മുരളി ആയിരിക്കും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവം. അത് കൊണ്ടു അരങ്ങില്‍ വീണു മരിക്കുന്ന ചമയത്തിലെ എസ്തപ്പാന്‍ ആശാന്‍ മുരളിയിലൂടെ അവിസ്മരണീയമായി.

വ്യക്തിജീവിതത്തിലും അരങ്ങിന്‍റെ ആ വിളിക്ക് മുരളി എന്നും കാതോര്‍ത്തിരുന്നു . അത് കൊണ്ടു തന്നെ നാടകത്തോട് എന്നും പുലര്‍ത്തിയ ബഹുമാനവും ആത്മ ബന്ധവും ഈ നടന്‍റെ സവിശേഷത  ആയിരുന്നു. ലങ്കലക്ഷ്മിയിലെ  രാവണന്‍  ആയി മുരളി അരങ്ങില്‍ പകര്‍ന്നടിയപ്പോള്‍ അഭിനയത്തിന്റെ മറ്റൊരു മുഖം കൂടി നാം കണ്ടു.
കരുത്തിന്‍റെ  ബാപ്പുട്ടി

തൊണ്ണൂറുകളില്‍ സമാന്തര സിനിമയെന്നോ മുഖ്യധാര സിനിമയെന്നോ വേര്‍തിരിച്ചു കാണിക്കാനാവാത്ത ഒരു കൂട്ടം നല്ല സിനിമകള്‍ വിടര്‍ന്നിരുന്നു. അവയിലെ മുഖ്യ ഘടകം ആയിരുന്നു മുരളി. കാണാക്കിനാവ്, വെങ്കലം, ചകോരം, ആധാരം ആകാശദൂത് എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങള്‍.ആധാരത്തിലെ ബാപ്പുട്ടി എന്ന കഥാപാത്രം മുരളിയുടെ കൈയില്‍ ഭദ്രമായിരുന്നു. അര്‍ത്ഥ ഗര്‍ഭമായ ചില നോട്ടങ്ങള്‍, ഡയലോഗുകള്‍ക്കിടയിലെ ചില മൌനങ്ങള്‍ എല്ലാം മുരളി മനോഹരമാക്കി.
നെയ്തെടുത്ത ഭാവങ്ങള്‍


പ്രിയ നന്ദനന്‍റെ നെയ്ത്തുകാരനിലെ വേഷം മുരളിയെ ദേശീയ തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡിനര്‍ഹനാക്കി .മുരളിയുടെ അഭിനയം ആയിരുന്നു നെയ്ത്തുകാരന്‍റെ  വിജയം. അപ്പ മേസ്തിരി മുരളിയുടെ കൈയില്‍ ഭദ്രമായി.

വെള്ളിത്തിരക്കപ്പുരത്തെ മനുഷ്യമുഖം
വെള്ളിത്തിരയിലെ ചായക്കൂട്ടുകള്‍ അഴിച്ചു വെച്ചപ്പോള്‍ മുരളി വെറും ഒരു മനുഷ്യനായി അല്ല നിന്നത്. വായിക്കുന്ന, ചിന്തിക്കുന്ന ഒരു എഴുത്തുകാരനായ ഒരു നീരൂപകനായ മനുഷ്യന്‍ ആയിരുന്നു. അതിനുമപ്പുറം താന്‍ അടിയുറച്ചു വിശ്വസിച്ച രാഷ്ട്രീയ പ്രമാണത്തിന്റെ സഹയാത്രികന്‍ കൂടിയായിരുന്നു.

ഇന്നും ഉണ്ട് വേറിട്ട ഒരു മുരളീ രൂപം പ്രേക്ഷകരുടെ മനസ്സില്‍. ഒരു പുസ്തക ശാലയില്‍ വെളിപ്പെടുത്താത്ത  പ്രണയവുമായി കാമിനിയെ നോക്കി അവളെ അരികില്‍ കൊതിച്ചു നിന്ന ചുറു ചുറുക്കുള്ള ഒരു കാമുകന്റെ രൂപം. ഓരോ പ്രണയവും പൂത്തു തളിര്‍ക്കുമ്പോള്‍  പരുക്കന്‍ എന്ന് നാം കണ്ടു ശീലിച്ച മുരളിയുടെ ആ കാല്‍പനിക കാമുകനും ഉയര്‍ന്നു വരും. അങ്ങനെ അരങ്ങുള്ള കാലം വരെ, പ്രണയം പൂക്കുന്ന ദിനങ്ങള്‍ അവസാനിക്കും വരെ, ഇമെജുകള്‍ക്കപ്പുറത്തെ നല്ല കഥപത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇല്ലാതാവും വരെ നിലനില്‍ക്കും ആ നടന ചാരുത.

Friday, July 9, 2010

അങ്ങനെ ഒരു അബദ്ധകാലത്ത്

പണ്ടു പണ്ടു നമ്മുടെ യുധിഷ്ധിരനും ബ്രദേസ്സും കാട്ടില്‍ ഒളിച്ചു  താമസിച്ചിരുന്ന കാലം. കാടെന്നു പറഞ്ഞാല്‍ മതികെട്ടാന്‍ മലയോ മുത്തങ്ങയൊ പോലെയുള്ള കാടല്ല. നല്ല ഗംഭീകരന്‍ നിബിഡവനം. അവിടെയാണെങ്കില്‍ ഫുഡ്‌ സപ്ലേ വളരെ കുറവ്‌. ഫുഡ്‌ അടിക്കേണ്ട നേരമായാല്‍ ഭീമസേനനടക്കുമുള്ളവര്‍ മേല്‍പ്പോട്ടു  നോക്കി നില്‍ക്കും. കാട്ടിലെ പഴങ്ങളെ എങ്ങനെ നമ്പാന്‍ പറ്റും? തീരെ ഹൈജീനിക്ക്‌ അല്ലല്ലൊ. ഇനി വല്ല വിഷക്കായയും പൊട്ടിച്ചു തിന്നാല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടി വരും.

അങ്ങനെ ആകെ ഗുലുമാലില്‍പെട്ടിരിക്കുന്ന കാലത്താണു മേല്‍പറഞ്ഞ അന്യായക്കാരുടെ കോമണ്‍ വൈഫായാ മിസ്സിസ്‌ പഞ്ചാലി സൂര്യഭഗവാനു ഒരു നിവേദനമയച്ചത്‌.

"അല്ലയൊ കര്‍മ്മസാക്ഷി, ഞങ്ങളുടെ സ്ഥിതി ദിവസം തോറും വഷളാവുന്നതു കണ്ട്‌ നിങ്ങളും കേരളമുഖ്യനെ പോലെ നില്‍ക്കുകയാണൊ? പാവം ഭീമേട്ടനെ കാണാന്‍ വയ്യ. മെലിഞ്ഞു ഇപ്പോള്‍ നടരാജ്‌ പെന്‍സില്‍ പോലെയായി.എന്തെകിലും ഡൊഡേഷന്‍ തന്നില്ലെങ്കില്‍ നാളെ ഞാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യും. സി.കെ. ജാനുവാണേ, നിങ്ങളുടെ ഒരു മകനെ പ്രസവിച്ച കുന്തി  അമ്മായി അമ്മയാണെ  സത്യം"



ഇതൊക്കെ കേട്ടു സൂര്യന്‍ ആകെ ഞെട്ടി. പെണ്ണൊരുമ്പെട്ടാല്‍ തരൂരും തടുക്കില്ല എന്നാണല്ലോ . പിന്നെ തന്റെ എക്സ്‌ ഡാ‍ര്‍ലിംഗ്‌ കുന്തി   ആകെ ക്ഷീണിച്ചു പോയിരിക്കുന്നു. മൂപ്പരുടനെ ഒരു അലുമിനിയം ചെമ്പെടുത്തു പാഞ്ചാലിക്കു കൊടുത്തു.


