Showing posts with label സ്മൃതി മധുരം. Show all posts
Showing posts with label സ്മൃതി മധുരം. Show all posts

Saturday, September 3, 2011

ഹരിതകം


നന്ദേട്ടന്‍  ആ ചെടി ഫ്ലാടിനു വെളിയില്‍ കൊണ്ട് വെച്ച ദിവസം ഞാന്‍ ചോദിച്ചു 
"ചുമ്മാ വെറും പോസ് കാണിക്കാനല്ലേ ഒരു ചെടി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്?"
എന്റെ ചോദ്യം അവഗണിച്ചിട്ടെന്നപോലെ ചേട്ടന്‍ പറഞ്ഞു  "അമ്മു വളരുമ്പോള്‍ ഒരു ചെടിയെയെങ്കിലും അവള്‍ അടുത്ത് കാണട്ടെ. അതിന്‍റെ വളര്‍ച്ചകള്‍ പഠിക്കട്ടെ. നമുക്ക് ചുറ്റുമുള്ള വരണ്ട ഭൂമി ഇനി  നമ്മുടെ ചിന്തകളെ ഇനി സ്വാധീനിക്കുകയില്ലയിരിക്കും,കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പേ  നമ്മുടെ മനസ്സുകളെ വളര്‍ത്തിയെടുത്ത ഒരു പച്ച പിടിച്ച ദേശം അകലെയുണ്ട്. പക്ഷെ ഇവിടെ ജനിച്ച ഇവളോ?"
". എന്തായാലും നിങ്ങള്‍ ചെടിയെ നോക്കിയിരി. എനിക്ക് വേറെ പണിയുണ്ട് ഞാന്‍ ഓഫിസില്‍ പോകട്ടെ" എന്ന് പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. 
 ഏതോ സൈറ്റില്‍ നിന്നും കിട്ടിയതാണ് വീട് മോടി  പിടിപ്പിക്കുന്നതിനിടയില്‍ ആരോ പുറത്തേക്ക് എടുത്തെറിഞ്ഞ തുളസി പോലുള്ള  ഒരു ചെടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നന്ദേട്ടനും  അമ്മുവും ചേച്ചിയുമൊക്കെ വലിയ കാര്യമായി വെള്ളമൊഴിച്ച് വളര്‍ത്തുന്നത് കാണാറുണ്ടായിരുന്നു. ഞാനാകട്ടെ  അങ്ങനെ ഒരു ചെടി അവിടെ ഉണ്ട് എന്ന ഓര്‍മ പോലും ഇല്ലാതെ വന്നും പോയിക്കൊണ്ടും ഇരുന്നു. രാവിലെ ഓഫിസ്, വൈകിട്ട് മലയാളി സമാജം രാത്രി പതിനൊന്നു മണിക്ക് വീണ്ടും റൂമില്‍. അതിനില്ടയില്‍ എന്റെ നോട്ടമെത്താതെ തന്നെ ആ ചെടി പതുക്കെ വളരുന്നു വന്നു..  


പതിനൊന് മാസത്തെ വിദേശ വാസത്തിനു പകരമായി കിട്ടുന്ന ഒരു മാസത്തെ   നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നന്ദേട്ടന്റെ പെട്ടികള്‍ കെട്ടുന്ന ദിവസമായിരുന്നു ഇനിയുള്ള ദിവസങ്ങള്‍ ഈ ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയെണ്ടാതിനെ പറ്റി  ആലോചിച്ചത്  നിര നിരയായി ആറു പെട്ടികള്‍. അവ  വരിഞ്ഞു മുറുക്കുമ്പോള്‍ മനസ്സില്‍ ചിരിച്ചു ആറു പെട്ടികള്‍ക്കു വേണ്ടിയുള്ള പതിനൊന്നു മാസങ്ങള്‍!!!

ഫ്ലാറ്റില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പുള്ള പതിവ് നിര്‍ദ്ദേശങ്ങള്‍   വന്നു." ഗ്യാസ് ഓഫ് ചെയ്യണം. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുറി  പൂട്ടണം, റൂമില്‍ ലൈറ്റുകള്‍ കെടുത്തണം. എച്ചില്‍ പത്രം സിങ്കില്‍ ഇടരുത്. ഗ്യാസടുപ്പ് കത്തിച്ചു സാധങ്ങള്‍ വെച്ചു സ്വപ്നം കാണരുത്. ലാപടോപിനു മുന്നില്‍ തപസ്സിരിക്കരുത്. "  പലപ്പോഴായി പാലിക്കാന്‍ പറ്റാത്ത നിര്‍ദ്ദേശങ്ങള്‍  !!  
അവസാനം ഒരു നിമിഷം എന്തോ ഓര്‍ത്തിട്ടെന്ന പോലെ നന്ദേട്ടന്‍ പറഞ്ഞു. "ഈ ചെടിയെ നോക്കണം . വേനലാണിത്. രാവിലെയും  രാത്രിയും  വെള്ളമൊഴിക്കണം. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഈ ചെടിയുടെ കോലം നോക്കിയായിരിക്കും നീ എങ്ങനെ ഇവിടെ ജീവിച്ചു എന്ന് വിലയിരുത്തുക" 
അപ്പോള്‍ ഒരു മാസത്തെ എകാന്തവാസത്തില്‍  എന്റെ കാര്യശേഷി അളക്കുന്ന ഏകകം 
ആണ് ഈ ചെടി. എയര്‍പോട്ടില്‍ നിന്നും തിരിച്ച വരുമ്പോള്‍ വാതില്‍ക്കല്‍  മുന്‍പില്‍ ദ്വാരപാലകയായി അവള്‍ . നിന്നെ മറന്നു പോകാന്‍ ഇട വരുത്തരുതേ എന്ന് അവളോട്‌ പറഞ്ഞു  കൊണ്ടാണ് അന്ന് ഉറങ്ങാന്‍ കിടന്നത്.
 പിറ്റേന്ന് രാവിലെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ആദ്യ  പരീക്ഷണ ദിവസം . എന്നത്തേയും പോലെ ആറരക്കു എണീക്കാന്‍ പറ്റില്ല. ഭക്ഷണം ഉണ്ടാക്കി പാത്രത്തിലാക്കി തരാന്‍ തരാന്‍ ചേച്ചിയില്ല. പ്രാതല്‍  സ്വയം ഉണ്ടാകണം. ചോറ് പാത്രത്തില്‍  ആക്കണം. കുളിയും തേവാരവും കഴിഞ്ഞു വേണം  ഓടി ബസ്സ്‌ പിടിക്കണം. ഇത്തരം എല്ലാ തിരക്കുകള്‍ കഴിഞ്ഞു റൂമില്‍ നിന്നും ഇറങ്ങുമ്പോളാണ് അവള്‍ തല താഴ്ത്തി നില്‍ക്കുന്നത് കണ്ടത്. അവളുടെ  മുഖത്ത് നല്ല ക്ഷീണം!
ഇവിടെ ഗള്‍ഫില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ സൂര്യ രശ്മികള്‍ എത്താന്‍ തുടങ്ങും. എഴരയാവുംപോഴേക്കും പുറത്ത്  നല്ല ചൂടാവും . വാച്ചില്‍ നോക്കി . ബസ്സ് കിട്ടാനുള്ള നേരിയ സാധ്യതയുണ്ട്. പക്ഷെ വെള്ളമോഴിച്ചില്ലേല്‍ ഈ  ചെടി  ഉണങ്ങുമല്ലോ ?

