Friday, September 24, 2010

ചില മണല്‍ സ്വകാര്യങ്ങള്‍

“അന്റെ  കൈയിലുള്ളതിന്റെ  ഇരട്ടി കാശ് ആ നവാസിന്റെ  കൈയിലുണ്ട്” 
ഒരു ഗള്‍ഫുകാരനായ എന്നോട് ഇത് പറയുന്നത് നാട്ടിലെ ഡൂക്കിലി കിളവന്‍ ചക്കച്ചന്‍ ആണ്. സാമ്പത്തിക അവഹേളനം ! ഇത് ഞാന്‍ എങ്ങനെ സഹിക്കും ? 

നവാസ് എന്ന എന്റെ  പഴയ സതീര്‍ഥ്യന്‍ ആണ്‌ ഇപ്പോള്‍  നാട്ടിലെ വലിയ താരമെന്നും നമ്മളൊന്നും ആ ലെവലില്‍  എത്തുകയേ ഇല്ല എന്ന നിലയില്‍ ഉള്ള കിം വദന്തികള്‍  കുമാരുവെട്ടന്റെ സന്ധ്യവിഷന്‍ ചായക്കടയില്‍ പലരുടെയും ചുണ്ടിലും   തത്തിക്കളിക്കുന്നുണ്ട്.

“ഹും ഒരു ഗള്‍ഫുകാരനെ ബഹുമാനിക്കാതെ നാട്ടില്‍ കറങ്ങിത്തിരിഞ്ഞു നടന്നിരുന്നവനെ ബഹുമാനിക്കുന്ന സമൂഹമോ? " അങ്ങനെ വിടാന്‍ പാടില്ലല്ലോ എന്നു കരുതി ഞാന്‍ ഈ നവാസിനെ ഒന്നു നേരിട്ടു കണ്ടു മൊഴിയെടുക്കാന്‍ തീരുമാനിച്ചു.
ആള്‍ അല്പം തരികിടയാണെന്നുള്ള ഒരു വാര്‍ത്ത ഗള്‍ഫില്‍ വച്ചേ ഞാന്‍  കേട്ടിരുന്നു. അവന്റെ   വീടു അങ്ങാടിയുടെ അടുത്തായതു കൊണ്ടു ഒരു ദിവസം വൈകിട്ടു അങ്ങാടിയിലേക്കു ഇറങ്ങിയപ്പോള്‍ അവന്റെ വീട്ടിലും ഒന്ന് കയറി.
പഴയ ഒര്‍മ്മയില്‍  നിന്നും അവന്റെ  വീടു കണ്ടുപിടിക്കാന്‍  വലിയ ബുദ്ധിമുട്ടുണ്ടായില്ല.  ഒരു ഒന്നാന്തരം രണ്ടു നില വീട്. പഴയ ഓടു വീട് കാണുന്നില്ല. ആദ്യ ഞെട്ടല്‍  ഞാന്‍ അവിടെ വെച്ചു ഞെട്ടി.

വീട്ടിനു മുന്‍പില്‍  പല തരം ബൈക്കുകള്‍  നിരന്നു നില്ക്കുന്നു. പടി കടന്നു ചെന്നപ്പോള്‍  സിറ്റ് ഔട്ടില്‍  അവന്റെ ഉമ്മ സുഹറാത്ത  നില്ക്കുന്നു. പല തവണ ആ വീട്ടില്‍  പണ്ടു ഞാന്‍ പോയിട്ടുള്ളതു കൊണ്ട് സ്വയം പരിചയപ്പെടുത്തി.
“ഒ ഇജ്ജ് അങ്ങട് കോലം കെട്ടല്ലോ. അവടെ എന്താ അന്റെ പണി? ഭാരിച്ച വല്ല കല്പണിയാണൊ? "

”ങീ...! ദി ഞാന്‍ ദി എഞ്ചിനിയര്‍ ...! ഉമ്മാ, നവാസ് എവിടെ?“

”ഓനു ഇന്നു ഓഫല്ലേ ഇപ്പൊ എന്തൊ ആവശ്യത്തിനു വേണ്ടി അങ്ങാടിയില്‍ പോയതാ.“

”എന്താ ഓന്‍റെ  പണി?“ ഞാന്‍ ഏറനാടന്‍  കെട്ടഴിച്ചു.

