Monday, June 13, 2011

ജയ ജയ ഹേ മഹിഷാസുര മര്‍ദ്ദക



"നാലര കന്നു കെട്ടിയിരുന്ന തൊഴുത്താ,  ഇപ്പോള്‍ വന്നു വന്നു  രണ്ട് ചാവാലി പോത്തുകള്‍ മാത്രമായി. അതും ഇനി എത്ര കാലത്തേക്ക് ?"
 
രാവിലെ മേനോന്‍സ് ആവലാതികളുടെ   കെട്ട് തുറക്കാന്‍ തുടങ്ങുമ്പോള്‍തന്നെ അടുത്ത  കമന്റ് ഉണ്ണിക്കുട്ടന്‍ പ്രതീക്ഷിക്കും.
" നിന്റെ ഒക്കെ കാലമാവുമ്പോഴേക്കും ഇവിടെ പുല്ലു മുളക്കില്ല"
 
 ഉണ്ണിക്കുട്ടന്‍ അല്പം ലേറ്റ് ആയി എണീക്കുന്ന ദിവസങ്ങളിലെല്ലാം  ഈ കമന്റ് അശരീരി പോലെ ഉയര്‍ന്നു വരും . ലേറ്റ് ആയി  എണീക്കുന്നതും     കന്നിന്റെ  എണ്ണം കുറയുന്നതും തമ്മില്‍ എന്ത് മാത്തമറ്റിക്കല്‍      റിലേഷന്‍? ഉണ്ണിക്കുട്ടന്‍ ജനിച്ചതിനു ശേഷം കന്നിന്റെ എണ്ണം കുറഞ്ഞു എന്ന് പറയാന്‍ മേനോന്സിനു കഴിയില്ല. കാരണം ജനിക്കുന്നതിനു മുന്‍പ് തന്നെ രണ്ടു പോത്തുകളെ ഉള്ളു.  മിക്കവാറും മേനോന്സിന്റെ പിതാശ്രീ അങ്ങേര്‍ക്കു നല്‍കിയ വിശേഷണം ഉണ്ണിക്കുട്ടന് പതിച്ചു നല്കുകയാവും. മുത്തച്ചന്‍  പത്തേക്കര്‍ ലാന്‍ഡ്‌ പതിച്ചു നല്‍കുകയാണെങ്കില്‍ ഒകെ.  ഇത്തരം വിശേഷണങ്ങള്‍ ആണ് തരുന്നതെങ്കില്‍ ...
 
കണ്ണ് തിരുമ്മിക്കൊണ്ട് ഉണ്ണിക്കുട്ടന്‍ നില്‍ക്കുമ്പോള്‍ മേനോന്‍സ് പോത്തുകളോട് കഥ പറഞ്ഞു പാടത്തേ ക്കിറങ്ങും.
 
മേനോന്സുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഒരു മേഖലയാണ് ഈ പോത്ത് വളര്‍ത്തല്‍. വേറെ എന്തൊക്കെ മൃഗങ്ങള്‍ ഉണ്ട്? ഒരു കുതിരയ വളര്‍ത്തിക്കൂടെ? അങ്ങനെ ആണെങ്കില്‍ ദിവസവും അഞ്ചാം ക്ലാസിലെ നിത്യയെ മുന്നിലിരുത്തി ഒരു വടക്കന്‍ വീരഗാഥ അഭിനയിക്കാമായിരുന്നു. അല്ലെങ്കില്‍ ഒരു പോമറേനിയന്‍ പട്ടി. അതും ഒരു വിധം പെണ്‍കുട്ടികളുടെ വീക്നെസ് ആണ്. ഒന്നും വേണ്ട; ഒരു ദിനോസര്‍ ആയാലും മതി. സന്ദീപിന്റെയും വികാസിന്റെയും വീട്ടില്‍ പോലും അതില്ല . പക്ഷെ മേനോന്സിനു വളര്‍ത്താന്‍ കണ്ടത് ബ്ലഡി  പോത്ത്സ്..
കാലന്റെ വാഹനമാണ് പോത്ത് എന്ന് രുക്കുവമ്മ പറഞ്ഞു തന്നതോടെ ഉണ്ണിക്കുട്ടന്‍ ആകെ വറീദ് ആയി. നല്ല വല്ല ദൈവങ്ങളുടെ വാഹനങ്ങളെ വളര്ത്തികൂടെ ഇങ്ങേര്‍ക്ക്? മേനോന്സിന്റെ കഥകളില്‍ വാണിയംകുളം, പെരുമ്പിലാവ് തുടങ്ങിയ കാലി ചന്തകളുടെ  വര്‍ണന കേള്‍ക്കുമ്പോള്‍ ഉണ്ണിക്കുട്ടന് ചിരി വരും .മേനോന്റെ കാടാമ്പുഴയാണ് പെരുമ്പിലാവ്. അങ്ങേരുടെ ഗുരുവായൂര്‍ വാണിയംകുളവും. 
 