വേഗം പൂട്ടിയ  റൂം വീണ്ടും തുറന്നു വെള്ളം വെച്ചിരിക്കുന്ന ജഗ്ഗ്  എടുത്തു. അതില്‍  തുള്ളി വെള്ളമില്ല. നാശം!  സ്വീറ്റ് വാട്ടര്‍  വെച്ചിരിക്കുന്ന കാന്‍ തുറന്നു ജഗ്ഗില്‍ വെള്ളം നിറച്ചു, ചെടിച്ചട്ടിയില്‍  ഇത്തിരി വെള്ളം ഒഴിച്ച് റൂം ലോക്ക് ചെയ്തപ്പോഴേക്കും  മറ്റൊരു മൂന്നു മിനുറ്റ് കൂടി കഴിഞ്ഞു. സമയം കയ്യില്‍ പിടിച്ചു ഓടുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് ബസ്സ്‌ ഓടി മറഞ്ഞു.പിന്നെയും ഇരുപതു മിനുറ്റ് ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കേണ്ടിവന്നു അടുത്ത ബസ്സ്‌ വരാന്‍. ഓഫിസില്‍ ചെന്നപ്പോള്‍ ബോസിന്റെ മുഖത്ത് തെളിച്ചമില്ല. വൈകിയതിന്റെ പരിഭവം .

ഇതിനെല്ലാം കാരണക്കാരിയായ ചെടിയെ പഴിച്ചു സീറ്റില്‍ ഇരുന്നു പണി തുടങ്ങി. എന്നത്തെയും പോലെ ഓഫിസ് കഴിഞ്ഞു കേരള സമാജത്തിലെ പതിവ് സന്ദര്‍ശനത്തിനു  ശേഷം റൂമില്‍ എത്തുന്നത് രാത്രി പതിനൊന്നു മണിക്ക് . റൂം തുറക്കുന്ന നേരത്ത് പരിഭവത്തോടെ അവള്‍ ചോദിച്ചു.
 ഈ പാതിരാത്രി നേരത്ത് ഇവിടൊരാള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നുണ്ട് എന്നൊരു ഓര്‍മയില്ലേ ? പകലിന്റെ ക്രൂരതയില്‍ വാടിയ ആ മുഖത്ത് ദേഷ്യമോ വേദനയോ എനിക്ക് തോന്നിയില്ല.പകരം കൂട്ടുകാരിയുടെ ഒരു പരിഭവം. അല്പം കുറ്റബോധത്തോടെ വെള്ളം ഒഴിച്ച് കൊടുക്കുമ്പോള്‍ മനസ് കൊണ്ട് സോറി  പറഞ്ഞു .
റൂമിനകത്തിരുന്നു ലാപ് ടോപ്‌ നിവര്‍ത്തി അതിലൂടെ കാണുന്ന വലിയ ലോകത്തോട്‌  കഥ പറഞ്ഞിരിക്കുമ്പോള്‍  പെട്ടെന്നൊരു ചിന്ത മനസില്‍ കയറി വന്നു. വാതുക്കല്‍ ഒരുത്തി ഒറ്റയ്ക്ക് നില്‍ക്കുന്നില്ലേ ? ലാപ്ടോപ്പിലെ നിഴലുകളെ വെറുതെ വിട്ടിട്ടു അല്‍പനേരം അവളുടെ അടുത്ത് പോയിരുന്നു. എന്നെപ്പോലെ നീയും  ഇവിടെ ഒറ്റക്കാണല്ലോ. ഇങ്ങനെ എകാന്തതയോടു  കഥ പറഞ്ഞല്ലേ  ബഷീര്‍ ഭാര്ഗ്ഗവിയെ കണ്ടെത്തിയത്? താമസിക്കുന്ന സ്ഥലം ഭാര്‍ഗവീ നിലയം ആണെന്ന് പറഞ്ഞാല്‍ അളിയന്‍ വടിയെടുക്കും  എന്നോര്‍ത്തപ്പോള്‍  വീണ്ടും ഒരു ചെറു പുഞ്ചിരി ചുണ്ടിലെത്തി.

ഒരുമണിക്ക് കിടക്കാന്‍ നേരത്ത് അവളോടു ശുഭരാത്രി പറഞ്ഞു ഇത്തിരി വെള്ളം കൊടുത്ത് ഉറക്കത്തിനോട് എന്നുമുള്ള ഉപാധിയില്ലാത്ത  കീഴടങ്ങല്‍ നടത്തി.ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞുപോകുമ്പോള്‍ ഒരു ദിവസം പോലും തെറ്റാതെ അവളെ പരിചരിക്കുക എന്നത് എന്റെ ജീവിതത്തിന്‍റെ ഭാഗമായി.
അവര്‍ നാട്ടില്‍ പോയിട്ടുള്ള ആദ്യത്തെ വെള്ളിയാഴ്ച. വേനലവധിക്ക് സ്കൂളടച്ചതിനാല്‍ നാട്ടില്‍ പോകാത്ത അയല്‍  ഫ്ലാറ്റുകളിലെ കുട്ടികള്‍ പുറത്ത് കളിക്കുന്ന ഒച്ച കേട്ടാണ് ഞാന്‍  ഉണര്‍ന്നത്. സമയം ഒന്‍പതര. സാധാരണ ഇത്തിരി നേരം കൂടി മൂടി പുത്തച്ചു ഒരു പത്തര വരെ ഉറക്കം ദീര്‍ഘിപ്പിക്കാനാണ്   ശ്രമിക്കാറ്. പുതപ്പു തലയ്ക്കു മുകളില്‍ ഇട്ടപ്പോള്‍ ആണ് താഴെ വാതുക്കല്‍  അവള്‍ ഒറ്റക്കാണല്ലോ എന്നോര്‍ത്തത്.  ഇന്ന് ഇതുവരെ വെള്ളം ഒഴിച്ചില്ലല്ലോ എന്ന് ഒരു വിഷമത്തോടെ ഓര്‍ത്തു. സാധാരണ ദിവസങ്ങളില്‍ എഴരക്ക്‌ ഓഫിസില്‍ പോകുമ്പോള്‍ വെള്ളം ഒഴിക്കാറുള്ളതല്ലേ .

