Sunday, December 12, 2010

ജൈവായുധം അഥവാ ഉണ്ണി മധുരം !!!!






ഒന്നാം ക്ലാസില്‍ ലത ടീച്ചര്‍ പറഞ്ഞപ്പോള്‍ ആണ് കുവൈറ്റില്‍ സദ്ദാം ഹുസൈന്‍ രാസായുധം പ്രയോഗിക്കാന്‍ സാധ്യത ഉണ്ടെന്നു ഉണ്ണിക്കുട്ടനു മനസിലായത്. കൃഷ്ണന് ചക്രവും മുരുകന് വേലും പോലെ സദ്ദാമിന്റെ സ്പെഷ്യല്‍ എന്തോ ഒരു സാധനമാണ് ഈ രാസായുധം എന്നേ മനസിലാക്കിയുള്ളൂ. കുവൈറ്റില്‍ സംഭവിച്ചേക്കാവുന്ന അപകടം ഒഴിവാക്കാന്‍ ഒരു മിനുട്ട് ഒന്നാം ക്ലാസിലെ പിള്ളേര്‍ എല്ലാം മൌനം ആചരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഉറക്കെ ക്ലാസില്‍ വിളിച്ചു പറഞ്ഞു. "മിണ്ടാതിരിയെട കഴുതകളെ. നമുക്ക് മൌനം ആചരിക്കാം".

"മുഴങ്ങട്ടങ്ങനെ മുഴങ്ങട്ടെ
കോഴിക്കൊട്ടങ്ങാടി മുഴങ്ങട്ടെ
 മൌന ജാഥ മുഴങ്ങട്ടെ" എന്ന പഴമൊഴി വലിച്ചെറിഞ്ഞ ഉണ്ണിക്കുട്ടന്റെ മൌനാചരണം വിജയിച്ചു. സദ്ദാം രാസായുധം പ്രയോഗിച്ചില്ല. അപ്പോള്‍ ഒന്ന് മനസിലായി. ഇവിടെ മൌനം ആചരിച്ചാല്‍ അങ്ങ് ഇറാക്കിലിരിക്കുന്ന സദ്ദാം വരെ അനുസരിക്കും.
അന്ന് വൈകിട്ട് പതിവ് പോലെ അങ്ങാടി മൊത്തം സര്‍വേ ചെയ്തു വീട്ടില്‍ എത്തിയ ഉണ്ണിക്കുട്ടനോട് മേനോന്‍സ് ചോദിച്ചു
 " എന്താടാ ഇത്രയും വൈകിയേ ? "
മനസ്സില്‍ മുഴുവന്‍ പുതിയ സമരായുധം പ്രയോഗിക്കാനുള്ള ത്വര . ഒന്നും മിണ്ടാതെ ഒരു മിനിറ്റ് മൌനം ആചരിക്കാന്‍ തീരുമാനിച്ചു . അന്‍പത്തിയഞ്ചാം  സെകന്റില്‍  പുളി വടി ആകാശത്ത് വട്ടമിട്ടു പറക്കുന്നത് കണ്ടതും ഉണ്ണിസ് കാച്ചി
" അയ്യോ, കാലു വേദന കാരണം നടക്കാന്‍ വയ്യായിരുന്നു "
മേനോന്‍ വടി പിന്‍വലിച്ചു വീടിന്റെ ഇറയത്ത് വെച്ചു.  സദ്ദാം വരെ മൌന ജാഥയില്‍ വീഴും. മേനോന്‍സ് നഹി!!!

പിന്നെയാണ് ജൈവായുധം എന്ന ടേം മാതൃഭൂമി പുറത്തു കൊണ്ടു വന്നത് . ഇതും പല ഭീകരന്മാരുറെയും കൈയില്‍ ഉണ്ടത്രേ. രുകുവമ്മ കൃഷിവകുപ്പിലെ ജീവനക്കാരിയായത് കൊണ്ടു ജൈവവളം എന്നത് മണ്ണിര കമ്പോസ്റ്റ് ഒക്കെ ആണെന്നുള്ള ജി കെ ഉണ്ണിക്കുട്ടനുണ്ട് .സയന്‍സ് പഠിപ്പിച്ച ഗോപാലകൃഷ്ണന്‍ മാഷ്‌ ഒരിക്കല്‍ പറഞ്ഞു ജീവനുള്ളവയില്‍ നിന്നും ഉണ്ടാവുന്നതാണ് ജൈവം . ജീവനുള്ളവരുടെ ആയുധം ജൈവായുധം. ഉണ്ണിക്കുട്ടന്‍ മനസ്സില്‍ കുറിച്ച് വെച്ചു.
ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടുന്നത് രണ്ട് അവസരങ്ങളില്‍ ആണ് എന്ന് ഉണ്ണിക്കുട്ടന്‍ ഒബ്സേര്‍വ് ചെയ്തിട്ടുണ്ട്. ഒന്ന് അയാളുടെ കല്യാണദിവസവും മറ്റൊന്ന് അവന്റെ മരണ ദിവസവും.

