Saturday, October 13, 2012

സസ്നേഹം ശകുന്തളദേവിക്ക്!




ആറായിരം അടി ഉയരത്തിലുള്ള സിയാറ്റില്‍ മഞ്ഞു മലയിലും അതിനെക്കാള്‍ താഴ്ചയുള്ള പസഫിക് കടലിലും ഒരേ പോലെ ജോലി ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു വര്‍ഗ്ഗമേ ഉള്ളൂ. എഞ്ചിനിയര്‍മാര്‍ ! കാരണം മിക്കപ്പോഴും കോഴ്സ് കഴിഞ്ഞുള്ള അവരുടെ ജോലി തെണ്ടലിനോളം വരില്ല ഇതൊന്നും !!
എസ് എഫ് ഐ കോര്‍ണറില്‍ ജേക്കബ്ബിനും  അബുവിനുമൊപ്പം  കോറണേഷനില്‍  പോയി കണ്ട ഒരു കൂതറ പടത്തിന്റെ റിവ്യു നടത്തികൊണ്ടിരിക്കുന്ന ഏഴാം സെമ്സ്ടരിലെ ഒരു സുപ്രഭാതത്തില്‍ ആണ് സന്ദീപ്‌ ചിരിച്ചു കൊണ്ട് കടന്നു വരുന്നത്. ചിരിയുടെ ആമ്പിയര്‍ വെച്ചു പ്രോവിഡന്‍സ് കോളേജു ബസില്‍ അവന്‍ നോട്ടമിട്ടു വെച്ച ചുരുണ്ട മുടിക്കാരി ഇന്ന് പതിവ് തന്തക്കു വിളി എക്സ്പ്രഷന്‍ പകരം ഒന്ന് പുഞ്ചിരിച്ചു കാണും എന്ന് ജേക്കബിനോട് അടക്കം പറഞ്ഞു. അടുത്തെത്തിയ സന്ദീപ്‌ ഞങ്ങളെ നോക്കി പറഞ്ഞു. "അളിയാ ഞാന്‍ പ്ലെയിസ്ഡ് ആയടാ. ഇന്നലെ ഏറണാകുളം രാജഗിരിയിലെ ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ ഇന്‍ഫോസിസ് എന്നെ സിലക്റ്റ് ചെയ്തെടാ. ...
ഒരു ഇരുമ്പു വടി കൊണ്ട് അടികിട്ടിയ പോലെ ഞങ്ങളെല്ലാം മരവിച്ചിരുന്നു. സന്ദീപിനെപ്പറ്റി എന്തൊക്കെ പ്രതീക്ഷകള്‍  ആയിരുന്നു?അവന്‍റെ കൂടെ ജോലി അന്വേഷിച്ചു ബംഗ്ലൂരില്‍ പോകുന്നതും അവിടെ എം ജി റോഡിലും ബ്രിഗേഡ് റോഡിലും കുട്ടിപാവട ഇട്ടു നടക്കുന്ന അംഗനമാരെ കമന്റ് അടിക്കുന്നതും അടക്കം പത്ത് പന്ത്രണ്ട് എപ്പിസോഡ് സ്വപങ്ങള്‍ ഷൂട്ട്‌ ചെയ്ത് വെച്ചിരിക്കുന്ന എന്നോടാണ് അവന്‍ ഈ കരിങ്കാലിപ്പണി കാണിച്ചിരിക്കുന്നത്.എങ്കിലും അതെല്ലാം ഉള്ളില്‍ ഒതുക്കി ഒരു ഇളിഞ്ഞ മുഖത്തോടെ സന്ദീപിനെ നോക്കി പറഞ്ഞു. 
"അളിയാ ഹാര്‍ട്ടി  കണ്‍ഗ്രാറ്റ്സ് " (പന്നി.... മുടിഞ്ഞു പോകട്ടെ എന്ന് മലയാള പരിഭാഷ)
അല്ലെങ്കിലും ഇന്ത്യയിലെ ക്യാമ്പസുകളില്‍ രണ്ട് തരം പൌരന്മാരെ സൃഷ്ടിക്കാന്‍ അമേരിക്കക്കാരന്‍ കൊടുത്തയച്ച ഒരു സാധനം ആണ് ഈ ക്യാമ്പസ് ഇന്റര്‍വ്യൂ . വലിയൊരു അസമത്വമല്ലേ ഇതു സൃഷ്ടിക്കുന്നത് ? പ്ലെയിസ്ഡ് ആയവനു  മേലും കീഴും നോക്കേണ്ട. അല്ലാത്തവന് മേലും കീഴും മാത്രമല്ല മുന്നൂറ്റി അറുപതു ഡിഗ്രീ തന്നെ നോക്കണം. എന്നാല്‍ നാളെ ഒരുങ്ങി കുത്തി ഏതെങ്കിലും ഒരു ക്യാമ്പസ് ഇന്റെര്‍വ്യെവിനു പോകാന്‍ നോക്കാന്നു വെച്ചാ യുണിവേഴ്സിറ്റി തന്ന ചില അധിക യോഗ്യതകള്‍ അതിനു സമ്മതിക്കുകയുമില്ല. അഞ്ചാം സെമിസ്റെരിലെ രണ്ട് പേപ്പറുകള്‍ കൂലം കഷമായി ഒന്ന് കൂടി പഠിച്ചു അടുത്ത തവണ എഴുതി വരണം എന്നാണു യുണിവേഴ്സിറ്റി പറഞ്ഞിരിക്കുന്നത്. പഠനത്തോടൊപ്പം ഇതര വിഷയങ്ങളിലും ‍ സജീവമായി ഇടപെടുന്നതിനുള്ള ബഹുമതിയാണ് ഇതു എന്ന് പറഞ്ഞിട്ട് ആര്‍ക്കും മനസിലാവുന്നുമില്ല. ഈ സപ്ലി ഇരുമുടിക്കെട്ട് ഇറക്കാതെ ഒരു ഇന്ഫോസിസും  ഇന്റര്‍വ്യൂ നടക്കുന്ന കോമ്പൌണ്ടില്‍ അടുപ്പിക്കില്ല...
 
