Friday, May 21, 2010

നാക്കിന്റെ ചില വികൃതികള്‍


 
'സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം
നാസത്യം ച പ്രിയം ബ്രൂയാത്
(സത്യം പറയാം, പ്രിയം പറയാം, അപ്രിയ സത്യങ്ങള്‍ പറഞ്ഞുകൂടാ) 

മനുസ്മൃതി കോട്ട്‌ ചെയ്ത്‌ വലിയ ബുജി ആകാന്‍ ശ്രമിക്കുകയല്ല, എന്റെ എല്ലില്ലാത്ത നാക്കിന്റെ പ്രവര്‍ത്തനം കണ്ടു ഒരു കൂട്ടുകാരി സ്നേഹപൂര്‍വം തന്ന ഒരു ഉപദേശമാണിത്‌. എന്‍താണെന്നറിയില്ല, പലപ്പോഴും ഞാന്‍ അറിയാതെ ഒരു വികട സരസ്വതി എന്നെ പുറകില്‍ നിന്നും കുത്താറുണ്ട്‌. .

ആറാം ക്ലാസില്‍ പഠിക്കുന്ന കാലം. നമുക്കു പരിചയമുള്ള ഒരു വീട്ടിലെ ഒരു ചേച്ചിയുടെ കല്യാണമാണു സന്ദര്‍ഭം. കല്യാണം പയ്യന്റെ സ്വത്തും ബന്ധുബലവും കൊണ്ട്‌ വല്ലാതെ പ്രീ പബ്ലിസിറ്റി നേടിയിരുന്നു. പെണ്ണിന്റെ വീട്ടുകാര്‍ അതു അവളുടെ ഭാഗ്യമായും സമൃദ്ധിയിലേക്കുള്ളയാത്രയായും എല്ലവരൊടും വിളമ്പുകയും ചെയ്തു. അതൊന്നും ഒരു ആറാം ക്ലാസുകാരനെ ബാധിക്കുന്ന വിഷയമല്ല.കല്യാണതിനു കിട്ടുന്ന ചെറുനാരങ്ങ, തണുത്ത നാരങ്ങ വെള്ളം, വലിയ പപ്പടം, അടപ്രഥമന്‍,പിന്നെ റോജാപാക്ക്‌ എന്നി ഇന്റര്‍നാഷണല്‍ കാര്യങ്ങളിലാണു നമ്മുടെ കോണ്‍സെന്റ്രേഷന്‍. മാത്രമല്ല പട്ടു പാവടയെടുത്തു മുന്നില്‍ വിലസുന്ന അഞ്ചാം ക്ലാസിലെ അമ്മിണിക്കുട്ടിയും ഹിഡന്‍ അജണ്ടയിലെ ഒരു ഐറ്റമാണ്‌.

ഇത്തരമോരവസരം സംജാതമാക്കിയ കല്യാണപെണ്ണിനും ചെക്കനും സ്വന്‍തം പേരിലും ഉദരത്തിന്റെ പേരിലും ഒരു നന്ദി പറയാമെന്നു കരുതി പന്തലിലേക്ക് ഒന്നു നോക്കൊയപ്പോളാണ്‌ കോടീശ്വരനായ ചെക്കനെ ശ്രദ്ധിച്ചത്‌.ക്രിസ്‌ ഗെയിലിനു ഹെന്റ്രി ഒലോങ്ങയില്‍  ) ഉണ്ടായ ഒരു സന്തതിയെപ്പോലെ സുന്ദരനായ ഒരു ആജാനഭാഹു. കരിമല വരുന്നതു പോലുണ്ട്‌. പന്തലിനു ചുറ്റും ആളുകള്‍ പലതും മുറുമുറുക്കുന്നത്‌ ആറാം ക്ലാസുകാരന്റെ എഫ്‌ എം റിസീവര്‍ പിടിച്ചെടുക്കുക എന്നതു വളരെ സ്വാഭാവികം മാത്രം.