കല്യാണത്തിന്റെ അന്ന് ഞെളിഞ്ഞു നടക്കുന്ന ചെക്കന്മാര്‍ പലപ്പോഴും ഉണ്ണിക്കുട്ടന്റെ അസൂയക്ക്‌ കാരണം ആയിട്ടുണ്ട്‌ കാരണം മറ്റൊന്നുമല്ല അന്ന്  വരെ ഇവന്മാരെ മൈന്‍ഡ് ചെയ്യാത്തവര്‍ പോലും  കല്യാണദിവസം ഇവരെ ബഹുമാനത്തോടെ നോക്കുകയും സംസാരിക്കുകയും ചെയ്യം.
 മാത്രമോ കല്യാണദിവസം ഇവന്മാര്‍ക്കെല്ലാം നല്ല വിനയം ആയിരിക്കും. കണ്ടിട്ടില്ലാത്ത ആളുകളോട്  വരെ ഹൌ ആര്‍ യു ചോദിക്കും. കുഞ്ഞു കുട്ടികളെ എടുത്തു ഉയര്‍ത്തും. കാണുന്ന മാക്രികളെ ഒക്കെ വിളിച്ചു ഫോടോ എടുപ്പിക്കും.
ഇതു കാണുമ്പോള്‍ ഉണ്ണിക്കുട്ടന്‍ ചിന്തിക്കാറുണ്ട്" ഇതുപോലൊരു മുഹൂര്‍ത്തത്തിനു  ഇനി ഇരുപത്തൊന്നു വയസ്സ് വരെ വെയിറ്റ് ചെയ്യേണ്ടേ പണിക്കര്‍ പറഞ്ഞതനുസരിച്ച്. അന്യജാതി എന്ന് ഉറപ്പായത് കൊണ്ടു ഒളിച്ചോട്ടം ആയിരിക്കും അന്ന് ഇതുപോലെ ഷൈന്‍ ചെയ്യാന്‍ പറ്റുമോ? അതോ മേനോന്‍-വടി കോമ്പിനേഷന്‍  ആവുമോ അന്നത്തെ പ്രധാന ഇവന്റ് ?"
അങ്ങനെയിരിക്കെ  മേനോന്‍റെ അകന്ന ബന്ധുവായ മനോജേട്ടന്റെ മംഗല്യം വന്നു. നാട്ടില്‍ വായിനോക്കി നടന്നു തല്ലു കൊണ്ടാവാനാണ്. പല വട്ടം. പിന്നെ ഒരു ഗുണം ഉള്ളത് പുള്ളിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ ഇല്ല എന്നതാണ് .
 സബസേ  ചോട്ടാ  ഹൈ ഉണ്ണിക്കുട്ടന്‍ !