 
"വേറെ ആര്‍ക്കൊക്കെ കിട്ടിയെടാ സന്ദീപേ ?" ഞാന്‍ ആകാംഷയോടെ ചോദിച്ചു
"നമ്മടെ കോളേജില്‍ നിന്നു നാലു പേര്‍ക്ക്. എനിക്ക്,പാര്‍വതി പി. മൂര്‍ത്തിക്ക് , നീലിമ എ. എസ്സിന്, പിന്നെ മെക്കാനിക്കലിലെ കറുത്ത കണ്ണട വെച്ച ആ തടിയന്‍ ചെക്കന്(പന്നന്‍ !‍ അവനു പെണ്‍ പിള്ളേരുടെ ഇനിഷ്യല്‍ വരെ അറിയാം. കൂടെ ഇന്റെര്‍വ്യൂവിനു വന്ന പയ്യന്റെ പേര് പോലും അറിയില്ലല്ലേ ) ."
 
 
കോളേജിലെ നാലു പേര്‍ക്ക് ജോലി കിട്ടിയതില്‍ പ്രത്യേകിച്ച് വിഷമിക്കേണ്ട കാര്യമില്ല. എന്നാല്‍ നീലിമക്കു ജോലി കിട്ടുക എന്നത് വീണ്ടും ചങ്കിനിട്ടു കുത്ത് കിട്ടുന്നതിനു തുല്യമാണ്. ഈ നീലിമയില്‍ ജനിക്കാന്‍ പോകുന്ന മുത്ത മോന്റെ രണ്ടാമത്തെ കുട്ടിയുടെ ചോറൂണിനു അവളുടെ കൈയും പിടിച്ചു ഗുരുവായൂര്‍ അമ്പലത്തില്‍ കുന്നിക്കുരു ഉരുളി വെച്ച സ്ഥലത്ത് ക്യു നില്‍ക്കുന്ന പത്ത് നാല്‍പ്പതു എപ്പിസോഡ് സ്വപ്നവും ഷൂട്ട്‌ ചെയ്തിട്ട് ഞാന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് സെമസ്റ്റര്‍ രണ്ടായി.
 പ്ലെയിസ്ഡ് ആയ കൊച്ചുങ്ങള്‍ക്ക്‌ വിവാഹ മാര്‍ക്കറ്റില്‍ നല്ല ഡിമാണ്ട് ആണ്.ഇപ്പൊ വീട്ടുകാര്‍ അവളെ കെട്ടിച്ചു വിടാന്‍ ഉള്ള പ്ലാനിടും. എന്റെ സ്വപ്നങ്ങളുടെ ‌ ബുര്‍ജ് ഖലീഫയില്‍ ആണ് നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസ് വിമാനം കൊണ്ടിടിച്ചത്. . പല സീനിയര്‍ പെണ്‍കുട്ടികള്‍ക്കും ഇങ്ങനത്തെ അനുഭവങ്ങള്‍ ഉണ്ട്. ഇനി അവളുടെ എന്ഗേജുമെന്റിന് എനിക്ക് ഗുരുവായൂര്‍ പപ്പടം വിളമ്പേണ്ടി വരുമോ ദൈവമേ ??
 