എന്തായാലും കല്യാണം കഴിഞ്ഞു ഞങ്ങളെല്ലാം വീട്ടിലെത്തി ഓരൊ വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയിലാണ്‌ പെണ്ണിന്റെ ചെറിയമ്മയും ഞങ്ങളുടെ അയല്‍വാസിയും ആയ ഒരു ചെച്ചി വീട്ടിലെത്തിയത്‌. സദ്യയെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും അവര്‍ വീമ്പിളക്കുന്നുണ്ടായിരുന്നു.അച്ചനും അമ്മയൂം അവരുടെ അഭിപ്രായങ്ങള്‍ക്കു ശബ്ദവോട്ടു ചെയ്തുനില്‍ക്കെ വികടന്റെ ഊഴം വന്നു. ആ ചേച്ചി കൂട്ടത്തിലെ ജൂനിയറായ എന്നോടു ചോദിച്ചു "--- ചേച്ചിയുടെ അങ്കിളിനെ കുട്ടനിഷ്ടപ്പെട്ടോ?" വികടന്‍ ഉടന്‍ എന്റെ നാക്കിലേത്തി വിളമ്പി. " എനിക്കിഷ്ടപ്പെട്ടില്ല. ചെമ്മീന്‍ സിനിമയിലെ പളനിയെപ്പോലുണ്ട്‌"
ഡിം! ആ ചെച്ചി അതാ ഒന്‍പതാം നിലയില്‍ നിന്നും താഴെ. കറുത്ത മുഖത്തോടെ ആ ചെച്ചി എന്നെ ബോയ്‌ കോട്ടു ചെയ്തു.ആ പന്തലില്‍ എത്തിയ ഭൂരിപക്ഷതിന്റെ വികാരമാണ്‌ ഞാന്‍ പ്രതിഫലിപ്പിച്ചതെങ്കിലും ചന്ദ്രികേ...
പിന്നീട്‌ ആ ചെച്ചിയും കുടുംബവും എന്നോട്‌ മിണ്ടിയതു പത്ത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌. ഇനി എന്റെ കല്യാണത്തിനു പെണ്ണിനെ നോക്കി ഹാലിബെറിയുടെ കട്ടുണ്ടെന്നു അവര്‍ പറയുമൊ എന്നു പേടിച്ചാണ്‌ ദിവസങ്ങള്‍ ഇപ്പോള്‍ തള്ളിനീക്കുന്നത്‌.(ഇതു വായിക്കുന്ന എതെങ്കിലും ഒരു സുന്ദരിക്കു ആ മഹാപകടത്തില്‍ നിന്നും എന്നെ രക്ഷിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ്‌.)

പിന്നീട്‌ വികടന്‍ എന്നെ ബാധിക്കുന്നത്‌ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌.കാലം ഒന്‍പതാം ക്ലാസ്‌. രംഗം സ്കൂള്‍ യുവജനോത്സവം.പാലക്കാട്‌ നടന്ന ജില്ലാ യുവജനോത്സവത്തിനു ഞങ്ങളുടെ സ്കൂളില്‍ നിന്നുള്ള കലാകാലി സംഘത്തെ ആട്ടിത്തെളിച്ചു ഒരു മിനി ബസ്സില്‍ യാത്ര പോകുകയായിരുന്നു. ഞാന്‍ അദ്ധ്യപികമാരുടെ ഇടയില്‍ ആണ്‌ ഇരിക്കുന്നത്‌. ബാക്കിയുള്ള പിള്ളേര്‍ ബസ്സില്‍ നൃത്തം ചെയ്യുന്നു, പാടുന്നു അങ്ങനെയുള്ള വികൃതികളില്‍ മുഴുകിയിരിക്കുന്നു. ഞാനാനെങ്കില്‍ മിസ്റ്റര്‍ അച്ചടക്കന്‍. ഇനി അതുവഴി ടീച്ചേര്‍സ്‌ കുറച്ചു മാര്‍ക്ക്‌ എക്സ്ട്രാ തന്നാലൊ?
അദ്ധ്യാപികമാര്‍ ഇടക്കിടെ എന്റെ അച്ചടക്കത്തെകുറിച്ചു പറയുന്നുണ്ടായിരുന്നു. ഞാന്‍ പുളകം കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അദ്ധ്യാപികമാരുടെ ചര്‍ച്ച അവരുടെ പിള്ളേരെക്കുറിച്ചായി."എന്റെ മോന്‍ സുരേഷ്‌ നന്നായി പാടും .മാത്രമൊ, അവന്‍ ഡാന്‍സും ചെയ്യും. പിന്നെ പുള്ളിക്കാരനു ഈ യുവജനൊത്സവത്തിലൊന്നും താല്‍പര്യം ഇല്ല. അതുകൊണ്ട്‌ അവന്‍ ഈ വക പരിപാടിയിലൊന്നും പേരു കൊടുക്കാറില്ല."