" ആഹാ, പിച്ചച്ചട്ടി തന്നു ഞങ്ങളെ അപമാനിക്കുകയാണല്ലെ? ഞാന്‍ വനിതാ കമ്മീഷണില്‍ കേസുകൊടുക്കും" ദ്രൗപദി സൂര്യനൊടു കയര്‍ത്തു." 


സൂര്യന്‍ ശബ്ദത്തിന്‍റെ 'ബാസ്‌' കൂട്ടിപ്പറഞ്ഞു.


" മ മ അതു വേണ്ട, മരുമകളെ, ഇതാണ്‌ അക്ഷയപാത്രം. ഇതില്‍ നിങ്ങള്‍ക്കു ആവശ്യമുള്ള ഭക്ഷണം കിട്ടും. പക്ഷെ നിന്‍റെ  ഭക്ഷണശേഷം പാത്രം കൗണ്ടര്‍ ക്ലോസ്‌ ചെയ്യും. പിന്നെ പച്ച വെള്ളം കിട്ടണമെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പോവണം"


നീട്ടിയൊരു താങ്ക്സ്‌ പറഞ്ഞു പാഞ്ചാലി തിരിച്ചു പോന്നു.കലണ്ടറിന്റെ പേജുകള്‍ മറിഞ്ഞു കൊണ്ടിരുന്നു.


പാണ്ഡവര്‍  അക്ഷയപാത്രം വഴി ബാലന്‍സ്ഡ്‌ ഫുഡ്‌ അടിക്കുന്ന വിവരം കൗരവര്‍ ഒരു ബ്രേക്കിംഗ്‌ ന്യുസ്സായി അറിഞ്ഞു. ഭീമനൊക്കെ ഷ്വാസിനെഗറെപോലെ കാടു കുലുക്കി വിടുന്ന ന്യൂസ്‌ കേട്ടു ദുര്യോധനന്‍ കത്തി വേഷം കെട്ടി. മൂപ്പര്‍ നേരെ ശകുനി അങ്കിളിന്റെ അടുത്തു ചെന്നു ചൂടായി. " ഇങ്ങളെന്ത്  മനുഷ്യനാ? കാട്ടില്‍ പാണ്ഡവര്‍ ഹോളിഡെ ട്രിപ്പു പോലെ അടിച്ചു പൊളിക്കുന്നു. ഞാനാണെങ്കില്‍ ഈ 'മൃഗീയവും പൈശാചികവും' ആയ ഈ അധികാരത്തിന്റെ മുള്‍കിരീടം തലയി വെച്ചു ടെന്‍ഷന്‍ എടുത്തു ആകെ ഷുഗറും പ്രഷരും വരേ ആയി.അവന്മാര്‍ക്കിട്ടൊരു പണി കൊടുക്കാനുള്ള വഴി പറഞ്ഞുതാ ശകുമാമാ"


ശകുനി മരുമകന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. ദുര്യോധനന്‍ ഉടന്‍ പറഞ്ഞു." സന്തോഷം  കൊണ്ടെനിനിക്കിരിക്കാന്‍ വയ്യേ" . അതിനു ശേഷം ആള്‍ ശാപത്തിന്റെ ഹോല്‍സെയില്‍ ഡീലര്‍ ആയ ദുര്‍വാസാവു മഹര്‍ഷിയെ വിളിച്ചു.


"അറിഞ്ഞില്ലേ, യുധിഷ്ഠിരന്‍ എല്ലവര്‍ക്കും നല്ല സദ്യ കൊടുക്കുന്നുണ്ട്‌. ഉപ്പുമാങ്ങേം പപ്പടൊം പായസും കൂട്ടി ഒരു ഊണങ്ങട്‌ കഴിച്ചിട്ടു ഒരു ഉറക്കവും തരാക്കിയാല്‍ എന്‍താ രസം. ഇങ്ങനീം ഉണ്ടൊ ഒരു രസം?"
ഇതു മൂപ്പര്‍ക്കു ഇക്ഷ പിടിച്ചു. മൂപ്പര്‍ ഉടന്‍ തന്നെ എല്ല മുനിയാണ്ടികളെയും കൂട്ടി കാട്ടിലെക്കു മാര്‍ച്‌ ചെയ്തു. 


യുധിഷ്ടിരന്‍ ദുര്‍വാസാവിനെ കണ്ടപ്പൊഴെക്കും എ ഇ ഒ യെ കണ്ട ഹെഡ്‌ മാസ്റ്റരെ പോലെ വിരണ്ടു. പിന്നെ കാല്‍തൊട്ടു വന്ദിചു " ഹൗ ആര്‍ ഉ ? വി അര ഫൈന്‍. ഞങ്ങളെ അനുഗ്രഹിക്കണേ" 


"ശരി, പക്ഷെ ഇപ്പൊള്‍ ഞങ്ങള്‍ വല്ലതെ വിശന്നാണ്  വന്നിരിക്കുന്നത്‌. വല്ലതും അകത്താക്കിയാല്‍ അനുഗ്രഹത്തിന്  ഒരു ആവേശം തോന്നും. ഏതായാലും നീ ഫൂഡിനുള്ള അറെഞ്ച്‌മന്റ്‌ നീ ചെയുമ്പൊഴെക്കും ഞങ്ങള്‍ ഒരു ചാക്കൊളാസ്‌ കുളി നടത്തിയിട്ടു വരാം."


ഇതു കേട്ടു യുധിഷ്ടിരന്‍ നേരെ അടുക്കളഭാഗത്തേക്കു നോക്കി എന്നിട്ടു പറഞ്ഞു.


"പഞ്ചാല്യേ, ഒരു നൂറാള്‍ക്ക്‌ വെജിറ്റേറിയന്‍ ഫൂഡ്‌ വെണം. നല്ല ഭംഗിയായി ഡെക്കറേറ്റ്‌ ചെയ്തു ലക്ഷ്മി നായര്‍ സ്റ്റയിലില്‍ വേണം ."


ഇതും പറഞ്ഞു യുധിഷ്ഠിരന്‍ ചെസ്സു കളിക്കാന്‍ പൊയി. സംഗതി കേട്ടപ്പൊള്‍ പാഞ്ചാലി ഒന്നു ഞെട്ടി. "മൈ ഗോഡ്‌ ഞാനാണെങ്കില്‍ ഇന്നു ലഞ്ച്‌ കഴിച്ചു പാത്രം കമിഴിത്തി ഒരു വറ്റു പോലും ഇനി അതില്‍ നിന്നും കിട്ടില്ല .ക്യാ കരേഗ?"


ഉടന്‍ തന്നെ പാഞ്ചാലി ശ്രീകൃഷണനു ഇ-മെയില്‍ അയച്ചു. " ഭഗവാനെ, ഞാന്‍ ആകെ ബേജാറിലാണ്‌ അറിയാലൊ, ദുര്‍വ്വാസാവു ദേഷ്യപ്പെട്ടാല്‍ അങ്ങേര്‍ ശപിച്ചു നമ്മെ എതെങ്കിലും ജനാധിപത്യ രാജ്യത്തെ പ്രജകള്‍ ആക്കും. പിന്നെ തീര്‍ന്നില്ലേ...എന്തെകിലും ഒരു സൊലുഷന്‍.
ഇതു കേട്ടതും കൃഷ്ണന്‍ പ്രത്യക്ഷനായി. " പാഞ്ചാലി, ഞാനും ഹംഗ്രിയാണ്‌. എന്തെകിലും തരൂ.അല്ലെങ്കില്‍ ആ പത്രമൊന്നു കാണിച്ചു തരൂ. അതില്‍ എന്തെകിലും കാണും."
"ഗൂഗിള്‍ സെര്‍ച്ചാണു സത്യം, അതില്‍ ഒന്നും ഇല്ല" പാഞ്ചാലി പറഞ്ഞു. പക്ഷെ കൃഷ്ണന്‍ പരിശൊധിചപ്പോള്‍ അതില്‍ ഒരു ഇല. മൂപ്പര്‍ അതു തിന്നു നേരെ സ്ഥലം വിട്ടു.