 ഒരു ദിവസം ക്ലാസില്‍ വെച്ച് അനൂപ്‌ എല്ലാവരും കേള്‍ക്കെ  അത്  ചോദിച്ചു.
" ഡാ, നിന്റെ അച്ഛന്‍ ഇന്നലെ രണ്ടു പോത്തിനേം കൊണ്ട് പോകുന്നത് കണ്ടല്ലോ. അത് നിന്റെ വീട്ടിലെ പോത്തുകള്‍ ആണോ? "
 
" പോത്തുകളോ എന്റെ അച്ഛനോ? ഏയ് ആവാന്‍ വഴിയില്ല. അത് തെങ്ങുകയറ്റക്കാരന്‍ മുരുഗന്റെ വീട്ടിലെ പോത്തുകള്‍ ആവും. ഞങ്ങളുടെ വാഴകൃഷി തിന്നപ്പോള്‍ അച്ഛന്‍ അട്ടി ഓടിച്ചു എന്ന് പറഞ്ഞിരുന്നു. അയ്യേ! വൃത്തികെട്ട  ജന്തുക്കള്‍. അച്ഛന് ഞങ്ങളുടെ വീട്ടിലെ  രണ്ടു ഡോബര്‍മാന്‍മാരെ കുളിപ്പിക്കാന്‍ തന്നെ ടൈം ഇല്ല. എപ്പോളും  പോമറെനിയന്‍   കൂടെ കാണില്ലേ ? "
 
അല്പം ഉറക്കെതന്നെ ഇത് പറഞ്ഞോപ്പിച്ചപ്പോള്‍  ഒന്നാം ബെഞ്ചിലെ അഷിതയുടെ കണ്ണുകള്‍ വിടര്‍ന്നു. രണ്ടാം ബെഞ്ചിലെ സരിതയും സംഗീതയും ഉണ്ണിക്കുട്ടന്റെ അടുത്ത് ഓട്ടോഗ്രാഫിനായി  ബഹളം കൂട്ടി. അനൂപിന്റെ ആപീസ് പൂട്ടി.
 
" ഉണ്ണിക്കുട്ടാ ആ പോമറെനിയനെ ഒന്ന് കാണിച്ചു തരാമോ?സ്പോര്‍ട്സ് ഡേക്കു    അതിനെ കൂടി ഒന്ന് കൊണ്ട് വരാമോ? "

ചോദ്യം ഇരട്ടകളായ സരിതയും സംഗീതയും ഒരുമിച്ചു . പരട്ടകള്. പോമറെനിയനെ കണ്ടില്ലെങ്കില്‍ ഉറക്കം വരില്ലേ? കട്ടപ്പാര വരുന്നത് കണ്ടു ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
"അതിനെന്താ? സ്പോര്‍ട്ട് ഡേ ആവട്ടെ"

'അന്ന് മുങ്ങണം എന്നിട്ട് വയറു വേദന എന്ന് കള്ളം പറയാം.' ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു.
 
മകരക്കൊയ്ത്ത്  കഴിഞ്ഞാല്‍ പാടങ്ങള്‍ ഉണങ്ങി വരളും . അപ്പോള്‍ മേനോന്സിനു ടെന്‍ഷന്‍ തുടങ്ങും ഉണ്ണിക്കുട്ടന്‍ കൊല്ലപരീക്ഷ പാസാവില്ലേ  എന്ന ടെന്‍ഷന്‍ അല്ല. ഒന്നിനുമാത്രം പോന്ന രണ്ടു പോത്തുകളെ എങ്ങനെ തീറ്റിപോറ്റും   എന്ന ടെന്‍ഷന്‍.അപ്പോള്‍ മേനോന്‍സ് പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയിറങ്ങും.
 