ഇതു എന്റെ സമനില തെറ്റിച്ചു. യുവജനൊത്സവത്തെ കുറ്റം പറയുകയോ? അതും യുവജനോത്സവ തൊഴിലാളിയായ എന്റെ മുന്നില്‍. ടീച്ചറുടെ ഈ മോനെ എനിക്കു നല്ലവണ്ണം അറിയാം . അവന്‍ മത്സരത്തിനു പേരു കോടുക്കാഞ്ഞതല്ല. തോറ്റതാണ്‌. ഇതൊക്കെ എന്റെ മനസ്സില്‍ വന്നെങ്കിലും അചടക്കത്തില്‍ എ കെ ആന്റണിക്കു പഠിക്കുന്ന ഞാന്‍ കൈയും കെട്ടിയിരുന്നു. ആ ടീച്ചര്‍ പിന്നെയും തുടര്‍ന്നു."അവന്റെ പാട്ടു കേട്ടു പലരും പറഞ്ഞു അവനു ദാസേട്ടന്റെ ശാരീരം കിട്ടിയിട്ടുണ്ടെന്ന്. അടുത്ത വര്‍ഷം ചെംബൈ സംഗീതൊത്സവത്തില്‍ ഗുരുവായൂരില്‍ പാടിക്കണം."
മറ്റുള്ള അദ്ധ്യാപികമാര്‍ വളരെ നയതന്ത്രപരമായി മുഖത്തൊടു മുഖം നോക്കി മനസിലിരിപ്പു കൈമാറിയപ്പോള്‍ എന്റെ നാവില്‍ പിന്നെയും സരസ്വതിയേട്ടത്തി വിളയാടി.
" ടീച്ചറേ, ചെംബൈ ഉതസവത്തിനു പാടിക്കുന്നതിനുമുന്‍പ്‌ അവന്റെ പാട്ട്‌ ഒരു കാസറ്റില്‍ റെക്കോഡ്‌ ചെയ്ത്‌ എനിക്കു തരുമൊ? . എന്റെ അച്ഛനു ചിലപ്പോള്‍ ആവശ്യം വന്നേക്കും"
:അതെന്‍താ, മോന്റെ അച്ഛന്‍ സംഗീതജ്ഞന്‍ ആണൊ?"ടീച്ചര്‍ അഭിമാനത്തോട ചോദിച്ചു.
" അല്ല. എന്റെ അച്ഛന്‍ പാടത്ത്‌ നെല്ലു തിന്നാന്‍ വരുന്ന വെട്ടുകിളികളെ ഓടിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരിക്കുകയാ. എനിക്കു തോന്നുന്നത്‌ സുരേഷിന്റെ പാട്ട്‌ ഒന്നു കേള്‍പ്പിച്ചാല്‍ വെട്ടു കിളികള്‍ ഈ താലൂക്ക്‌ വിട്ടു പോകും എന്നാ"
ടീച്ചര്‍ നിര്‍ന്നിമേഷയായി നിന്നു. മറ്റുള്ള ടീച്ചേര്‍സ്‌ പൊട്ടിച്ചിരിച്ചു. അതിനു ശേഷം ആ ടീച്ചര്‍ എന്റെ മുഖത്തു നോക്കിയിട്ടില്ല.ദൈവം സഹായിച്ചു ആ ടീച്ചര്‍ എന്നെ പഠിപ്പിക്കാന്‍ ഇടവന്നില്ല. വന്നിരുന്നെങ്കില്‍..?

വികടന്റെ യാത്രകള്‍ ഇതു കൊണ്ടു തീര്‍ന്നുവെന്നു ഞാന്‍ കരുതുന്നില്ല. അടുത്ത അവസരം അടുത്തൊന്നും ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ സൈക്കീള്‍ ബ്രാന്‍ഡ്‌ അഗര്‍ബത്തി കത്തിച്ചു ഞാന്‍ ഇരിക്കുന്നു. പ്രാര്‍ഥിക്കാന്‍ എല്ലവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടല്ലോ..? 

23 comments:

Minesh Ramanunni said...

