Tuesday, June 29, 2010

മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും !


മുപ്പത്തി മുക്കോടി വിസ്താരമുള്ള ഭൂമിയിലെ ഒരു കോര്‍ണരില്‍, ഉത്തരാര്‍ധ ഗോളത്തില്‍ ചുള്ളിയില്‍ തറവാടിന്റെ വടക്കുപുറത്തായി ഭൂമിയോടു ഒരു ചോദ്യം എന്ന വണ്ണം അതു ഉയര്‍ന്നു നിന്നു . ഒരു പുളിമരം. ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ ആദ്യകാല താത്വിക പ്രതിസന്ധി. (ആ വാക്കിന്റെ അര്‍ഥം നിങ്ങള്‍ക്കു മനസ്സിലാവില്ല എന്നറിയാം. കാരണം സ്റ്റഡിക്ലാസിലൊന്നും സ്ഥിരമായി വരറില്ലല്ലൊ?)

ആ മരം  ഉണ്ണിക്കുട്ടനേയും ക്യാപ്ടന്‍ മേനൊനേയും എന്നും ഒന്നിക്കുന്ന ഒരു കണ്ണിയായിരുന്നു . ഉണ്ണിക്കുട്ടന്റെ ഓരൊ കുസൃതിക്കും ക്യാപ്ടന്‍ ആ മരത്തിന്റെ ചില്ലകളൊന്നായി മുറിച്ചെടുത്തു. ഉദാഹരണത്തിനു അതിരാവിലെ ആറുമണിക്കെണീക്കുന്ന ക്യപ്ടന്‍ രാവിലെ പാടത്തും പറമ്പിലും ഒരു തേര്‍ഡ്‌ അമ്പയരിംഗ്‌ നടത്തി രണ്ടു മണിക്കൂറിനു ശേഷം വീട്ടിലെത്തുമ്പോള്‍ നാളെ ഒരെക്കര്‍ പറമ്പും രണ്ടേക്കര്‍ പാടവും നോക്കി നടത്തേണ്ട ഉണ്ണിക്കുട്ടന്‍ എന്ന എക അവകാശി തലക്കുമുകളിലൂടെ പുതപ്പിട്ടു കിടക്കുന്നു.

" ഡാ എണീക്കിണില്ലേ ?"ഒരു ചോദ്യം മൃദുവായി കാതില്‍.

" കുറചു കഴിയട്ടെ "തീരെ മൃദുവല്ലാത്ത  ഉത്തരം .
അപ്പോള്‍ തന്നെ ശരി എന്നും പറഞ്ഞു മേനോന്‍ നേരെ മുറ്റത്തേക്കിറങ്ങും . അവിടെ ആ മായ മോഹിനി നില്‍പ്പുണ്ട്‌.കൈയ്യെത്തും ദൂരത്തു നിറയെ ചില്ലകളുള്ള ആ മരം. അതു മേനോനെ റിമൈന്‍ഡ്‌ ചെയ്യും"ദാസാ, ചെക്കന്‍ കുരുത്തം കെട്ടു പോവുന്നുണ്ടൊ?"
ഉടന്‍ മേനൊന്‍ ഈസിലി ആക്സസബിള്‍ ആയ ചെറു കൊമ്പടുത്തു നേരെ ഉണ്ണിക്കൂട്ടന്റെ മുറിയിലെക്കു വീണ്ടും. ഒരു ചെറിയ ഒരു ശബ്ദം. "അയ്യോ "ഉണ്ണിക്കുട്ടന്റെ പ്രഭാതം അവിടെ ആരംഭിക്കുന്നു.

ആ കാലത്താണു
ഉണ്ണിക്കുട്ടന്‍ ഒറ്റത്തടി വൃക്ഷങ്ങളുടെ ആരാധകനായത്‌.തെങ്ങ്‌, കവുങ്ങ്‌, പന അങ്ങനെ എത്ര നല്ല മരങ്ങള്‍ ഉണ്ട്‌. അവക്കൊന്നും ചില്ലകള്‍ ഇല്ല എത്തിപ്പിടിക്കാന്‍ പാകത്തില്‍. പതിനെട്ടാം പട്ട വരെ എത്ര  ഹാം ലെസ്സ്‌ ആണു. അപ്പൊഴാണിവള്‍ ഒരു മനോമോഹിനിയായി മേനൊന്റെ വീക്നെസ്സ്‌ ആയി നില്‍ക്കുന്നതു.

പൊക്കുടന്‍ എന്നൊരാള്‍ കണ്ടല്‍ വനം സംരക്ഷിക്കുന്നുണ്ട്‌ എന്ന വാര്‍ത്ത ഒരു ആശങ്കയോടെ ആണു
ഉണ്ണിക്കുട്ടന്‍  കേട്ടതു. എന്താണ് ‌ ഈ കണ്ടല്‍ വനം?അതിനു കൊമ്പുകളും ചില്ലകളും ഉണ്ടൊ ആവൊ? ഒരു മരം കൊണ്ടു മനുഷ്യന് ഇവിടെ പൊറുതിയില്ല. അപ്പോഴാ ഒരു വനം .. പാവം അയാളുടെ മകനെ സമ്മതിക്കണം ....

അതൊടൊപ്പം ഒരിക്കല്‍ "മരം ഒരു വരം" എന്നു പറഞ്ഞു വീട്ടില്‍ ഫണ്ട്‌ പിരിക്കാനെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്തുകാരെ അടുത്ത വീട്ടിലെ പട്ടിയെ കാട്ടി വിരട്ടി വിട്ടു ഉണ്ണിക്കുട്ടന്‍ പ്രതികാരം ചെയ്തു . "ങും മരം ഒരു വരം പോലും."

അതിനിടെ ആണു ഒരു ദിവസം അമ്മ വാങ്ങി തന്ന ഫുട്ബാള്‍  എടുത്തു റൊബര്‍ട്ടൊ ബാജിയൊക്കു പഠിച്ചതു .അതിനിടെ ഫുഡ്ബോളിനു ഒരു മോഹം . കണ്ണാടിയില്‍ നോക്കി ചന്തം കാണണം. ഉമ്മറത്തിന്റെ ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന  കണ്ണാടിയില്‍ തന്നെ ആ ബോള്‍ സൗന്ദര്യം നോക്കിയപ്പ്പ്പോള്‍ പുളിമരം മേനോനെ വിളിച്ചു. " ദേ, ആ ബാജ്ജിയൊ നിങ്ങളുടെ കണ്ണാടി ഡിം ആക്കി" "

ഏത്ര വലിയ കാപിറ്റല്‍ ലോസ്സ്‌!.