”ഓനു എസ്കോര്‍ട്ടിന്റെ  എര്‍പ്പാടാ “

”എസ്കോര്‍ട്ട്? "എന്റെ നെറ്റി ചുളിഞ്ഞപ്പോള്‍  ഉമ്മ ഇലാബൊറേറ്റ് ചെയ്തു.

“ഓനിപ്പോള്‍ മാഫിയേന്റെ   പണിയാ”
രണ്‍ജി പണിക്കര്‍  പറഞ്ഞതു അനുസരിച്ചു നോക്കിയാല്‍  പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സിസിലിയില്‍  ഉടലെടുത്ത അതേ മാഫിയ?
ഞാന്‍   ഉമ്മയെ ഒന്നു കൂടി നോക്കി.

ഉമ്മ വളരെ ലാഘവത്തോടെ എക്സ്പ്ലയിന്‍ ചെയ്തു.“ മണല്‍  മാഫിയേന്റെ   പണി.”

ഞാന്‍ വിറക്കുന്ന ചുണ്ടുകളോടെ "മ മ മാഫിയ’ എന്നു പറയാന്‍  ശ്രമിക്കുമ്പോള്‍  ഉമ്മ പറഞ്ഞു“ മണലില്ലേ, അതിനു എസ്കോര്‍ട്ട് പോവുന്നു. ”
“മണലിനെന്തിനാ എസ്കോര്‍ട്ട് ?” ഞാന്‍ ചോദിച്ചു.

“അനക്കു ഇതൊന്നും അറിയില്ലെ? ഇജ്ജൊരു മണങ്ങനാ. ഇജീ ലോകത്തൊന്നുമല്ലേ?. ”
എന്റെ ചങ്കു തകര്‍ന്നു.
നോ മണങ്ങന്‍. ഞാന്‍ എഞ്ചിനി.. എന്നു മനസ്സില്‍  പറയുമ്പോഴേക്കും നവാസ് ഒരു എമണ്ടന്‍  ആള്‍ട്ടേര്‍ഡ് ബൈക്കില്‍  എത്തി.

“എടാ നീര്‍ക്കോലി, നീ തടിച്ചു കുമ്പ ചാടി വലിയ ഗള്‍ഫുകാരനായല്ലേ?”
അതെ, അവന്‍ അതേ പഴയ നവാസ് തന്നെ.
നീ വാ നമുക്കൊന്നു കറങ്ങാം എന്നു പറഞ്ഞു അവന്‍ എന്നെ ബൈക്കില്‍ കയറ്റി. ആ ബൈക്ക് ഒരു ഒന്നൊന്നര പാച്ചില്‍  പാഞ്ഞു. ഉമ്മയോടു ചോദിച്ച ചോദ്യം ഞാന്‍  പതുക്കെ അവനൊടു ആവര്‍ത്തിച്ചു.

“നീ എസ്കോര്‍ട്ടിനു പോവുന്നു എന്നു പറഞ്ഞു. മണലിനു ഈ നാട്ടില്‍ അത്ര വലിയ അരക്ഷിതാവസ്ഥയാണോ?”

“ഡാ പൊട്ടാ, മണലിനല്ല. മണല്‍  കടത്തുകാരുടെ ലോറികള്‍ക്കാ ഞാന്‍ എസ്കൊര്‍ട്ടു പോവുന്നേ. ”
ഒന്നും പുരിയലെ തമ്പി ?

“നിനക്കറിയില്ലെ ഇവിടെ മണല്‍ വാരല്‍  പാസു മൂലം നിരോധിചിരിക്കുന്നു എന്ന വിവരം?” ഓഹോ അങ്ങനെയൊ? “ഇതൊന്നും ഗള്‍ഫ് ന്യൂസില്‍  ഇല്ലല്ലോ”.