അത് വലിയ ഒരു ഗുണം ആണ് . ഈ പേര് പറഞ്ഞു നാരങ്ങ വെള്ളം വിതരണം, ചെറുനാരങ്ങ വിതരണം, പനിനീര് തളിക്കല്‍ തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ണിക്കുട്ടനു കിട്ടും എന്നുറപ്പാണ്. അഞ്ചാം ക്ലാസിലെ അമ്മിണിക്കുട്ടി. ഏഴു ബി യിലെ സംഗീത  എന്നിവര്‍ എന്തായാലും വരും കല്യാണത്തിന്. അപ്പോള്‍ അവരുടെ മുഖത്ത് തന്നെ പനിനീര്‍ തളിക്കണം. ഹോ കോരിത്തരിച്ചു. 
കല്യാണത്തിന്റെ രണ്ട് ദിവസം മുന്‍പ് തുടങ്ങിയതാണ്‌ ഈ മനോജേട്ടന്റെ ശല്യം.
"ദാ നിനക്ക് ചേട്ടന്റെ ചേച്ചിയോട് സംസരിക്കെണ്ടേ ? നമുക്ക് ചന്ദ്രേട്ടറെ എസ് ടി ഡി ബൂത്തില്‍ കയറി വിളിക്കാം"
"ഏയ് എനിക്ക് സംസാരിക്കേണ്ട " ഉണ്ണിക്കുട്ടന്‍ അസംദിഗ്ദ്ധമായി  പ്രഖ്യാപിച്ചു( മനോജെട്ടെന്റെ പെണ്ണിനോട് താന്‍ എന്ത് സംസാരിക്കാന്‍ ?)
"അല്ലേട നിന്റെ  നാളത്തെ ചേച്ചിയല്ലേ " മനോജേട്ടന്റെ അടുത്ത ഡയലോഗ്
"അതിനെന്താ  അത് നാളെ വരുമ്പോള്‍ സംസാരിക്കാലോ? "
" അതല്ലെട എനിക്ക് സംസാരിക്കണം "
"എന്നാല്‍ സംസാരിച്ചോ. അതിനു ഞാന്‍ എന്തിനാ ?"
"നീ വാടാ ഒരു കൂട്ടിനു "
" ശല്യം! ഇങ്ങേര്‍ ഇനി ആദ്യ രാത്രിയിലും കൂട്ട് വിളിക്കുമോ എന്തോ ? ഞാന്‍ പറയും പറ്റില്ല എന്ന് " ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു
കല്യാണത്തിന്റെ അന്ന് രാവിലെ തന്നെ മഹാന്‍ ഉഷാറായി ഉണ്ണിക്കുട്ടനെ പിടിച്ചു. "മോനെ ഉണ്ണി നീ വേണം എന്റെ കൂടെ ".( ഈ മനോജേട്ടന്‍ പണ്ട് എന്നേ തിരിഞ്ഞു നോക്കാത്ത ആളാണ്‌ അവനാണ് ഇപ്പോള്‍ )
"ആ പനിനീര്‍ ഇങ്ങു തരു ഞാന്‍ ചെന്നു തളിക്കട്ടെ ."
 ചെക്കന്റെ അടുത്ത ആളല്ലേ താന്‍ ആ ഉത്തരവാദിത്വം കാട്ടണ്ടേ.
പന്തലില്‍ ബടായികമ്മറ്റി    മേനോന്‍റെ നേതൃത്വത്തില്‍ ഒരു ബറ്റാലിയന്‍ ഏറ്റെടുത്തു കഴിഞ്ഞു. വേഗം പട്ടു പാവാട എടുത്തു വന്ന സംഗീതയ്ക്ക് ഇത്തിരി പനിനീര്‍ കൊടുക്കാം.

"സംഗീത മയില്‍ പേട പോലെ സന്തോഷം പൂണ്ടാല്‍
കൌതുകമുണ്ടായ്  വന്നു ചേതസി ഉണ്ണിക്കുട്ടനും "
ഹോ ഇതു ഒരു സെറ്റ് അപ്പ്‌ ആവുന്ന ലക്ഷണം ഉണ്ട് . അങ്ങനെ ആണെങ്കില്‍ ഇരുപത്തിഒന്ന് വയസ്സുവരെ വെയിറ്റ് ചെയ്യേണ്ട കാര്യമുണ്ടോ ? എന്തായാലും കാത്തിരുന്നു കാണാം അല്ലേ.