അപ്പോള്‍ തന്നെ എണീറ്റു വാതുക്കല്‍ എത്തിയപ്പോള്‍ അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊരു കാഴ്ചയാണ് കണ്ടത്. അയല്‍ ഫ്ലാറ്റുകളിലെ കുട്ടികള്‍ പുറത്ത് ക്രിക്കറ്റ്  കളിക്കുന്നു. അവരുടെ സ്റ്റമ്പ്  ചെടിയില്‍ നിന്നും ഒരു ഒന്നര മീറ്റര്‍ അടുത്ത്. പന്ത് കൊണ്ട് ചട്ടി പൊട്ടുകയോ തണ്ട് ഒടിയുകയോ ചെയ്യുമോ ? എന്റെ കുഞ്ഞിനെ എടുക്കുന്ന കരുതലോടെ ഞാന്‍ ആ ചട്ടി എടുത്ത് റൂമിനകത്തു വെച്ചു. " പിള്ളേരുടെ കളി കഴിയുമ്പോള്‍ നിന്നെ  പുറത്ത് വെക്കാട്ടോ. അത് വരെ നീ വീട്ടിനകത്ത് വിശ്രമിക്കൂ ."
കുട്ടികള്‍ എന്നെ നോക്കി ചിരിച്ചു. "അങ്കിളിന്റെ ചെടി ഞങ്ങള്‍ നശിപ്പിക്കാനോന്നും  പോകുന്നില്ല അഥവാ നശിപ്പിച്ചാല്‍ പുതിയൊരു ഉണക്ക ചെടി തരാം."  എനിക്ക് ദേഷ്യം വന്നു . ഞാന്‍ ഒന്നും മിണ്ടാതെ അകത്തു പോയി.പിള്ളേരുടെ കളി കഴിഞ്ഞത് വൈകിട്ടായിരുന്നു. അത് കൊണ്ട് രാത്രി വീണ്ടും ചെടി പുറത്തുവെച്ചു.
 പിറ്റേന്ന് ഓഫിസിലേക്കു ഇറങ്ങുമ്പോള്‍ ഒരു ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി  . ഇന്നലെ പിള്ളേരുടെ ക്രിക്കറ്റ് കളി കാണാന്‍ കഴിഞ്ഞത് എനിക്ക് അവധിയായതു കൊണ്ടാണ്. അവര്‍ക്ക് രണ്ട് മാസം മുഴുവന്‍ അവധിയാണ്. അതിനര്‍ത്ഥം ഇന്നും അവര്‍ കളിക്കും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവര്‍ ഇവിടെ തന്നെ കളിച്ചിരുന്നു. അത് ഓര്‍ത്തപ്പോള്‍ എനിക്ക് പേടി തോന്നി. അവരുടെ സ്റ്റമ്പിനടുത്ത്   ആ ചെടി വെക്കുക അത് അപകടം തന്നെയാണ് . കഴിഞ്ഞ നാലു ദിവസവും അവര്‍ കളിച്ചിട്ടും ചെടിക്കൊന്നും പറ്റിയില്ല എന്നത് ശരിതന്നെ.  പക്ഷെ ഇനി നാളെ എന്തെങ്കിലും പറ്റുമോ എന്നതിന് ഉറപ്പൊന്നും ഇല്ലല്ലോ. എപ്പോഴും മുറിക്കകത്ത് വെക്കുക എന്നത് പ്രായോഗികമല്ല. ബസ്സ് പോകുമോ എന്ന ചിന്ത മറന്നു ഞാന്‍  ചുറ്റും പരതി. വാതിലിനോടു ചേര്‍ന്നു  വെക്കുന്നതിനു പകരം അല്പം ദൂരെ സേഫ് ആയ ഒരിടം കണ്ടെത്തി അവിടെ വെച്ചു.  അവിടെ വെയില് കൂടുതലാണ്. എന്നാലും അവള്‍ സേഫ് ആണല്ലോ.  എന്നത്തേതിനേക്കാള്‍ കൂടുതല്‍ വെള്ളവും ഒഴിച്ച് അവളെ മെല്ല തഴുകുമ്പോള്‍ അവള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ഉത്സാഹത്തോടെ  നില്‍ക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടായി.
ഓഫിസിലിരിക്കുമ്പോള്‍  ഒന്ന് രണ്ട് തവണ ക്രിക്കറ്റ്  കളിക്കുന്ന പിള്ളേരുടെ മുഖം മനസ്സില്‍  വന്നപ്പോള്‍  ഒരു ചെറിയ വേവലാതി തോന്നി.
എന്തായാലും പുതിയ സ്ഥലത്ത് അവള്‍ സുരക്ഷിതമാണ്  എന്ന് ഓര്‍ത്തു സമാധാനിച്ചു.
അതിലിടയിലാണ് ആ വ്യാഴഴ്ച   ഒരു പ്രധാന മീറ്റിംഗ് കയറി വന്നത്.  ബുധനാഴ്ച വൈകുന്നേരം മുതലേ  കൊണ്ട്പിടിച്ചു തയ്യര്ടുപ്പുകള്‍ നടത്തേണ്ടി വന്നു . കിടക്കുമ്പോള്‍ രാത്രി രണ്ട് മണിയായി .ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഓര്‍ത്തു.'അവള്‍ക്കു വെള്ളം കൊടുത്തില്ലല്ലോ.' കണ്ണിന്റെ പോളകള്‍ അടഞ്ഞു പോകുന്നു. മനസിലെ മടി മുഴുവന്‍ തലച്ചോറില്‍ വന്നു നിറഞ്ഞപ്പോള്‍ കാലത്ത് ആറു മണിക്ക് എണീക്കുമല്ലോ അപ്പോള്‍ വെള്ളം നല്‍കാം എന്നൊരു ന്യായികരണം തെളിഞ്ഞു വന്നു. ആ ന്യായീകരണത്തിന്റെ തണലില്‍   പതുക്കെ ഞാന്‍  ഉറക്കത്തിലേക്ക് ഊളിയിട്ടു.

അന്ന് പതിവില്ലാതെ മൊബൈലിലെ അലാറം ചതിച്ചു. സ്നൂസ്  എന്ന ബട്ടണ് പകരം സ്റ്റോപ്പ്‌ ആണ് അമര്‍ത്തിയത്. വൈകി കിടന്നതിന്റെ ക്ഷീണം കാരണം പിന്നെയും ഇരുപതു മിനുട്ട് വൈകിയാണ് എണീറ്റത് . വേഗം പ്രാതല്‍, കുളി എല്ലാം കഴിഞ്ഞു ഓടിപ്പിടിച്ച് ബസ്സില്‍ കയറിയപ്പോള്‍ ആണ് ആ ചിന്ത എന്റെ തലയില്‍ ഒരു ആഘാതം പോലെ വന്നത് .

അവളെ മറന്നു പോയിരിക്കുന്നു!!!
ദൈവമേ, അവള്‍ ഇന്നലെ രാത്രിയും പട്ടിണി. ഇന്നലെ രാവിലെ ഞാന്‍ കൊടുത്ത  വെള്ളം മരുഭൂമിയില്‍ വെയില്‍ എപ്പോഴോ കുടിച്ചു കാണും. തിരിച്ചു പോകാന്‍ സമയമില്ല. രാവിലെ ഒന്‍പതു പണിക്കു പ്ലാന്റില്‍ എത്തണം .അപ്പോള്‍  അവള്‍ ???

നിനക്ക് വേറെ പണിയില്ലേ ? വേണമെങ്കില്‍ വേറെ ഒരു ചെടി വെക്കാം . അളിയനോട്  പഴയ ചെടി  പിള്ളേര്‍ തട്ടി പൊട്ടിച്ചു എന്ന് കള്ളം പറയാം. നീ ആദ്യം രണ്ട് കോടിയുടെ ഇന്നത്തെ പ്രോജക്റ്റ് മീറ്റിങ്ങിന്റെ കാര്യം നോക്കു. മനസിലെ സെയില്‍സ് എന്‍ജിനിയര്‍ പറഞ്ഞു.  പ്രസന്റേഷന്‍ കഴിഞ്ഞു ഉച്ചക്ക് പുറത്തിറങ്ങിയപ്പോള്‍ ഒരു കാറ്റടിച്ചു .വേനലിന്റെ കാഠിന്യം വിളിച്ചറിയിക്കുന്ന കാറ്റ് ഈ കാറ്റില്‍ എവിടെയോ തുളസിയുടെ ഗന്ധമുണ്ടോ?  ആ കാറ്റ് എന്നോടു വെള്ളം ചോദിക്കുന്നുണ്ടോ?  വീണ്ടും ചിന്തകള്‍ തുളസിയിലേക്ക് പോകുന്നു. അടുത്ത ഫ്ലാറ്റിലെ ആരെയെങ്കിലും വിളിക്കാന്‍ നോക്കിയാലോ?  ഫോണില്‍ പരതി നോക്കുമ്പോള്‍ എന്റെ കൈയില്‍ നമ്പരുള്ള മൂന്ന് സുഹൃത്തുക്കളും ഇപ്പോള്‍  നാട്ടില്‍ ആണ്. വൈകിട്ട് അഞ്ചു മണിക്ക് ഓഫീസില്‍ നിന്നും വീട്ടിലേക്കു ഓടാന്‍ നേരത്ത് സുഹൃത്ത് വിളിച്ചു. "ഇന്ന് സമാജത്തില്‍ യോഗമുണ്ട്. ഓണാഘോഷകമ്മറ്റി, നീ   തീര്‍ച്ചയായും പങ്കെടുക്കണം. "
പറ്റില്ല എന്ന് പറയാന്‍ വേണ്ടി തുടങ്ങുമ്പോഴേക്കും അവന്‍ ഫോണ്‍ വെച്ചു. ഞാന്‍ ഓര്‍ത്തു എന്തായാലും നാല്പതു മണിക്കൂര്‍ ആ തീ വെയിലില്‍ പിടിച്ചു നില്ക്കാന്‍ അവള്‍ക്കു കഴിയില്ല. അവളെ ആ വാതിലക്കല്‍  നിന്നും ദൂരെ മാറ്റരുതായിരുന്നു. അവിടെ വെയിലിനു കാഠിന്യം കൂടുതലല്ലേ? വെള്ളം കിട്ടാതെ അവള്‍ ....മനസില്ലാമനസോടെ സമാജത്തില്‍ പോയി .