ആദ്യം പറഞ്ഞ ശ്ലോകത്തിന്റെ സ്പെല്ലിങ്ങില്‍ സംശയം ഉണ്ട് .തെറ്റാണെങ്കില്‍ തിരുത്തനെ

Raveena Raveendran said...

പ്രാര്‍ഥിക്കുവാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് ....

vinus said...

ന: ഫൂയ സത്യമപ്രീയ
ഗീതയും താനും ഒരുമിച്ചങ്ങനെ പറഞ്ഞ നിലക്ക് ഞാനിനി എങ്ങനാ തെറ്റിക്കുന്നേ!!!
ഹ ഹാ ..ചുമ്മാ പറഞ്ഞതാ തല്ലണ്ടാ ആദ്യത്തെ കല്ല്യാണ വിശേഷങ്ങൾ അഞ്ചിലെ അമ്മിണി പ്രയോഗം ഇഷ്ട്ടായി പക്ഷെ അവസാനം ശകലം വലിഞ്ഞൊ.

Minesh Ramanunni said...

@രവിണ പ്രാര്‍ത്ഥിക്കണേ :)
@ vinus ഒരു മാസത്തെ ഭാവനാസൂന്യമായ ദിവസങ്ങള്‍ക്കുശേഷം ഇന്നാ എഴുത്ത് ഭഗവതി കടാക്ഷിച്ചത്. അതിന്റെ ആവേശം ഉടന്‍ എടുത്തു വിളമ്പി. നന്നായി പ്ലാന്‍ ചെയ്യാതെ എഴുതിയതിന്റെ കുഴപങ്ങള്‍ ഇതില്‍ ഉണ്ട് . ക്ഷമിക്കണേ ..

Minesh Ramanunni said...

രണ്ടു തിരുത്തുകള്‍ നടത്തി.ആദ്യം പറഞ്ഞ ശ്ലോകം തെറ്റായിരുന്നു (സെബു ബുള്‍ എന്ന ബസ് യാത്രക്കാരന് നന്ദി ) പിന്നെ അത് ഗീതയായിരുന്നില്ല മനുസ്മ്രിതി ആയിരുന്നു.കുറച്ചു ഇഴയുന്നു എന്ന് തോന്നിയ ഒരു ഭാഗം എഡിറ്റ്‌ ചെയ്തു.)അങ്ങനെ ഞാനും ഒരു തിരുത്തല്‍ വാദി ആയി :)

ഉപാസന || Upasana said...

ചിലരെ സത്യം പറഞ്ഞു മാത്രമേ പ്രകോപിപ്പിക്കാനാകൂ
:-)

Sreedev said...

മിനേഷ്‌,
നർമത്തിന്റെ ഒരു ലഹരിയുള്ള കുറിപ്പ്‌. ഓർക്കുന്നു...നമ്മുടെയൊക്കെ സ്കൂൾ കലത്തേ മിനേഷിനുണ്ടായിരുന്നു,നർമത്തിൽ പൊതിഞ്ഞ ഈ ഒരു ശൈലി....
ഇനിയും എഴുതൂ....

കൂതറHashimܓ said...

:) കുറച്ച് ഇഷ്ട്ടായി

Rare Rose said...

സൈക്കിള്‍ അഗര്‍ബത്തിയുടെ അനുഗ്രഹത്താല്‍ വികട സരസ്വതി മാറി സരസ്വതി മാത്രം വന്നു കേറട്ടെ.:)

Unknown said...

നാട് വിട്ടപ്പോള്‍ വികടന്‍ വിട്ടോ, അതോ ഇപ്പോഴും ഉണ്ടോ ?!
എഴുത്ത് നന്നായി

Minesh Ramanunni said...