പാഞ്ചാലിക്കു ടെന്‍ഷന്‍ ആയി. ഇയാള്‍ എന്ത് പരിപാടിയാ കാണിച്ചത്‌ എന്നു ആലോചിച്ചു തലപുകച്ചിരുന്നു. ഈ സമയം സ്വിംസൂട്ടില്‍ നിന്തിക്കളിക്കുകയായിരുന്നു ദുര്‍വ്വാസാവും അദര്‍ മുനിമാരും. പെട്ടെന്ന് അവരുടെ വയര്‍ ഭരണക്ഷി മന്ത്രിമാരുടേതു പോലെ വീര്‍ത്തു.


ദുര്‍വാസാവ്‌ ഞെട്ടി. "ആണുങ്ങള്‍ പ്രഗ്നന്റാവേ? ഇതു ത്രേതായുഗമൊ, അതൊ കലിയുഗമോ?. ഇനി നാട്ടുകാര്‍ അറിഞ്ഞാല്‍ നാണം കെടുമല്ലൊ"

 എന്നിട്ടു മൂപ്പര്‍ കൂട്ടുകാരെ നോക്കി. അവര്‍ക്കെല്ലാവര്‍ക്കും ഇതേ പ്രോബ്ലം. ഇതു സി ഐ ഐയുടെ പണി തന്നെ. വയര്‍ വരിക്കച്ചക്കപോലെ അങ്ങനെ വീര്‍ത്തു നില്‍ക്കുന്നു. സദ്യപോയിട്ട്‌ ഒരു തുള്ളി കോള പോലും ഉള്ളില്‍ ചെല്ലില്ല.


ഇനി ഫുഡ്‌ എന്നാല്‍ ഇമ്പൊസ്സിബിള്‍ . യുധിഷ്ഠിരനാനണെങ്കില്‍ ഊണും റെഡിയാക്കി ഇരിക്കുകയും ചെയ്യും.
ഒടുവില്‍ ദുര്‍വുവേട്ടന്‍ പറഞ്ഞു.


" നമുക്കു മുങ്ങാം, ബിന്‍ ലാദനേ പൊലെ, ഭോപ്പാല്‍ ആന്‍ഡേഴസണെ പോലെ.......


അപ്പോള്‍ എല്ലാം ലൈവായി കണ്ടു കൊണ്ടിരുന്ന വേദവ്യാസന്‍ പൊട്ടിച്ചിരിക്കുകയായിരിന്നു !





എപിലോഗ്ഗ്‌ 1 : ഇതു പോസ്റ്റ്‌ ചെയ്യുന്നതു വളരെ പേടിച്ചാണ്‌. കാരണം എന്‍റെ കോളെജ്‌ മാഗസിനില്‍ മറ്റൊരാളുടെ പേരില്‍ വന്ന എന്‍റെ കഥയാണ്‌. മൂന്നു കഥകള്‍ ആണു ഞാന്‍ കൊടുത്തതു മാഗസിനു വേണ്ടി. ഒന്നു ആനന്ദ്‌ ലൈനില്‍ അല്‍പം ബുജിയായി. ഒന്നു ഇതു. പിന്നെ മറ്റൊന്നു ഒരു കൂട്ടുകാരനുമായി ചേര്‍ന്നെഴുതിയ ഇംഗ്ലിഷ്‌ കഥ.മൂന്നില്‍ ഒന്നു നിന്റെ പേരില്‍ പ്രസിദ്ധികരിക്കാം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ആന്ദിനു ഒകെ കൊടുത്തു. ഈ കഥ മറ്റൊരു സഖാവിന്റെ പേരില്‍ കൊടുക്കാട്ടെ എന്നു ചൊദിച്ചപ്പോള്‍ വിപ്ലവം മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ടു ഞാന്‍ സമ്മതിച്ചു . മാഗ്ഗസിന്‍ ഇറങ്ങിയപ്പോള്‍ ആനന്ദ്‌ കഥയെ ഒരു --- പോലും വായിച്ചില്ല എന്നു മാത്രമല്ല എന്‍റെ മുന്നില്‍ വെച്ചു ഈ കഥ എഴുതിയ ആളെ അഭിനന്ദിക്കുന്നതിനു സാക്ഷിയാവേണ്ടി വരുകയും ചെയ്തു .


ഇനി ആ ആള്‍ അവനാണു ഇതു എഴുതിയതു എന്നു പറഞ്ഞു മാഗസിനും പൊക്കിപ്പിടിച്ചു വന്നാല്‍? ഒരു കാര്യം കൂടി, ആ ആള്‍ അതിനുശെഷം പേന തൊടാനോ ബ്ലോഗ്‌ വായിക്കാനോ യാതൊരു ചാന്‍സും ഇല്ലാത്തതുകൊണ്ട് ഞാന്‍ ഒരു റിസ്ക്‌ എടുക്കുന്നു എന്നു മാത്രം.

Tuesday, June 29, 2010

മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും !


മുപ്പത്തി മുക്കോടി വിസ്താരമുള്ള ഭൂമിയിലെ ഒരു കോര്‍ണരില്‍, ഉത്തരാര്‍ധ ഗോളത്തില്‍ ചുള്ളിയില്‍ തറവാടിന്റെ വടക്കുപുറത്തായി ഭൂമിയോടു ഒരു ചോദ്യം എന്ന വണ്ണം അതു ഉയര്‍ന്നു നിന്നു . ഒരു പുളിമരം. ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ ആദ്യകാല താത്വിക പ്രതിസന്ധി. (ആ വാക്കിന്റെ അര്‍ഥം നിങ്ങള്‍ക്കു മനസ്സിലാവില്ല എന്നറിയാം. കാരണം സ്റ്റഡിക്ലാസിലൊന്നും സ്ഥിരമായി വരറില്ലല്ലൊ?)

ആ മരം  ഉണ്ണിക്കുട്ടനേയും ക്യാപ്ടന്‍ മേനൊനേയും എന്നും ഒന്നിക്കുന്ന ഒരു കണ്ണിയായിരുന്നു . ഉണ്ണിക്കുട്ടന്റെ ഓരൊ കുസൃതിക്കും ക്യാപ്ടന്‍ ആ മരത്തിന്റെ ചില്ലകളൊന്നായി മുറിച്ചെടുത്തു. ഉദാഹരണത്തിനു അതിരാവിലെ ആറുമണിക്കെണീക്കുന്ന ക്യപ്ടന്‍ രാവിലെ പാടത്തും പറമ്പിലും ഒരു തേര്‍ഡ്‌ അമ്പയരിംഗ്‌ നടത്തി രണ്ടു മണിക്കൂറിനു ശേഷം വീട്ടിലെത്തുമ്പോള്‍ നാളെ ഒരെക്കര്‍ പറമ്പും രണ്ടേക്കര്‍ പാടവും നോക്കി നടത്തേണ്ട ഉണ്ണിക്കുട്ടന്‍ എന്ന എക അവകാശി തലക്കുമുകളിലൂടെ പുതപ്പിട്ടു കിടക്കുന്നു.

" ഡാ എണീക്കിണില്ലേ ?"ഒരു ചോദ്യം മൃദുവായി കാതില്‍.