മേനോന്‍ ഉടനെ വേണ്ട നടപടികള്‍ ഏടുതു. ചെറുക്കന്‍ അപ്പോള്‍ തന്നെ ഉച്ചത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ തുടങ്ങി..

അന്നു രാത്രി ഉണ്ണിക്കുട്ടന്‍ ഒരു തീരുമാനം ഏടുത്തു. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ . രണ്ടും കൂടി വേണ്ട. എങ്ങനെ എപ്പോല്‍, ആരു കൃത്യം നിര്‍വഹിക്കും. കളിക്കുന്നതു 35 വയസ്സുകാരിയായ പുളിപെണ്ണിനൊടാണ്‌. അവളുടെ ഒരു കൊമ്പു പോയിട്ടു ഒരു ചില്ല വരേ തൊടാന്‍ ഉണ്ണിക്കുട്ടാനു പറ്റൂല. അപ്പോല്‍ എന്‍തു ചെയ്യും?

രാജന്‍ പി ദേവ്‌, നരേന്ദ്ര പ്രസാദ്‌ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കണ്ടു കുതന്ത്രങ്ങള്‍ അത്യവശ്യം സ്വായത്തമാക്കി.

ഒരു രാത്രി ഉണ്ണി ഒരു വഴി കണ്ടു പിടിച്ചു.
" മണ്ണെണ്ണ ഒഴിച്ചാല്‍ മരങ്ങള്‍ ഉണങ്ങും ." ആ അറിവു പകര്‍ന്നു നല്‍കിയത് നമ്മുടെ മേനോന്‍ തന്നെ . തന്റെ സൗഹ്രുദ വലയതില്‍ ഇരുന്നു ഒരിക്കല്‍ ബഡായി സെസ്ഷന്‍ അറ്റെണ്ട്‌ ചെയ്യുകയയിരുന്നു. പണ്ടു താനടക്കം അഞ്ചു പേര്‍ ചേര്‍ന്നു ഒരു ആല്‍ വെച്ചതിന്റെ വീരഗാഥ പറയുക ആയിരുന്നു പുള്ളി. ആല്‍ വെക്കണമെങ്കില്‍ അഞ്ചു പേര്‍ വേണം എന്നാണത്രെ  (ഓ, ഇതു പാഞ്ചാലി, അല്ലേ ഒരു അഞ്ചു പേരുടെ കണക്ക്‌)  അതിനിടെ മേനോന്‍ തന്റെ ഡൊമിനന്‍സ്‌ കാണിക്കാന്‍ വേണ്ടി താന്‍ പണ്ട്‌ ഒരു മരം മണ്ണെണ്ണ ഉപയോഗിച്ച്‌ നാമാവിശെഷമാക്കി എന്നും പ്രസ്താവിചു. അപ്പോള്‍  മാസ്റ്റര്‍പ്ലാന്‍ ചെറുക്കാന്  കിട്ടി
.
രാത്രിയായാല്‍ പൊതുവെ പുറത്തു പൊവാന്‍ ഉണ്ണിക്കുട്ടനു വെറുപ്പാണ്‌. കോക്കാന്‍ പൂച്ച, ഒടിയന്‍,ചാതന്‍ എന്നീ അന്ധവിശ്വസങ്ങളില്‍ പ്രതിഷേദ്ധിച്ചാണ്‌ എന്നു ചേച്ചിത്തെഹല്‍ക്ക പറയുമെങ്കിലും ഉണ്ണിക്കുട്ടന്‍ അതു മൈന്റ്‌ ചെയ്യാറില്ല.എന്തൊക്കെയായാലും മേനൊന്റെ ചൂടു പറ്റി കിടന്നുറങ്ങുക, ഇടിയും മഴയും കൂമനും കുറുക്കനും എല്ലം വയലന്റ്‌ ആകുന്ന രാത്രികളില്‍ മേനൊന്റെ പുതപ്പിനടിയില്‍ ചുരുണ്ടു കൂടുക എന്നിവയാണ്‌ വീര്യ പാണ്ട്യ ഉണ്ണി ബൊമ്മന്റെ ഒരു കലാപരിപാടി.
അതു കൊണ്ട്‌ മരനശീകരണം രാത്രി എഴിനും എട്ടിനും ഇടക്കു മേനോന്‍ ഇല്ലാത്ത ഒരു സമയം നോക്കി  പ്ലാന്‍ ഇട്ടു. ആ സമയം മേനൊന്‍ സാധരണാ വീട്ടിനടുത്തുള്ള ചായക്കടയില്‍ ബഡായി മീറ്റില്‍(ഇന്നു നമ്മള്‍ ബ്ലൊഗ്‌ മീറ്റ്‌ എന്നൊക്കെ പറയുന്നതു പോലെ)അദ്ധ്യക്ഷം  വഹിക്കാന്‍ പോകും.

ആ സമയത്തു വീട്ടില്‍ പമ്പു സെറ്റിനു വേണ്ടി റേഷന്‍ കടയില്‍ നിന്നും കിട്ടിയ 10 ലിറ്റര്‍ മണ്ണെണ്ണ കാനിന്റെ മൂടി ഉണ്ണീക്കുട്ടന്‍ മാറ്റി.

ദൈവമെ ഇതിന്റെ ക്വാണ്ടിറ്റി അറിയില്ല. ഒരു പ്രായ പൂര്‍ത്തിയായ പുളിമരം ഉണക്കാന്‍ എത്ര മണ്ണെണ്ണ വേണം? പത്തു ലിറ്റര്‍ കാന്‍ അഞ്ചു ലിറ്റര്‍ ആയാല്‍ മേനോന്‍ അറിയും .അതു കൊണ്ടു രണ്ടു ലിറ്റര്‍ അളന്നെടുത്തു . മെല്ലെ പുളിമരത്തിനടുത്തെതി ഭൂമി പൂജ ചെയ്തു. എന്നിട്ടു ആ മഹാ മരത്തിനു കീഴെ ആ മണ്ണെണ്ണാ ഒഴിച്ചു.ഒരു മഹാപാപം ചെയ്ത ആളെ പൊലെ അവന്‍ നിന്നു .
കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായി മെക്കാനിക്കല്‍ എങ്ങിനിയര്‍ ആകും എന്ന് വിന്‍സെന്റ് ഗോമസ് പറഞ്ഞിട്ടുള്ളത് കൊണ്ടു വളരെ ഹാപ്പി ആയി കൃത്യം നിര്‍വഹിച്ചു .