“ വെറുതെയല്ല നീ പൊട്ടനെപ്പോലെ സംസാരിക്കുന്നത്. ഒരു ലോറിക്കു ഒരു ദിവസം ഒരു പാസ്.പാസ് കിട്ടാന്‍ ആര്‍ക്കാണോ മണല്‍ വേണ്ടത്‌ അവന്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു കാത്തു കെട്ടി കിടക്കണം. ആ പാസിനു വേണ്ടി ഇപ്പോള്‍ പഞ്ചായത്തില്‍ അടിയാണ്‌. ഓരോ കെട്ടിടത്തിനും മിനിമം വേണ്ട മണല്‍  പോലും  പാസുകൊണ്ടു കിട്ടില്ല. മാത്രമല്ല ആ പാസു വച്ചു മണല്‍  വാങ്ങാന്‍  ആര്‍ക്കാ നേരം? ”
“അതൊണ്ട് ?”

“അതോണ്ട് ഞങ്ങള്‍ മണല്‍  അങ്ങട് വാരും. ചോദിക്കാനും പറയാനും ഒന്നും നില്‍ക്കില്ല. എന്നിട്ടു ആവശ്യക്കാര്‍ക്കെ എത്തിച്ചു കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍  ബ്ലാക്കില്‍ മണല്‍ എത്തിച്ചു കൊടുക്കും എന്നര്‍ഥം. കുറച്ചു കാശാവും എന്നു മാത്രം.“
”അമ്മേ എന്റെ നിള! എന്റെ  മാത്രമല്ല എം ടിയുടെ, ഇടശ്ശേരിയുടെ, വള്ളുവനാട്ടിന്റെ  സ്വന്തം നിള “

” ഈ എസ്കോര്‍ട്ട് എന്താനെന്നു നീ ഇപ്പോഴും പറഞ്ഞില്ല? "

എന്‍റെ ചോദ്യം കേട്ട് നവാസ് ചിരിച്ചു കൊണ്ടു പറഞ്ഞു.

“ ഇതാ ഈ ഗള്‍ഫുകാരന്റെ  പ്രശ്നം. നാട്ടില്‍ നടക്കുന്നതൊന്നും അറിയില്ല. ഒരു സോപ്പിനു നൂറു രൂപ വേണം എന്നു പറഞ്ഞാല്‍ അവന്‍ ഉടന്‍ എടുത്തു വീശും. അതിനു നൂറുരൂപയാണോ അതോ പത്തു രൂപയാണോ എന്നോ നാട്ടിലെന്താണു നടക്കുന്നതെന്നോ നോക്കാതെ പറന്നെത്തുന്ന അന്നെ പോലെ ഉള്ള  ഗള്‍ഫുകാരാ നമ്മടെ ഒക്കെ ഒരു ഭാഗ്യം. ഏട മണ്ടാ, ഈ മണല്‍  കടത്ത് നിയമ വിരുദ്ധം അല്ലേ. അതോണ്ട് പോലിസ്, വില്ലേജ് ഒഫീസര്‍, തഹസില്‍ദാര്‍  എന്നു തുടങ്ങി ഞാഞ്ഞൂല്‍ മുതല്‍ കരിമൂര്‍ഖന്‍ വരെ ആര്‍ക്കു വേണെങ്കിലും മണല്‍ ലോറി പിടിച്ചെടുത്തു പിഴ ഈടാക്കാം.  എഴുപത്തയ്യയിരം ആണ്‌ ഒരു ലോറിക്കിടുന്ന പിഴ. ആ വലിയ റിസ്ക് എടുത്തു നിനക്കൊക്കെ മണല്‍  എത്തിച്ചു തരുന്നില്ലേ? ”

അപ്പൊഴും ഈ എസ്കൊര്‍ട്ട് എന്ന ഏര്‍പ്പാട് എനിക്കു അത്രക്കു അങ്ങടു കത്തിയില്ല. അവന്‍  ചോദിച്ചു. “നാളെ എന്താ പരിപാടി? നീ എന്റെ കൂടെ വരുന്നോ. അങ്ങനെയാണെങ്കില്‍ നിനക്കീ സെറ്റപ്പു കാണിച്ചു തരാം.”