 
പ്ലെയിസ്മെന്റ് കിട്ടിയവരോട് ഉള്ള അസൂയയില്‍ കലര്‍ന്ന അമര്‍ഷം തീര്‍ക്കാനുള്ള ഒരേ ഒരു വഴി അവരോടു ട്രീറ്റ് ചോദിക്കുക എന്നതാണ്. അവരുടെ വിജയം ആഘോഷിക്കുക എന്ന ഭാവേന ഹോട്ടെലില്‍ നല്ലൊരു ബില്ലിനായി ഉളുപ്പില്ലാതെ പരിശ്രമിക്കുക എന്ന കൃത്യം സന്ദീപിനോടും പാര്‍വതിയോടും ചെയ്തു. നീലിമക്ക് വെറും അഭിനന്ദനങ്ങള്‍ മാത്രം നല്‍കി. അവളുടെ ചെലവില്‍ നമ്മള്‍ ജീവിച്ചുകൂടല്ലോ. ഇന്ഫോസിസുകാരി എന്ന ഒരു കുറവ് മാത്രമേ അവള്‍ക്കുള്ളൂ.അങ്ങനെ ഒക്കെ ആലോചിച്ചു ദിവസങ്ങള്‍ തള്ളി നീക്കുമ്പോള്‍ യുണിവേഴ്സിറ്റി ചെവിയില്‍ മെല്ലെ പറഞ്ഞു.
"നിന്റെ ജാതകത്തിലെ സപ്പ്ളി അപഹാരം കഴിഞ്ഞു. നിനക്ക് ക്യാമ്പസ് ഇന്റര്‍വ്യുവിനു പ്രായ പൂര്‍ത്തിയായി. "

സാധാരണഗതിയില്‍ എല്ലാ മെയില്‍ ഷോവനിസ്റ്റ് പന്നികള്‍ക്കും തോന്നുന്ന കോമ്പ്ലക്സ് അപ്പൊ എനിക്കും തോന്നി. കാര്യം നീലിമ ഖല്ബാനെങ്കിലും അവള്‍ മന്ത്രിയായാല്‍ നമ്മള്‍ മുഖ്യമന്ത്രിയെങ്കിലും ആവണ്ടേ ? അതോണ്ട് ഇന്ഫോസിസിലും വലിയ കമ്പനികള്‍ ഏതൊക്കെ എന്ന് സേര്‍ച്ച്‌ ചെയ്തു നോക്കി . മൈക്രോസോഫ്റ്റ്, ഗൂഗിള്, ഒറാക്കിള്‍ ‍ എന്നിവര്‍ക്ക് നമ്മുടെ തലച്ചോര്‍ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന് നോക്കിയെങ്കിലും അവരൊക്കെ കടുത്ത അനാചാരവാദികള്‍ ആണ് എന്ന് മനസിലായി. പത്ത് എന്പതു ശതമാനം മാര്‍ക്കും കൂടാതെ പഠിക്കുന്ന കാലത്ത് സപ്പ്ളി എന്ന വാക്ക് കേള്‍ക്കാന്‍ കൂടി സാധ്യത ഇല്ലാത്തവരുമായ  ചൊങ്കന്മാരെ ആണ് അവര്‍ ജോലിക്ക് പരിഗണിക്കുക. അല്ലാത്തവര്‍ക്കൊക്കെ വല്യ ഭ്രഷ്ടാണ് .
 
 
ജേക്കബിന്റെം കാര്യം ഏകദേശം ഇങ്ങനെ ഒക്കെ തന്നെയാണ്. റാണി സെബാസ്റ്റ്യന്‍ എന്ന ഒരു ജൂനിയര്‍ അച്ചായത്തി പെണ്ണിനേം തലയില്‍ ഏറ്റി കൊണ്ട് നടകുകയാണ് ടിയാന്‍.

