Friday, November 5, 2010

ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍


ആണ്ട്രോജെന്‍ എന്ന ഹോര്‍മോണിന്റെ ശല്യം   ചെറുതായി  തുടങ്ങിയ അന്നാണ് ഉണ്ണിക്കുട്ടന്‍ ഈസ്ട്രോജന്‍കാരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇസ്ട്രോജെന്കാര്‍ എന്നാല്‍ ലടികീസ്. അന്ന് ഉണ്ണിക്കുട്ടന്‍ ഏഴാംക്ലാസ് ബിയിലെ പ്രഥമ ബെഞ്ചിലെ പ്രഥമ സ്ഥാനത്തിരുന്നു ചുറ്റും നോക്കി.

"ഇത്തിരി ഈസ്ട്രോജെന്‍ കണ്ടുപിടിക്കാന്‍ എന്താ വഴി????????????"

അപ്പോളാണ് ഈസ്ട്രോജെന്‍കാരുടെ ഇടയില്‍ പ്രഥമ ബെഞ്ചില്‍ പ്രഥമ സ്ഥാനത്ത്   ഇരിക്കുന്ന അഷിതയെ കണ്ടത്. വെറും അഷിത അല്ല; അഷിതവാര്യര്‍. നല്ലൊരു വാരസ്യാരു  കുട്ടി. ഇവളെ സ്ഥിരം കാണുന്നതാണല്ലോ. എന്നാലും ഇന്നൊരു ഭയങ്കര ഭംഗി. ദൈവമേ, പഴയ പണിക്കര്‍ പറഞ്ഞ അന്ന്യ ജാതിക്കാരി ഇവളല്ലേ?
ഹും! എന്നാലും പണിക്കര്‍ അന്നേ ഒരു ക്ലൂ തന്നിരുന്നെങ്കില്‍ ഒന്നാം ക്ലാസുമുതല്‍ ഒരു റോമാന്‍സിനുള്ള  ചാന്‍സ് ഉണ്ടായിരുന്നു. ഇതിപ്പോ ഏഴാം ക്ലാസ് ആയി. ഇനി കൂടിയാല്‍ ആറു മാസം. ഇതു യു പി സ്കൂള്‍ ആയതു കൊണ്ടു ഉപരിപഠനത്തിനു ഇവിടെയുള്ള എല്ലാവരും ഇനി ഹൈസ്കൂളില്‍ ചേരണം.

അപ്പോളാണ് വേറെ ഒരു  അപകടം  ഓര്‍മവന്നത് . യു പി സ്കൂളില്‍ നിന്നും പസ്സാവുന്ന  പല ഈസ്ട്രോജെന്കാരും   ഹൈസ്കൂളിനുവേണ്ടി
 ഗേള്‍സ്‌ സ്കൂളില്‍ ചേരുക എന്ന വൃത്തികെട്ട  ആചാരം ഉണ്ട് . ദൈവമേ ഇവളെങ്ങാന്‍ അവിടെ ചേര്‍ന്നാല്‍ ....?

എന്നാലും ചില കാര്യങ്ങള്‍ ആലോചിക്കെണ്ടേ ?  വാര്യരും നായരും തമ്മില്‍   ചേരുമോ ? ഏയ് ജാതിയിലെന്തു കാര്യം? ആഴ്ചയില്‍ ഒരിക്കല്‍ അമ്പലത്തില്‍ പോവുമെങ്കിലും ഈ കാര്യത്തില്‍ ഉണ്ണിക്കുട്ടന്‍ കമ്യുണിസ്റ്റ്  ആണ്. അല്ലെങ്കില്‍ നായെര്‍ക്കെന്താ  കുഴപ്പം? സ്വന്തമായി എന്ജിനിയരിംഗ് കോളേജ് ഉള്ള സമുദായമാണ്‌ നായെര്‍സ് . ഹും. വാര്യന്മാര്‍ക്കെന്തറിയാം?  കൂടുതല്‍ കളിച്ചാല്‍ സമദൂര സിദ്ധാന്തം  വലിച്ചെറിഞ്ഞു ഉണ്ണിക്കുട്ടന്‍ വാരസ്യാരെ  വിളിച്ചിറക്കി കൊണ്ടു മേനോന്‍സിന്റെ  മുന്നില്‍ നിര്‍ത്തിയിട്ടു പറയം "ദിദ അന്യജാതിക്കാരി "

പക്ഷെ എങ്ങനെ പോറ്റും ഇവളെ ?  ജോലികിട്ടാന്‍ ഇരുപത്തിഒന്ന് വയസ്സാവണം   എന്നാണ് പണിക്കര്‍ പറഞ്ഞത്. അതു വരെ ക്യാ കരേഗ ? മേനോന് മൂന്നു നാലേക്കര്‍ ഭൂമിയുണ്ട്. എല്ലാം വിറ്റാല്‍  ഒരു മൂന്ന് നാലു കൊല്ലം കുശാല്‍..!