യോഗം കഴിഞ്ഞപ്പോളെക്കും രാത്രി ഒന്‍പതു  മണി . പ്രവീണ്‍ എന്ന സുഹൃത്തിനോട് പറഞ്ഞു." എനിക്ക് വയ്യ ഒന്ന് വീട്ടില്‍ കൊണ്ട് വിടാമോ?" അവന്‍ മറ്റൊരു സുഹൃത്തിനെയും കൂട്ടി എന്റെ താമസസ്ഥലത്തേക്ക് പോന്നു.

 രാവിലത്തെ എന്റെ അശ്രദ്ധയെ പഴിച്ചു ഞാന്‍ കാറിനു പിറകിലെ സീറ്റില്‍  കണ്ണടച്ചിരുന്നു. ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഞാന്‍ ഒരു തുള്ളി വെള്ളം ഒഴിചിരുന്നെങ്കില്‍.. .അല്ലെങ്കില്‍ രാവിലെ ആ നശിച്ച അലാറം.ആ ചിന്തയില്‍ ഇറുക്കിയടച്ച  കണ്ണിലെവിടെയോ രണ്ട് തുള്ളി വെള്ളം പൊടിഞ്ഞ പോലെ. ആരായിരുന്നു അവള്‍ നിനക്ക് എന്ന ചോദ്യം അവശേഷിപ്പിച്ചു  അവള്‍ ഇപ്പോള്‍ കരിഞ്ഞു കിടക്കുകയായിരിക്കും എന്ന ചിന്ത കണ്ണുകളെ  വീണ്ടും നനച്ചു കൊണ്ടിരുന്നു.
 "ആഹാ നീ പിറകിലിരുന്നു ഉറങ്ങുകയാണോ ? നിന്‍റെ സ്ഥലമെത്തി."  പ്രവീണിന്റെ ശബ്ദം എന്നെ ഉണര്‍ത്തി. "അപ്പോള്‍ നാളെ കാണാം"  എന്ന് പറഞ്ഞു കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു തണുത്ത കാറ്റ് എന്നെ വരവേറ്റു.

 അവിശ്വസനീയതയുറെ ഒരു നിശ്വാസം എന്നില്‍ നിന്നും ഉയര്‍ന്നു .  ഞാന്‍ കാറില്‍ നിന്നും ‌ കാലു കുത്തിയത് വെള്ളത്തില്‍ . അപ്പോഴാണു കണ്ണ് തുറന്നു  ചുറ്റും നോകുന്നത്. റോഡിലും കെട്ടിടത്തിലും  വെള്ളം!
 അതേ ! മഴ .....!

 ഫ്ലാറ്റിനടുത്തെക്കു നടക്കുമ്പോള്‍ വാച്ച്‌മാന്‍ പറഞ്ഞു. ഇന്ന് രാവിലെ ഒന്ന് രണ്ട് തവണ മഴ ചാറി  വന്നു. വൈകിട്ട് നന്നായി പെയ്തു. അതും നമ്മുടെ ഈ പ്രദേശത്ത്  മാത്രം. മനാമയിലോ റിഫയിലോ ഒന്നും ഇല്ല. ഞാന്‍ ഹൃദയമിടിപ്പോടെ ഓടി അടുത്ത് എത്തിയപ്പോള്‍ പച്ച പട്ടുപാവാട പുതച്ചു എന്നോട് പരിഭവം നിറഞ്ഞ ഒരു ചിരിയുമായി അവള്‍. ...! 
പ്രകൃതിമാതാവേ... ചെറുമീനിനു* വേണ്ടി സാഗരം തീര്‍ക്കുന്ന, ഒരു കുഞ്ഞു പൂവിനു വേണ്ടി വസന്തം ചമക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന നീ ഈ കുഞ്ഞു ചെടിക്ക് വേണ്ടി ഈ മരുഭൂമിയില്‍  ഒരു മഴ തന്നെ പെയ്യിച്ചല്ലോ .ഇനിയും എന്തൊക്കെ രഹസ്യങ്ങളാണ് നീ നിന്‍റെ മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?




Picture courtesy :http://pixdaus.com/
* വൈലോപ്പിള്ളി -ഉജ്വലമുഹൂര്ത്തം എന്ന കവിതയിലെ വരികള്‍

Saturday, March 12, 2011

ചില പിറന്നാള്‍ രഹസ്യങ്ങള്‍


പിറന്നാളില്‍ വിശ്വാസമില്ലാതെ, പിറന്നാള്‍ ദിവസവും മത്തിക്കറി കൂട്ടിയുള്ള  ചോറ് വേണം എന്ന് വാശിപിടിക്കാറുള്ള മേനോന്സിന്റെയും പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ പോട്ടൂര്‍കാവില്‍ അയ്യപ്പന്‍, മണലിയാര്‍കാവില്‍ ഭഗവതി, കവപ്ര തേവര്‍   തുടങ്ങി ലോക്കല്‍ അമ്പലങ്ങള്‍  മുതല്‍ ഗുരുവായുരും കാടാമ്പുഴയും  പോലുള്ള  ഗ്ലോബല്‍ അമ്പലങ്ങളില്‍ വരെ സന്ദര്‍ശനവും വഴിപാടും നടത്താറുള്ള രുക്കുവമ്മയുടെയും  പ്രൊഡക്ഷന്‍ ആയതുകൊണ്ട് പിറന്നാളിനോട് പ്രത്യേകിച്ച് ഒരു ഇഷ്ടമോ വെറുപ്പോ ഇല്ലാതെ നിര്‍വികാരതയാണ്‌ സാധാരണ തോന്നാറ്.  ശ്രീ ബുദ്ധനു പോലും തോന്നാത്ത നിര്‍വികാരത !

കഴിഞ്ഞ കുറെ മാസങ്ങളായി ചില ബ്ലോഗുകളില്‍ കയറി നിരങ്ങിയപ്പോള്‍ ആണ് പിറന്നാള്‍ എന്നാല്‍ ഒരു വലിയ കാര്യമാണെന്ന്   മനസിലായത്. ഒരു പൂച്ചക്കുഞ്ഞു പോലും കയറാത്ത, ചില ഭാര്‍ഗവീനിലയം ബ്ലോഗുകള്‍ വരെ എന്റെ ബ്ലോഗിന് പ്രായം തികഞ്ഞു എന്ന് ആര്‍ത്തു വിളിച്ചു പറയുന്നത് കണ്ടപ്പോള്‍ തോന്നി എന്ത് കൊണ്ട് ഈ ആചാരം  നോമും ഒന്ന് പരീക്ഷിച്ചു കൂടാ .