അതിനു ശെഷം തിരിചു വേഗ്ഗം മമ്മിയുടെ കൈയ്യില്‍ നിന്നും മാമു വാങ്ങി ഉറങ്ങാന്‍ പോയി. രാത്രി സുരക്ഷിതമായി മേനൊന്റെ പുതപ്പിനടിയില്‍ കൂമനും നത്തും കുറുക്കനും തൊടാന്‍ പറ്റാത്ത നിലയില്‍  ഉണ്ണിക്കുട്ടന്‍ ചാചിയുറങ്ങി.
പിട്ടെന്നത്തെ പ്രഭാതം ആ മരണ വാര്‍ത്തയുമായി ഉണരട്ടേ. അന്നു മേനൊന്‍ ചങ്കു തകര്‍ന്നു കരയട്ടെ.  ഇതൊക്കെയായിരുന്നു ഉറക്കത്തില്‍ ഉണ്ണി അന്ന് കണ്ട സ്വപ്നം .
പക്ഷെ അന്ന്  രാവിലെ ഉണ്ണിയെ വരവേറ്റത്  പുളിയേടത്തിയുടെ തലൊടല്‍ ആയിരുന്നു.. ഡിം!

ഉണ്ണിക്കുട്ടന്‍ ഞെട്ടിയുണര്‍ന്നു മേനോനോട് ചൊദിച്ചു" ഇതു എതു വകുപ്പില്‍ ഉള്‍കൊള്ളിക്കണം?"
മേനൊന്‍ പറഞ്ഞു" രണ്ട്‌ ലിറ്റര്‍ മണ്ണെണക്കണക്കില്‍".
" ദൈവമെ" അശാന്‍ എങ്ങനെ ഇതു അറിഞ്ഞു എന്നു ചിന്തിച്ചിരിക്കുമ്പോള്‍  മേനൊന്റെ ഡയലോഗ്‌.

" ഡാ നിനക്കു സ്വന്തമായി ഡി ഏന്‍ എ തന്നതു ഞാന്‍ അല്ലെ ?"

  മേനോനും ആറാമിന്ദ്രിയമോ എന്നു കരുതി  ഷര്‍ട്ട്‌ കൊണ്ടു കണ്ണു തുടക്കുമ്പോള്‍ ആ മണം ഉണ്ണിയുടെ മുക്കില്‍ കയറി. നല്ല മണ്ണെണ്ണയുടെ മണം. ഇന്നലെ ഒപ്പേറെഷന്‍ നടത്തിയതിനു ശേഷം മണ്ണെണ്ണയുടെ മണം ഷര്‍ട്ടില്‍  എവിടെയൊ കയറി . ആ ഷര്‍ട്ടും ഇട്ടാണ് മേനൊന്റെ പുതപ്പിനടിയില്‍ ഉറക്കം. പുള്ളിക്കു രാത്രി തന്നെ കാര്യം കത്തിക്കണും. പിന്നെ ഒരു അന്വേഷണവിധേയമായി പ്രഹരിക്കുക എന്ന നാട്ടു നടപ്പു പാലിക്കാന്‍ വേണ്ടി നേരം വെളുക്കാന്‍ വെയ്റ്റു ചെയ്തു എന്നു മാത്രം.

" കൊലപാതകം നടത്തി പോലീസ്‌ സ്ടേഷനില്‍ കിടന്നുറങ്ങിയ പ്രതിയുടെ അവസ്ഥ."

ഇതൊന്നും ഒരു കുഴപ്പമില്ല . മുറ്റത്തെ വിശേഷം എന്താണെന്ന് അറിയാന്‍ നോക്കിയപ്പോള്‍ പുളിമരം ഉണ്ട് പയര്‍ പയര്‍ പോലെ ഉണ്ണിക്കുട്ടനെ നോക്കി ചിരിക്കുന്നു. ആള്‍ പഴയതിനേക്കാള്‍ ഉഷാര്‍ . " ഇത്തിരി മണ്ണെണ്ണ കിട്ടിയപ്പോള്‍ എന്താ ഒരു സുഖം . ഇങ്ങനേം ഉണ്ടോ ഒരു സുഖം!"


ഉണ്ണിക്കുട്ടന്റെ പ്രഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ഒരു തുലാവര്‍ഷത്തില്‍ ആ പുളിയേടത്തി മണ്ണില്‍ പതിച്ചു.ദുഖിതനായ മേനൊന്‍ വളരെ ആചാരപൂര്‍വ്വം പുളിയേടത്തിക്കു യാത്രയയപ്പു നല്‍കി.അന്നു ഉണ്ണിക്കുട്ടന്‍ അമ്പലത്തില്‍ ഒരു വെടിവഴിപാടു കഴിച്ചു. അമ്പലത്തില്‍ പോകാന്‍ തിരക്കു കൂട്ടി നിന്ന ഉണ്ണിക്കുട്ടനോടു മേനോന്‍ പറഞ്ഞു" ഡാ ഞാന്‍ ഒന്നു കുന്നംകുളം മാര്‍ക്കറ്റ്‌ വരെ പൊകുന്നു"