അങ്ങനെ കല്യാണം പൊടിപൊടിച്ചു .കല്യാണ ചെക്കന്‍ ഓരോരുത്തരെ ആയി പെണ്ണിന് പരിച്ചയപെടുത്തുന്നു . കല്യാണപെണ്ണിനോടൊപ്പം   പെണ്ണിന്റെ പാര്‍ട്ടിയില്‍  വേറെ കുറെ ആറാം ക്ലാസ് സുന്ദരികള്‍ ഉണ്ട് . ഇവര്‍ക്കിടയില്‍ നല്ല ഒരു ഇന്ട്രോഡക്ഷന്‍  ആകട്ടെ എന്ന് കരുതി മനോട്ടന്റെ മുന്നില്‍ ചെന്നു നിന്നു  
" ഇതു ഉണ്ണിക്കുട്ടന്‍ " (ഇവന്‍ ആണ് വട്ടംകുളം പഞ്ചായത്തിന്റെ ഭാവിതാരം എന്ന ഒരു വിശേഷണം ആണ് പ്രതീക്ഷിച്ചത്) അങ്ങനെ ഉണ്ണിക്കുട്ടന്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ അതാവരുന്നു മനോജേട്ടന്റെ കമന്റ് .
"കുട്ടിക്കാലത്ത് എന്റെ ഡ്രെസ്സില്‍ മുള്ളി നടന്ന ചെക്കനാ. മുള്ളുക മാത്രമല്ല ചര്‍ദിക്കുകകൂടി ചെയ്തിട്ടുണ്ട്(പച്ചക്കള്ളം!!!! ഇവനെ താന്‍ അടുത്ത് കാണുന്നത് തന്നെ കല്യാണം അടുപ്പിച്ചാ). ഇടയ്ക്കു കിടക്കയിലും ആള്‍ കാര്യം സാധിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് . ഇപ്പോള്‍ ഉണ്ടോട ഈ ശീലം ?"
ചെക്കന്റെ ഹാസ്യ പരിപാടിയില്‍ പെണ്ണും കൂടെയുള്ള പരിവാരങ്ങളും പൊട്ടിച്ചിരിച്ചു . മുറിച്ചുരിക കൊണ്ടപോലെ ഉണ്ണി ചേകവര്‍ നിലം പതിച്ചു . കിടക്കയില്‍ മുള്ളുന്നത് അത്ര വലിയ പാപമാണോ? ചില സദിഗ് ദ്ധ ഘട്ടങ്ങളില്‍ അങ്ങനെ സംഭവിച്ചു കൂടെന്നില്ലല്ലോ. കൂമനും കുറുക്കനും കോക്കാന്‍  പൂച്ചയും അഴിഞ്ഞാടുന്ന രാത്രിയുടെ ഏഴാം യാമാങ്ങിളില്‍ എളുപ്പവഴിയില്‍ ക്രിയചെയ്യേണ്ടി വന്നിട്ടുണ്ട് . പിന്നെ ബസ്സില്‍ കയറിയാല്‍ ഓരോ 10  കിലോമീറ്ററിലും  ശരീരത്തിലെ  ജൈവ രാസ പ്രവര്‍ത്തന ഫലമായി ചര്‍ദിച്ചിക്കാറുണ്ട്. ഇതു നമ്മുടെ കുഴപ്പമാണോ ?  അതിനു ഒരു ഏഴാം ക്ലാസുകാരനെ ഇങ്ങനെ ജനകീയവിചാരണ ചെയ്യണോ?

 ബാല പീഡനം! അതിനു കേസ് കൊടുക്കണം .
അങ്ങനെ ഡസ്പ് ആയി ഇരിക്കുമ്പോള്‍ ആണ് ഓഡിറ്റൊരിയത്തില്‍ നിന്നും ചെക്കന്റെ വീട്ടിലേക്കു പെണ്ണും ചെക്കനും കാറില്‍ കയറി പോവാന്‍ നോക്കുന്നത്. സാധാരണയായി വണ്ടിയില്‍ അടുത്ത ബന്ധുക്കളെ കയറ്റും.
കണ്ടക ശനി  മനോജേട്ടന്റെ മുകളില്‍ നിന്നും വിളിച്ചു പറഞ്ഞു
"ആ ഉണ്ണിക്കുട്ടനെ കൂടെ വിളിച്ചോ. പിന്നെ സതീഷും ഭാര്യയും വരും ."
 പെണ്ണും ചെക്കനും പിന്‍  സീറ്റില്‍ . കൂടെ ഉണ്ണിക്കുട്ടന്‍ . ഡ്രൈവര്‍ സീറ്റില്‍ സതീശേട്ടന്‍. അടുത്ത് ഭാര്യ. അവര്‍ കുറെ തമാശകള്‍  പറഞ്ഞു കാര്‍ വിടാന്‍ തുടങ്ങി . മനോജേട്ടന്‍ ഇടയ്ക്കിടെ ഉണ്ണിക്കുട്ടനെ കളിയാക്കാന്‍ തുടങ്ങി.
"എടാ ഇപ്പോള്‍ നീ കിടക്കയില്‍ മുള്ളാരുണ്ടോ  ? ഇനി മുള്ളിയാല്‍ നിന്‍റെ XXX ചെത്തിക്കളയും."
 ഇതു ഒരു കാര്യമായ ഭീഷണി ആയി ഉണ്ണിക്കുട്ടനു തോന്നി . അത് ചെത്തിക്കളഞ്ഞാല്‍  ഉണ്ടാകാന്‍ സാധ്യത ഉള്ള അപകടങ്ങള്‍ ?
അപ്പോളാണ് ഒരു ശങ്ക ഉണ്ണിക്കുട്ടനെ തേടി വരുന്നത് . കാര്‍ ഏകദേശം പത്തു കിലോമീറ്റര്‍ പിന്നിട്ടു കാണും.അപ്പോള്‍ വയറില്‍ നിന്നും അന്നനാളം വഴി എസ് എം എസ് വരാന്‍ തുടങ്ങി . സാധാരണ ആദ്യത്തെ എസ് എം എസ് കിട്ട്യാല്‍ ഉടന്‍ രുക്കുവമ്മയോട്  പറയും.