 ഇവള്‍ നന്നായി പഠിക്കുന്നത് കൊണ്ടു വേഗം ഒരു ജോലി കിട്ടും. അവളെ ജോലിക്കയച്ചു വീട്ടില്‍ വെറുതെ ഇരിക്കണം. 'പണിയെടുത്തു തന്നെ പോറ്റുന്ന   ഭാര്യ' എന്ന മനോഹരമായ കണ്സെപ്റ്റ് മാത്രമേ വിവാഹത്തെകുറിച്ച്  ഉണ്ണിക്കുട്ടനുള്ളൂ. 
വിയര്‍പ്പിന്‍റെ  അസ്കിത ഉള്ളത് കൊണ്ട് പണിയെടുക്കാന്‍ താന്‍ തയ്യാറല്ല എന്ന് ആദ്യമേ മനസ്സില്‍ ഉറപ്പിച്ചതാണ് . ഹും ഇവള്‍ സമ്മതിക്കുമോ എന്തോ ? സമ്മതിപ്പിക്കണം.

മറ്റൊരു പ്രശ്നം  ഉള്ളത് ഈ അഷു ചില്ലറകാരിയല്ല എന്നതാണ്. ക്ലാസില്‍  അടുത്തിരിക്കുന്ന രാജീവിന്‍റെയും  സതീഷിന്‍റെയും  എന്തിനു ഗജപോക്കിരിയായ സുഭാഷിന്‍റെ  വരെ മനസ്സില്‍ ഇവള്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി കുടില്‍ കെട്ടി സമരം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം സുഭാഷ്‌ ഒരു പടി  കടന്നു ക്ലാസിലെ  ഉണ്ണിക്കുട്ടന്‍ അടക്കമുള്ള  ചിലരോട് അവന്റെ ഉള്ളിലിരുപ്പ് വെളിപ്പെടുത്തിയതാണ് . അന്ന് ആണ്ട്രോജെന്‍  ഇല്ലല്ലോ. അതോണ്ട് സുഭാഷിന് ശബ്ദവോട്ടു ചെയ്തു ഐക കണ്‍ന്ടെന      പ്രമേയം പാസ്സാക്കാന്‍ മുന്‍കൈ എടുത്തതു  ഉണ്ണിക്കുട്ടനായിരുന്നു.

 ആറാം ക്ലാസില്‍ മൂന്ന് വര്‍ഷം പഠിച്ചു ഡിപ്ലോമ എടുത്ത ആളാ സുഭാഷ്‌. അവന്‍ അക്ഷരം എന്ന അഭ്യാസത്തില്‍ പിറകില്‍  ആയതു കൊണ്ടു ഉണ്ണിക്കുട്ടന്‍റെ   അടുത്ത്  വന്നു,  ഒരു പ്രേമലേഖനത്തിന്റെ ഫോര്‍മാറ്റ്‌ അറിയാന്‍.