പുളിയുടെ വിറകും തടിയും വിറ്റ കാശുകൊണ്ടു തനിക്കൊരു ഷര്‍ട്ട്‌, ട്രൌസര്‍  പിന്നെ ഒരു വാച്ച്‌ എന്നിവ ഷുവര്‍ ആയും മേനോന്‍ കുന്നകുളത് നിന്നും വാങ്ങും  എന്ന് ഉണ്ണിക്കുട്ടനു തൊന്നി. അങ്ങനെ ചില ചരിത്രം ഉണ്ടായിട്ടുണ്ട്
അമ്പലത്തില്‍ നിന്നും വന്ന പിന്നെ രണ്ടു മൂന്നു സാമൂഹിക പ്രശ്നങ്ങള്‍ എല്ലം പരിഹരിച്ച്‌ ഉണ്ണിക്കുട്ടന്‍ വീട്ടില്‍ എത്തിയപ്പോള്‍ മേനോന്‍  പഴയതിനേക്കാള്‍ ഹാപ്പി." പുതിയ ഷര്‍ട്ടും ട്രൌസറും  എവിടെ എന്ന് തിരഞ്ഞ  ഉണ്ണീയെ പ്രതിക്ഷിച്ചു അവിടെ മറ്റൊരു സധനം ഉണ്ടായിരുന്നു
ഒരു കെട്ട്‌ ചൂരല്‍!
അതോടൊപ്പം മേനോന്റെ കള്ള നോട്ടവും  പിന്നെ ഡയലൊഗ്ഗും." പുളി മരം പോയതിന്റെ വിഷമം  ഇപ്പൊഴാ തീരുന്നത്‌. താങ്ക്സ്‌ ടു കുന്നംകുളം മാര്‍ക്കെറ്റ്‌"

അന്നാദ്യമായി കുന്നംകുളം ഇല്ലത്ത മാപ്പ് ഉണ്ടെങ്കില്‍   എന്നു ഉണ്ണിക്കുട്ടന്‍  ആഗ്രഹിച്ചു...!
**** *** ***

എപിലോഗ്‌ 1: ഐശ്വര്യ റായിയെ കെട്ടിയതു കൊണ്ടല്ല ഉണ്ണിക്കുട്ടന്‍  അഭിഷേക്‌ വിരുദ്ധനായതു. ഒരു മരത്തിന്റെ രൂപത്തില്‍ വാട്ട്‌ എന്‍ ഐഡിയ സര്‍ജി എന്നു പറഞ്ഞു പരസ്യത്തില്‍ അഭിനയിച്ചതു കൊണ്ടാണ്‌.


എപിലോഗ് 2 : ആദ്യം വായിക്കുന്നവര്‍ താഴെയുള്ള ഇടവപ്പാതി തുലാവര്‍ഷം ഇനി പോസ്റ്റുകള്‍ കൂടി വായിക്കുന്നത് മാനസിക സ്വാസ്ഥ്യം കിട്ടാന്‍ നന്നായിരിക്കും ..:)

Saturday, June 12, 2010

പിന്നെ ഒരു ഇടവപ്പാതിയില്‍

തിരുപ്പിറവിയൊടനുബന്ധിച്ചു ഉറക്കെ കരയേണ്ടിവന്ന ക്യാപ്റ്റന്‍ അതു ഒരു ശീലമാക്കി. അല്ലെങ്കില്‍ അന്നു തിരുപ്പിറവിയെടുത്ത അവതാരപുരുഷന്‍ അതിനു പല സുവര്‍ണാവസരങ്ങളും മേനോന്‍സാറിനു നല്‍കി. അതിനിടെ ആ അവതാരപുരുഷനൊരു നാമധേയവും  നല്‍കി. യതാര്‍ഥനാമം ഇവിടെ പറയേണ്ടി വരില്ല എന്നതു കൊണ്ടുതന്നെ അവനെ നമുക്കു ഉണ്ണിക്കുട്ടന്‍ എന്നു വിളിക്കാം.

ഉണ്ണിക്കുട്ടന്‍ ജനിച്ചു ഇരുപത്തിയെട്ടാം ദിവസം ജാതകം എന്ന കരിക്കുലംവിറ്റ പടിഞ്ഞാറങ്ങാടിയിലെ ഒരു പണിക്കരെ കൊണ്ടുവന്നു വായിപ്പിച്ചു. കവടി നിരത്തി മൂപ്പര്‍ രണ്ടു പൊസ്റ്റുലേഷന്‍സ്‌ നടത്തി.

ഒന്ന്
ഉണ്ണിക്കുട്ടന്‍ ഇരുപത്തി ഒന്നാം വയസ്സില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവും.

ഉടന്‍ തന്നെ മേനോന്‍ ഭാര്യയെ നോക്കികൊണ്ടു അഭിമാനത്തോടെ പറഞ്ഞു." ഹും അങ്ങനെയല്ലാതെ  അവന്‍ എന്റെയല്ലേ മോന്‍!."

അതേ സമയം ഭാര്യ പറഞ്ഞു. "അവന്‍ എന്‍റെ  വയറ്റിലല്ലേ പിറന്നത്‌?"

തൊട്ടിലില്‍ കിടന്ന് ഉണ്ണിക്കൂട്ടന്‍ പണിക്കരെ നോക്കി. "ഇയാള്‍ ആളു കൊള്ളാമല്ലോ. ഒരു ചെലവും ഇല്ലതെ എന്‍റെ  ഭാവിയല്ലേ അയാള്‍ ഭദ്രമാക്കി തന്നത്‌! ഗവര്‍മെന്റില്‍ എതു ഡിപാര്‍ട്ടുമെന്റില്‍ എന്നു പറഞ്ഞില്ല. ചുരുങ്ങിയതു സിവില്‍ സര്‍വീസിലെങ്കിലും ആയിരിക്കുമല്ലോ. ജോലികിട്ടിയിട്ടു വേണം നാലു ലീവെടുക്കാന്‍..."

പണിക്കര്‍ രണ്ടാമത്തെ പ്രവചനത്തിലേക്കു കടന്നു.
രണ്ട്
ഇവന്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കല്യാണം കഴിക്കും. അതും ഒരു അന്യജാതിക്കാരിയെ പ്രേമിച്ച്‌.


മേനോന്‍റെ  നെറ്റി ചുളിഞ്ഞു. പുള്ളി കരണം മറിഞ്ഞു ഭാര്യയെ രൂക്ഷമായി നോക്കി. " ഹും, നിന്‍റെ  തറവാട്ടു ഗുണം. വളര്‍ത്തു ദോഷം"

ഫാര്യ തിരിച്ചടിച്ചു. " നിങ്ങളുടെയല്ലേ  സന്താനം?  അപ്പോള്‍ ഇങ്ങനെയെ വരൂ."