'ആ രാഘവന്‍റെ  കണ്ടത്തില്‍ നല്ല പുല്ലുണ്ട്. ഇന്ന് അവിടെ കൊണ്ട് പോകാം. '  മേനോന്‍സ് ഉണ്ണിക്കുട്ടനെ നോക്കി പ്രസ്താവിച്ചു കളയും. ചുമ്മാതല്ല ഈ പ്രസ്താവന,  സ്കൂളടച്ചാല്‍ ‍ വീട്ടില്‍  ചൊറിയും  
കുത്തിയിരിക്കുന്ന ഉണ്ണിക്കുട്ടന്‍ അസിസ്റ്റന്റ് ആയി  പോണം. മേനോന്‍സ് മുന്നില്‍, മേനോന്റെ പ്രിയ കാരിപ്പോത്ത് തൊട്ടു പിന്നില്‍, അതിനു പിറകില്‍ മടിയന്‍ ചെമ്പന്‍ പോത്ത്, അതിനു പിറകില്‍ ഉണ്ണീസ്  എന്ന ഗ്ലാഡിയെട്ടര്‍...

ചിലപ്പോള്‍ മേനോന്‍സ് കണ്ടുവെക്കുന്നത് കുറെ ദൂരെ ഉള്ള സ്ഥലങ്ങള്‍ ആവും. അപ്പോളും ഉണ്ണിക്കുട്ടന് ലക്ഷമണന്റെ  വിധി .
 
"നാലാള് കണ്ടാല്‍ മാനം പോവുമല്ലോ തേവരെ. നാളെ ഇനി വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി അന്യജാതിക്കാരിയുറെ  കൈ പിടിച്ചു വരുമ്പോള്‍ കുറച്ചു നേരം മുന്‍പേ വരമ്പത്ത് നിന്ന സുബ്രു പറയുമല്ലോ 'ഈ ചെക്കന്‍ ഇവടെ മൂക്ക് ഒലിപ്പിച്ചു  പോത്തിനെ തെളിച്ചു നടന്നവനല്ലേ?അവന്റെ സമയം' എന്ന്.
"ശ്ശോ അന്നുണ്ടാവാന്‍ പോകുന്ന മാനക്കേട്‌. "
ഇപ്പോള്‍ ഒരു കുതിരയാണെങ്കില്‍ ഇതേ സുബ്രു തന്നെ നാളെ പറയും 'ജന്മന അവന്‍ പ്രമാണിയാ.'
 
എന്ത് ചെയ്യും? മേനോന്സിനു എന്ന് നല്ല ബുദ്ധി തോന്നും?
 
ഇത്തരം ചിന്തകള്‍  അധികമാവുമ്പോള്‍ ഉണ്ണിക്കുട്ടന്‍ രുക്കുവമ്മയുറെ  അടുത്ത് കമ്പ്ലൈന്റ് പറയും. രുക്കുവമ്മയാകട്ടെ  അപ്പോള്‍  ശിവ് ഖേര സ്റ്റൈലില്‍  'പവര്‍ ഓഫ് പോസിടിവ് തിങ്കിംഗ്' എന്ന സബ്ജെച്ടില്‍ ക്ലാസ് എടുക്കും . 'നമ്മുടെ കണ്ണന്‍വരെ കാലിചെറുക്കന്‍  ആയിരുന്നു. എന്നിട്ടെന്തു പറ്റി? ലോകം മുഴുവന്‍ കണ്ണനെ ഇഷ്ടപെട്ടില്ലേ ? "

ഉടന്‍ ഉണ്ണിക്കുട്ടന്റെ മറുചോദ്യം. "കണ്ണന്റെ കോണ്ടക്സ്റ്റില്‍ കാലി എന്നത് പശുവാണ് . ഇവിടെ പോത്തും. പശു പണ്ടേ ആളുകളുടെ വീക്നെസ് ആണ്.  മേനോന്സിനു പശു വളര്‍ത്തി എന്നെ ഒരു കണ്ണനായി അപ്ഗ്രേഡ്   ചെയ്തു കൂടെ ? ഇത് ഒരു പോത്തും കലപ്പയും. "
 