" കുറചു കഴിയട്ടെ "തീരെ മൃദുവല്ലാത്ത  ഉത്തരം .
അപ്പോള്‍ തന്നെ ശരി എന്നും പറഞ്ഞു മേനോന്‍ നേരെ മുറ്റത്തേക്കിറങ്ങും . അവിടെ ആ മായ മോഹിനി നില്‍പ്പുണ്ട്‌.കൈയ്യെത്തും ദൂരത്തു നിറയെ ചില്ലകളുള്ള ആ മരം. അതു മേനോനെ റിമൈന്‍ഡ്‌ ചെയ്യും"ദാസാ, ചെക്കന്‍ കുരുത്തം കെട്ടു പോവുന്നുണ്ടൊ?"
ഉടന്‍ മേനൊന്‍ ഈസിലി ആക്സസബിള്‍ ആയ ചെറു കൊമ്പടുത്തു നേരെ ഉണ്ണിക്കൂട്ടന്റെ മുറിയിലെക്കു വീണ്ടും. ഒരു ചെറിയ ഒരു ശബ്ദം. "അയ്യോ "ഉണ്ണിക്കുട്ടന്റെ പ്രഭാതം അവിടെ ആരംഭിക്കുന്നു.

ആ കാലത്താണു
ഉണ്ണിക്കുട്ടന്‍ ഒറ്റത്തടി വൃക്ഷങ്ങളുടെ ആരാധകനായത്‌.തെങ്ങ്‌, കവുങ്ങ്‌, പന അങ്ങനെ എത്ര നല്ല മരങ്ങള്‍ ഉണ്ട്‌. അവക്കൊന്നും ചില്ലകള്‍ ഇല്ല എത്തിപ്പിടിക്കാന്‍ പാകത്തില്‍. പതിനെട്ടാം പട്ട വരെ എത്ര  ഹാം ലെസ്സ്‌ ആണു. അപ്പൊഴാണിവള്‍ ഒരു മനോമോഹിനിയായി മേനൊന്റെ വീക്നെസ്സ്‌ ആയി നില്‍ക്കുന്നതു.

പൊക്കുടന്‍ എന്നൊരാള്‍ കണ്ടല്‍ വനം സംരക്ഷിക്കുന്നുണ്ട്‌ എന്ന വാര്‍ത്ത ഒരു ആശങ്കയോടെ ആണു
ഉണ്ണിക്കുട്ടന്‍  കേട്ടതു. എന്താണ് ‌ ഈ കണ്ടല്‍ വനം?അതിനു കൊമ്പുകളും ചില്ലകളും ഉണ്ടൊ ആവൊ? ഒരു മരം കൊണ്ടു മനുഷ്യന് ഇവിടെ പൊറുതിയില്ല. അപ്പോഴാ ഒരു വനം .. പാവം അയാളുടെ മകനെ സമ്മതിക്കണം ....

അതൊടൊപ്പം ഒരിക്കല്‍ "മരം ഒരു വരം" എന്നു പറഞ്ഞു വീട്ടില്‍ ഫണ്ട്‌ പിരിക്കാനെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്തുകാരെ അടുത്ത വീട്ടിലെ പട്ടിയെ കാട്ടി വിരട്ടി വിട്ടു ഉണ്ണിക്കുട്ടന്‍ പ്രതികാരം ചെയ്തു . "ങും മരം ഒരു വരം പോലും."

അതിനിടെ ആണു ഒരു ദിവസം അമ്മ വാങ്ങി തന്ന ഫുട്ബാള്‍  എടുത്തു റൊബര്‍ട്ടൊ ബാജിയൊക്കു പഠിച്ചതു .അതിനിടെ ഫുഡ്ബോളിനു ഒരു മോഹം . കണ്ണാടിയില്‍ നോക്കി ചന്തം കാണണം. ഉമ്മറത്തിന്റെ ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന  കണ്ണാടിയില്‍ തന്നെ ആ ബോള്‍ സൗന്ദര്യം നോക്കിയപ്പ്പ്പോള്‍ പുളിമരം മേനോനെ വിളിച്ചു. " ദേ, ആ ബാജ്ജിയൊ നിങ്ങളുടെ കണ്ണാടി ഡിം ആക്കി" "

ഏത്ര വലിയ കാപിറ്റല്‍ ലോസ്സ്‌!.

മേനോന്‍ ഉടനെ വേണ്ട നടപടികള്‍ ഏടുതു. ചെറുക്കന്‍ അപ്പോള്‍ തന്നെ ഉച്ചത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ തുടങ്ങി..

അന്നു രാത്രി ഉണ്ണിക്കുട്ടന്‍ ഒരു തീരുമാനം ഏടുത്തു. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ . രണ്ടും കൂടി വേണ്ട. എങ്ങനെ എപ്പോല്‍, ആരു കൃത്യം നിര്‍വഹിക്കും. കളിക്കുന്നതു 35 വയസ്സുകാരിയായ പുളിപെണ്ണിനൊടാണ്‌. അവളുടെ ഒരു കൊമ്പു പോയിട്ടു ഒരു ചില്ല വരേ തൊടാന്‍ ഉണ്ണിക്കുട്ടാനു പറ്റൂല. അപ്പോല്‍ എന്‍തു ചെയ്യും?

രാജന്‍ പി ദേവ്‌, നരേന്ദ്ര പ്രസാദ്‌ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കണ്ടു കുതന്ത്രങ്ങള്‍ അത്യവശ്യം സ്വായത്തമാക്കി.

ഒരു രാത്രി ഉണ്ണി ഒരു വഴി കണ്ടു പിടിച്ചു.
" മണ്ണെണ്ണ ഒഴിച്ചാല്‍ മരങ്ങള്‍ ഉണങ്ങും ." ആ അറിവു പകര്‍ന്നു നല്‍കിയത് നമ്മുടെ മേനോന്‍ തന്നെ . തന്റെ സൗഹ്രുദ വലയതില്‍ ഇരുന്നു ഒരിക്കല്‍ ബഡായി സെസ്ഷന്‍ അറ്റെണ്ട്‌ ചെയ്യുകയയിരുന്നു. പണ്ടു താനടക്കം അഞ്ചു പേര്‍ ചേര്‍ന്നു ഒരു ആല്‍ വെച്ചതിന്റെ വീരഗാഥ പറയുക ആയിരുന്നു പുള്ളി. ആല്‍ വെക്കണമെങ്കില്‍ അഞ്ചു പേര്‍ വേണം എന്നാണത്രെ  (ഓ, ഇതു പാഞ്ചാലി, അല്ലേ ഒരു അഞ്ചു പേരുടെ കണക്ക്‌)  അതിനിടെ മേനോന്‍ തന്റെ ഡൊമിനന്‍സ്‌ കാണിക്കാന്‍ വേണ്ടി താന്‍ പണ്ട്‌ ഒരു മരം മണ്ണെണ്ണ ഉപയോഗിച്ച്‌ നാമാവിശെഷമാക്കി എന്നും പ്രസ്താവിചു. അപ്പോള്‍  മാസ്റ്റര്‍പ്ലാന്‍ ചെറുക്കാന്  കിട്ടി
.
രാത്രിയായാല്‍ പൊതുവെ പുറത്തു പൊവാന്‍ ഉണ്ണിക്കുട്ടനു വെറുപ്പാണ്‌. കോക്കാന്‍ പൂച്ച, ഒടിയന്‍,ചാതന്‍ എന്നീ അന്ധവിശ്വസങ്ങളില്‍ പ്രതിഷേദ്ധിച്ചാണ്‌ എന്നു ചേച്ചിത്തെഹല്‍ക്ക പറയുമെങ്കിലും ഉണ്ണിക്കുട്ടന്‍ അതു മൈന്റ്‌ ചെയ്യാറില്ല.എന്തൊക്കെയായാലും മേനൊന്റെ ചൂടു പറ്റി കിടന്നുറങ്ങുക, ഇടിയും മഴയും കൂമനും കുറുക്കനും എല്ലം വയലന്റ്‌ ആകുന്ന രാത്രികളില്‍ മേനൊന്റെ പുതപ്പിനടിയില്‍ ചുരുണ്ടു കൂടുക എന്നിവയാണ്‌ വീര്യ പാണ്ട്യ ഉണ്ണി ബൊമ്മന്റെ ഒരു കലാപരിപാടി.
അതു കൊണ്ട്‌ മരനശീകരണം രാത്രി എഴിനും എട്ടിനും ഇടക്കു മേനോന്‍ ഇല്ലാത്ത ഒരു സമയം നോക്കി  പ്ലാന്‍ ഇട്ടു. ആ സമയം മേനൊന്‍ സാധരണാ വീട്ടിനടുത്തുള്ള ചായക്കടയില്‍ ബഡായി മീറ്റില്‍(ഇന്നു നമ്മള്‍ ബ്ലൊഗ്‌ മീറ്റ്‌ എന്നൊക്കെ പറയുന്നതു പോലെ)അദ്ധ്യക്ഷം  വഹിക്കാന്‍ പോകും.