സിറ്റിസണ്‍ ജേര്‍ണലിസ്റ്റു സ്ഥിരമായി കാണുന്നതുകൊണ്ടും ജേര്‍ണലിസം എന്നതു നമ്മുടെ ഒരിഷ്ട ഐറ്റം ആയതു കൊണ്ടും നവാസിന്റെ ഒപ്പം കൂടാമെന്നു പറഞ്ഞു.“ നാളെ എപ്പോള്‍ കാണാം? ഒരു പത്തു മണിക്കു ഇറങ്ങിയാല്‍ മതിയൊ?”
“ഫാ, കാലത്ത് പത്തു മണിക്കു മണല്‍ കടത്താന്‍ ഇറങ്ങുന്നോ? രാവിലെ ഒരു എട്ടെട്ടെരെക്കു മുന്‍പു പത്തു ലോഡ് സ്ഥലത്തെത്തണം.പത്തു മണിക്കു വില്ലേജ് ഒഫിസര്‍, തഹസില്‍ദാര്‍ എന്നിവരൊക്കെ ഒഫിസില്‍ കയറുമ്പൊഴേക്കും നമ്മുടെ ഡുട്ടി കഴിയും.അതൊണ്ട് ഒരു എഴു മണിക്കു ഇറങ്ങാന്‍  നോക്കെടാ”

“മൈ ഗോഡ്, എഴുമണി കണ്ട കാലം മറന്നു. ഒരു ഏട്ടെര പ്ലീസ്...” 
“എങ്കില്‍  ഒരു കാര്യം പറയാം. ചിലപ്പൊള്‍  ഒന്‍പതു മണിക്കു ശേഷം എമെര്‍ജെന്‍സി ട്രിപ് വേണ്ടി വരും . അതു വലിയ റിസ്ക് ആണ്‌. ധൈര്യമുണ്ടെങ്കില്‍ ...?”
എനിക്കെന്തു ധൈര്യക്കുറവു? മേല്പുര ഇല്ലത്തവനെന്തു തീപ്പൊരി? “ ഞാന്‍  റെഡി.
അങ്ങനെ വിധി ദിനം വന്നു. രാവിലെ എട്ടെര മുതല്‍ ഞാന്‍ നവാസിന്റെ വീട്ടില്‍  ഇരുപ്പുതുടങ്ങിയതായിരുന്നു ട്രിപ്പും പ്രതീക്ഷിച്ചൂ.  ഇടക്കു നവാസിനു ഒരു കോള്‍ വന്നു. ഇന്നു ചെക്കിംഗിനു സാധ്യതയുണ്ട് എന്നാണ്  അറിയിപ്പ്. നവാസിന്റെ മുഖത്തു ഒരു പുഞ്ചിരി വിടര്‍ന്നു.
“ഡാ, ഇന്നത്തെ കാര്യം കണക്കാ. ഇന്നു ചെക്കിംഗ് ഉണ്ടാവും അതോണ്ട് ട്രിപ് സാധ്യത കുറവാണ്‌.”

 ഞാന്‍  ഡെസ്പായി ഇരിക്കുമ്പൊള്‍  പത്തു മണിയൊടെ നവാസിന്റെ ഫോണ്‍  ചിലച്ചു. അടുത്തുള്ള കടവില്‍  നിന്നും ഒരു ലോഡ് അര്‍ജന്റ്  ആയി പത്തു കിലൊമീറ്റര്‍ ദൂരെ എത്തിക്കണം. 
ഉടന്‍ തന്നെ നവാസ് കര്‍മ നിരതനായി. ആരെയൊക്കേയൊ വിളിക്കുന്നു. എന്തൊക്കെയൊ ചോദിക്കുന്നു.