തൊട്ടിലില്‍ കിടന്ന ഇരുപെത്തെട്ടുദിവസക്കാരന്‍ ദേഷ്യത്തോടെ രണ്ടു പേരേയും നോക്കി. "രണ്ടു മിനിട്ടു കൊണ്ടു രണ്ടും എന്നെ കൈയ്യൊഴിഞ്ഞല്ലെ?  കാണിച്ചു തരാം. എറ്റവും കുഴപ്പം പിടിച്ച ജാതിക്കാരിയെ തന്നെ കണ്ടു പിടിക്കണം. എന്നിട്ടു രണ്ടിനും പണി കൊടുക്കണം. വല്ല എക്സിന്മോ, ഷേര്‍പ്പ, ഖൂര്‍ഖ, സിംഹള തുടങ്ങിയ ജാതികളെ നോക്കണം.

പിന്നെ ഉണ്ണിക്കുട്ടന്‍ പണിക്കരെ ബഹുമാനത്തോടെ നോക്കി."ഇങ്ങളൊരു സംഭവമാ . മൂന്നു മിനിട്ടു കൊണ്ടു എനിക്കു ഊണിനും  ഉറക്കത്തിനുമുള്ള വഴിയല്ലേ തരാക്കിത്തന്നതു. ഇങ്ങളെ ഇനി മരിച്ചാലും മറക്കില്ല്യ"


ഭൂവാസത്തിന്റെ ആദ്യ ദിനങ്ങള്‍ വലിയ സംഭവബഹുലമല്ലാതെ നടന്നു.പക്ഷെ, ചെക്കന്‍ രണ്ടു കാലില്‍ ഏണീട്ടു നടക്കാന്‍ തുടങ്ങിയപ്പോള്‍  ഒരു വലിയ സാമൂഹ്യവിപത്താവുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പശുവിന്റെ വാലില്‍ പിടിച്ചു വലിക്കുക, മുട്ടയിടാന്‍ വീട്ടിനകത്തേക്കു പ്രൈവസി നോക്കി വരുന്ന പിടക്കോഴിയെ നിലം തൊടാതെ പറപ്പിക്കുക, എന്നിട്ടു പൂവന്‍ കോഴിയുടെ വമ്പിച പ്രതിഷേധത്തിനും കൊത്ത്‌, ചിറകിട്ടടി തുടങ്ങിയ സാമഭേദ പ്രയോഗങ്ങള്‍ക്കും വിധേയനാവുക, മുറ്റത്തു കൊയ്തു കൊണ്ടുവന്നിട്ട നെല്ലില്‍ ശൂ ശൂ ഒഴിക്കുക തുടങ്ങിയ നാടന്‍ കലാ ഇനങ്ങള്‍ പൊടിപൊടിക്കുമ്പൊള്‍ വീട്ടുമുറ്റത്തെ പുളിമരത്തിന്റെ കൊമ്പുകള്‍ ഒന്നൊന്നായി മേനോന്‍ വെട്ടി. മറ്റൊന്നിനുമല്ല. ചെറുക്കനെ ചികിത്സിക്കാന്‍. എന്നിട്ടു വല്ല ഭേദവും ഉണ്ടൊ?

മാ ഫലേഷു പ്രഹരണ(ഫലം ഇച്ചിക്കാതെ പ്രഹരിക്കുക  എന്നു മേനോന്‍റെ  ഗീതാഭാഷ്യം)
ജോലിക്കു രാവിലെ തിരക്കിട്ടു ഓടുന്ന മമ്മിയെ ഒരു ദിവസം മുറിയിലിട്ടു പൂട്ടി ഉണ്ണിക്കുട്ടന്‍ റെക്കോഡിട്ടു. ഈ ശല്യത്തിനെ എന്ത്  ചെയ്യണം എന്നു തല പുകഞ്ഞ ആലോചിക്കുമ്പൊള്‍ ചെക്കന്‍ ഉടനെ ഒരു ചോദ്യം
."എനിക്കു ഇപ്പോള്‍ ആറു വയസ്സവാറായില്ലേ?  ഇനിയും എന്നെ സ്ക്കൂളില്‍ വിടുന്നില്ലേ? വിദ്യാഭാസം നേടി എനിക്കു ഗവണ്മെണ്ട്‌ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്‌. അതു കഴിഞ്ഞിട്ടു വേണം എനിക്കു പ്രേമിച്ചു  ഒരുത്തിയെ ഇങ്ങോട്ടു കൊണ്ടുവരാന്‍. നിങ്ങളിങ്ങനെ എന്റെ കാര്യത്തില്‍ ഒരു ചൂടില്ലാതിരുന്നാല്‍........?"

ഹോ!!! മേനൊന്‍റെ  തലയില്‍ അപ്പോളാണു ഒരു ലഡ്ഡു പൊട്ടിയത്. വട്ടംകുളം സ്കൂളിലെ ഹെഡ്‌മാഷെ കണ്ടു വീട്ടിലെ മാലിന്യനിര്‍മാര്‍ജനത്തിനുള്ള മാര്‍ഗ്ഗം പുള്ളിക്കാരന്‍ കണ്ടു പിടിച്ചു. 

അതൊരു ഇടവപ്പാതിയുടെ തുടക്കമായിരുന്നു. മകയിരം ഞാറ്റുവേല   മാരിചൊരിയുകയായിരുന്നു. മുന്നില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന ചേച്ചി. പിന്നില്‍ പൂയില്യന്‍.അങ്ങനെ ചുള്ളിയില്‍ ആര്‍മ്മി നേരെ സ്കൂള്‍ ലക്ഷ്യമാക്കി മുന്നേറി.

അവിടെയെത്തി ഉണ്ണിക്കുട്ടന്‍ ഒന്നാം തരം എയില്‍,  ശ്രീദേവി ടീച്ചറുടെ ക്ലാസ്സില്‍ മൂന്നാം ബെഞ്ചില്‍ ഇരുന്നു.

ഒന്നാമതെ ബെഞ്ചില്‍ ടീച്ചേര്‍സിന്‍റെ  കുട്ടികള്‍ ആണ്‌. അവരാകട്ടെ ഇടക്കിടക്കു സ്റ്റാഫ്‌ റൂമില്‍ പോയി ചായയും പഴം പൊരിയും കഴിക്കുന്നു.

" ഹും, എന്‍റെ  അമ്മെക്കെന്തുകൊണ്ടു ഒരു ടീച്ചര്‍ ആയിക്കൂടാ? കൃഷിവകുപ്പില്‍ ജോലി നോക്കുന്നതിനു പകരം അമ്മക്ക്  ഇവിടെ വന്നുകൂടെ? "ഉണ്ണിക്കുട്ടന്‍ ആത്മഗതിച്ചു." അമ്മയുടെ ജാതകം ഇനി ആ ജ്യോത്സ്യനെ കൊണ്ടൊന്നു നോക്കിക്കണം. ഇനി അടുത്ത വര്‍ഷമെങ്കിലും അമ്മക്കു ഈ സ്ക്കൂളില്‍ ടീച്ചറാവാന്‍ പറ്റുമൊ എന്നറിയണമല്ലോ.."


ക്ലാസിലെ സെറ്റപ്പു കൊള്ളാം . 16 പെണ്‍കുട്ടികള്‍ ഉണ്ട്‌. ദൈവമെ ഇവരില്‍ അന്യജാതിക്കാര്‍ എത്രപേര്‍ ഉണ്ടൊ എന്തോ? വഴിയെ നോക്കാം. പത്തു വര്‍ഷം സ്കൂള്‍ ജീവിതം ഉണ്ടു. മേനൊന്‍റെ  സ്റ്റ്രിക്റ്റ്‌ ഓര്‍ഡര്‍ ഉണ്ടു . ഇടം വലം നോക്കരുത്‌.കൈകള്‍ രണ്ടും കെട്ടണം. ക്ലാസില്‍ മിണ്ടാതിരിക്കണം. ഇടക്കിടക്കു ഉണ്ണിക്കൂട്ടനെ നിരീക്ഷിക്കാന്‍ തെഹെല്‍ക്ക രൂപത്തില്‍ ചേച്ചിയും കൂട്ടുകാരികളും.

രണ്ടാമത്തെ ദിവസത്തെ മൂന്നാമത്തെ പീരിയഡ്‌. പുറത്തു മഴ തകര്‍ത്തു പെയ്യുന്നു. പെട്ടെന്നു ക്ലാസില്‍ സീന ടീച്ചര്‍ കടന്നു വന്നു. സ്കൂളിലെ പുതിയ ടീച്ചറാണു സീന. മാത്രവുമല്ല ഉണ്ണിക്കുട്ടന്‍റെ  അടുത്ത ബന്ധുവും അവനെ ഏടുത്തു നടക്കുകയും ചെയ്തിരുന്ന  അതെ സീനചേച്ചി.

 "ദൈവമെ, പഴം പൊരിക്കുള്ള വകയായി." ഇന്നു കണി കണ്ടവനെ എന്നും കണി കാണണേ എന്നു പ്രാര്‍ഥിച്ചു ഉണ്ണിക്കുട്ടന്‍ ഇരുന്നു.

സീന ടീച്ചര്‍ വന്നു യാതൊരു ഭാവഭേദവും ഇല്ലതെ രജിസ്റ്റര്‍ എടുത്തു പേരു വിളിച്ചുതുടങ്ങി. ഉണ്ണിക്കുട്ടന്‍ വളരെ ഉച്ചത്തില്‍ വിളി കേട്ടു. സീന ചേച്ചിക്കു ഒരു ഭാവമാറ്റവും ഇല്ല.

" ഇത്തിരിപ്പോന്ന തന്നെ മൂന്നാം ബെഞ്ചില്‍ ഇരുന്നിട്ടു കണ്ടിട്ടുണ്ടാവില്ല."

ഉണ്ണി പതുക്കെ കൈ വീശിക്കാണിച്ചു . ഒരു മാറ്റവും ഇല്ല. പഴമ്പൊരിയും ചായയും കൊണ്ടുവരുന്ന സതീശന്‍ സ്റ്റാഫ്‌ റൂമിലെക്കു പോകുന്നു. ഇപ്പോള്‍ ഓഡര്‍ ചെയ്തില്ലെങ്കില്‍ ...? എന്തെങ്കിലും ചെയ്തേ പറ്റൂ. പക്ഷെ എന്ത് ചെയ്യും?"

ഉണ്ണിക്കുട്ടന്‍ ഒന്നും ആലോചിച്ചില്ല. രണ്ടു വിരലുകള്‍ വായില്‍ തിരുകി ഒറ്റ വിസ്സില്‍. ഇടിവെട്ടീറ്റും വണ്ണം വിസില്‍ ഉയര്‍ന്നൊച്ച കേട്ടു നടുങ്ങി പിള്ളേര്‍ ഉരഗങ്ങളെപ്പോലെ. സീനേച്ചി ഉടന്‍ മൂന്നാം ബെഞ്ചിലേക്കു നോക്കി. "ആ കുട്ടി എണീറ്റ്‌ നില്‍കൂ." (എന്തിനാ  ചെച്ചി ഈ നാടകം ? ആ കുട്ടി പോലും! എന്നെ അറിയാത്ത മാതിരി. ഞാന്‍ ചേച്ചിയുടെ ഉണ്ണിക്കുട്ടന്‍ അല്ലെ. എനിക്കു പഴമ്പൊരി ഓഡര്‍ ചെയ്യണം എന്നു ഇപ്പോഴെങ്കിലും  ഓര്‍ത്തല്ലോ)

സീനേച്ചി വിളിച്ചു. "ഇവിടെ വരൂ."

"ഓ, ഇനി എല്ലാവരുടേയും മുന്നില്‍ വച്ചു പഴമ്പൊരി തിന്നാന്‍ എന്നെക്കിട്ടില്ല. പാവം അതര്‍ പുവര്‍ പിള്ളേര്‍സ്‌."ഉണ്ണിക്കുട്ടന്‍  അങ്ങനെ പുളകം കൊണ്ടു ചേച്ചിക്കു സമീപത്തെത്തി.

"കൈ നീട്ടൂ" ഉണ്ണിസ്  രണ്ടു കൈയും നീട്ടി. ഇനി രണ്ടു പഴം പൊരി ഉണ്ടെങ്കിലോ??????

പക്ഷെ കൈയില്‍ വിണതു ഒരു ചൂരലാണ്‌. കണ്ണില്‍ നിന്നും പൊന്നീച്ച  പാറിപ്പോയി. കൂടെയുള്ള കശ്‌മലേഴ്സ്‌ ചിരിച്ചു.