അങ്ങനെ ഗൂഗിളിന്റെ പഴയ പേജുകള്‍ തുറന്നു നോക്കി ജാതകം  കണ്ടുപിടിക്കാന്‍ ശ്രമിച്ചു. പഴയ ഹോം  നേഴ്സ്   ജാനു പറയുന്നത് പോലെ ഗൂഗിള്‍ പറഞ്ഞു "ഒരു കുംഭമാസം മുപ്പതിന് മോന്തി കഴിഞ്ഞപ്പോളാ   അന്റെ ആദ്യത്തെ പോസ്റ്റ്‌ ജനിച്ചത്‌. നാള്-ചോതി, പക്കം- ചതുര്‍ഥി, അങ്ങനെ പോണു അന്റെ ബ്ലോഗിന്റെ തലവരി. ബുധനും ശുക്രനും എവിടെ നില്‍ക്കുന്നു എന്നറിയണമെങ്കില്‍ ഇജ്ജു അന്റെ ഏറക്കാടനോട് ചോദിക്ക് "

അപ്പോള്‍  ഒരു കാര്യം തീരുമാനമായി. ഈ മാര്‍ച്ച്‌ പതിനാലിന്, സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബര്‍ത്ത് ഡേ. മേനോന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മലയാളമാസം കുംഭത്തിലെ  ചോതിയില്‍ രണ്ടാം പിറന്നാള്‍. എന്തായാലും നമ്മള്‍ സായിപ്പിന്റെ കൂടെ നില്ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 14  തന്നെ ആകട്ടെ.

ചരിത്രം
സത്യം പറഞ്ഞാല്‍ ഒരു ബ്ലോഗ്‌ ആദ്യമായി തുടങ്ങുന്നത് 2006 ല്‍   ആണ് . അന്ന് ഗൂഗിള്‍ കമ്പനി ബ്ലോഗ്‌ എന്ന സംഭവം  തുടങ്ങിയതായി വീരഭൂമിയില്‍ ഒരു വാറോല വന്നപ്പോള്‍ അടുത്തുള്ള നെറ്റ് കഫെയില്‍ ചെന്നു ഒരു പേജ് ഉണ്ടാക്കി വിവരസാങ്കേതികരംഗത്ത്‌ നായന്മാരുടെ കഴിവ് തെളിയിച്ച ചാരിതാര്‍ഥ്യത്തില്‍  വിജ്രുംഭിചിരുന്നു . സ്വന്തമായി ആനയുള്ള തറവാട് എന്ന് പറയുന്നതുപോലെ ബ്ലോഗുള്ള വീട്ടിലെ പയ്യന്‍ എന്ന് അറിയപ്പെടാനുള്ള കൊതി. പക്ഷെ ഒരു പേജ് ഉണ്ടാക്കിയപ്പോള്‍ ആകെ കണ്‍ഫ്യുഷന്‍. ഇതു കൊണ്ട് എന്ത് ചെയ്യും?

കുറുക്കന്റെ കൈയില്‍ ആമയെ കിട്ടിയ പോലെ അന്ന് കുറച്ചു നേരം ഈ പേജ് നോക്കി ഇരുന്നു.
ഈ പേജ് ഉണ്ടായതുകൊണ്ട് ഇന്‍ഫോസിസ് ജോലി തരുമോ?
ഇല്ല!
എന്ജിനിയറിങ്ങിന് ഇന്റെ‍ണല്‍ മാര്‍ക്ക്  കൂടുതല്‍ കിട്ടുമോ ?
ഇല്ല!
നല്ല വീട്ടിലെ പെണ്‍പിള്ളേര്‍  'ചെക്കാ അന്റെ പേജ് കണ്ടു എന്റെ  ഖല്‍ബ്  നിറഞ്ഞു' എന്ന് പറഞ്ഞു കൂടെ വരുമോ?
ഇല്ല!

പിന്നെ എന്തിനു ഈ സുന ?

ഇതായിരുന്നു അന്നത്തെ ചിന്ത. അന്ന് ആ പേജില്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്നു.

പിന്നീടൊരിക്കല്‍  ഒരു അശരീരി   കേട്ടു കൂടെ  പഠിച്ച ഹരി (കാല്‍വിന്‍ എന്ന് കള്ളപ്പേര് ) വല്ല്യ ബ്ലോഗനാണു, അവനെ പേടിച്ചാരും ആ വഴി നടക്കില്ല, ധാരാവിയില്‍ ഒരു ചേരി അവന്‍ ഒറ്റ പോസ്റ്റു കൊണ്ട് ഒഴിപ്പിച്ചു എന്നൊക്കെ. പക്ഷെ അപ്പോളേക്കും  നാട്ടില്‍ സ്തുത്യര്‍ഹമാം വിധം കന്നന്തിരുവുകള്‍   കാണിച്ചതിന് നോമിനെ നാട് കടത്തി ഒരു മരതക ദ്വീപില്‍ എത്തിച്ചിരുന്നു.

"സുഹൂദിയുടെ  അടുത്താണ് ഈ ദ്വീപ്‌, ശരിയത്താണ്   കോടതി. നോക്കിയും കണ്ടും നിന്നില്ലേല്‍ നിന്‍റെ കാര്യം പോക്കാ" എന്നൊക്കെ നാട്ടില്‍ നിന്നും പറഞ്ഞിരുന്നു. അതുകൊണ്ട്   ഇന്സ്ട്രുമെന്റെഷന്‍, ജോലി, പ്രോജെക്ട്സ്    തുടങ്ങി സാമ്പത്തിക സാത്വികചിന്തയില്‍ കഴിഞ്ഞു കൂടുകയായിരുന്നു.

ഉണര്‍ന്നാല്‍ ലാപ്ടോപ് കണി കാണും. പവര്‍പോയന്റില്‍  ഒരു പ്രസന്റേഷന്‍ പിന്നെ വല്ല ഒരു പി ഡി എഫ്  എടുത്തു വായന.ദിവസവും ഇത് തന്നെ കണ്ടപ്പോള്‍ ചെക്കന്‍ കൈവിട്ടു പോയോ എന്ന് അളിയന് ആവലാതി. എന്നും മിനിമം ഒരു ഇരുപതു മണിക്കൂര്‍ കമ്പ്യുട്ടറിന്‍റെ    മുമ്പിലാണ് എന്ന് ചേച്ചിത്തെഹെല്‍ക്ക  നാട്ടിലേക്ക് അമ്മയെ വിളിച്ചു പരാതി പറയാന്‍ തുടങ്ങി. അവള്‍ ഈ  തെഹേല്‍ക്ക ധര്‍മ്മം നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി.

 "ദാണ്ടേ, അവന്‍ ബുക്കിനു മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നു; ഇന്ന് വൈകിട്ട് സ്കൂളിനു  മുന്നിലെ സില്‍മ പോസ്ടരില്‍ നോക്കി റോഡരികില്‍   അരമണിക്കൂര്‍ നില്‍ക്കുകയായിരുന്നു ' എന്ന്  തുടങ്ങി അവന്‍ കിഴക്കേലെ സരിതയെ കണ്ണിറുക്കി കാണിച്ചു  എന്ന് വരെയുള്ള പല സ്കാണ്ടല്‍സിനു പിന്നിലും അവളുടെ കറുത്ത കരങ്ങളുണ്ട്‌ എന്ന് മാലോകര്‍ക്കറിയില്ലല്ലോ.....? .