“വാസുവേട്ട, നമ്മടെ പട്ടര്‍  ഒഫിസില്‍  ഉണ്ടോ? അശോകന്‍  ഇപ്പോള്‍  എവിടെയാണ്‌”
 “ കൃഷ്ണേട്ടാ, വില്ലേജ് ഒഫിസിലെ ഇന്നത്തെ അറ്റന്‍ഡന്‍സ് എന്താ നില?”
“ ബഷീര്‍ക്കാ, എസ് ഐ സ്റ്റേഷനില്‍  ഉണ്ടോ?”
“ പവിത്രേട്ട, നീലിയാട് ജംഗഷന്‍ സേഫ് ആണോ?”

ഇങ്ങനെ ചറപറാ അഞ്ചാറു കോളുകള്‍. എല്ലായിടത്തു നിന്നും പോസിറ്റിവ് ഉത്തരം കിട്ടിയപ്പോള്‍  അവന്‍ ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു. രണ്ടു മൊബൈലും അവന്റെ  രണ്ടു പോക്കറ്റുകളില്‍, ഇടക്കിടക്കു കോളുകള്‍ വരുന്നുണ്ട്. വിവിധ സ്റ്റുഡിയോകളില്‍ ലേഖകരെ നിര്‍ത്തി തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ പ്രോഗ്രാം നടത്തുന്ന  നികേഷ്കുമാറിനെ പോലെ നവാസ് തകര്‍ത്തു ഫോണ്‍ വിളി. കൂടെ അന്തവും കുന്തവും ഇല്ലതെ ഞാനും.
“ദാ, എന്താ ഇതിന്റെ  ഒക്കെ അര്‍ഥം? ആരാ ഈ പട്ടര്‍? വില്ലേജ് ഒഫിസിലെ അറ്റന്‍ഡന്‍സ്, എസ് ഐയുടെ ഓഫിസിലെ ന്യുസ് ഇവ  തമ്മില്‍  എന്താ ബന്ധം?”

“ഈ എസ്കോര്‍ട്ട് പണി എന്നാല്‍ ഒരു തരം ഇവന്റ്  മാനേജ്മെന്റ്  ആണ്‌. ലോറി കടവില്‍ നിന്നും പുറപ്പെടുന്നതു മുതല്‍ ലോഡ് ഇറക്കി ആ സ്പോട്ട് വിടുന്നതു വരെ എല്ല കാര്യങ്ങളും ഞാന്‍ നടത്തണം. അതിനു പോലിസ്, വില്ലേജ്, താലൂക്ക് ഇവടങ്ങളിലെ ആളുകള്‍ ഇപ്പോള്‍  എവിടെ എന്നു അറിഞ്ഞിരിക്കണം.അതാണു ഒന്നാമത്തെ സ്റ്റെപ്പ്. പിന്നെ അഥവാ ഇവര്‍ ഒക്കെ പുറത്താണെങ്കില്‍  ഇവരുടെ റൂട്ട്,  എങ്ങനെ രക്ഷപെടാം തുടങ്ങിയവ കാര്യങ്ങള്‍  അറിഞ്ഞിരിക്കുകയും  വേണം.ഇനി നമ്മള്‍  ലോറിയുടെ ഒരു 250 മീറ്റര്‍  മുന്‍പായി ബൈക്ക് ഒടിച്ചു പോവും. വഴിയിലെവിടെയെങ്കിലും അപകടം കണ്ടാല്‍  ലോറിക്കാരെ അറിയിക്കണം.“
അങ്ങനെ എല്ലാ അടയാളങ്ങളും ശുഭമായപ്പോള്‍  ഗൌളിയും കാക്കയും പരുന്തും പഴുതാരയുമടക്കമുള്ള  സര്‍വ ചരാചരങ്ങളും ശുഭശകനങ്ങള്‍ അവര്‍ക്കാവും വിധം കോണ്ട്രിബ്യുട്ട് ചെയ്തപ്പോള്‍ ഞങ്ങള്‍  കടവിലെക്കിറങ്ങി. ലോറിക്കു ചുറ്റും നടന്ന് അവന്‍ ടയറിന്റെ കണ്ടിഷന്‍, ബ്രേക്കിന്റെ ഘര്‍ഷണം തുടങ്ങിയ പ്രാഥമിക സുരക്ഷാ പരിശൊധനകള്‍ നടത്തുന്നതു കണ്ടു ഞാന്‍ ചിരിച്ചു. ഫോര്‍മുല വണ്‍ റേസില്‍  മൈക്കേല്‍  ഷുമാക്കര്‍ പോലും ഇത്ര വലിയ പ്രിക്കോഷന്‍  ഏടുക്കില്ല.ഹും ഇതെന്താ അതുപോലെ വല്ലതുമാണോ?
ലോറി പുറപ്പെടുന്നതിനു നാലു മിനിട്ടു മുന്‍പ് നവാസിന്റെ   ബൈക്ക്  സ്റ്റാര്‍ട്ട് ചെയ്തു. പിറകില്‍  ഞാനും.