ആ സമയത്തു വീട്ടില്‍ പമ്പു സെറ്റിനു വേണ്ടി റേഷന്‍ കടയില്‍ നിന്നും കിട്ടിയ 10 ലിറ്റര്‍ മണ്ണെണ്ണ കാനിന്റെ മൂടി ഉണ്ണീക്കുട്ടന്‍ മാറ്റി.

ദൈവമെ ഇതിന്റെ ക്വാണ്ടിറ്റി അറിയില്ല. ഒരു പ്രായ പൂര്‍ത്തിയായ പുളിമരം ഉണക്കാന്‍ എത്ര മണ്ണെണ്ണ വേണം? പത്തു ലിറ്റര്‍ കാന്‍ അഞ്ചു ലിറ്റര്‍ ആയാല്‍ മേനോന്‍ അറിയും .അതു കൊണ്ടു രണ്ടു ലിറ്റര്‍ അളന്നെടുത്തു . മെല്ലെ പുളിമരത്തിനടുത്തെതി ഭൂമി പൂജ ചെയ്തു. എന്നിട്ടു ആ മഹാ മരത്തിനു കീഴെ ആ മണ്ണെണ്ണാ ഒഴിച്ചു.ഒരു മഹാപാപം ചെയ്ത ആളെ പൊലെ അവന്‍ നിന്നു .
കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായി മെക്കാനിക്കല്‍ എങ്ങിനിയര്‍ ആകും എന്ന് വിന്‍സെന്റ് ഗോമസ് പറഞ്ഞിട്ടുള്ളത് കൊണ്ടു വളരെ ഹാപ്പി ആയി കൃത്യം നിര്‍വഹിച്ചു .

അതിനു ശെഷം തിരിചു വേഗ്ഗം മമ്മിയുടെ കൈയ്യില്‍ നിന്നും മാമു വാങ്ങി ഉറങ്ങാന്‍ പോയി. രാത്രി സുരക്ഷിതമായി മേനൊന്റെ പുതപ്പിനടിയില്‍ കൂമനും നത്തും കുറുക്കനും തൊടാന്‍ പറ്റാത്ത നിലയില്‍  ഉണ്ണിക്കുട്ടന്‍ ചാചിയുറങ്ങി.
പിട്ടെന്നത്തെ പ്രഭാതം ആ മരണ വാര്‍ത്തയുമായി ഉണരട്ടേ. അന്നു മേനൊന്‍ ചങ്കു തകര്‍ന്നു കരയട്ടെ.  ഇതൊക്കെയായിരുന്നു ഉറക്കത്തില്‍ ഉണ്ണി അന്ന് കണ്ട സ്വപ്നം .
പക്ഷെ അന്ന്  രാവിലെ ഉണ്ണിയെ വരവേറ്റത്  പുളിയേടത്തിയുടെ തലൊടല്‍ ആയിരുന്നു.. ഡിം!

ഉണ്ണിക്കുട്ടന്‍ ഞെട്ടിയുണര്‍ന്നു മേനോനോട് ചൊദിച്ചു" ഇതു എതു വകുപ്പില്‍ ഉള്‍കൊള്ളിക്കണം?"
മേനൊന്‍ പറഞ്ഞു" രണ്ട്‌ ലിറ്റര്‍ മണ്ണെണക്കണക്കില്‍".
" ദൈവമെ" അശാന്‍ എങ്ങനെ ഇതു അറിഞ്ഞു എന്നു ചിന്തിച്ചിരിക്കുമ്പോള്‍  മേനൊന്റെ ഡയലോഗ്‌.

" ഡാ നിനക്കു സ്വന്തമായി ഡി ഏന്‍ എ തന്നതു ഞാന്‍ അല്ലെ ?"

  മേനോനും ആറാമിന്ദ്രിയമോ എന്നു കരുതി  ഷര്‍ട്ട്‌ കൊണ്ടു കണ്ണു തുടക്കുമ്പോള്‍ ആ മണം ഉണ്ണിയുടെ മുക്കില്‍ കയറി. നല്ല മണ്ണെണ്ണയുടെ മണം. ഇന്നലെ ഒപ്പേറെഷന്‍ നടത്തിയതിനു ശേഷം മണ്ണെണ്ണയുടെ മണം ഷര്‍ട്ടില്‍  എവിടെയൊ കയറി . ആ ഷര്‍ട്ടും ഇട്ടാണ് മേനൊന്റെ പുതപ്പിനടിയില്‍ ഉറക്കം. പുള്ളിക്കു രാത്രി തന്നെ കാര്യം കത്തിക്കണും. പിന്നെ ഒരു അന്വേഷണവിധേയമായി പ്രഹരിക്കുക എന്ന നാട്ടു നടപ്പു പാലിക്കാന്‍ വേണ്ടി നേരം വെളുക്കാന്‍ വെയ്റ്റു ചെയ്തു എന്നു മാത്രം.

" കൊലപാതകം നടത്തി പോലീസ്‌ സ്ടേഷനില്‍ കിടന്നുറങ്ങിയ പ്രതിയുടെ അവസ്ഥ."

ഇതൊന്നും ഒരു കുഴപ്പമില്ല . മുറ്റത്തെ വിശേഷം എന്താണെന്ന് അറിയാന്‍ നോക്കിയപ്പോള്‍ പുളിമരം ഉണ്ട് പയര്‍ പയര്‍ പോലെ ഉണ്ണിക്കുട്ടനെ നോക്കി ചിരിക്കുന്നു. ആള്‍ പഴയതിനേക്കാള്‍ ഉഷാര്‍ . " ഇത്തിരി മണ്ണെണ്ണ കിട്ടിയപ്പോള്‍ എന്താ ഒരു സുഖം . ഇങ്ങനേം ഉണ്ടോ ഒരു സുഖം!"


ഉണ്ണിക്കുട്ടന്റെ പ്രഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ഒരു തുലാവര്‍ഷത്തില്‍ ആ പുളിയേടത്തി മണ്ണില്‍ പതിച്ചു.ദുഖിതനായ മേനൊന്‍ വളരെ ആചാരപൂര്‍വ്വം പുളിയേടത്തിക്കു യാത്രയയപ്പു നല്‍കി.അന്നു ഉണ്ണിക്കുട്ടന്‍ അമ്പലത്തില്‍ ഒരു വെടിവഴിപാടു കഴിച്ചു. അമ്പലത്തില്‍ പോകാന്‍ തിരക്കു കൂട്ടി നിന്ന ഉണ്ണിക്കുട്ടനോടു മേനോന്‍ പറഞ്ഞു" ഡാ ഞാന്‍ ഒന്നു കുന്നംകുളം മാര്‍ക്കറ്റ്‌ വരെ പൊകുന്നു"