അങ്ങനെ ഒരു ദിവസം ജേക്കബ് പറഞ്ഞത് "അളിയാ, ഷൊര്ണൂരിലെ ഒരു കോളേജില്‍ ഇന്‍ഫോസിസ് റിക്രൂട്ട്മെന്‍റ് നടത്തുന്നു. "
ഞാന്‍ വലിയ താല്‍പ്പര്യം കാണിക്കാത്ത മട്ടില്‍ പറഞ്ഞു " ഇന്ഫിയിലും വല്ല്യ കമ്പനി വല്ലതും വരട്ടെ "
"എടാ പൊട്ടാ " ജേക്കബ് അലറി "ഇന്ഫിയില്‍ കിട്ടിയാല്‍ നിന്റെ വണ്‍ വേ ലൈനില്‍ നിന്നും നീലിമയെ ടു വെ ലൈനില്‍ കൊണ്ട് വരാം "
 
"അതെങ്ങനെ??? " ആര്‍. എസ്. അഗര്‍വാളിന്‍റെ ലോജിക്കല്‍ റീസണിങ്ഗ് ബുക്ക് പഠിച്ചിട്ടും എനിക്ക് ആ ലോജിക് സമയത്ത് കത്തിയില്ല
 
"എടാ, മൈസൂരിലെ ട്രെയിനിങ്ങിനിടയില്‍ അവള്‍ വീട്ടുകാരെയും കോളേജിലെ കൂട്ടുകാരെയും മിസ്സ്‌ ചെയ്യുമ്പോള്‍ അവളെ അറിയുന്ന ഒരു കുളിര്‍ തെന്നലായി നിനക്ക് അവളുടെ അടുത്ത് ഇരുന്നു കൂടെ? ‍ "

ഇത്രേം ബുദ്ധിയുള്ള ഇവന്‍ എങ്ങനെ സപ്പ്ളി അടിച്ചു എന്ന് ചിന്തിക്കുമ്പോള്‍ കൊക്കൊക്കോളയുടെ ഫോര്‍മുല കൈയില്‍ കിട്ടിയ പോലെ ജേക്കബ് എന്റെ ചെവിയില്‍ മറ്റൊരു രഹസ്യം പറഞ്ഞത് . "പിന്നേയ് , അത്ര പെട്ടന്നൊന്നും ഇന്‍ഫോസിസില്‍ കേറാന്‍ പറ്റില്ല മോനെ. അതിനു ശകുന്തള ദേവി വിചാരിക്കണം. "
"ആയമ്മക്ക്‌ എന്താ ഇതില്‍ കാര്യം? അവര് ഏതു ആശ്രമത്തിലെ ദേവിയാണ് ?" ഞാന്‍ ചോദിച്ചു..
" അതൊന്നും എനിക്കറിയില്ല. ഈ പെണ്ണുമ്പിള്ള ഏതോ പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ നിന്നാണ് ഇന്ഫോസിസുകാര്‍ ചോദിക്കുന്നത് ."
നേരെ റെയിവേ സ്റേഷന്‍ റോഡിലുള്ള കോസ്മോ ബുക്ക്സില്‍ കയറി ഒറ്റ ചോദ്യം "ശകുന്തള എന്ന സ്ത്രീ എഴുതിയ ഇന്‍ഫോസിസ് പരീക്ഷ സഹായി കിട്ടുമോ ? "
"അങ്ങനെ ഒരു പുസ്തകം ഇവിടെ ഇല്ല."
"അങ്ങനെ പറയരുത്. ഒരു ജീവിതത്തിന്റെയും പത്തറുപതു എപ്പിസോഡ് സ്വപ്നത്തിന്റെയും പ്രശ്നമാണ്. ശകുന്തള ദേവി എന്നോ മറ്റോ ആണ് അവരുടെ ഫുള്‍ നെയിം."