ഇതിനൊക്കെ ഫോര്‍മാറ്റ് ഉണ്ടോ ? ഉണ്ടാവാന്‍ വഴിയില്ല. ഉണ്ണിക്കുട്ടന്‍ നല്ല ഏറനാടന്‍ ഭാഷയില്‍ പറഞ്ഞു." ഇജ്ജെന്‍റെ  കല്‍ബല്ലേ. ഇജ്ജെന്‍റെ  കരളല്ലേ.. ഇതൊക്കെ മതി" പക്ഷെ വരസ്യാരായത് കൊണ്ടു ഇതൊക്കെ   അമ്പല ഭാഷയിലേക്ക് ട്രാന്‍സ്ലെട്റ്റ് ചെയ്യണം എന്ന് മാത്രം. ശേഖരന്‍ മാഷുടെ ചൂരല്‍ പ്രയോഗമാണ് സ്കൂളിലെ പരമ്പരാഗത പ്രണയോപഹാരം. അത് ഇഷ്ടമല്ലാത്തത്‌ കൊണ്ടു തന്നെ ഉണ്ണിക്കുട്ടന്‍ സുഭാഷിന് മുന്നില്‍ ആ മലയാളം സമസ്യ ഇട്ടു കൊടുത്തു ഓടി രക്ഷപ്പെട്ടു. സുഭാഷിനെ  സംബന്ധിച്ച്   ഇതു വലിയ ഒരു കടമ്പയാണ്. ഏറനാടന്‍ ടു വള്ളുവനാടന്‍ തര്‍ജമ. അവന്‍ ഒരു വിധം ഒപ്പിച്ചു നേരിട്ടു അഷിതക്ക് കൊടുത്തു.
ഉണ്ണിക്കുട്ടന്‍റെ   നേതൃത്വത്തില്‍  ഒരു വമ്പന്‍ സംഘം ഒളിച്ചിരുന്ന് ഇതു വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ അത് വാങ്ങി പിന്നെ പിന്നെ സുസ്മേര വദനയായി തിരിച്ചു കൊടുത്തു. "ആ ഉണ്ണിക്കുട്ടനോട് പറഞ്ഞു ഒന്ന് കൂടി തിരുത്ത്‌! ഇതു മൊത്തം അക്ഷരത്തെറ്റാ "

അവന്‍ തകര്‍ന്നു നേരെ അവന്‍റെ തര്‍ജമ ഉണ്ണികുട്ടനെ കാണിച്ചു   . ഇജ്ജെന്‍റെ   കല്‍ബാണ്  എന്ന് വായിച്ചു അവന്‍ തര്‍ജ്ജമ  ചെയ്തത് നീ എന്‍റെ  പ്രാണനാണ്‌ എന്നാണെങ്കിലും എഴുതിവന്നപ്പോള്‍ നീ എന്‍റെ  പ്രാണിയാണ് എന്നായി.

അങ്ങനെയുള്ള വരസ്യാരുടെ  കല്‍ബിലെക്കാണ്  ഉണ്ണിക്കുട്ടനു നുഴഞ്ഞു കടക്കേണ്ടത് . എങ്ങനെ കടക്കും ?

സ്കൂളില്‍ വെച്ചു ഖല്‍ബ്  തുറന്നാല്‍ ചിലപ്പോള്‍ ശേഖരന്‍ മാഷടെ  ചൂരലിന് പണിയാവും? വേറെ എവിടെ വെച്ചു തുറക്കും?

അമ്പലത്തില്‍ വെച്ചായാലോ? കല്‍വിളക്കുകള്‍ പാതി ചിമ്മി നില്‍ക്കവേ .................?
വേണ്ട. അമ്പലവാസിയാത് കൊണ്ടു ബന്ധുബലവും ചാരബലവും ആ പരിസരത്ത് കൂടും. ബോഡി കേടാവും.

നെല്ലേക്കാട്  ഇടവഴിയില്‍?  അതും വേണ്ട. ആടിനെ തീറ്റാന്‍ വരുന്ന ഗ്രൂപ്പ്‌ വിവരം മേനോന്സിനെ  അറിയിക്കും. മേനോന്റെ ചാരവലയം തന്‍റെ ചുറ്റും ഉണ്ടെന്നു ഉണ്ണിക്കുട്ടനു നല്ല വണ്ണം അറിയാം. അതോണ്ടാണല്ലോ ഒരിക്കല്‍ സില്‍ക്ക് സ്മിതയുടെ പോസ്ടരില്‍ നോക്കി നിന്ന കാര്യം മേനോന്‍ എങ്ങനെയോ അറിഞ്ഞു അന്ന് തന്നെ ഒരു പുളി വടി സെഷന്‍ ഒര്‍ഗനൈസ്  ചെയ്തത്.

 അപ്പോളാണ് ഒരു ഐഡിയ സര്‍ജി കൊണ്ടു തന്നത്. അവള്‍ സ്കൂളിലേക്ക് വരുന്നത് കാന്തളൂര്‍ പാടം വഴിയാണ്  അവിടെ വിശാലമായി പരന്നു  കിടക്കുന്ന നെല്‍ക്കതിരുകളെ, കൊറ്റികളെ,  തവളകളെ   സാക്ഷി നിര്‍ത്തി ഉണ്ണിക്കുട്ടന്‍റെ  ആന്ദ്രോജെന്‍ ശല്യം  വെളിപ്പെടുത്താം. ഒരു അന്തിക്കാട് സ്റ്റൈല്‍  ലവ് സോങ്ങിനുള്ള വകയുണ്ട്.