പുളിയുടെ വിറകും തടിയും വിറ്റ കാശുകൊണ്ടു തനിക്കൊരു ഷര്‍ട്ട്‌, ട്രൌസര്‍  പിന്നെ ഒരു വാച്ച്‌ എന്നിവ ഷുവര്‍ ആയും മേനോന്‍ കുന്നകുളത് നിന്നും വാങ്ങും  എന്ന് ഉണ്ണിക്കുട്ടനു തൊന്നി. അങ്ങനെ ചില ചരിത്രം ഉണ്ടായിട്ടുണ്ട്
അമ്പലത്തില്‍ നിന്നും വന്ന പിന്നെ രണ്ടു മൂന്നു സാമൂഹിക പ്രശ്നങ്ങള്‍ എല്ലം പരിഹരിച്ച്‌ ഉണ്ണിക്കുട്ടന്‍ വീട്ടില്‍ എത്തിയപ്പോള്‍ മേനോന്‍  പഴയതിനേക്കാള്‍ ഹാപ്പി." പുതിയ ഷര്‍ട്ടും ട്രൌസറും  എവിടെ എന്ന് തിരഞ്ഞ  ഉണ്ണീയെ പ്രതിക്ഷിച്ചു അവിടെ മറ്റൊരു സധനം ഉണ്ടായിരുന്നു
ഒരു കെട്ട്‌ ചൂരല്‍!
അതോടൊപ്പം മേനോന്റെ കള്ള നോട്ടവും  പിന്നെ ഡയലൊഗ്ഗും." പുളി മരം പോയതിന്റെ വിഷമം  ഇപ്പൊഴാ തീരുന്നത്‌. താങ്ക്സ്‌ ടു കുന്നംകുളം മാര്‍ക്കെറ്റ്‌"

അന്നാദ്യമായി കുന്നംകുളം ഇല്ലത്ത മാപ്പ് ഉണ്ടെങ്കില്‍   എന്നു ഉണ്ണിക്കുട്ടന്‍  ആഗ്രഹിച്ചു...!
**** *** ***

എപിലോഗ്‌ 1: ഐശ്വര്യ റായിയെ കെട്ടിയതു കൊണ്ടല്ല ഉണ്ണിക്കുട്ടന്‍  അഭിഷേക്‌ വിരുദ്ധനായതു. ഒരു മരത്തിന്റെ രൂപത്തില്‍ വാട്ട്‌ എന്‍ ഐഡിയ സര്‍ജി എന്നു പറഞ്ഞു പരസ്യത്തില്‍ അഭിനയിച്ചതു കൊണ്ടാണ്‌.


എപിലോഗ് 2 : ആദ്യം വായിക്കുന്നവര്‍ താഴെയുള്ള ഇടവപ്പാതി തുലാവര്‍ഷം ഇനി പോസ്റ്റുകള്‍ കൂടി വായിക്കുന്നത് മാനസിക സ്വാസ്ഥ്യം കിട്ടാന്‍ നന്നായിരിക്കും ..:)

Saturday, June 12, 2010

പിന്നെ ഒരു ഇടവപ്പാതിയില്‍

തിരുപ്പിറവിയൊടനുബന്ധിച്ചു ഉറക്കെ കരയേണ്ടിവന്ന ക്യാപ്റ്റന്‍ അതു ഒരു ശീലമാക്കി. അല്ലെങ്കില്‍ അന്നു തിരുപ്പിറവിയെടുത്ത അവതാരപുരുഷന്‍ അതിനു പല സുവര്‍ണാവസരങ്ങളും മേനോന്‍സാറിനു നല്‍കി. അതിനിടെ ആ അവതാരപുരുഷനൊരു നാമധേയവും  നല്‍കി. യതാര്‍ഥനാമം ഇവിടെ പറയേണ്ടി വരില്ല എന്നതു കൊണ്ടുതന്നെ അവനെ നമുക്കു ഉണ്ണിക്കുട്ടന്‍ എന്നു വിളിക്കാം.

ഉണ്ണിക്കുട്ടന്‍ ജനിച്ചു ഇരുപത്തിയെട്ടാം ദിവസം ജാതകം എന്ന കരിക്കുലംവിറ്റ പടിഞ്ഞാറങ്ങാടിയിലെ ഒരു പണിക്കരെ കൊണ്ടുവന്നു വായിപ്പിച്ചു. കവടി നിരത്തി മൂപ്പര്‍ രണ്ടു പൊസ്റ്റുലേഷന്‍സ്‌ നടത്തി.

ഒന്ന്
ഉണ്ണിക്കുട്ടന്‍ ഇരുപത്തി ഒന്നാം വയസ്സില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവും.

ഉടന്‍ തന്നെ മേനോന്‍ ഭാര്യയെ നോക്കികൊണ്ടു അഭിമാനത്തോടെ പറഞ്ഞു." ഹും അങ്ങനെയല്ലാതെ  അവന്‍ എന്റെയല്ലേ മോന്‍!."

അതേ സമയം ഭാര്യ പറഞ്ഞു. "അവന്‍ എന്‍റെ  വയറ്റിലല്ലേ പിറന്നത്‌?"

തൊട്ടിലില്‍ കിടന്ന് ഉണ്ണിക്കൂട്ടന്‍ പണിക്കരെ നോക്കി. "ഇയാള്‍ ആളു കൊള്ളാമല്ലോ. ഒരു ചെലവും ഇല്ലതെ എന്‍റെ  ഭാവിയല്ലേ അയാള്‍ ഭദ്രമാക്കി തന്നത്‌! ഗവര്‍മെന്റില്‍ എതു ഡിപാര്‍ട്ടുമെന്റില്‍ എന്നു പറഞ്ഞില്ല. ചുരുങ്ങിയതു സിവില്‍ സര്‍വീസിലെങ്കിലും ആയിരിക്കുമല്ലോ. ജോലികിട്ടിയിട്ടു വേണം നാലു ലീവെടുക്കാന്‍..."

പണിക്കര്‍ രണ്ടാമത്തെ പ്രവചനത്തിലേക്കു കടന്നു.
രണ്ട്
ഇവന്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കല്യാണം കഴിക്കും. അതും ഒരു അന്യജാതിക്കാരിയെ പ്രേമിച്ച്‌.


മേനോന്‍റെ  നെറ്റി ചുളിഞ്ഞു. പുള്ളി കരണം മറിഞ്ഞു ഭാര്യയെ രൂക്ഷമായി നോക്കി. " ഹും, നിന്‍റെ  തറവാട്ടു ഗുണം. വളര്‍ത്തു ദോഷം"

ഫാര്യ തിരിച്ചടിച്ചു. " നിങ്ങളുടെയല്ലേ  സന്താനം?  അപ്പോള്‍ ഇങ്ങനെയെ വരൂ."

തൊട്ടിലില്‍ കിടന്ന ഇരുപെത്തെട്ടുദിവസക്കാരന്‍ ദേഷ്യത്തോടെ രണ്ടു പേരേയും നോക്കി. "രണ്ടു മിനിട്ടു കൊണ്ടു രണ്ടും എന്നെ കൈയ്യൊഴിഞ്ഞല്ലെ?  കാണിച്ചു തരാം. എറ്റവും കുഴപ്പം പിടിച്ച ജാതിക്കാരിയെ തന്നെ കണ്ടു പിടിക്കണം. എന്നിട്ടു രണ്ടിനും പണി കൊടുക്കണം. വല്ല എക്സിന്മോ, ഷേര്‍പ്പ, ഖൂര്‍ഖ, സിംഹള തുടങ്ങിയ ജാതികളെ നോക്കണം.