 
"ഓഹോ ശകുന്തള ദേവി! അവര് നീ പറയണ പോലെ ഇന്‍ഫോസിസ് പരീക്ഷ സഹായി എഴുതിയ ആള്‍ അല്ല. കണക്കു കൊണ്ട് കമ്പ്യുട്ടറിനെ തോല്‍പ്പിച്ച ആളാ. അവര് രണ്ട് കണക്കു പുസ്ത്കങ്ങള്‍ എഴുതിയിട്ടുണ്ട്. അതിവിടെ കുറെ പേര്‍ വാങ്ങിക്കൊണ്ട് പോകുന്നുണ്ട്. ചെലപ്പോ അതാവും "
 
ബിവറേജസ്സില്‍ നിന്നും കള്ള് കൊണ്ട് പോകുന്നത് പോലെ പേപ്പറില്‍ പൊതിഞ്ഞു ഞാനും ജേക്കബും ഓരോ ശകുന്തള ദേവി കണക്കു പുസ്തകോം വാങ്ങി പുറത്തിറങ്ങി.
 
 
അന്ന് മുതല്‍ പരീക്ഷയുടെ തലേന്ന് വരെ ശകുന്തള ദേവിയെ ധ്യാനിച്ച്‌ കഴിഞ്ഞു., ആ പുസ്തകത്തീന്നു എന്ത് ചോദിച്ചാലും പറയാം എന്ന അവസ്ഥ . പരീക്ഷ ഷൊര്‍ണൂരില്‍ ആയതു കൊണ്ട് ജേക്കബും ഞാനും തലേന്ന് തന്നെ എന്റെ വീട്ടില്‍ എത്തി. രാവിലത്തെ ബസ്സില്‍ ഷൊര്‍ണൂരില്‍ പോകാല്ലോ .
 
 
പിറ്റേന്ന് പുലര്‍ച്ചെ ആറു മണിക്ക് തോളിലെ കറുത്ത ബാഗില്‍ സര്‍ട്ടിഫിക്കറ്റുകള്,‍ കുറച്ചു നോട്ടുകള്‍, പിന്നെ ശകുന്തള ദേവി.... അങ്ങനെ അത്യാവശ്യം വേണ്ട ഇന്‍ഫോസിസ് ആക്രമണ സാമഗ്രികളുമായി വീട്ടിന്നു ഇറങ്ങി. ലൈറ്റ് ഷര്‍ട്ടും ഡാര്‍ക്ക് പാന്റും ഇട്ടു ഇന്‍ ചെയ്തു ഞാന്‍ ഇറങ്ങുന്നത് കണ്ടാല്‍ അടുത്ത വീട്ടിലെ ശിവദാസന്‍ നായര്‍ മുതല്‍ ബസ്റ്റോപ്പിനടുത്തെ ചായക്കടക്കാരന്‍ ഹസ്സനിക്കക്ക് വരെ മനസിലാവും ഇന്ന് എവിടെയോ ഒരു ഇന്റെര്‍വ്യു ഉണ്ടെന്നു . കാരണം ആദ്യ കാലങ്ങളിലുള്ള ഇന്റര്‍വ്യൂ യാത്രകള്‍ ‍എല്ലാം  വഴിയെ പോകുന്ന എല്ലാവരേം ഗ്രീറ്റ് ചെയ്തു ഏതോ മല മറിക്കാന്‍ പോകുന്ന ഭാവത്തിലായിരുന്നു . തിരിച്ചു വരുമ്പോള്‍ ഞാന്‍ സത്യം കമ്പ്യു ട്ടേഴ്സ് ഓഫര്‍ ലെറ്ററും കൊണ്ടേ വരൂ , അല്ലെങ്കില്‍ ‍ ആക്സേഞ്ച്വരിലെ ഒരു ഉന്നത ഉദ്യോഗവും കൊണ്ടേ വരൂ തുടങ്ങിയ സാമാന്യം നല്ല അഹങ്കാരം കൈമുതലായി ഉണ്ടായിരുന്നു.
 
 
എന്നാല്‍ ഇത്തവണ പോകുമ്പോള്‍ എനിക്കും ജേക്കബിനും ഒരേ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ഇന്‍ഫോസിസ് കിട്ടണം. ഇന്‍ഫി ട്രെയിനിംഗ് സെന്ററിലെ വാക മരച്ചോട്ടില്‍ (മൈസൂരില്‍ വാക ഉണ്ടാവുമോ എന്തോ ? ഉള്ളിലെ പ്രണയ സീനിനു മുഴുവന്‍ ലാല്‍ ജോസ് ടച്ച്  ഉള്ളോണ്ട് വാക എല്ലാ ഫ്രെയിമിലും വേണം എന്ന് നിര്‍ബന്ധമാണ്‌ ) നീലുവിന്റെ കൂടെ ഒരു ഡ്യുയറ്റ്  .....! കാമുകന്മാര്‍ അതും പ്രത്യേകിച്ച് വണ്‍ വേക്കാര്‍ ആയാലേ ജീവിതത്തില്‍ ഉത്തരവാദിത്വം ഉണ്ടാവൂ.
 