"മോനെ കലപ്പ ബലരാമന്റെ ആയുധമാണ് കൃഷിക്കാര്‍ അതിനെ ബഹുമാനിക്കണം "
" ഒന്ന് പോ അമ്മെ, യുധിഷ്ടിരന്റെ    ‍  ആയുധം കുന്തം ആണ് എന്ന് കരുതി രാഷ്ട്രീയക്കാര്‍  രാവിലെ കുന്തവും  പിടിച്ചാണോ നിയമസഭയില്‍ പോകുന്നത്?  "

മറുചോദ്യം കേട്ട് രുക്കുവമ്മ ഞെട്ടി. കുരുത്തംകെട്ടവന് പുരാണം പറഞ്ഞു കൊടുത്തത് അബദ്ധായി എന്ന ഭാവത്തില്‍ ഒറ്റ നോട്ടം .
 
"ഹാജ്യരുടെ പൂട്ടാതെ കിടക്കുന്ന കണ്ടത്തില്‍ നല്ല പുല്ലു . ഒരാഴ്ച അവിടെ തീറ്റാം  പോത്തുകളെ" . മേനോന്സിനെ പുതിയ വിജ്ഞാപനം കൈപ്പറ്റി  ഉണ്ണിക്കുട്ടന്‍  തരിച്ചു നിന്നു.
 
രണ്ടാണ് കാരണം. ഒന്ന് ഹാജ്യരുടെ കണ്ടത്തിലേക്ക്‌ ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട്. അത്രയും പോത്തുകളോടൊപ്പം നടന്നു തിരിച്ചു വരണം. അത് പോട്ടെ . ലൈഫ് ബോയ്‌ തേച്ചു കുളിക്കുന്നത് കൊണ്ട് തന്തുരുസ്തി   കൂടെ ഉണ്ട് . പക്ഷെ രണ്ടാമത്തെ പാരയാണ്  കടുപ്പും. സരിതയും സംഗീതയും ടുഷന്‍ പഠിക്കാന്‍ പോകുന്ന വാസന്തി ടീച്ചരുറെ  വീടിനടുത്താണ് ഈ വിശ്വവിഖ്യാതമായ  കണ്ടം .
 
ആദ്യ ദിവസം പോത്തുകളെ കണ്ടത്തില്‍ വിട്ടു ഉണ്ണിക്കുട്ടന്‍ പരിസരം വീക്ഷിച്ചിരുന്നു. പത്ത് മണിയുടെ കെ. കെ. ബി കുന്നംകുളത്തേക്ക്  പോകുന്ന നേരം ആയപ്പോള്‍ ദൂരെ നിന്നു സംഗീതയും സരിതയും അടിവച്ചു വരുന്നത്  കണ്ടു. മേനോന്‍സ് അല്പം അകലെ തോട്ടത്തില്‍ പണിയെടുക്കുന്ന ശങ്കരേട്ടനുമായി ബടായി സെഷന്‍ നടത്തുന്നു. പോത്തുകള്‍ പുല്ലില്‍ കൊന്സേന്ട്രറ്റ് ചെയ്യുന്നു. തരുണികള്‍  അടുത്ത് എത്തിയതും ഉണ്ണിക്കുട്ടന്‍ ശങ്കരെട്ടന്റെ വാഴത്തോപ്പില്‍ കയറി. മേനോന്‍സ് ചോദിച്ചപ്പോള്‍ ഒന്നിന് പോകുകയാണ് എന്ന് പറഞ്ഞു. അവര്‍ ട്യുഷന്‍ തിരിച്ചു വരുമ്പോഴേക്കും പോത്തുകള്‍ പുല്‍സെഷനും മേനോന്‍സ് ബടായി സെഷനും ഫിനിഷ് ചെയ്തു വീട്ടിലേക്കു പോന്നു.
പിറ്റേന്ന് രാവിലെ മേനോന്‍സ് ഉണരുന്നതിനു മുന്‍പ് തന്നെ പോത്തുകള്‍ മുദ്രാവാക്യം വിളി തുടങ്ങി .
 
"ധീര, വീര, മേനോന്സേ,
ധീരതയോടെ നയിചോളു,  
പോത്തുകള്‍ ഞങ്ങള്‍ പിന്നാലെ'
 
എന്ന മുദ്രാവാക്യം കേട്ട് ഉണ്ണിക്കുട്ടന്‍ ഉണരന്നത്.
 