അന്ന് തന്നെ രുക്കുവമ്മ ഗണപതിക്ക്‌ മാല, ശാസ്താവിന്  തേങ്ങ എന്നിവ നേര്‍ന്നുതുടങ്ങി. എല്ലാം കൊള്ളാം! പക്ഷേ ശയനപ്രദിക്ഷണം, മൊട്ടയടിക്കല്‍, ശൂലം തറക്കല്‍ എന്നീ ദേഹത്തിനു കാര്യമായ തകരാറുണ്ടാക്കുന്ന എന്തെങ്കിലും നേരാതിരുന്നാല്‍ മതിയായിരുന്നു.അതിലിടയ്ക്ക് അളിയന്റെ സുഹൃത്ത്‌ കൃഷ്ണേട്ടന്‍ ഉപദേശിച്ചു. "ലവന്‍ പണ്ട് മുതലെ   വായിക്കുകയും എഴുതുകയും ചെയ്യുന്നതല്ലേ. ഇവിടെ സമാജത്തില്‍ വരാന്‍ പറയു. "

അങ്ങനെ കൂട്ടം തെറ്റുന്ന കുഞ്ഞാടുകളെ ധ്യാനകേന്ദ്രത്തില്‍ ചേര്‍ക്കുന്നത് പോലെ ഒരു ദിവസം അളിയന്‍ നിര്‍ബന്ധിച്ചു കേരളസമാജത്തില്‍ കൊണ്ട് വന്നു.  ഒരു നാടക റിഹേര്‍സല്‍ നടക്കുകയായിരുന്നു അപ്പോള്‍. പ്രതിയെ  കണ്ടതും കൃഷ്ണേട്ടന്‍ പറഞ്ഞു "രംഗസജീകരണം നടത്താന്‍ കുറെ കോണ്‍സ്ടബില്‍സ്  വേണം. ഒരാള്‍ നീ."

അന്ന് മുതല്‍ നാടക റിഹേര്‍സല്‍ കഴിഞ്ഞു നാടകം സ്റെജില്‍  എത്തുന്നതുവരെ ഒരു മാസം സമാജത്തില്‍ വൈകുന്നേരങ്ങളില്‍ നിത്യസന്ദര്‍ശകന്‍ ആവേണ്ടി വന്നു. അപ്പോളാണ് വീണ്ടും എഴുത്തിന്‍റെ, വായനയുടെ  ലോകത്തിലേക്ക്‌ വന്നത്.അതുകൊണ്ടും തീര്‍ന്നില്ല നാടകം കഴിഞ്ഞപ്പോളെക്കും  വേറെ പുതിയ ചില  നാടകങ്ങള്‍, സാഹിത്യവേദി, ഓണം, വിഷു, ക്രിസ്മസ് തുടങ്ങി ഒട്ടനവധി  പരിപാടികള്‍.

അതിനിടെക്കാണ് മൂന്നു നാലുപേര്‍ വൈകുന്നേരങ്ങളില്‍ ബ്ലോഗ്‌ ബ്ലോഗ്‌ എന്ന് സംസാരിക്കുന്നത് കേള്‍ക്കുന്നത്. പതുക്കെ പതുക്കെ അവരെ പരിചയപ്പെട്ടു.ഒരാള്‍ സാക്ഷാല്‍ ബെന്യാമിന്‍, മറ്റൊരാള്‍ മൊട്ടത്തലകളുടെ  ബൌധികസ്വത്തവകാശം നേടിയെടുത്ത നട്ടപ്രാന്തന്‍,  പിന്നെ ഫയാസം ഫയാസ് അങ്ങനെ ചിലര്‍. 'ബ്ലോഗില്‍ താല്പര്യം ഉണ്ട്, എഴുത്തിലും'  എന്ന് പറഞ്ഞപ്പോള്‍ നട്ടപ്രാന്തനടക്കമുള്ളവര്‍ ബ്ലോഗിന്റെ സാധ്യതകളെകുറിച്ച് വിശദീകരിച്ചുതന്നു . അപ്പോളാണ് കുറുക്കന്റെ ആമ എന്ന കടമ്പ കടന്നത്‌.

ആദ്യം എഴുതിയ പോസ്റ്റ്‌ ബെന്യാമിന്റെ 'ആട്ജീവിതത്തെ'കുറിച്ച് തയ്യാറാക്കിയ ഒരു ചെറിയ വായനകുറിപ്പായിരുന്നു. എഴുതിയ ആ കുറിപ്പ് ആദ്യം കാണിച്ചത്‌ ബെന്യമിനെ തന്നെയായിരുന്നു. ഈ പഠനം നന്നായി എന്ന് ബെന്യാമിന്‍  ഇമെയില്‍ ചെയ്തപ്പോള്‍  ഒരു അവാര്‍ഡ് കിട്ടിയ സന്തോഷം ആയിരുന്നു. ആട്ജീവിതം അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് അതിനുശേഷമാണ്. അതുകൊണ്ട് തന്നെ അത്തരം ഒരു കുറിപ്പ് മറ്റു പല പഠനങ്ങള്‍ക്കും മുന്‍പ് തന്നെ ബെന്യമിനെ കാണിക്കാന്‍ കഴിഞ്ഞതില്‍   അഭിമാനം തോന്നാറുണ്ട്.


സമകാലികം
പതുക്കെ പതുക്കെ ഓരോ പൊട്ടത്തരങ്ങള്‍ എഴുതി എഴുതി ആളുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍  വീണ്ടും ആവേശം. ദൈവമേ ഇനി ബ്ലോഗിലെ എം. ടി യോ  വി.കെ. എനോ ആയിട്ടെ നില്‍ക്കു എന്ന് വിചാരിച്ചു എഴുത്ത് തുടങ്ങും. പക്ഷെ എഴുതി തുടങ്ങുമ്പോള്‍   മനസിലാവും ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണം എന്ന്.  എന്നാലും തട്ടിയും മുട്ടിയും ഓരോ പോസ്റ്റുകള്‍. ഇതിലിടക്ക്  കുറെ സുഹൃത്തുക്കളെ കിട്ടി. ഇതു വരെ കണ്ടിട്ടില്ലാത്ത ചിലര്‍. ചിലരെ കാണുകയും ചെയ്തു ബ്ലോഗ്‌ മീറ്റുകള്‍ വഴി. നിരക്ഷരന്‍, സജി അച്ചായന്‍, ചേച്ചിപെണ്ണ്, ഡോണ, ഏറക്കാടന്‍, ആശമോന്‍, എച്ചുമുക്കുട്ടി, അഞ്ജു നായര്‍, മുരളി നായര്‍   അങ്ങനെ കുറെ പേര്‍. ഋതുവില്‍ ഇടക്കിടക്ക് എഴുതിയപ്പോള്‍ കുറെ പേര്‍ കൂടി രവം വായിക്കാന്‍ തുടങ്ങി.

ഉണ്ണിക്കുട്ടപര്‍വ്വം
ഇതിലിടക്ക് ഒരു സുഹൃത്ത്‌ ചോദിച്ചു മഴയെ ആസ്പദമാക്കി ഒരു കഥ എഴുതാമോ എന്ന്. എടുത്തടിച്ചു പറഞ്ഞു  'അതിനെന്താ ദാ ഇപ്പോള്‍ തരാം'. മഴയെക്കുറിച്ച് വികാരം കൊള്ളാന്‍ കുറെ ശ്രമിച്ചു. അപ്പോളാണ് ഇതു ഹലാക്കിന്റെ അവിലുംകഞ്ഞി ആണ് എന്ന് മനസിലായത്.  ഒടുവില്‍ മഴയും വന്നില്ല കഥയും വന്നില്ല. മഴപ്പതിപ്പില്‍ കൊടുക്കാന്‍ രണ്ട് ദിവസത്തിനകത്ത് വേണം എന്ന് സുഹൃത്ത്‌. മഴപ്പതിപ്പ് നമുക്ക് അടുത്ത വേനലില്‍ പോരെ എന്ന് നോം.  സുഹൃത്ത്‌ തെറി പറഞ്ഞു. ഈ ദിവസങ്ങളില്‍ ഒന്നില്‍ ,  നാട്ടില്‍ പെരുമഴ പെയ്യുന്ന ഒരു മേടമാസസന്ധ്യയില്‍ രുക്കുവമ്മ  ഫോണിലൂടെ ഒരു നൊസ്റ്റാള്‍ജിയ പങ്കു വെച്ചു." ഇതു പോലെ ഒരു സന്ധ്യക്കു  പെരുമഴയത്താ  നീ റിലീസ് ആയത്" .