@ഉപാസന, ശ്രീദേവ്, ഹാഷിം, റോസക്കുട്ടി, വിനയന്‍ എല്ലാവര്ക്കും നന്ദി
@തെച്ചിക്കോട, ആ ചോദ്യം വളരെ ഉചിതമാണ്. ഇന്നലെ ആദ്യം ഈ കഥ എഴുതി പോസ്റ്റ്‌ ചെയ്തപ്പോള്‍ ഇതിനൊരു മൂന്നു ഭാഗങ്ങളായിരുന്നു . ആറാം ക്ലാസ്, ഒന്‍പതാം ക്ലാസ് പിന്നെ വര്‍ത്തമാനകാലം . പക്ഷെ കഥ വല്ലാതെ എഴയുന്നതായി തോന്നി മൂന്നാം ഭാഗം മുറിച്ചു നീക്കി. റിലീസ് ആയ ശേഷം സിനിമ എഡിറ്റ്‌ ചെയ്യരുണ്ടല്ലോ ..:) ഏതായാലും ചോദിച്ച സ്ഥിതിക്ക് വികടന്റെ മുറിച്ചുമാറ്റിയ പുതിയൊരു കളി കമന്റായി താഴെ ചേര്‍ക്കുന്നു .


"ഈയടുത്തകാലത്തും വികടേഷ്‌ എന്റെ അടുത്തു വന്നു പരിചയം പുതുക്കി. ദുബായില്‍ ഒരു വിസിറ്റിനു പോയതായിരുന്നു. അതിനിടെയാണ്‌ ഒരു സുഹ്രുത്ത്‌ ഒരു ഫാമിലി ഗറ്റ്‌ റ്റുഗതറില്‍ എന്നെ വിളിചു കൊണ്ടു പോകുന്നത്‌. . ഭക്ഷണം, സംഗീതം പിന്നെ ഡെസേര്‍ട്ട്‌ സഫാരി അങ്ങനെ പരിപാടി കസറി. ഞാനും അതിന്റെ കൂടെ കൂടി.

ഡെസേര്‍ട്ട്‌ സഫാരിയുടെ ഭാഗമായി ഒരു ഒട്ടകയാത്രയും പ്ലാന്‍ ചെയ്തിരുന്നു. കൂട്ടത്തില്‍ ഒരു കിളവന്‍ വല്ലാതെ ഷൈന്‍ ചെയ്യുന്നുണ്ടായിരുന്നു. മംഗളം, മനോരമ തുടങ്ങിയ മാസികയിലെ ഫലിതബിന്ദുക്കള്‍ കാണാതെ പടിച്ച്‌ ആള്‍ നല്ല തട്ടു തട്ടുന്നുണ്ടായിരുന്നു. കൂടാതെ സ്ത്രീകളുടെ ഇടയില്‍ ദ്വയാര്‍തം വരുന്ന ചില തമാശകളും. എല്ലവരും അയാളുടെ തമാശകള്‍ ആസ്വദിക്കുന്നു എന്നു അയാളെ ബോധ്യപ്പെടുത്താന്‍ പാടുപെട്ടഭിനയിക്കുകയായിരുന്നു. എന്റെ സുഹൃത്തു എന്നോട്‌ രഹസ്യമായി പറഞ്ഞു." ആള്‍ ഇവിടുത്തെ ഒരു വലിയ ബിസിനസ്സ്‌ മാഗ്നെറ്റാണ്‌. എല്ലാവര്‍ക്കും വലിയ ബഹുമാനമാണ്‌. പക്ഷെ ആളെ സഹിക്കുക ബുദ്ധിമുട്ടാണ്‌. പക്ഷെ ഒരാളും ഒന്നും മറുത്തുപറയുന്നത്‌ അദ്ദേഹത്തിനു ഇഷടമല്ല."

പിന്നീട്‌ കക്ഷി ഒട്ടകപ്പുറത്ത്‌ കയറി. സാഹസികമായി യാത്ര ചെയ്യുന്നത്‌ മറ്റുള്ളവരെ കാണിച്ച്‌ ആള്‍ സവാരി തുടര്‍ന്നു. ആളുകള്‍ എല്ലവരും അദ്ഭുതം അഭിനയിച്ചു കിളവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ആണ്‌ നമ്മുടെ കഷി എന്നെ നോക്കി ഒരു അമ്പെറിഞ്ഞത്‌. " എടൊ, ബഹറിന്‍കാരാ, കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കാതെ എന്നെ കണ്ടു പഠിക്ക്‌. ഷാരൂഖ്‌ ഖാന്‍ പോലും ഇങ്ങനെ ഒട്ടകം ഓടിക്കില്ല. താന്‍ എന്ത് പറയുന്നു?

വികടന്‍ എന്റെ നാവില്‍ ഒരു മുറൈവന്ത് കളിച്ചു. " അതെ ഞാന്‍ ആദ്യമായിട്ട ഇങ്ങനെ ഒരു കാഴ്ച കാണുന്നത്‌. വന്നു വന്ന് കഴുത വരെ ഒട്ടകയാത്ര ചെയ്യുന്നു"

കഷടകാലത്തിനു ഞാന്‍ ഇത്‌ പറയുന്ന സമയത്തു പിന്‍ ഡ്രോപ്‌ സൈലന്‍സ്‌. ആളുകള്‍ പൊട്ടിച്ചിരിച്ചു. ഷാറൂഖ്ഖാന്‍ ഉടന്‍ ഒട്ടകപ്പുറത്തുനിന്നിറങ്ങി. ഇത് വരെ ദില്‍ വാലെ ദുല്‍ ഹനിയായിലെ ഷാരുഖ് ഖാനയായ ആളുടെ മുഖത്തു ഇപ്പോള് ഷോലയിലെ അംജദ് ഖാന്റെ ഭാവം ! ആള്‍ മിണ്ടാതെ ആള്‍ക്കൂട്ടത്തിലെ ചിരിയില്‍ പങ്കു ചേര്‍ന്നു. പിന്നെ യാത്രയിലുടനീളം കഷി സൈലന്റ്‌.

എന്തായാലും അന്നു വൈകിട്ടു കഷിയുടെ വീട്ടില്‍ എനിക്കു ഡിന്നര്‍ ഉണ്ടെന്നു യാത്രക്കു മുന്‍പു തന്നെ എന്റെ സുഹൃത്തു പറഞ്ഞിരുന്നു. പക്ഷെ ഒട്ടക യാത്രക്കു ശേഷം സുഹൃത്തു പറഞ്ഞു. ഇന്നത്തെ ഡിന്നര്‍ കാന്‍സല്‍ഡ്‌. ആള്‍ക്കു വേറെ പ്രോഗ്രാം ഉണ്ടത്രെ...."

webstudio said...

വളരെ നന്നായിട്ടുണ്ട്... നമ്മള്‍ എത്രയൊക്കെ electronics ഉം computer ഉം പഠിച്ചാലും ജന്മനാ കിട്ടുന്ന കഴിവുകള്‍ മറക്കാതെ സൂക്ഷിക്കുന്നതും അത് ഉപയോഗിക്കാന്‍ പറ്റുന്നതും ഭാഗ്യമാണ്. Blog എഴുത്ത് ഒരുപാടു നല്ല സൃഷ്ടികളാല്‍ സമ്പുഷ്ടമായ ഭാവിക്കുള്ള തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു..
Btw, പഴയ mimicri ഒക്കെ ഇപ്പോഴും കയ്യില്‍ ഉണ്ടോ??
-ajeesh

Minesh Ramanunni said...

വെബ്‌ സ്റ്റുഡിയോ മിമിക്രി എന്നൊക്കെ കണ്ടപ്പോള്‍ ഞാന്‍ അങ്ങ് പേടിച്ചു പോയി. ദിത് നീയാണല്ലെ. മിമിക്രി എല്ലാം നിര്‍ത്തി ഇപ്പോള്‍ നല്ല മര്യാദക്കാരനായി :)
ഈ പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കു
(http://ravam.blogspot.com/2010/03/blog-post.html)

നീയും കോഴിയും പിന്നെ രണ്ടു കിളികളും അവര്‍ക്കിടയിലെ ചില കളികളും ഓര്‍മയില്‍ വന്നപ്പോള്‍ എഴുതിയതാ.

Sidheek Thozhiyoor said...

മൊത്തത്തില്‍ അങ്ങട്ടു സമ്മതിച്ചു..
കാണാന്‍ വൈകിയോന്നോരു സംശയം..
ഇനിയും പോരട്ടെ ..ആവോളം..

Salini Vineeth said...

ഏതെങ്കിലും സുന്ദരി അപകടത്തിൽ നിന്നു രക്ഷിക്കട്ടെ :)(സ്വയം അപകടപ്പെടുത്തിക്കൊണ്ടാണെങ്കിലും ;))

“യുവജനൊത്സവത്തെ കുറ്റം പറയുകയോ? അതും യുവജനോത്സവ തൊഴിലാളിയായ എന്റെ മുന്നില്‍“

“അചടക്കത്തില്‍ എ കെ ആന്റണിക്കു പഠിക്കുന്ന ഞാന്‍ കൈയും കെട്ടിയിരുന്നു“

ഈ വരികൾ ശരിക്കും ചിരിപ്പിച്ചു :)))

Ashly said...

ha..ha.haa...:D :D
:D

ചേച്ചിപ്പെണ്ണ്‍ said...