”ഡാ, നീ ഇത്രയും ടെന്‍ഷന്‍ എടുത്തു ഇതു പ്ളാന്‍ ചെയ്യുന്നുണ്ടല്ലോ? ഇതില്‍  നിനക്കെന്തു കിട്ടും?“

അവന്‍ ചിരിച്ചു.” ഞാന്‍ അല്ലേ ഇതിന്റെ  മെയിന്‍ തലച്ചോര്‍. ഒരു ലോഡ് എത്തേണ്ടിടത്തു എത്തിച്ചാല്‍  എനിക്കു അഞ്ഞൂറുമുതല്‍  എഴുന്നൂറു വരെ കിട്ടും ലോഡിന്റെ  ദൂരം അനുസരിച്ചു. “

”ഒരു ദിവസം എത്ര ലോഡ് കാണും?“

”എട്ടു പത്തു വരെ കാണും.അതല്ലേഡാ, നമ്മുടെ കൂടെ പഠിച്ച മഹേഷ്, ബൈജു തുടങ്ങി പലരും ഇപ്പോള്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയത്‌ "
”മൈ ഗോഡ്!!!!!!!!!!!!!!!!!!!!!!!!!!!!“

ഒരു എട്ടു പത്തു ആശ്ചര്യ ചിഹനങ്ങള്‍  എന്റെ  ഉള്ളില്‍  നിന്നും പുറത്തു ചാടി. ചുരുക്കി പറഞ്ഞാ ദിവസം അയ്യായിരം വരെ വരുമാനം.
ഗള്‍ഫന്‍ എന്ന എന്റെ  ഗ്യാസ് പറന്നു പൊയി. എന്നെ എന്തിനു ഗള്‍ഫിലയച്ചു എന്റെ കളരി പരമ്പര ദൈവങ്ങളെ !!

എഞ്ചിനീയറിംഗ് പഠിപ്പിച്ചതിനു പകരം ഈ ട്രാക്കില്‍   ഇറങ്ങാന്‍  എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ അന്നു ആരും ഉണ്ടായില്ലല്ലൊ. അബ്ദുല്‍കലാമിന്റെ   പോലെ ഒരു വിഷന്‍ 2കെ10 നമ്മുടെ മാതാപിതാടിമിനു ഉണ്ടായില്ലല്ലോ. പണ്ടൊരു സാന്‍ഡിയാഗ്ഗൊ നിധി  തേടി പോയി ഒടുക്കം നിന്നിടത്തു തന്നെ എത്തി എന്നു പാവ്ലൊ കോയ്‌ലൊ പറഞ്ഞതു ഒര്‍മവന്നു.ഭാരത പുഴ എന്ന ഈ നിധി ഉള്ള കാര്യം എന്തെ നമ്മുടെ പിതാശ്രി കണ്ടില്ല..?