 പാടം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന  തുലാവര്‍ഷകാലമാണ്. അത് കൊണ്ടു എല്ലാവരും നേരത്തെ വീട്ടില്‍ നിന്നിറങ്ങും. ടുവീലര്‍ ഉള്ളത് കൊണ്ടു ഉണ്ണിക്കുട്ടനു പാടം ഒരു പ്രശ്നമല്ല. ബൈ റോഡ്‌ ഫിഫ്ട്ടീന്‍ മിനിറ്റ് ഡ്രൈവ്. അതോണ്ട് തന്നെ ഒമ്പതരക്ക് ഇറങ്ങിയാലും സമയത്തിനു   സ്കൂളില്‍ എത്താം. പക്ഷെ അഷു മോള്‍ എട്ടേ മുക്കാലിനെ വീട്ടില്‍ നിന്നും ഇറങ്ങും. എന്നിട്ട് പാടം നീന്തി ഒമ്പതരക്കെ    സ്കൂളില്‍ എത്തൂ. പുവര്‍  ഗേള്‍. ലൈന്‍ ആയാല്‍ അവളെ ഡെയിലി പിക്ക് ചെയ്തു ഡ്രോപ്പ് ചെയ്യണം....!

"ഇന്ന് സ്പെഷ്യല്‍ ക്ലാസ് ഉണ്ട് അതോണ്ട് എട്ടരക്ക് ഇറങ്ങണം " മേനോന്‍സിന്‍റെ   മുഖത്ത് നോക്കാതെ കള്ളം പറഞ്ഞു ഉണ്ണിക്കുട്ടന്‍ ടു വീലര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു . എന്നിട്ട് പാടത്തിനടുത്തുള്ള സന്ദീപിന്‍റെ വീട്ടില്‍ വണ്ടി വെച്ചിട്ട് പറഞ്ഞു "സന്ദീപേ, വണ്ടിക്കു കാറ്റു കുറവാ. അതോണ്ട് ഞാന്‍ ഇതു ഇവിടെ വെക്കട്ടെ . വൈകിട്ട് വന്നെടുക്കാം" . പറയുന്നത് കള്ളമാവതിരിക്കാന്‍  മുന്‍പ് കുറച്ചു കാറ്റു ഒഴിച്ച് കളഞ്ഞിരുന്നു. അശ്വത്ഥാമാ ഹത: (സൈക്കിളാ) .....!

പാടം കരകവിഞ്ഞൊഴുകുന്ന, പേരറിയാത്ത ആ ഞാറ്റു വേലയില്‍ ഉണ്ണിക്കുട്ടന്‍ ‍ വരമ്പ് തപ്പി തപ്പി നടന്നു . അവസാനം കുമാരേട്ടന്‍റെ  വാഴത്തോട്ടത്തിനരികെ  അഷിതമോള്‍ വരുന്ന വരമ്പിനരികില്‍ നിന്നു. അത് ഒരു മെയിന്‍ വഴിയാണ്. അഷിത മാത്രമല്ല, ആ വഴിവരുന്നത്. സ്കൂളിലേക്കുള്ള  വേറെ കുറച്ചു കുട്ടികളും ടീച്ചര്‍മാരും പിന്നെ കുറെ ബ്ലഡിനാട്ടുകാരും ഉണ്ട് . അതോണ്ട്  പെട്ടെന്ന് വിസിബിള്‍ ആവാതെ  വാഴത്തോട്ടത്തിന്റെ  ഒരു മൂലയില്‍ പതുങ്ങി നിന്നു.

അങ്ങനെ വിഹഗ വീക്ഷണം നടത്തികൊണ്ടിരിക്കെയാണ് അത് ശ്രദ്ധയില്‍ പെട്ടത്. വാഴത്തോട്ടത്തിലെ വെള്ളം മുഴുവന്‍ വരമ്പ് മുറിച്ചു പാടത്തേക്കു ഒഴുക്കി കളയുന്നത് കാരണം വരമ്പിന്‍റെ  നടുവില്‍ ഏകദേശം ഒരു മീറ്റര്‍ വലിപ്പത്തില്‍ ഒരു കഷണം ഇല്ല. ആ ഭാഗം ആണുങ്ങള്‍ ഒക്കെ  ചാടി കടന്നാണ് വരുന്നത്  . പെണ്ണുങ്ങള്‍ വരമ്പിന്‍റെ  സൈഡില്‍ ഇറങ്ങി, അവിടെ ഇട്ട ഒരു കല്ലില്‍ ചവുട്ടി കഷ്ടപ്പെട്ട് വരുന്നു . ഹി ഹി അങ്ങനെ വേണം . ഈ സാരിയും പാവാടയും ഒക്കെ ഉടുത്താല്‍ എങ്ങനെ ചാടും . ഇവര്‍ക്ക് ജീന്‍സ് ഒക്കെ ഇട്ടു മോഡേണ്‍  ആയിക്കൂടെ ?

ഇതു  ഒരു ഗോള്‍ഡന്‍ ചാന്‍സ് അല്ലേ? അഷിത ഇതു വഴിവന്നാല്‍ അവളുടെ കൈ പിടിച്ചു ആ കടമ്പ കടത്തിയാലോ?. അത് തന്നെ മതി അവള്‍ ഉണ്ണിക്കുട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌ ആവാന്‍. ഹോ ഉണ്ണിക്കുട്ടന്‍ കോരിത്തരിച്ചു.

അപ്പോള്‍ ഒരു സംഘം പെണ്‍കുട്ടികള്‍ അത് വഴി പോയി.അവര്‍ പാവാട ഒക്കെ പൊക്കി പിടിച്ചു  ആ വണ്‍    മീറ്റര്‍ കടമ്പ കടക്കുന്നുണ്ടായിരുന്നു ആ പെണ്‍കുട്ടികളില്‍ ചിലര്‍ വാഴത്തോപ്പിനെ   നോക്കി എന്തോ പിറ് പിറുത്തു പോയി.

ഈ വഴത്തോപ്പിനെന്താ  കുഴപ്പം ? അല്ലെങ്കിലും ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് കൃഷിയോട് പുച്ഛമാണ്.ഇവരെ ഒക്കെ മേനോന്‍റെ  അടുത്ത് വിട്ടു പുളിവടി വെട്ടി ശരിയാക്കണം.

 അഷിത ഇവിടെ എത്തുന്നതു സാധാരണ ഒമ്പതു  ഇരുപതു ആണ്. സ്കൂളിലേക്ക്  പത്തു മിനുട്ടെ ഇവിടെ നിന്നും ഉള്ളു . അങ്ങനെ ടൈമിംഗ് ഒക്കെ മനസ്സില്‍ കണ്ടു  മേനോന്‍സ് കുന്നംകുളത്ത് നിന്നും കൊണ്ടു വന്ന ഡ്യൂപ്ലിക്കേറ്റ്‌ ടൈറ്റാന്‍ വാച്ചില്‍ ഉറ്റു നോക്കി ഉണ്ണിക്കുട്ടന്‍ നില്‍ക്കുമ്പോള്‍  പടിഞ്ഞാറു ഒരു ചെമ്പഴുക്കപോലെ അഷിതയും പിന്നെ രണ്ട് മൂന്നാം ക്ലാസ് പൊടി പയ്യന്‍സും  . കണ്ണ് മുഴുവന്‍ അഷിതയില്‍ ഫോക്കസ് ചെയ്തു മെല്ലെ ആ വരമ്പിലേക്ക്‌ നടക്കുമ്പോള്‍ ആണ് വാഴത്തോപ്പില്‍  ഒരു ആള്‍ അനക്കം , ഒരു ലാത്തി ചാര്‍ജ്, ബഹളം ഇതെന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ വാഴത്തോപ്പിന്‍റെ    മറ്റേ മൂലയില്‍ നിന്നും സുഭാഷിന്‍റെ നേതൃത്വത്തില്‍ കുറെ ഗജപോക്കിരി പിള്ളേരെ  ശേഖരന്‍ മാഷ്‌ ചൂരല്‍ കൊണ്ടു അടിച്ചു ഓടിക്കുന്നു .

ക്യാ ഹോഗയാ?ശേഖരന്‍ മാഷ്‌ എങ്ങനെ  കുമാരുവിന്‍റെ  വാഴത്തോപ്പില്‍ ? സുഭാഷും കൂട്ടുകാരും എങ്ങനെ ഇവിടെ? എന്തായാലും ലാത്തിച്ചാര്‍ജു കാരണം എല്ലാവരും ഓടി രക്ഷപെട്ടപ്പോള്‍ ഒരു വഴക്കൂട്ടത്തിന്‍റെ  മറവില്‍ ഉണ്ണിക്കുട്ടന്‍ സാറില്‍ നിന്നും സംരക്ഷണം നേടി. 'ഹും അങ്ങനെ കാമാഫ്ലാഗ്  ചെയ്തു മാഷേ പറ്റിച്ചേ'.

അപ്പോളേക്കും അഷിത വരമ്പ് കടന്നു പോവുകയും ചെയ്തു. അവളെ മിസ്സ്‌ ചെയ്ത ആ ചങ്ക് പൊട്ടുന്ന  വേദനയോടെ മാഷ്‌ പോയോ എന്ന് എത്തി നോക്കി.ഹാവൂ  ആള്‍ അനക്കം കാണുന്നില്ല . മെല്ലെ വഴകള്‍ക്കിടയില്‍ നിന്നും ഉണ്ണിക്കുട്ടന്‍ പുറത്ത്   ഇറങ്ങിയപ്പോള്‍ ആണ് ഒരു ആഘാതം പോലെ ചൂരല്‍ പുറത്തു വന്നതു.

" മുച്ച്ചേ  പകടാ!!!!!!!!!!! " ഉണ്ണിക്കുട്ടന്‍ കരഞ്ഞു

" നീ പതുങ്ങി ഇരിക്കുന്നത് കണ്ടു ഞാനും ഒന്ന് മറഞ്ഞു നിന്നതാട. സ്കൂളിലെ കുറെ എണ്ണം   ഇവിടെ പെണ്‍കുട്ടികള്‍ പാവാട പൊക്കി വെള്ളക്കഴവ കടക്കുന്ന കാഴ്ച കാണാന്‍ നില്‍ക്കാറുണ്ട് എന്നറിഞ്ഞു വന്നതാ. നീയും അതില്‍ ഉണ്ടല്ലേ. വൈകിട്ട് മേനോനെ ഒന്ന് കാണട്ടെ. ചെക്കന്‍ കുരുത്തം കേട്ടു പോയി എന്ന് പറയണം"

പെണ്‍കുട്ടികള്‍, പാവാട,  ദൈവമേ,  ലൈംഗികാരോപണം !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മീ ഇന്നസെന്റ് മൈ ആണ്ട്രോജെന്‍ ങ്ങീ .

ചൂരലിന്‍റെ  ചൂടില്‍ പുറം തടവി ഓടവേ  വരാനിക്കുന്ന പുളി വടി സെഷനെകുറിച്ചോര്‍ത്തു ഉണ്ണിക്കുട്ടന്‍  വിറക്കുകയായിരുന്നു. മേനോന്‍റെ  ചായക്കട സൌഹൃദങ്ങളില്‍ പ്രമുഖനായ ശേഖരന്‍ മാഷ്‌ ഈ വിവരം നികേഷ് കുമാറിനേക്കാള്‍   മനോഹരമായി മേനോന്‍റെ  ചെവിയില്‍ റിപ്പോര്‍ട്ട് ചെയ്യും എന്നത് തീര്‍ച്ചയല്ലേ..

അന്ന് ഏഴു ബി യിലെ ഒന്നാം ബെഞ്ചില്‍ ഇരുന്നു ഉണ്ണിക്കുട്ടന്‍ ശങ്കരക്കുറുപ്പിന്‍റെ   സൂര്യകാന്തി ഉറക്കെ പാടി
"
മാമക ആണ്ട്രോജെന്‍  നിത്യ മൂകമായിരിക്കട്ടെ
വാരസ്യരവിടെ ഇരുന്നു ഊഹിച്ചാല്‍ ഊഹിക്കട്ടെ "




എപിലോഗ് : ആദ്യമായി ഉണ്ണിക്കുട്ടനെ  വായിക്കുന്നവര്‍ ഈ പോസ്റ്റുകള്‍ കൂടി വായിച്ചു ഡെസ്പ് ആവുന്നത് നന്നായിരിക്കും.

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും !  

22 comments:

Minesh Ramanunni said...

അവസാനം ഉണ്ണിക്കുട്ടന്‍ വന്നു കുറെ ദിവസം പിണങ്ങി നിന്ന ശേഷം..
ഇനി ഒക്കെ നിങ്ങളുടെ കൈയില്‍. നന്നായാലും മോശായാലും നാല് പറയണേ.

anju minesh said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ്‍ said...

വായിച്ചു ചിരിച്ചു .. മിനെഷ് ... രസകരം ആയി എഴുതിയിരിക്കുന്നു .. :)

ആളവന്‍താന്‍ said...

നന്നായി എഴുതി. അതിഭാവുകത്വങ്ങള്‍ ഇല്ലാത്ത നല്ല എഴുത്ത്.

Unknown said...

ചിരിപിച്ചു കൂടെ പഴ കുട്ടികാല ത്തേക്ക് കൂട്ടി കൊണ്ട് പോയി അതോ ഇപ്പോഴും .........ഇത് പോലെ ഒക്കെ തന്നെ അല്ലെ

Echmukutty said...

മാമക........
അത് ഗംഭീരമായി.
ഉണ്ണിക്കുട്ടോ നീ സ്കൂൾ വിട്ട് വീട്ടിൽ ചെല്ലുമ്പോ എന്തുണ്ടാവും എന്ന് ആലോചിച്ചിട്ട് ........ഒരു മനസ്സമാധാനമില്ല.

നല്ലി . . . . . said...

അശ്വത്ഥാമാ ഹത: (സൈക്കിളാ) .....!


:-)

ഷൈജൻ കാക്കര said...

നന്നായിട്ടുണ്ട്...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ആണ്ട്രൊജെന്‍ രസകരമായി എഴുതിയിരിക്കുന്നു. ആസ്വദിച്ചു വായിച്ചു.

muttayitheru.blogspot.com said...

good

അന്ന്യൻ said...

എന്നാലും എന്റെ ഉണ്ണികുട്ടാ...
വരുന്നുണ്ട് ബാക്കി പുറകേ...

Unknown said...

നന്നായിട്ടുണ്ട് ....
കുറെ സ്ഥലങ്ങളില്‍ ഞാന്‍ എന്നെ തന്നെ കണ്ടു

സാബിബാവ said...

സന്തോഷത്തോടെ വായിച്ചു തീര്‍ത്തു

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

രസകരം ഉണ്ണിക്കുട്ടാ

Appu Adyakshari said...

എന്തെല്ലാം കുസൃതിത്തരങ്ങളാണ് സ്കൂൾ കാലഘട്ടത്തിൽ .. :-)

perooran said...

unnikkutta kalakky

ഒഴാക്കന്‍. said...

രസകരം :)

അലി said...

അതീവരസകരമായ എഴുത്ത്.

ആശംസകൾ.

ശ്രീക്കുട്ടന്‍ said...

ശരിക്കും മനോഹരമായ എഴുത്ത്.അഭിനന്ദനങ്ങള്‍

Ashly said...

ഓട്ടോബയോഗ്രഫി കലക്കി ട്ടാ. ;)

ദീപുപ്രദീപ്‌ said...

ചിരിച്ചുകൊണ്ട് വായിച്ചു ഈ നിഷ്കളങ്ക പ്രണയകഥ....
ഉണ്ണികുട്ടന്‍ ആ പ്രണയം അതേ വാഴതോപ്പില്‍ തന്നെ കുഴിച്ചുമൂടിയോ?

saju john said...

കുട്ടികാലത്തെ സ്കൂള്‍ദിനങ്ങളെപ്പറ്റി മനോഹരമായി എഴുതുന്നതില്‍ മിനേഷ് തന്നെയാണ് മുമ്പിലെന്ന് തോന്നുന്നു.

ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോള്‍ മിനേഷിന്റെ അനുഭവം മാത്രമല്ല, ഓരോ വായനക്കാരനും അവനവന്റെ കുട്ടികാലവും, ഒപ്പം സ്കൂള്‍ ജീവിതവും ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്നുവെന്നതാണ് ഇത്തരം പോസ്റ്റുകളുടെ വിജയവും, സൌന്ദര്യവും.

എന്തായാലും,ഉണ്ണിക്കുട്ടനെ ഇങ്ങനെ വായില്‍ വെള്ളമൂറി നടത്താതെ, ഞങ്ങള്‍ക്ക് ഒരു സദ്യയ്ക്കുള്ള വകയുണ്ടാവാന്‍ മേനോന്‍സിന് നല്ല ബുദ്ധി തോന്നിക്കാന്‍ കൃപയുണ്ടാവണെ “ഉണ്ണികണ്ണാ”