. അതൊന്നും ഒരു ആറാം ക്ലാസുകാരനെ ബാധിക്കുന്ന വിഷയമല്ല.കല്യാണതിനു കിട്ടുന്ന ചെറുനാരങ്ങ, തണുത്ത നാരങ്ങ വെള്ളം, വലിയ പപ്പടം, അടപ്രഥമന്‍,പിന്നെ റോജാപാക്ക്‌ എന്നി ഇന്റര്‍നാഷണല്‍ കാര്യങ്ങളിലാണു നമ്മുടെ കോണ്‍സെന്റ്രേഷന്‍..

minesh
വികടന്‍ ഇനിയും വിളയാടട്ടെ .. അതൊക്കെ പോസ്റ്റിന്റെ രൂപത്തില്‍ വന്നു ഞങ്ങളെ ഒക്കെ ചിരിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു അനുഗ്രഹിക്കുന്നു ..

ഹാപ്പി reading :)

Minesh Ramanunni said...

@സിദ്ദിക്ക നന്ദിയുണ്ടേ.

@ശാലു സ്വയം അപകടത്തില്‍ പെടുക എന്നാല്‍ എന്താ? ഒരു അസുലഭാവസരമാണ് ഈ കഥയിലൂടെ ഒഫെര്‍ ചെയ്തത്. ഇപ്പോള്‍ തന്നെ അറുപതു രേജിസ്ട്രറേന്‍സ് ആയി. നാല് ഓടിഷന്‍സ്, പിന്നെ പത്തു റൌണ്ട് മത്സരം ഇവ വഴി ആ ഭാഗ്യ്വതിയെ തെരഞ്ഞെടുക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുകയാ.. :)

@ക്യാപ്ട , സല്യുട്ട് !

@ ചേച്ചി ഈയുല്ലവന്ടെ ബ്ലോഗുജീവിതത്തില്‍ പിന്നെയും വന്നല്ലോ. ഞാന്‍ കരുതി ഇനി ചേച്ചിയെ കാണാന്‍ കിട്ടില്ല എന്ന്. കാരണം ഇപ്പോള്‍ മാതൃഭൂമി മാധ്യമം തുടങ്ങി വലിയ പത്രങ്ങളുടെ സംസാര വിഷയമല്ലേ ചേച്ചി :)

പട്ടേപ്പാടം റാംജി said...

അപ്രീയസത്യം അനിഷ്ടം സമ്പാദിക്കും എന്നാണ്.
വളരെ രസമായി വായിച്ചു.
ഒപ്പം ചെറുപ്പകാലത്തെക്കും സ്കൂള്‍ ജീവിതത്തിലേക്കും ഒരെത്തി നോട്ടവും നടത്താന്‍ കഴിഞ്ഞു.
ഭാവുകങ്ങള്‍.

ഷൈജൻ കാക്കര said...

“(ഇതു വായിക്കുന്ന എതെങ്കിലും ഒരു സുന്ദരിക്കു ആ മഹാപകടത്തില്‍ നിന്നും എന്നെ രക്ഷിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ്‌.)”

ചുളുവിൽ കല്ല്യാണാലോചനയും...

എറക്കാടൻ / Erakkadan said...

തുടരട്ടെ ...... വികടപുരാണം

nandakumar said...

മിനേഷ്
രസികന്‍! ഇതു വികട സരസ്വതിയല്ല. ഇതാണ് ശരിക്കും സരസ്വതി. ഇങ്ങിനെയുള്ള നാവുണ്ടെങ്കിലല്ലേ ഇമ്മാതിരി പൊങ്ങച്ചക്കാരെ ഒന്നൊതുക്കാന്‍ പറ്റൂ. സോ കീറ്റ് ഇറ്റ് അപ്പേ....:)

(പോസ്റ്റിലെ രണ്ടാമത്തെ സംഭവം ഇത്തിരി പരിപോഷിപ്പിച്ചെടുത്തതായി തോന്നി.)

സജി said...

ചിരിച്ചു രസിച്ചു