സീനേച്ചിയുടെ ശബ്ദം മുഴങ്ങിക്കേട്ടു ." ഇനി മേലാല്‍ ക്ലാസില്‍ അപശബദം ഉണ്ടാക്കരുത്‌. "

അപശംബ്ദമൊ? ഈ വിസില്‍ അടിച്ചപ്പോള്‍ നന്ദനത്തിലെ അമ്മിണിക്കുട്ടി നാണിച്ചതും ഇതേ വിസില്‍ ഉപയോഗിച്ചു വീട്ടിലെ പൂവന്‍ കോഴിയെയും അണ്ണാരക്കണ്ണാനേയും ഓടിച്ചതും ഓര്‍ത്തു ഉണ്ണിക്കുട്ടന്ന് നിര്‍ന്നിമേഷനായി നിന്നു. പിന്നെ മൂന്നാം ബെഞ്ചിലിരുന്നു ആള്‍ മനസ്സില്‍ പാടി
"അങ്കുശമില്ലാത്ത ചാപല്യമേ

പാരില്‍ അംഗനയെന്നു വിളിക്കട്ടെ ഞാന്‍
ഇതെല്ലാം ചേച്ചിത്തെഹല്‍ക്ക വഴി അറിഞ്ഞ മേനോന്‍ അന്നു വീട്ടില്‍ ഉണ്ണിക്കുട്ടനൊഴികെ മറ്റുളവര്‍ക്കെല്ലാവര്‍ക്കും പഴമ്പൊരി വിതരണം ചെയ്തു...!  _______________________________________________________________________________________

എപിലൊഗ്‌ ഒന്ന്‌:
ഇരുപത്തിരണ്ടു വയസ്സു വരെ ഉണ്ണിക്കൂട്ടന്‍ ആ പണിക്കരുടെ ആരാധകനായിരുന്നു. ഇരുപത്തിഒന്നു വയസ്സുവരെ എല്ലാ ഗവണ്മെന്റു ജോലിക്കും ഉണ്ണി മുറതെറ്റാതെ അയച്ചു കൊണ്ടിരുന്നു. പക്ഷെ ഒരിക്കല്‍ പോലും പദ്മനാഭന്റെ ചക്രം വാങ്ങാന്‍ ഉണ്ണിക്കു കഴിഞ്ഞില്ല.

അതില്‍ ഉണ്ണിക്കു നിരാശയില്ലെങ്കിലും രണ്ടാമത്തെ പ്രവചത്തിന്‍റെ കാര്യത്തില്‍ കാര്യമായ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു. ഇരുപത്തിരണ്ട്‌ വയാസാവുന്ന അന്നും ഉണ്ണിയുടെ ഒര്‍കുട്ടിലെ മാരിറ്റല്‍ സ്റ്റാറ്റസ്‌ സിംഗിള്‍ ആയപ്പോള്‍  ആ പണിക്കരുടെ ഫുള്‍ സൈസ്‌ ഫോട്ടൊ എടുത്തു ഉണ്ണി ഓം പ്രകാശിനും പുത്തന്‍ പാലം രാജേഷിനും അയച്ചു കൊടുത്തു.

എപിലോഗ്‌ രണ്ട്‌: 

എഴുത്തൂം വായനയും ബ്ലോഗിങ്ങും നിര്‍ത്തി ഒരു ആറുമാസം ഹൈബര്‍നേഷനു പോകണം എന്നു വിചാരിച്ചു സൈന്‍ ഓഫ്‌ ചെയ്യാനിരിക്കുമ്പൊഴാ ഒരു ആന്‍ജലീന ജോളി** വന്നു പറയുന്നതു "എഴുതെടാ കൂതറേ" എന്നു. നങ്ങേലി പറഞ്ഞിട്ടു കേള്‍ക്കാതിരിക്കുന്നതു മോശമല്ലേ എന്നു കരുതി പിന്നേയും എഴുത്തു തുടങ്ങി. മോശമാണെങ്കിലും നല്ലതാണെങ്കിലും കമന്റ്‌ ഇടനേ. അതു കഴിഞ്ഞു തീരുമാനിക്കാം ഹൈബര്‍നേഷന്റെ കാര്യം.. ** ആന്‍ജെലിന ജോലി എന്നാണൊ ആന്‍ജലിന ഷോലി എന്നാണൊ യതാര്‍ഥം എന്നറിയില്ല.നാക്കു വടിക്കാത്ത ചിലര്‍ ആഞ്ജലിന പിറ്റ്‌ എന്നും പറയാറുണ്ടെത്രെ.. നാക്കിന്റെ ചില വികൃതികളെയ്‌..

Tuesday, June 8, 2010

ഒരു തുലാവര്‍ഷ രാത്രിയില്‍


എണ്‍പത്തിനാലിലെ കന്നിമാസത്തില്‍ തുലാവര്‍ഷം കോരിച്ചിരിഞ്ഞു നില്‍ക്കുന്ന ഒരു ദിവസം . സ്ഥലം മലപ്പുറം ജില്ലയിലെ പുത്തന്‍പള്ളിയിലെ ഒരു ആശുപത്രി. വിമാനത്താവളത്തിലെ ആഗമനം എന്നെഴുതിവച്ച  സഥലത്തുള്ളതുപോലെ വമ്പിച്ച ജനാവലി അവിടെ കാത്തു കെട്ടി നില്‍ക്കുന്നു. ആശുപത്രിയിലെ ലേബര്‍ റൂമിനു മുന്നിലാണു ഈ തിരക്ക്‌ .പാഴൂരെന്ന തറവാട്ടിലെയും ചുള്ളിയില്‍ എന്ന കളരിയിലേയും പ്രധാന അംഗങ്ങള്‍ ആകാംഷ നിറഞ്ഞ മുഖഭാവങ്ങളോടെ നില്‍ക്കുന്നു. സംഘത്തലവന്‍ ക്യാപ്ടന്‍  രാമനുണ്ണി മേനോന്‍, അസ്സംഖ്യം വരുന്ന ഉപകഥാപാത്രങ്ങള് ‍  വരിവരിയായ്‌ വേറെയും.