ഹാജ്യരുടെ പുല്ലു അവറ്റകള്‍ക്ക് വല്യ ഇഷ്ടമായ പോലെ. ഉണര്‍ന്നു മുറ്റത്തു വന്നപ്പോള്‍ ആണ് രാത്രി ചെറിയ മഴ പെയ്ത കാര്യം ഓര്‍ത്തത്,
പോത്തുകളെ പുറത്തിറക്കാന്‍ നേരത്ത് മേനോന്‍സ് സ്ടാട്യുട്ടറി വാണിംഗ് തന്നു. " പുതുമണ്ണിന്റെ മണം ഉള്ളതാ, പോത്തുകളുടെ  അഡ്രിനാലിന്‍ കണ്ടെന്റ്  കൂടും. മൂക്ക്കയര്‍ പിടിചോളണം. "
 
 " ഹോ ഉണ്ണിയെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ മേനോന്‍ തീറ്റി വളര്‍ത്തുന്ന  ഈ പോത്തുകള്‍ക്കാവില്ല മേനോനെ" എന്ന് പറഞ്ഞു ഉണ്ണിചെകവര്‍.
 
രണ്ടാം ദിവസം,ലൊക്കേഷന്‍ ഹാജ്യരുടെ കണ്ടം. മേനോന്‍സ് പതിവുപോലെ വഴിയില്‍ കണ്ട ആരോടോ  കഥ പറയുന്നു. പോത്തുകള്‍ തീറ്റയില്‍  മുഴുകി. ഉണ്ണിക്കുട്ടന്‍ വിദൂരതയില്‍ കണ്ണ് നട്ട്.. അല്‍പനേരം കഴിഞ്ഞപോള്‍ ദൂരെ സരിത, സംഗീത എന്നിവര്‍ വരുന്നു. ഉണ്ണിക്കുട്ടന്‍ വഴത്തോപ്പില്‍ ഒളിച്ചു പതുങ്ങുന്നു. പോത്തുകള്‍ തീറ്റയില്‍ തന്നെ .അവര്‍ ഒരു പോത്തുകളില്‍ നിന്നും ഒരു ഇരുനൂറു മീറ്റര്‍ അടുത്ത് വന്നപ്പോള്‍ ആണ് ഉണ്ണിക്കുട്ടന്‍ അത് കണ്ടത്. ഒരാള്‍ ചുവന്ന പടുപാവാട . മറ്റൊരാള്‍ പച്ച പട്ടുപാവാട, ബ്ലൌസ്. ഉണ്ണിക്കുട്ടനെക്കാള്‍  മുന്‍പ് അത് ചെമ്പന്‍ പോത്ത് കണ്ടു.
 
'ആഹ, ചെങ്കൊടി കാട്ടി പ്രലോഭിപ്പിക്കുന്നോ?'
 
 ചെമ്പന്‍സര്‍ നേരെ പെണ്‍കുട്ടികളുടെ അടുത്തേക്ക്.
 
മേനോന്‍സ് ഫ്രെയിമില്‍  ഒന്നും ഇല്ല .
 
ഇനി എന്ത് ചെയ്യും.?
ആലോചിച്ചുനില്‍ക്കാതെ ഉണ്ണിക്കുട്ടന്‍ ചാടി വീണു.ചെമ്പന്‍ എന്നാ  വില്ലനുമായി സ്ടണ്ട് ചെയ്യുന്ന നായകന്‍!!!!
 
ഉണ്ണിക്കുട്ടന്‍ ഒറ്റ പിടിക്ക് മൂക്കുകയര്‍ കൈയിലാക്കി  ചെമ്പനെ ഒതുക്കി. പെണ്‍കുട്ടികള്‍ പേടിച്ചു നിലവിളി പ്ലസ് ആശ്വാസ സൂചക സ്വരം.  പോത്തിനെ  നിയന്ത്രണ വിധേയനാക്കിയശേഷം ഉണ്ണികുട്ടന്‍ ഒരു ചോദ്യം. "നിങ്ങള്‍ക്കൊനും പറ്റിയില്ലലോ?"
അവര്‍ ".ഏയ് ഇല്ല ഈ പോത്തുകള്‍ ? "
ഉണ്ണിക്കുട്ടന്‍: "ആരുടെയാണാവോ  എന്തോ? മനുഷ്യനെ മെനക്കെടുത്താന്‍ വഴിയില്‍ കൊണ്ടുവന്നു കെട്ടിക്കോളും . എന്നിട്ട് കെട്ടിയവന്മാര്‍ അവരുടെ പാട് നോക്കി പോകും. ഇവയെ ഒക്കെ പോലീസില്‍ ഏല്പിക്കണം. എന്തായാലും നിങ്ങള്‍ നിക്ക്, ഞാന്‍ ഇതിനെ അടുത്ത് എവിടെയെങ്കിലും ഒന്ന് കെട്ടിയിട്ട്  വരാം. "
സംഗീതയും സരിതയും പോകുന്നതിനു മുന്‍പ് ഈ ഹീറോ ഇമാജ് മാക്സിമം പ്രോജെക്റ്റ്‌ ചെയ്യണം. വേഗം ചെമ്പനെ പിടിച്ചു നടന്‍ കൃഷ്ണന്‍ കുട്ടിനായരെ പോലെ ഉള്ള  ഒരു ശീമക്കൊന്നയില്‍ കെട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു.
"ഉണ്ണിക്കുട്ടന്‍ വന്നത് കൊണ്ട് ..."
"ഏയ് നന്ദി ഒന്നും പറയേണ്ട. ഞാന്‍ പ്രകൃതി നിരീക്ഷണത്തിന് ഇറങ്ങിയത. വേനലവധി വെറുതെ പാഴാക്കേണ്ടല്ലോ. "
 
രണ്ടുപേരുടെയും കണ്ണില്‍ ആരാധന. രണ്ടിനേം ഞാന്‍ ...
രണ്ടെണ്ണം ശരിയാവുമോ? എന്താ കുഴപ്പം ദശരഥനു  മൂന്നാവമെങ്കില്‍ ഉണ്ണിക്കുട്ടന് രണ്ടായാല്‍ എന്താ കുഴപ്പം ?
"ഞാന്‍ കൊണ്ട്  വിടണോ? ഇത്തരം വൃത്തികെട്ടക്രൂരമൃഗങ്ങള്‍ ഇനിയു ഉണ്ടാവും. അപ്പോള്‍ രക്ഷപെടുത്താന്‍  ഞാന്‍ ഉണ്ടായെന്നു വരില്ല"
 
ദയലോഗ് ഹൈ റേഞ്ചില്‍  എത്തി.
പെട്ടെന്നാണ് പുറകില്‍ ഒരു വലിയ നിഴലനക്കം കണ്ടത്. എന്തോ എന്ന് ഹെലികൊപ്ട്ടര്‍ പോലെ തന്റെ പുറത്തു ലാന്‍ഡ്‌ ചെയ്യുന്നതും അറിഞ്ഞു.. സരിത, സംഗീത  ആകെ പേടിച്ചപോലെ .എന്താണ് എന്ന് തിരിഞ്ഞു നോക്കൊമ്പോളെക്കും  മേനോന്‍സിന്റെ  പോത്തിനെ തല്ലുന്ന വടിയുടെ ചൂട് നടുമ്പുറത്ത്   അനുഭവപ്പെടാന്‍   തുടങ്ങി.

" അയ്യോ!!! ഇതെന്തു വകുപ്പില്‍ ?"
"കുരുത്തംകേട്ടവനെ, ആ പോത്തിനെ ശങ്കരെട്ടന്റെ വഴതോട്ടത്തില്‍  അഴിച്ചു വിട്ടത്  നീ അല്ലേ? ."
 
അപ്പോഴാണ് ചെമ്പന്‍സര്‍ വാഴത്തോട്ടം ഒരു ജാലിയന്‍ വാഴബാഗ്  ആക്കിയ വിവരം മനസിലായത്.
"നിന്നെ ഒക്കെ പോത്തിനെ നോക്കാന്‍ ഏല്‍പ്പിച്ച എന്നെ വേണം തല്ലാന്‍. ഇനി ആ ശങ്കരനോട് ഞാന്‍ എന്ത് പറയും ?"
അടിയുടെ ചൂട് ഒന്ന് തണുക്കുമ്പോള്‍ ആണ് സരിതയും സംഗീതയും  അടക്കി ചിരിച്ചു നടന്നു പോകുന്നു. 
സ്കൂള്‍ തുറന്നു ആദ്യദിവസം സെന്റ്‌ ജോര്‍ജ് കുടയും ചൂടി സ്കൂളില്‍ എത്തിയ ഉണ്ണിക്കുട്ടനെ കണ്ടതും സരിതയും സംഗീതയും പാടി.