പിന്നെ ഉണ്ണിക്കുട്ടന്‍ പണിക്കരെ ബഹുമാനത്തോടെ നോക്കി."ഇങ്ങളൊരു സംഭവമാ . മൂന്നു മിനിട്ടു കൊണ്ടു എനിക്കു ഊണിനും  ഉറക്കത്തിനുമുള്ള വഴിയല്ലേ തരാക്കിത്തന്നതു. ഇങ്ങളെ ഇനി മരിച്ചാലും മറക്കില്ല്യ"


ഭൂവാസത്തിന്റെ ആദ്യ ദിനങ്ങള്‍ വലിയ സംഭവബഹുലമല്ലാതെ നടന്നു.പക്ഷെ, ചെക്കന്‍ രണ്ടു കാലില്‍ ഏണീട്ടു നടക്കാന്‍ തുടങ്ങിയപ്പോള്‍  ഒരു വലിയ സാമൂഹ്യവിപത്താവുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പശുവിന്റെ വാലില്‍ പിടിച്ചു വലിക്കുക, മുട്ടയിടാന്‍ വീട്ടിനകത്തേക്കു പ്രൈവസി നോക്കി വരുന്ന പിടക്കോഴിയെ നിലം തൊടാതെ പറപ്പിക്കുക, എന്നിട്ടു പൂവന്‍ കോഴിയുടെ വമ്പിച പ്രതിഷേധത്തിനും കൊത്ത്‌, ചിറകിട്ടടി തുടങ്ങിയ സാമഭേദ പ്രയോഗങ്ങള്‍ക്കും വിധേയനാവുക, മുറ്റത്തു കൊയ്തു കൊണ്ടുവന്നിട്ട നെല്ലില്‍ ശൂ ശൂ ഒഴിക്കുക തുടങ്ങിയ നാടന്‍ കലാ ഇനങ്ങള്‍ പൊടിപൊടിക്കുമ്പൊള്‍ വീട്ടുമുറ്റത്തെ പുളിമരത്തിന്റെ കൊമ്പുകള്‍ ഒന്നൊന്നായി മേനോന്‍ വെട്ടി. മറ്റൊന്നിനുമല്ല. ചെറുക്കനെ ചികിത്സിക്കാന്‍. എന്നിട്ടു വല്ല ഭേദവും ഉണ്ടൊ?

മാ ഫലേഷു പ്രഹരണ(ഫലം ഇച്ചിക്കാതെ പ്രഹരിക്കുക  എന്നു മേനോന്‍റെ  ഗീതാഭാഷ്യം)
ജോലിക്കു രാവിലെ തിരക്കിട്ടു ഓടുന്ന മമ്മിയെ ഒരു ദിവസം മുറിയിലിട്ടു പൂട്ടി ഉണ്ണിക്കുട്ടന്‍ റെക്കോഡിട്ടു. ഈ ശല്യത്തിനെ എന്ത്  ചെയ്യണം എന്നു തല പുകഞ്ഞ ആലോചിക്കുമ്പൊള്‍ ചെക്കന്‍ ഉടനെ ഒരു ചോദ്യം
."എനിക്കു ഇപ്പോള്‍ ആറു വയസ്സവാറായില്ലേ?  ഇനിയും എന്നെ സ്ക്കൂളില്‍ വിടുന്നില്ലേ? വിദ്യാഭാസം നേടി എനിക്കു ഗവണ്മെണ്ട്‌ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്‌. അതു കഴിഞ്ഞിട്ടു വേണം എനിക്കു പ്രേമിച്ചു  ഒരുത്തിയെ ഇങ്ങോട്ടു കൊണ്ടുവരാന്‍. നിങ്ങളിങ്ങനെ എന്റെ കാര്യത്തില്‍ ഒരു ചൂടില്ലാതിരുന്നാല്‍........?"

ഹോ!!! മേനൊന്‍റെ  തലയില്‍ അപ്പോളാണു ഒരു ലഡ്ഡു പൊട്ടിയത്. വട്ടംകുളം സ്കൂളിലെ ഹെഡ്‌മാഷെ കണ്ടു വീട്ടിലെ മാലിന്യനിര്‍മാര്‍ജനത്തിനുള്ള മാര്‍ഗ്ഗം പുള്ളിക്കാരന്‍ കണ്ടു പിടിച്ചു. 

അതൊരു ഇടവപ്പാതിയുടെ തുടക്കമായിരുന്നു. മകയിരം ഞാറ്റുവേല   മാരിചൊരിയുകയായിരുന്നു. മുന്നില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന ചേച്ചി. പിന്നില്‍ പൂയില്യന്‍.അങ്ങനെ ചുള്ളിയില്‍ ആര്‍മ്മി നേരെ സ്കൂള്‍ ലക്ഷ്യമാക്കി മുന്നേറി.

അവിടെയെത്തി ഉണ്ണിക്കുട്ടന്‍ ഒന്നാം തരം എയില്‍,  ശ്രീദേവി ടീച്ചറുടെ ക്ലാസ്സില്‍ മൂന്നാം ബെഞ്ചില്‍ ഇരുന്നു.

ഒന്നാമതെ ബെഞ്ചില്‍ ടീച്ചേര്‍സിന്‍റെ  കുട്ടികള്‍ ആണ്‌. അവരാകട്ടെ ഇടക്കിടക്കു സ്റ്റാഫ്‌ റൂമില്‍ പോയി ചായയും പഴം പൊരിയും കഴിക്കുന്നു.

" ഹും, എന്‍റെ  അമ്മെക്കെന്തുകൊണ്ടു ഒരു ടീച്ചര്‍ ആയിക്കൂടാ? കൃഷിവകുപ്പില്‍ ജോലി നോക്കുന്നതിനു പകരം അമ്മക്ക്  ഇവിടെ വന്നുകൂടെ? "ഉണ്ണിക്കുട്ടന്‍ ആത്മഗതിച്ചു." അമ്മയുടെ ജാതകം ഇനി ആ ജ്യോത്സ്യനെ കൊണ്ടൊന്നു നോക്കിക്കണം. ഇനി അടുത്ത വര്‍ഷമെങ്കിലും അമ്മക്കു ഈ സ്ക്കൂളില്‍ ടീച്ചറാവാന്‍ പറ്റുമൊ എന്നറിയണമല്ലോ.."


ക്ലാസിലെ സെറ്റപ്പു കൊള്ളാം . 16 പെണ്‍കുട്ടികള്‍ ഉണ്ട്‌. ദൈവമെ ഇവരില്‍ അന്യജാതിക്കാര്‍ എത്രപേര്‍ ഉണ്ടൊ എന്തോ? വഴിയെ നോക്കാം. പത്തു വര്‍ഷം സ്കൂള്‍ ജീവിതം ഉണ്ടു. മേനൊന്‍റെ  സ്റ്റ്രിക്റ്റ്‌ ഓര്‍ഡര്‍ ഉണ്ടു . ഇടം വലം നോക്കരുത്‌.കൈകള്‍ രണ്ടും കെട്ടണം. ക്ലാസില്‍ മിണ്ടാതിരിക്കണം. ഇടക്കിടക്കു ഉണ്ണിക്കൂട്ടനെ നിരീക്ഷിക്കാന്‍ തെഹെല്‍ക്ക രൂപത്തില്‍ ചേച്ചിയും കൂട്ടുകാരികളും.

രണ്ടാമത്തെ ദിവസത്തെ മൂന്നാമത്തെ പീരിയഡ്‌. പുറത്തു മഴ തകര്‍ത്തു പെയ്യുന്നു. പെട്ടെന്നു ക്ലാസില്‍ സീന ടീച്ചര്‍ കടന്നു വന്നു. സ്കൂളിലെ പുതിയ ടീച്ചറാണു സീന. മാത്രവുമല്ല ഉണ്ണിക്കുട്ടന്‍റെ  അടുത്ത ബന്ധുവും അവനെ ഏടുത്തു നടക്കുകയും ചെയ്തിരുന്ന  അതെ സീനചേച്ചി.

 "ദൈവമെ, പഴം പൊരിക്കുള്ള വകയായി." ഇന്നു കണി കണ്ടവനെ എന്നും കണി കാണണേ എന്നു പ്രാര്‍ഥിച്ചു ഉണ്ണിക്കുട്ടന്‍ ഇരുന്നു.

സീന ടീച്ചര്‍ വന്നു യാതൊരു ഭാവഭേദവും ഇല്ലതെ രജിസ്റ്റര്‍ എടുത്തു പേരു വിളിച്ചുതുടങ്ങി. ഉണ്ണിക്കുട്ടന്‍ വളരെ ഉച്ചത്തില്‍ വിളി കേട്ടു. സീന ചേച്ചിക്കു ഒരു ഭാവമാറ്റവും ഇല്ല.