" അമ്മെ, നിക്ക് ഡൌണ്‍ലോഡ് ചെയ്യണം ."

അപ്പോള്‍ തന്നെ രുക്കുവമ്മ സ്ഥിരം യാത്രക്കിടയില്‍ കൂടെ കൊണ്ടു നടക്കുന്ന പോളിത്തീന്‍ കവര്‍ എടുത്തു ഉണ്ണിക്കുട്ടനു കൊടുക്കും . ഉണ്ണിക്കുട്ടന്‍ യഥാവിധി കര്‍മങ്ങള്‍ ചെയ്തു പോളിത്തീന്‍ കവര്‍ റിട്ടേണ്‍ ചെയ്യും
"എന്റെ xxx  ചെത്തും അല്ലേ . നിന്‍റെ കല്യാണം ഞാന്‍ കുളമാക്കിതരാം ."

അഞ്ചു ഹോസ് പവറിന്റെ പമ്പ് പോലെ ഉണ്ണിക്കുട്ടന്‍ മനോജേട്ടന് നേരെ ആ ജൈവായുധം പ്രയോഗിച്ചു.  എന്താണ് സംഭവിക്കുന്നത്‌ എന്നറിയുന്നതിനു മുന്‍പേ ഷര്‍ട്ട്‌, മുണ്ട് എന്നിവ ഉണ്ണിക്കുട്ടന്‍ ആക്രമണ വിധേയമാക്കി . പയ്യന്റെ രക്ഷക്കെത്തിയ പെണ്ണിനും കൊടുത്തു.

" എന്റെ ----- മുറിയുന്ന വാര്‍ത്ത‍ കേട്ടു നീ ചിരിക്കും  അല്ലേ ?"
കാര്‍ സഡന്‍ ബ്രേയ്ക്കിട്ടു. എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും നില്‍ക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍ പൊട്ടികരഞ്ഞു .

 " പാപിയാണ് ഞാന്‍. എന്നേ ശിക്ഷിക്കു ഞാന്‍ നിങ്ങളെ ഒക്കെ വിഷമിപ്പിച്ചു "
 ഈ സീന്‍ ശരിയായില്ലേല്‍ മേനോന്‍ പുളിവടി എന്ന ജൈവായുധം എടുക്കും. അതിന്നു മുന്‍പേ ജാമ്യം വേണമല്ലോ.
"സാരമില്ലെട കുട്ടാ . ഇതു നിന്‍റെ കുഴപ്പമല്ലല്ലോ ഒക്കെ ശരിയാവും " മനോജേട്ടന്‍ വിശാലമനസ്ക്കനായ  ചേട്ടന്റെ ഭാഗം അഭിനയിച്ചു . ഭാര്യാ  മുഖം കറുപ്പിച്ചു . എന്നാല്‍ ഒന്നും മിണ്ടാതെ സാരി എല്ലാം തുടക്കുകയായിരുന്നു ......

എപിലോഗ് : ഈ മനോജേട്ടന് ഇപ്പോള്‍ ഒരു കുട്ടി ഉണ്ടെന്നും  അവന്‍ എഴാംക്ലസില്‍ ആണെന്നും സാമാന്യം നല്ലപോലെ ചര്‍ദിക്കുന്നുണ്ടെന്നും പാണന്‍മാര്‍ പാടി നടക്കുന്നുണ്ട്. മൊഴി ചോദിയ്ക്കാന്‍ കണ്ണപ്പചേകവര്‍ പഠിപ്പിച്ചു വിട്ടതാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഒന്നുറപ്പിച്ചിട്ടുണ്ട്   ഉണ്ണിക്കുട്ടന്‍. ഇനി വല്ല നങ്ങേലിയെയും കെട്ടുമ്പോള്‍ ബിലോ 18  ആയ ഒന്നിനെയും കാറില്‍ കയറ്റില്ല എന്ന് . നമ്മളോട കളി! ഹല്ലാ പിന്നെ :)


എപിലോഗ് 2   : ഉണ്ണിക്കുട്ടചരിതം ആദ്യ ഭാഗങ്ങള്‍ ഇവിടെയുണ്ട് . വേറെ പണിയൊന്നുമില്ലെങ്കില്‍ വായിച്ചു അര്‍മാദിക്കൂ ആശിര്‍'വധി'ക്കൂ...   

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും ! 
  4. ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