അന്ന് ഒരു പോസ്റ്റ്‌ പിറന്നു. ഒരു തുലാവര്‍ഷ രാത്രിയില്‍.

അതോടൊപ്പം രവത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന വികൃതി ചെക്കന്‍ ജനിച്ചു. ആറു ഭാഗങ്ങളായി നില്‍ക്കുന്ന ഉണ്ണിക്കുട്ടനാണ് ഈ ബ്ലോഗിലെ പ്രധാന താരം എന്ന് പലരും പറഞ്ഞിട്ടുണ്ട്.
ചിലപ്പോള്‍ അത് മറ്റൊരു തലവേദനയും ആണ്.  വികൃതി ചെക്കന്റെ തടവില്‍ ആണ് ഇപ്പോള്‍ നോം എന്ന് തോന്നാറുണ്ട്. എന്തെഴുതിയാലും അത് അവന്‍റെ ഭാഷയിലെ വരൂ എന്ന് വെച്ചാല്‍ എന്ത് ചെയ്യും? ഇങ്ങനെ പോയാല്‍ അവനെ നോം അടുത്ത്തന്നെ വാണിയംകുളം ചന്തയില്‍ കൊണ്ട് പോയി വല്ല അണ്ണാച്ചിക്കും  വില്‍ക്കും/ ഹല്ലാ പിന്നെ !!!
ഫലശ്രുതി

ഓരോ നേരമ്പോക്ക് പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല.
ഇത്രയും നേരം നോമിനേ സഹിച്ചതിനും ഇത്രയും കാലം വന്നു കമന്റിട്ടതിനും വായിച്ചതിനും സ്നേഹിച്ചതിലും എന്റെ പേരിലും ഉണ്ണിക്കുട്ടന്‍ ആന്‍ഡ്‌ സണ്‍സിന്റെ  പേരിലും ഉള്ള അകൈതവമായ നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു. 

ഇനി നോം ഇല്ലത്തെത്താന്‍ നോക്കട്ടെ. നേരം മോന്ത്യവുന്നതിനു മുന്‍പ് ഇങ്ങളും ഇങ്ങള്‍ടെ   പേരേല് എത്താന്‍ നോക്കു   :)
അപ്പൊ ഇനി അടുത്ത പോസ്റ്റില്‍ കാണാംട്ടോ . കാണണം....!

Sunday, January 23, 2011

ചില വള്ളുവനാടന്‍ ചിത്രങ്ങള്‍

ആകാശത്തിനു  നേരെ ഉയര്‍ന്നു  നില്‍ക്കുന്ന ഒരു കൊടിക്കൂറ. അതിനോട് കുസൃതി കാട്ടി അതിനെ  ചലിപ്പിക്കുന്ന കുളിര്‍കാറ്റും മഞ്ഞു പെയ്തിറങ്ങുന്ന മകര സന്ധ്യകളും .ആ സന്ധ്യകളെ സജീവമാക്കുന്ന പഞ്ചവാദ്യത്തിന്റെ  സിംഫണി. ചെവിയാട്ടി മേളക്കൊഴുപ്പില്‍  മുങ്ങി നില്‍ക്കുന്ന  കരിവീരന്‍മാര്‍.. മകരക്കൊയ്ത്ത്  കഴിഞ്ഞ പാടങ്ങള്‍ക്കു ഇതു പൂരക്കാലം . ഇനി മൂന്നു നാലു മാസം ഞങ്ങള്‍ വള്ളുവനാട്ടുകാരുടെ നാവിനു പാടാന്‍ ഉത്സവപെരുമകള്‍ മാത്രം...
















































































 ദലാല്‍ സ്ട്രീറ്റിലെ കയറ്റിറക്കങ്ങള്‍ക്കോ  പോളിറ്റ് ബ്യുറോയുടെയോ ഹൈക്കമാണ്ടിന്റെയോ പുതിയ തീരുമാനങ്ങള്‍ക്കോ  ചെവി കൊടുക്കാതെ   ഞങ്ങള്‍ പറയുന്നത്  പാമ്പാടി രാജന്റെ തലയെടുപ്പിനെകുറിച്ചാണ്. അല്ലെങ്കില്‍  മംഗലാംകുന്നു കര്‍ണന്റെ  പ്രൌഡിയെ കുറിച്ചാണ് . ചമ്മിണിക്കാവിലെ, ഉത്രാളിക്കാവിലെ, കുളങ്ങരയിലെ   കരിമരുന്നിനെകുറിച്ചാണ്.  ഇവിടെ  ഉയരുന്നത്   വള്ളുവനാട്ടിന്റെ ഹൃദയതാളം...! 



സംസ്കൃതിയുടെ തുടിപ്പുകള്‍
വള്ളുവനാട്ടിലെ ഓരോ ഉത്സവങ്ങള്‍ക്കു പിറകിലും കാണും നിരവധി ഐതിഹ്യങ്ങള്‍ . ഒരു ദേശത്തിന്റെ ഉദ്ഭവത്തിന്‍റെ ,  നിലനില്പിന്റെ, പ്രതീക്ഷയുടെ കഥകള്‍. തട്ടകം വാഴുന്ന രാജാവായും, കാക്കുന്ന അമ്മയായും, ദുരിതങ്ങളെ ഹനിക്കുന്ന സംരക്ഷകനായും നൂറ്റാണ്ടുകളായി ഇവിടുത്തുകാര്‍ കണ്ടു പോന്ന ഒരു പറ്റം ദേവി ദേവന്മാരുടെ കഥ. അത്  വിശ്വാസമോ അന്ധവിശ്വാസമോ എന്തുമാകട്ടെ ആ കഥകളിൽ അഭയം തേടുന്ന ആ ഗോത്ര പരതയിൽ ആശ്വാസം കണ്ടെത്തുന്ന വലിയൊരു സമൂഹം ഇപ്പോഴുമുണ്ട്.  

ഈ മണ്ണില്‍   ഉയര്‍ന്ന ദ്രാവിഡഗോത്ര സംസ്കാരങ്ങള്‍ കാവുകള്‍ക്ക് ചുറ്റുമായി വളര്‍ന്നതിനു മകുടോദാഹരണങ്ങളാ ണ് ഈ ഉത്സവങ്ങള്‍ . ഈ കാവുകള്‍ വരേണ്യ വിഭാഗങ്ങള്‍ക്കൊപ്പം   അധസ്ഥിതരെയും  അവര്‍ണരെന്നു  വിളിച്ചു മാറ്റി നിര്ത്തപ്പെട്ടവരെയും  ഒരുപോലെ    സ്വീകരിച്ചിരുന്നു. സവര്‍ണ്ണ കലകള്‍ക്ക് പകരമായി  ഇവിടെ കരിങ്കാളിയും തിറയുംമൂക്കോൻ ചാത്തനും കരിങ്കുട്ടിയും എല്ലാം രൂപം പ്രാപിച്ചു. നിയതമായ മന്ത്രോച്ചാരണങ്ങളോ  ചിട്ടപെടുത്തിയ നൃത്ത രീതികളോ അവലംബിക്കാത്ത ഈ കലാരൂപങ്ങള്‍ പക്ഷെ താളനിബദ്ധതകൊണ്ടും  ഭക്തിനിര്‍ഭരത കൊണ്ടും സവര്‍ണ കലകളോളം   ജനപ്രിയമായി മാറി .

പൂതമിറങ്ങുന്ന പാടങ്ങള്‍!

കേട്ടിട്ടില്ലേ തുടികൊട്ടും കലര്-
‍ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
 അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
 മെയ്യിലണിഞ്ഞ കരിമ്പൂതം!
 അതേ, ഇനിയുള്ള നാളുകളില്‍  ഇവിടെ പൂതം  ഇറങ്ങുകയായി.