അങ്ങനെ ഞങ്ങളുടെ ബൈക്കു മുന്നോട്ടു നീങ്ങി. ഒരൊ ജങ്ങ്ഷനിലും വളരെ സൂഷമതയോടെ വിഹഗവീക്ഷണം നടത്തി നടത്തി യാത്രയായി  ഇടക്കിടെ പിറകിലെ ലോറിയിലേക്കു സന്ദേശങ്ങള്‍  നല്‍കി.  "ലോറിക്കാരേ മുന്നോട്ട്....!"


അങ്ങനെ ഒരു ജങ്ങ്ഷനില്‍ വണ്ടി ഒരു ലെഫ്റ്റ് ടേണ്‍ എടുത്തു തിരിഞ്ഞപ്പോള്‍  ജങ്ങ്ഷനിലെ ചായക്കടക്കാരന്‍  രാമേട്ടനെ അര്‍ഥ ഗര്‍ഭമായി നവാസ് നോക്കി. ഇങ്ങനെ അര്‍ഥഗര്‍ഭമാവാന്‍  ഇയാള്‍ക്കെന്തു ഗര്‍ഭം എന്ന ചോദ്യം ഉയര്‍ന്നപ്പോളേക്കും രാമേട്ടന്‍ കണ്ണിറുക്കി കാട്ടി. “അപ്പോള്‍  ഇവിടം ഒക്കെ.” നവാസ് എന്നോട് പറഞ്ഞു.“ നമ്മുടെ ആളാ രാമേട്ടന്‍...”

ദൈവമെ, രാമേട്ടന്‍ ദി സ്പൈ? ഇതെന്താ പ്രേം നസീര്‍ സിനിമയൊ? അവസാന രംഗത്തു ചായക്കടക്കാരന്‍, കാര്യസ്ഥന്‍, തോട്ടക്കാരന്‍ എന്നിവര്‍ വില്ലനായി വരുന്ന കഥ.

“ഇന്നു വില്ലേജ് ഒഫിസര്‍ ഒഫിസില്‍  വന്നിട്ടില്ല. എന്തായലും അയാളുടെ  ജീപ് ഈ വഴിവന്നാല്‍  രാമേട്ടന്‍  മിസ്ഡ് കാള്‍  അടിക്കും. എനിക്കും രാമേട്ടനും എല്ലവര്‍ക്കും മോബൈല്‍  വിത് കണക്ഷന്‍  എല്ലം ഈ സെറ്റ് അപിന്‍റെ  വകയാ.”
“ഇത്രയും വലിയ പ്ലാനിംഗ് നമ്മുടെ രാഷട്രപുനര്‍നിര്‍മ്മാണത്തിന്   ഉണ്ടായിരുന്നെങ്കില്‍ ?”
വണ്ടി ഒരു പോക്കറ്റ് റോഡിലേക്കു കയറിയപ്പോള്‍  വഴിവക്കില്‍  ആടിനെ തീറ്റുന്ന അമ്മിണിയമ്മ.. എന്നെ പരിചയമുള്ള അമ്മിണി അമ്മ ഒരു ചിരി പാസാക്കി. മനസ്സില്‍ ഒരു ഇടി വെട്ടി. ഇനി  ഇവരെങ്ങാനും നവാസിന്‍റെ സംഘത്തില്‍  ഉണ്ടോ? യു ടൂ അമ്മിണി അമ്മ ദി ലേഡി മാതാഹാരി?

എയ്, നവാസ് അവരെ മൈന്റ്  ചെയ്യുന്നില്ല. ഒരു അരക്കിലോമീറ്റര്‍  കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഡെലിവറി സ്പോട്ട് എത്തി.