ലേഡി ഡോകടരുടെ അടുത്തു നിന്നും പരിചയക്കാരിയായ ഒരു നഴ്‌സമ്മ വന്നു വിവരം പറഞ്ഞു " ദേ ഒരു ഉണ്ടച്ചെക്കനാണ്‌ .നാലു നാലരക്കിലൊ തൂക്കം വരും. ഇപ്പോളാണു റിലീസ്‌ . ( 7 മണിക്കാണ്‌ സമയം)" .എല്ലവരും സന്തോഷിച്ചിരിക്കവെ അകത്തു ലേഡിഡോക്ടര്‍ ഒരു വലിയ വെല്ലുവിളിയെ നേരിടുകയായിരുന്നു. കുട്ടി കമ എന്നു രണ്ടക്ഷരം മിണ്ടുന്നീല്ല.ഡോക്ടറമ്മ ഉടന്‍ തന്നെ അറ്റന്‍ണ്ടരെ വിളിച്ചിട്ടു പറഞ്ഞു.  "ഗോവിന്ദങ്കുട്ടി.. കുട്ടി മിണ്ടുന്നില്ല"

അത്യാവശ്യം നീളവും വീതിയുമുള്ള ചെക്കന്‍ ഒരു ചോദ്യ ചിഹ്നം പോലെ ഡോക്റ്ററെ നോക്കിക്കിടന്നു.
അറ്റന്റര്‍ ഒന്നു ചിരിച്ചിട്ടു പറഞ്ഞു "ഇവനല്ല, ഇവന്റെ അച്ചനെ വരെ ഞാന്‍ മിണ്ടിക്കും".
 "വായടക്കടൊ, ഇവന്റെ അച്ചനൊക്കെ ഇവിടെക്കിടന്നു മിണ്ടതെ പോവണമെങ്കില്‍ ലവന്‍ വാ തുറക്കണം "എന്നായി ഡോക്ടറമ്മ. സാധാരണചെയ്യാറുള്ള പോലെ ചെറുക്കനെ തലകീഴായി കെടുത്തി ചന്തിയില്‍ ഒരു നുള്ളു വെച്ചു കൊടുത്തു. ചെറുക്കന്‍ ഡോകടറമ്മയുടെ മുഖത്തു നിര്‍വികാരനായി നോക്കി.ബുദ്ധനും ശങ്കരനും പോലും ഇല്ലാത്ത അത്ര  നിര്‍വികാരതയോടെ ചെക്കന്‍ കിടന്നു
സംഭവം എല്‍ക്കുന്നില്ല എന്നു മനസ്സിലായപ്പോള്‍ ഡോക്ടറമ്മ അടുത്ത ആയുധം ഏടുത്തു. ഒരു എമണ്ടന്‍ സൂചി. നേരെ ചെക്കന്റെ കുഞ്ഞി ഹൗസിംഗ്‌ നോക്കി ആഞ്ഞു തറച്ചു.

 "ദേ ഈയമ്മ എന്റെ പ്രൈവറ്റ്‌ പാര്‍ട്ടില്‍ ഇക്കീളി ഇടുന്നു" എന്നു പറഞ്ഞു ചെക്കന്‍ ഒരു കണ്ണിറുക്കി കാണിച്ചു. ചെറുക്കന്‍ ഇതു കൊണ്ടൊന്നും മിണ്ടാന്‍ പോകുന്നില്ലെന്നു മനസ്സിലാക്കിയ ഡോക്ടറമ്മ ഉടനെ രണ്ടു ചട്ടി ഓക്സിജന്‍ പറഞ്ഞു.

ഓക്സിജന്‍ ലേബര്‍ റൂമിലേക്കു കൊണ്ടു പോകുന്നതു കണ്ട്‌ ടീം ക്യാപ്റ്റനു ഒരു പന്തികേട് തോന്നി. ആള്‍ ഉടനെ അറ്റണ്ടരെ വിളിച്ചു"ഇതാര്‍ക്കാ ഈ വായു ഗുളിക?"

അറ്റണ്ടര്‍ ദേഷ്യത്തോടെ മേനോനെ നോക്കി" എന്‍റെ ചങ്ങായി ഇതിനു ഫൗണ്ടേഷനിട്ടത്‌ സൂര്യഗ്രഹണ സമയത്താണൊ? ചെക്കന്‍ ശ്വസം എടുക്കുന്നില്ല."

ഇതു കേട്ടതും അവിടെ കൂടിനിന്ന സ്ത്രീജനങ്ങള്‍ കോറസ്‌ തുടങ്ങി. മഴയ്ക്കൊപ്പം ഒരു വലിയ ഇടിയും കാപ്റ്റന്റെ നെഞ്ചില്‍ വെട്ടി.

ഡോകടറമ്മ ഒരു സിലിണ്ടറിന്റെ മൂടി തുറന്നു ചെറുക്കന്റെ മൂക്കീല്‍ കേറ്റി. എന്നിട്ടു ചെവിട്ടില്‍ പറഞ്ഞു. "മാനം കെടുത്തരുത്‌. നീ വലുതായി ഒരു വല്യചെക്കനായാല്‍ ഇനി എനിക്കു ജനിക്കാന്‍ പോകുന്ന മകളെ നിനക്കുകെട്ടിച്ചു തരാം"

ചെറുക്കന്റെ കണ്ണുകള്‍ തിളങ്ങി. എട്ടു ദിക്കും പൊട്ടു മാറു ചെറുക്കന്‍ ഉച്ചത്തില്‍ കരഞ്ഞു. ഡോക്ടര്‍  വിജയശ്രീലാളിതയായി പുളകം കൊണ്ടു.

പിന്നെ അതിന്റെ പിറ്റേന്നാള്‍ അതേ ആശുപത്രിയില്‍ അത്യുച്ചത്തില്‍ മറ്റൊരു കരച്ചിലും കേട്ടു. ബില്ലുകല്‍ ഒക്കെ  സെറ്റില്‍ ചെയ്യുന്ന സമയത്തു ക്യാപ്റ്റന്റെ ചങ്കില്‍ നിന്നായിരുന്നു എന്നു മാത്രം. ചെറുക്കനെ കുത്തി വെച്ച സൂചികള്‍, അവന്‍ കുടിച്ചു തീര്‍ത്ത ഓക്സിജന്‍ എന്നിവ അടക്കം സാമന്യം നല്ല ഒരു സംഖ്യ കെട്ടി വെച്ചിട്ടാണ്‌ കക്ഷി പുറത്തെക്കിറങ്ങിയത്‌.

എപിലോഗ് : ഇതിലെ കഥയും കഥാപാത്രങ്ങള്‍ക്കും  ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആണെങ്കിലും ആയും ഒരു സാമ്യവും ഇല്ല.