ഉണ്ണിയെ അന്വേഷിച്ചു ഓരോ വീട്ടിലേക്കും പൂതം എത്തും പുരവൃത്തങ്ങളുടെ   ഭൂമികയില്‍ നിന്നും ഒരു പൂതപ്പാട് ഉയരുന്നു .
കോഴിയെ വെട്ടി കരിങ്കാളികള്‍ പാടം നിറയുമ്പോള്‍ , കാവടികള്‍ മയില്‍ പേടകളെപോലെ  ആടുമ്പോള്‍, പുതിയകാലത്തിന്റെ തുടിപ്പുമായി ബാന്‍ഡും ശിങ്കാരി മേളവും ഈ വര്‍ണക്കാഴ്ച്ചക്ക്  പൊലിമയേറ്റുന്നു

കാര്‍ഷിക സംസ്കാരത്തിന്റെ ബാകിപത്രങ്ങള്‍ 

പഴയകാല ഉത്സവങ്ങളുടെ മുഖമുദ്രയായിരുന്നു പൂരവാണിഭങ്ങള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍, കര- കൌശല വസ്തുക്കള്‍,‍ പണിയായുധങ്ങള്‍ അങ്ങനെ പലതും വില്‍ക്കാനും വാങ്ങാനും ഉള്ള ഒരു വേദിയായിരുന്നു പഴയകാല ഉത്സവങ്ങള്‍ .
മത്സ്യവും ഇറച്ചിയും പച്ചക്കറികളും പഴങ്ങളും  പത്രങ്ങളും പലഹാരങ്ങളും അടക്കം എല്ലാം ഒന്നിച്ചു ലഭ്യമാകുന്ന ഒരു വേദിയാണ് ഈ വാണിഭങ്ങള്‍. ഒരു പക്ഷെ വാള്‍മാര്‍ട്ടും മറ്റും ഹൈപ്പര്‍   മാര്‍ക്കറ്റുകള്‍ സ്വപ്നം കാണുന്നതിനു മുന്‍പ് ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ നിത്യജീവിതത്തിനു വേണ്ട എല്ലാം ഒരു പൂരപ്പറമ്പില്‍ ഒരുക്കി അതിന്‍റെ വിപണി സാധ്യതയെ തുറന്നു കാണിച്ചിരുന്നു.

ചെളിയും മണ്ണും ഹൈജീനിക്കല്ലെന്നും പറഞ്ഞു അമൂല്‍ ബേബികളായി    നാം വളര്‍ന്നപ്പോള്‍ ഈ പാടങ്ങളിലെ പലഹാരങ്ങള്‍ നമുക്ക് വേണ്ടാതായി. ഒരായിരം രാസവസ്തുക്കളുടെ  നിറവും സൌന്ദര്യവും  നിറഞ്ഞ ഫാസ്റ്റ് ഫുഡുകള്‍  നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന ഷോപ്പിംഗ്‌ മാളുകളുടെ  മായിക ലോകത്തേക്ക് നടക്കുമ്പോളും ചിലപ്പോളൊക്കെ  ഓര്‍ക്കാറുണ്ട്;  പാടത്തെ പൊടി നിറഞ്ഞ ഒരു തുണ്ട് ഹലുവയുടെ രുചി. അത് നല്‍കാന്‍ ഒരു ഫാസ്റ്റ് ഫുഡിനും കഴിയാറില്ലല്ലോ എന്ന്  
അത് വള്ളുവനാടിന്റെ രുചിയാവുന്നു. മണ്ണിന്റെ, മനുഷ്യന്‍റെ. മനുഷ്യത്വത്തിന്റെ രുചി!

ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഓരോ ഉത്സവവും ഭംഗിയായി കഴിയുമ്പോള്‍ ആശ്വാസത്തോടെ ഓര്‍ക്കാറുണ്ട് ഇത്തവണ ദൈവം  നമ്മെ കൈവിട്ടില്ലല്ലോ എന്ന് . ചിലപ്പോഴൊക്കെ ദൈവം കൈവിട്ടു പോവുന്ന അവസരങ്ങള്‍ ഉണ്ടാവാറുണ്ട്. പാപ്പാനെ കൊമ്പില്‍ കോര്‍ക്കുന്ന  ആനയുടെ രൂപത്തില്‍, പൊട്ടിത്തെറിക്കുന്ന വെടിമരുന്ന്പുരയുടെ രൂപത്തില്‍, ഉത്സവലഹരിക്ക് കൊഴുപ്പേകാന്‍ ആരുടെയോ അശ്രദ്ധകൊണ്ട്  അളവ്  കൂടി പോവുന്ന മീതെയില്‍  ആള്‍കഹോളിന്റെ രൂപത്തില്‍,.....  അങ്ങനെ ഉത്സവങ്ങള്‍ നിറം കേട്ടു പോവുന്ന എത്രയോ മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ കണ്ടു.

തോട്ടി കൊണ്ട് കുത്തി ഉയര്‍ത്തുന്ന ആനച്ചന്തം
തലയെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി തോട്ടിയുടെ കുത്ത് കൊണ്ട് തല ഉയര്‍ത്തി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്ന  സഹ്യന്‍റെ മകന്‍റെ  ദൈന്യത മിക്ക പൂരങ്ങളുടെയും  പതിവ് കാഴ്ചയാവുന്നു. ഉറക്കവും ഭക്ഷണവും ഇല്ലാതെ ആഘോഷങ്ങള്‍ കൊഴുപ്പിക്കുന്ന ഇവന്‍റെ  വിളി കേട്ടു കാണുമോ   മണിക്കോവിലുകളില്‍   മയങ്ങുന്ന മനുഷ്യന്‍റെ ദൈവങ്ങള്‍ എന്ന് വൈലോപിള്ളിക്കൊപ്പം ഞങ്ങളും സംശയിച്ചു  പോകുന്ന  നിമിഷങ്ങള്‍ ....



പൂരപ്പറമ്പില്‍ കരിമരുന്നു കത്തി തുടങ്ങി. ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ പഴയ പഴയ ഓര്‍മകളെ അടുക്കി വെക്കാന്‍   തുടങ്ങി. ഇടയ്ക്കു തനിക്കു നേരെ ഒരു കളിപ്പാട്ടകച്ചവടക്കാരന്‍ നീട്ടിയ തിരയുള്ള കളിത്തോക്ക്‌ വാങ്ങി പോക്കറ്റിലിട്ടപ്പോള്‍ മനസ്സ് നിറയെ ഏഴു ബി യിലെ ഒന്നാം ബെഞ്ചിലിരുന്നു നാളെ അത് വികാസിനെയും സന്ദീപിനെയും കാണിക്കാമല്ലോ എന്ന ചിന്തയായിരുന്നു. പക്ഷെ  പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം  വികാസും സന്ദീപും ആ ഏഴു ബിയിലെ ഒന്നാം ബെഞ്ചും  തനിക്കന്യമാണ് എന്ന യാതാര്‍ത്ഥ്യവുമായി   പൊരുത്തപ്പെടാന്‍   ഇഷ്ടമില്ലാതെ ഞാന്‍ ആ വരമ്പത്തിരുന്നു; കരിമരുന്നിന്റെ  ആ ഇന്ദ്രജലത്തിനു മിഴികളെ വിട്ടു കൊടുത്തു കൊണ്ട്. ക്ഷേത്രനടയില്‍ കഴുത്തിലെ തോട്ടി അല്പമൊന്നു അയഞ്ഞ ആശ്വാസത്തില്‍  ദേവിയുടെ തിടംബിറക്കിയ കൊമ്പന്‍ അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന് പൂര പ്രേമികളോട് കണ്ണിറുക്കികാട്ടി  ചെവിയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു ...