Friday, July 9, 2010

അങ്ങനെ ഒരു അബദ്ധകാലത്ത്

പണ്ടു പണ്ടു നമ്മുടെ യുധിഷ്ധിരനും ബ്രദേസ്സും കാട്ടില്‍ ഒളിച്ചു  താമസിച്ചിരുന്ന കാലം. കാടെന്നു പറഞ്ഞാല്‍ മതികെട്ടാന്‍ മലയോ മുത്തങ്ങയൊ പോലെയുള്ള കാടല്ല. നല്ല ഗംഭീകരന്‍ നിബിഡവനം. അവിടെയാണെങ്കില്‍ ഫുഡ്‌ സപ്ലേ വളരെ കുറവ്‌. ഫുഡ്‌ അടിക്കേണ്ട നേരമായാല്‍ ഭീമസേനനടക്കുമുള്ളവര്‍ മേല്‍പ്പോട്ടു  നോക്കി നില്‍ക്കും. കാട്ടിലെ പഴങ്ങളെ എങ്ങനെ നമ്പാന്‍ പറ്റും? തീരെ ഹൈജീനിക്ക്‌ അല്ലല്ലൊ. ഇനി വല്ല വിഷക്കായയും പൊട്ടിച്ചു തിന്നാല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടി വരും.

അങ്ങനെ ആകെ ഗുലുമാലില്‍പെട്ടിരിക്കുന്ന കാലത്താണു മേല്‍പറഞ്ഞ അന്യായക്കാരുടെ കോമണ്‍ വൈഫായാ മിസ്സിസ്‌ പഞ്ചാലി സൂര്യഭഗവാനു ഒരു നിവേദനമയച്ചത്‌.

"അല്ലയൊ കര്‍മ്മസാക്ഷി, ഞങ്ങളുടെ സ്ഥിതി ദിവസം തോറും വഷളാവുന്നതു കണ്ട്‌ നിങ്ങളും കേരളമുഖ്യനെ പോലെ നില്‍ക്കുകയാണൊ? പാവം ഭീമേട്ടനെ കാണാന്‍ വയ്യ. മെലിഞ്ഞു ഇപ്പോള്‍ നടരാജ്‌ പെന്‍സില്‍ പോലെയായി.എന്തെകിലും ഡൊഡേഷന്‍ തന്നില്ലെങ്കില്‍ നാളെ ഞാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യും. സി.കെ. ജാനുവാണേ, നിങ്ങളുടെ ഒരു മകനെ പ്രസവിച്ച കുന്തി  അമ്മായി അമ്മയാണെ  സത്യം"



ഇതൊക്കെ കേട്ടു സൂര്യന്‍ ആകെ ഞെട്ടി. പെണ്ണൊരുമ്പെട്ടാല്‍ തരൂരും തടുക്കില്ല എന്നാണല്ലോ . പിന്നെ തന്റെ എക്സ്‌ ഡാ‍ര്‍ലിംഗ്‌ കുന്തി   ആകെ ക്ഷീണിച്ചു പോയിരിക്കുന്നു. മൂപ്പരുടനെ ഒരു അലുമിനിയം ചെമ്പെടുത്തു പാഞ്ചാലിക്കു കൊടുത്തു.


" ആഹാ, പിച്ചച്ചട്ടി തന്നു ഞങ്ങളെ അപമാനിക്കുകയാണല്ലെ? ഞാന്‍ വനിതാ കമ്മീഷണില്‍ കേസുകൊടുക്കും" ദ്രൗപദി സൂര്യനൊടു കയര്‍ത്തു." 


സൂര്യന്‍ ശബ്ദത്തിന്‍റെ 'ബാസ്‌' കൂട്ടിപ്പറഞ്ഞു.


" മ മ അതു വേണ്ട, മരുമകളെ, ഇതാണ്‌ അക്ഷയപാത്രം. ഇതില്‍ നിങ്ങള്‍ക്കു ആവശ്യമുള്ള ഭക്ഷണം കിട്ടും. പക്ഷെ നിന്‍റെ  ഭക്ഷണശേഷം പാത്രം കൗണ്ടര്‍ ക്ലോസ്‌ ചെയ്യും. പിന്നെ പച്ച വെള്ളം കിട്ടണമെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പോവണം"


നീട്ടിയൊരു താങ്ക്സ്‌ പറഞ്ഞു പാഞ്ചാലി തിരിച്ചു പോന്നു.കലണ്ടറിന്റെ പേജുകള്‍ മറിഞ്ഞു കൊണ്ടിരുന്നു.


പാണ്ഡവര്‍  അക്ഷയപാത്രം വഴി ബാലന്‍സ്ഡ്‌ ഫുഡ്‌ അടിക്കുന്ന വിവരം കൗരവര്‍ ഒരു ബ്രേക്കിംഗ്‌ ന്യുസ്സായി അറിഞ്ഞു. ഭീമനൊക്കെ ഷ്വാസിനെഗറെപോലെ കാടു കുലുക്കി വിടുന്ന ന്യൂസ്‌ കേട്ടു ദുര്യോധനന്‍ കത്തി വേഷം കെട്ടി. മൂപ്പര്‍ നേരെ ശകുനി അങ്കിളിന്റെ അടുത്തു ചെന്നു ചൂടായി. " ഇങ്ങളെന്ത്  മനുഷ്യനാ? കാട്ടില്‍ പാണ്ഡവര്‍ ഹോളിഡെ ട്രിപ്പു പോലെ അടിച്ചു പൊളിക്കുന്നു. ഞാനാണെങ്കില്‍ ഈ 'മൃഗീയവും പൈശാചികവും' ആയ ഈ അധികാരത്തിന്റെ മുള്‍കിരീടം തലയി വെച്ചു ടെന്‍ഷന്‍ എടുത്തു ആകെ ഷുഗറും പ്രഷരും വരേ ആയി.അവന്മാര്‍ക്കിട്ടൊരു പണി കൊടുക്കാനുള്ള വഴി പറഞ്ഞുതാ ശകുമാമാ"


ശകുനി മരുമകന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. ദുര്യോധനന്‍ ഉടന്‍ പറഞ്ഞു." സന്തോഷം  കൊണ്ടെനിനിക്കിരിക്കാന്‍ വയ്യേ" . അതിനു ശേഷം ആള്‍ ശാപത്തിന്റെ ഹോല്‍സെയില്‍ ഡീലര്‍ ആയ ദുര്‍വാസാവു മഹര്‍ഷിയെ വിളിച്ചു.


"അറിഞ്ഞില്ലേ, യുധിഷ്ഠിരന്‍ എല്ലവര്‍ക്കും നല്ല സദ്യ കൊടുക്കുന്നുണ്ട്‌. ഉപ്പുമാങ്ങേം പപ്പടൊം പായസും കൂട്ടി ഒരു ഊണങ്ങട്‌ കഴിച്ചിട്ടു ഒരു ഉറക്കവും തരാക്കിയാല്‍ എന്‍താ രസം. ഇങ്ങനീം ഉണ്ടൊ ഒരു രസം?"
ഇതു മൂപ്പര്‍ക്കു ഇക്ഷ പിടിച്ചു. മൂപ്പര്‍ ഉടന്‍ തന്നെ എല്ല മുനിയാണ്ടികളെയും കൂട്ടി കാട്ടിലെക്കു മാര്‍ച്‌ ചെയ്തു. 


യുധിഷ്ടിരന്‍ ദുര്‍വാസാവിനെ കണ്ടപ്പൊഴെക്കും എ ഇ ഒ യെ കണ്ട ഹെഡ്‌ മാസ്റ്റരെ പോലെ വിരണ്ടു. പിന്നെ കാല്‍തൊട്ടു വന്ദിചു " ഹൗ ആര്‍ ഉ ? വി അര ഫൈന്‍. ഞങ്ങളെ അനുഗ്രഹിക്കണേ" 


"ശരി, പക്ഷെ ഇപ്പൊള്‍ ഞങ്ങള്‍ വല്ലതെ വിശന്നാണ്  വന്നിരിക്കുന്നത്‌. വല്ലതും അകത്താക്കിയാല്‍ അനുഗ്രഹത്തിന്  ഒരു ആവേശം തോന്നും. ഏതായാലും നീ ഫൂഡിനുള്ള അറെഞ്ച്‌മന്റ്‌ നീ ചെയുമ്പൊഴെക്കും ഞങ്ങള്‍ ഒരു ചാക്കൊളാസ്‌ കുളി നടത്തിയിട്ടു വരാം."


ഇതു കേട്ടു യുധിഷ്ടിരന്‍ നേരെ അടുക്കളഭാഗത്തേക്കു നോക്കി എന്നിട്ടു പറഞ്ഞു.


"പഞ്ചാല്യേ, ഒരു നൂറാള്‍ക്ക്‌ വെജിറ്റേറിയന്‍ ഫൂഡ്‌ വെണം. നല്ല ഭംഗിയായി ഡെക്കറേറ്റ്‌ ചെയ്തു ലക്ഷ്മി നായര്‍ സ്റ്റയിലില്‍ വേണം ."


ഇതും പറഞ്ഞു യുധിഷ്ഠിരന്‍ ചെസ്സു കളിക്കാന്‍ പൊയി. സംഗതി കേട്ടപ്പൊള്‍ പാഞ്ചാലി ഒന്നു ഞെട്ടി. "മൈ ഗോഡ്‌ ഞാനാണെങ്കില്‍ ഇന്നു ലഞ്ച്‌ കഴിച്ചു പാത്രം കമിഴിത്തി ഒരു വറ്റു പോലും ഇനി അതില്‍ നിന്നും കിട്ടില്ല .ക്യാ കരേഗ?"


ഉടന്‍ തന്നെ പാഞ്ചാലി ശ്രീകൃഷണനു ഇ-മെയില്‍ അയച്ചു. " ഭഗവാനെ, ഞാന്‍ ആകെ ബേജാറിലാണ്‌ അറിയാലൊ, ദുര്‍വ്വാസാവു ദേഷ്യപ്പെട്ടാല്‍ അങ്ങേര്‍ ശപിച്ചു നമ്മെ എതെങ്കിലും ജനാധിപത്യ രാജ്യത്തെ പ്രജകള്‍ ആക്കും. പിന്നെ തീര്‍ന്നില്ലേ...എന്തെകിലും ഒരു സൊലുഷന്‍.
ഇതു കേട്ടതും കൃഷ്ണന്‍ പ്രത്യക്ഷനായി. " പാഞ്ചാലി, ഞാനും ഹംഗ്രിയാണ്‌. എന്തെകിലും തരൂ.അല്ലെങ്കില്‍ ആ പത്രമൊന്നു കാണിച്ചു തരൂ. അതില്‍ എന്തെകിലും കാണും."
"ഗൂഗിള്‍ സെര്‍ച്ചാണു സത്യം, അതില്‍ ഒന്നും ഇല്ല" പാഞ്ചാലി പറഞ്ഞു. പക്ഷെ കൃഷ്ണന്‍ പരിശൊധിചപ്പോള്‍ അതില്‍ ഒരു ഇല. മൂപ്പര്‍ അതു തിന്നു നേരെ സ്ഥലം വിട്ടു.


പാഞ്ചാലിക്കു ടെന്‍ഷന്‍ ആയി. ഇയാള്‍ എന്ത് പരിപാടിയാ കാണിച്ചത്‌ എന്നു ആലോചിച്ചു തലപുകച്ചിരുന്നു. ഈ സമയം സ്വിംസൂട്ടില്‍ നിന്തിക്കളിക്കുകയായിരുന്നു ദുര്‍വ്വാസാവും അദര്‍ മുനിമാരും. പെട്ടെന്ന് അവരുടെ വയര്‍ ഭരണക്ഷി മന്ത്രിമാരുടേതു പോലെ വീര്‍ത്തു.


ദുര്‍വാസാവ്‌ ഞെട്ടി. "ആണുങ്ങള്‍ പ്രഗ്നന്റാവേ? ഇതു ത്രേതായുഗമൊ, അതൊ കലിയുഗമോ?. ഇനി നാട്ടുകാര്‍ അറിഞ്ഞാല്‍ നാണം കെടുമല്ലൊ"

 എന്നിട്ടു മൂപ്പര്‍ കൂട്ടുകാരെ നോക്കി. അവര്‍ക്കെല്ലാവര്‍ക്കും ഇതേ പ്രോബ്ലം. ഇതു സി ഐ ഐയുടെ പണി തന്നെ. വയര്‍ വരിക്കച്ചക്കപോലെ അങ്ങനെ വീര്‍ത്തു നില്‍ക്കുന്നു. സദ്യപോയിട്ട്‌ ഒരു തുള്ളി കോള പോലും ഉള്ളില്‍ ചെല്ലില്ല.


ഇനി ഫുഡ്‌ എന്നാല്‍ ഇമ്പൊസ്സിബിള്‍ . യുധിഷ്ഠിരനാനണെങ്കില്‍ ഊണും റെഡിയാക്കി ഇരിക്കുകയും ചെയ്യും.
ഒടുവില്‍ ദുര്‍വുവേട്ടന്‍ പറഞ്ഞു.


" നമുക്കു മുങ്ങാം, ബിന്‍ ലാദനേ പൊലെ, ഭോപ്പാല്‍ ആന്‍ഡേഴസണെ പോലെ.......


അപ്പോള്‍ എല്ലാം ലൈവായി കണ്ടു കൊണ്ടിരുന്ന വേദവ്യാസന്‍ പൊട്ടിച്ചിരിക്കുകയായിരിന്നു !





എപിലോഗ്ഗ്‌ 1 : ഇതു പോസ്റ്റ്‌ ചെയ്യുന്നതു വളരെ പേടിച്ചാണ്‌. കാരണം എന്‍റെ കോളെജ്‌ മാഗസിനില്‍ മറ്റൊരാളുടെ പേരില്‍ വന്ന എന്‍റെ കഥയാണ്‌. മൂന്നു കഥകള്‍ ആണു ഞാന്‍ കൊടുത്തതു മാഗസിനു വേണ്ടി. ഒന്നു ആനന്ദ്‌ ലൈനില്‍ അല്‍പം ബുജിയായി. ഒന്നു ഇതു. പിന്നെ മറ്റൊന്നു ഒരു കൂട്ടുകാരനുമായി ചേര്‍ന്നെഴുതിയ ഇംഗ്ലിഷ്‌ കഥ.മൂന്നില്‍ ഒന്നു നിന്റെ പേരില്‍ പ്രസിദ്ധികരിക്കാം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ആന്ദിനു ഒകെ കൊടുത്തു. ഈ കഥ മറ്റൊരു സഖാവിന്റെ പേരില്‍ കൊടുക്കാട്ടെ എന്നു ചൊദിച്ചപ്പോള്‍ വിപ്ലവം മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ടു ഞാന്‍ സമ്മതിച്ചു . മാഗ്ഗസിന്‍ ഇറങ്ങിയപ്പോള്‍ ആനന്ദ്‌ കഥയെ ഒരു --- പോലും വായിച്ചില്ല എന്നു മാത്രമല്ല എന്‍റെ മുന്നില്‍ വെച്ചു ഈ കഥ എഴുതിയ ആളെ അഭിനന്ദിക്കുന്നതിനു സാക്ഷിയാവേണ്ടി വരുകയും ചെയ്തു .


ഇനി ആ ആള്‍ അവനാണു ഇതു എഴുതിയതു എന്നു പറഞ്ഞു മാഗസിനും പൊക്കിപ്പിടിച്ചു വന്നാല്‍? ഒരു കാര്യം കൂടി, ആ ആള്‍ അതിനുശെഷം പേന തൊടാനോ ബ്ലോഗ്‌ വായിക്കാനോ യാതൊരു ചാന്‍സും ഇല്ലാത്തതുകൊണ്ട് ഞാന്‍ ഒരു റിസ്ക്‌ എടുക്കുന്നു എന്നു മാത്രം.