 “ഹാവൂ!” ഞാന്‍ മെല്ലെ ശ്വാസം വിട്ടു.ചെറിയ ചാറ്റല്‍ മഴ ഉണ്ട്‌.
നവാസ് പറഞ്ഞു “ലോഡ് ഇറക്കി വണ്ടി പോകുന്നതു വരെ നമ്മള്‍ ഇവിടെ വേണം.”
“അതിനെന്താ?” ഞാന്‍  ലോറിക്കു  സമീപം നിന്നു. നവാസ് ബൈക്കിലും. നവാസ് ഇടക്കു വിളിച്ചു ചോദികുന്നുണ്ട്.“ വില്ലേജ് ഒഫിസര്‍ വന്നോ?”
“ഇല്ല” എന്നു അപ്പുറത്തു നിന്നും മറുപടി. പക്ഷെ ജീപ്പു ഒഫിസിലൂണ്ട്. ജീപ്പില്ലാതെ നായാട്ടിനു അവര്‍  പോവില്ലല്ലൊ?
റോഡ് സൈഡില്‍  ആണു സ്പ്പോട്ട് അതു കൊണ്ടു വേഗം മണല്‍ തട്ടി ലോറി മാറ്റണം എന്നു പറഞ്ഞു കൊണ്ട് നവാസ് തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
മഴയായതു കൊണ്ട് ഒട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ട്. സൈഡില്‍  ഷീറ്റിട്ടു മഴയെ തോല്പിച്ചു മൂടിപ്പുതച്ചാണു ഒട്ടോകളുടെ യാത്ര.  ഞാന്‍ അന്നത്തെ ജേര്‍ണലിസം എക്സ്പിരിയന്‍സ് അയവിറക്കി ഇരിക്കുമ്പോള്‍ രണ്ടു ഓട്ടോറിക്ഷകള്‍  ഞങ്ങളുടെ അടുത്തെത്തി.
മുന്നിലത്തെ ഓട്ടോയില്‍  നിന്നും ഇറങ്ങിയ ആളെ കണ്ടതും നവാസ് ഉറക്കെ വിളിച്ചു പറഞ്ഞു
“ തോമാസുട്ടി വിട്ടൊടാ!!!!!!!” 

 എന്നിട്ടു അവന്‍  ബൈക്കെടുത്തു പറക്കാന്‍ തുടങ്ങി. എല്ലവരും നാലു വഴിക്കു ഓ​ടി. എന്നെ അവന്‍  ഉറക്കേ വിളിച്ചെങ്കിലും  പരുന്തു അടുക്കുമ്പോള്‍  എന്തു ചെയ്യണം എന്നറിയാതെ നില്ക്കുന്ന ബ്രോയിലര്‍  കോഴിയെ പൊലെ ഞാന്‍  നില്ക്കവെ പത്തു സെക്കന്റിനകം സ്ഥലം ശൂന്യമായി. സ്പോട്ടില്‍ ഇപ്പോള്‍ ഞാന്‍- ദി ജേര്‍ണലിസ്റ്റ് , ഒരു ലോറി, രണ്ടു ഒട്ടോ നിറയെ വില്ലേജ് ഉദ്യോഗസ്ഥര്‍  എന്നിവര്‍  മാത്രം.
ജീപ്പ് പ്രതിക്ഷിച്ചു ജംഗ്ഷനില്‍ കാത്തു നിന്ന രാമേട്ടനെ പറ്റിച്ചു ഇവര്‍ ഷീറ്റിട്ടു  സൈഡ് മൂടിയ ഓട്ടോയില്‍ ...അമ്പട വില്ലേജ് ഓഫിസറെ, താങ്കളെ സമ്മതിച്ചിരിക്കുന്നു! ഗള്‍ഫില്‍ നിന്നുള്ള ഈ പരിസ്ഥിതി സ്നേഹിയുടെ അഭിനന്ദനങ്ങള്‍.
പിറ്റേന്ന് മാധ്യമ സിണ്‍ഡിക്കേറ്റ് ഗര്‍ജിച്ചു. “ മണല്‍ മാഫിയയുടെ ചുരുള്‍  അഴിയുന്നു. മണല്‍ കടത്തിനു ഗള്‍ഫ് ബന്ധങ്ങള്‍ ....”