" ഇത്തിരിപ്പോന്ന തന്നെ മൂന്നാം ബെഞ്ചില്‍ ഇരുന്നിട്ടു കണ്ടിട്ടുണ്ടാവില്ല."

ഉണ്ണി പതുക്കെ കൈ വീശിക്കാണിച്ചു . ഒരു മാറ്റവും ഇല്ല. പഴമ്പൊരിയും ചായയും കൊണ്ടുവരുന്ന സതീശന്‍ സ്റ്റാഫ്‌ റൂമിലെക്കു പോകുന്നു. ഇപ്പോള്‍ ഓഡര്‍ ചെയ്തില്ലെങ്കില്‍ ...? എന്തെങ്കിലും ചെയ്തേ പറ്റൂ. പക്ഷെ എന്ത് ചെയ്യും?"

ഉണ്ണിക്കുട്ടന്‍ ഒന്നും ആലോചിച്ചില്ല. രണ്ടു വിരലുകള്‍ വായില്‍ തിരുകി ഒറ്റ വിസ്സില്‍. ഇടിവെട്ടീറ്റും വണ്ണം വിസില്‍ ഉയര്‍ന്നൊച്ച കേട്ടു നടുങ്ങി പിള്ളേര്‍ ഉരഗങ്ങളെപ്പോലെ. സീനേച്ചി ഉടന്‍ മൂന്നാം ബെഞ്ചിലേക്കു നോക്കി. "ആ കുട്ടി എണീറ്റ്‌ നില്‍കൂ." (എന്തിനാ  ചെച്ചി ഈ നാടകം ? ആ കുട്ടി പോലും! എന്നെ അറിയാത്ത മാതിരി. ഞാന്‍ ചേച്ചിയുടെ ഉണ്ണിക്കുട്ടന്‍ അല്ലെ. എനിക്കു പഴമ്പൊരി ഓഡര്‍ ചെയ്യണം എന്നു ഇപ്പോഴെങ്കിലും  ഓര്‍ത്തല്ലോ)

സീനേച്ചി വിളിച്ചു. "ഇവിടെ വരൂ."

"ഓ, ഇനി എല്ലാവരുടേയും മുന്നില്‍ വച്ചു പഴമ്പൊരി തിന്നാന്‍ എന്നെക്കിട്ടില്ല. പാവം അതര്‍ പുവര്‍ പിള്ളേര്‍സ്‌."ഉണ്ണിക്കുട്ടന്‍  അങ്ങനെ പുളകം കൊണ്ടു ചേച്ചിക്കു സമീപത്തെത്തി.

"കൈ നീട്ടൂ" ഉണ്ണിസ്  രണ്ടു കൈയും നീട്ടി. ഇനി രണ്ടു പഴം പൊരി ഉണ്ടെങ്കിലോ??????

പക്ഷെ കൈയില്‍ വിണതു ഒരു ചൂരലാണ്‌. കണ്ണില്‍ നിന്നും പൊന്നീച്ച  പാറിപ്പോയി. കൂടെയുള്ള കശ്‌മലേഴ്സ്‌ ചിരിച്ചു.

സീനേച്ചിയുടെ ശബ്ദം മുഴങ്ങിക്കേട്ടു ." ഇനി മേലാല്‍ ക്ലാസില്‍ അപശബദം ഉണ്ടാക്കരുത്‌. "

അപശംബ്ദമൊ? ഈ വിസില്‍ അടിച്ചപ്പോള്‍ നന്ദനത്തിലെ അമ്മിണിക്കുട്ടി നാണിച്ചതും ഇതേ വിസില്‍ ഉപയോഗിച്ചു വീട്ടിലെ പൂവന്‍ കോഴിയെയും അണ്ണാരക്കണ്ണാനേയും ഓടിച്ചതും ഓര്‍ത്തു ഉണ്ണിക്കുട്ടന്ന് നിര്‍ന്നിമേഷനായി നിന്നു. പിന്നെ മൂന്നാം ബെഞ്ചിലിരുന്നു ആള്‍ മനസ്സില്‍ പാടി
"അങ്കുശമില്ലാത്ത ചാപല്യമേ

പാരില്‍ അംഗനയെന്നു വിളിക്കട്ടെ ഞാന്‍
ഇതെല്ലാം ചേച്ചിത്തെഹല്‍ക്ക വഴി അറിഞ്ഞ മേനോന്‍ അന്നു വീട്ടില്‍ ഉണ്ണിക്കുട്ടനൊഴികെ മറ്റുളവര്‍ക്കെല്ലാവര്‍ക്കും പഴമ്പൊരി വിതരണം ചെയ്തു...!  _______________________________________________________________________________________

എപിലൊഗ്‌ ഒന്ന്‌:
ഇരുപത്തിരണ്ടു വയസ്സു വരെ ഉണ്ണിക്കൂട്ടന്‍ ആ പണിക്കരുടെ ആരാധകനായിരുന്നു. ഇരുപത്തിഒന്നു വയസ്സുവരെ എല്ലാ ഗവണ്മെന്റു ജോലിക്കും ഉണ്ണി മുറതെറ്റാതെ അയച്ചു കൊണ്ടിരുന്നു. പക്ഷെ ഒരിക്കല്‍ പോലും പദ്മനാഭന്റെ ചക്രം വാങ്ങാന്‍ ഉണ്ണിക്കു കഴിഞ്ഞില്ല.

അതില്‍ ഉണ്ണിക്കു നിരാശയില്ലെങ്കിലും രണ്ടാമത്തെ പ്രവചത്തിന്‍റെ കാര്യത്തില്‍ കാര്യമായ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു. ഇരുപത്തിരണ്ട്‌ വയാസാവുന്ന അന്നും ഉണ്ണിയുടെ ഒര്‍കുട്ടിലെ മാരിറ്റല്‍ സ്റ്റാറ്റസ്‌ സിംഗിള്‍ ആയപ്പോള്‍  ആ പണിക്കരുടെ ഫുള്‍ സൈസ്‌ ഫോട്ടൊ എടുത്തു ഉണ്ണി ഓം പ്രകാശിനും പുത്തന്‍ പാലം രാജേഷിനും അയച്ചു കൊടുത്തു.

എപിലോഗ്‌ രണ്ട്‌: 

എഴുത്തൂം വായനയും ബ്ലോഗിങ്ങും നിര്‍ത്തി ഒരു ആറുമാസം ഹൈബര്‍നേഷനു പോകണം എന്നു വിചാരിച്ചു സൈന്‍ ഓഫ്‌ ചെയ്യാനിരിക്കുമ്പൊഴാ ഒരു ആന്‍ജലീന ജോളി** വന്നു പറയുന്നതു "എഴുതെടാ കൂതറേ" എന്നു. നങ്ങേലി പറഞ്ഞിട്ടു കേള്‍ക്കാതിരിക്കുന്നതു മോശമല്ലേ എന്നു കരുതി പിന്നേയും എഴുത്തു തുടങ്ങി. മോശമാണെങ്കിലും നല്ലതാണെങ്കിലും കമന്റ്‌ ഇടനേ. അതു കഴിഞ്ഞു തീരുമാനിക്കാം ഹൈബര്‍നേഷന്റെ കാര്യം.. ** ആന്‍ജെലിന ജോലി എന്നാണൊ ആന്‍ജലിന ഷോലി എന്നാണൊ യതാര്‍ഥം എന്നറിയില്ല.നാക്കു വടിക്കാത്ത ചിലര്‍ ആഞ്ജലിന പിറ്റ്‌ എന്നും പറയാറുണ്ടെത്രെ.. നാക്കിന്റെ ചില വികൃതികളെയ്‌..