 
"ജയ ജയ ഹൈ  മഹിഷാസുര മര്‍ദ്ദക .."
 
എപിലോഗ്: ഉണ്ണിക്കുട്ടചരിതം മുന്ഭാഗങ്ങള്‍ ഇവിടെ വായിക്കാം


16 comments:

Bijith :|: ബിജിത്‌ said...

ഹും, മേനോന് വക തിരിവ് ഇല്ലെങ്കിലും നിനക്ക് അതു വേണ്ടെടാ മോനെ ഉണ്ണിക്കുട്ടാ.. സംഗീത / സരിതകള്‍ രജനി കാന്തിനെ പോലെ ഇന്‍ട്രോ സോന്‍ഗ് ഒക്കെ പാടി എതിരേറ്റു എന്ന് നുണ പറയേണ്ടിയിരുന്നില്ല

മത്താപ്പ് said...

:)

Anonymous said...

ഉണ്ണിക്കുട്ടാ ഇനിയെങ്കിലും ഈ "ലൈന്‍ വലിക്കുന്ന" സ്റ്റോറി നിര്‍ത്തണം ...കെട്ടുപ്രായം ആയില്ലേ??...പെണ്ണ് ആലോചിക്കുമ്പോള്‍ അവള്‍ വിചാരിക്കും നീ ഒരു ഭൂലോക (ബൂലോക) പെണ്ണ് പിടിയന്‍ ആണെന്ന്! ! സരിത, സംഗീത, നിത്യ, അമ്മിണിക്കുട്ടി ഇനിയും ലിസ്റ്റ് ഉണ്ടോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജയ ജയ ഹേ മഹിഷാസുര മര്‍ദ്ദക"
:)

Villagemaan/വില്ലേജ്മാന്‍ said...

ഗൊള്ളാം !

mini//മിനി said...

ജയ ജയ ഹൈ മഹിഷാസുര മര്‍ദ്ദക....

മഹിഷാസുരനെ മർദ്ദിച്ചാലും മഹിഷത്തെ മർദ്ദിക്കരുത്,,,

ajith said...

പോത്തിന് ഏത്തയ്ക്കായെപ്പറ്റി എന്തറിയാം???

നാട്ടുവഴി said...

ജയ ജയ ഹേ മഹിഷാസുര മര്‍ദ്ദക......
ആശംസകള്‍..........

Salini Vineeth said...

കൊള്ളാം ചിരിപ്പിച്ചു... :)

ദീപുപ്രദീപ്‌ said...

അടുത്ത കാലത്തായി ഉണ്ണികുട്ടനെ കാണാത്തത്തിന്റെ വിഷമം ഈ പോസ്റ്റ്‌ കിട്ടിയതോടെ തീര്‍ന്നു. നന്നായി അവതരിപ്പിച്ചു. ഉണ്ണികുട്ടന്‍ ഒന്ന് കൂടി ഉഷാറാക്കി. ചുള്ളന്‍ പഞ്ച് ഡയലോഗുകള്‍ പറയാന്‍ പഠിച്ചിരിക്കുന്നു .ഇനി അടുത്ത ഉണ്ണിക്കുട്ടചരിതത്തിനായി കാത്തിരിക്കാം.

Manoraj said...

ചിരിപ്പിച്ചു മിനീഷേ

നികു കേച്ചേരി said...

ഇഷ്ടപെട്ടു...

Unknown said...

അടിപൊളി.

http://venattarachan.blogspot.com said...

ഉണ്ണിക്കുട്ടന്‍ കൊള്ളാം തുടര്‍ന്നും വായിക്കാം

Echmukutty said...

ഉണ്ണിക്കുട്ടനെ തുടർന്നും വായിയ്ക്കാം..

പോസ്റ്റ് ഇഷ്ടപ്പെട്ടു.

Sulfikar Manalvayal said...

ഉണ്ണിക്കുട്ട ചരിതം ഗംഭീരം. വായന തുടരുന്നു.