 
ഷൊര്‍ണൂരില്‍ ബസ്സിറങ്ങിയപ്പോഴേ സംഗതി അത്ര എളുപ്പം അല്ല എന്ന് മനസിലായി. . നെന്മാറ വേലയ്ക്കു പോലും ഇത്രേം ആള് കാണില്ല. സാരല്ല്യ, ശകുന്തള ദേവി അനുഗ്രഹിചിട്ടുണ്ടല്ലോ. പേര് രെജിസ്ടര്‍ ചെയ്ത ക്ലാസ് റൂമില്‍ പോയി നോക്കി. ആ ഹാളില്‍ ഞങ്ങളുടെ കോളേജിലെ മിക്ക പിള്ളേരും ഉണ്ട്..ഉള്ളില്‍ അത്യാവശ്യം കൊണ്ഫിടന്‍സ് ഉണ്ട്. അതോണ്ട് തന്നെ ഞാന്‍ എല്ലാവരേം കണ്ടു സംസാരിച്ചു. ഒന്നും കുറക്കരുതല്ലോ. നാളെ ഇന്ഫിയില്‍ കിട്ടിയാല്‍ ഇവരില്‍ ആരൊക്കെ കൂടെ ഉണ്ടാവും എന്ന് അറിയില്ലല്ലോ. ക്ലാസ് റൂമില്‍ പരീക്ഷ നടത്താന്‍ ആരും വന്നിട്ടില്ല . പരീക്ഷ ഹാളിന്റെ മുന്‍പില്‍ ജീന്‍സും ടീഷര്‍ട്ടും ഇട്ടു കൂളിംഗ് ഗ്ലാസും വെച്ചൊരു പെണ്‍കുട്ടി നില്കുന്നുണ്ട് പത്തിരുപതു വയസ്സ് പറയാം. വേറെ എന്തെങ്കിലും കോളേജ് ആവും . എന്നാലും ആരെങ്കിലും ജീന്‍സും ടീഷര്‍ട്ടും ഇട്ടു ഇന്റെര്‍വ്യൂവിന് വരുമോ? 
 കുട്ടി, ഇതൊന്നും പറഞ്ഞു തരാന്‍ ആരും ഉണ്ടായിരുന്നില്ലേ നിങ്ങള്‍ക്ക് ? മനസ്സില്‍ ഫുള്ള് പരീക്ഷയായോണ്ട് കുട്ടിക്ക് വേണ്ടി മാറ്റി വെക്കാന്‍ ടൈം ഇല്ല.

പരീക്ഷക്ക്‌ വന്ന രാജേഷ്‌, സന്ധ്യ, ബഷീര്‍ അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാവരുടെയും അടുത്ത് പോയി സ്ഥിരം വാചകമേള നടത്തി,. ജേക്കബിന് അടുത്ത ക്ലാസ്സ്‌ റൂമില്‍ ആയിരുന്നു പരീക്ഷ ‍. എവിടെ ഇരിക്കണം എന്ന ചിന്തക്കിടയില്‍ ആണ് കണക്കുകള്‍ കൃത്യമായി തലയില്‍ നില്ക്കാന്‍ നല്ല വായു സഞ്ചാരം ആവശ്യമാണ് എന്ന് തോന്നിയത്. അങ്ങനെ നേരെ അവിടെ കറങ്ങുന്നില്ലെങ്കിലും തൂങ്ങി നില്‍ക്കുന്ന ഖേതാന്‍ ഫാനിന്റെ ചോട്ടിലിരുന്നു. അവിടെ ഇരുന്നിട്ട് മുന്നൂറ്റി അറുപതു ഡിഗ്രീ കറങ്ങി ചുറ്റും ഇരിക്കുന്നവരോട് ഡയലോഗ് അടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് വാതില്‍ക്കല്‍ നിന്ന പെണ്ണ് ഒരു കെട്ടു ചോദ്യപേപ്പറുമായി വരുന്നത്.

"ദൈവമേ, പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികയാത്ത ലുക്കുള്ള ഒരു പെണ്ണിനെ ആണോ നാരയണമൂര്‍ത്തി പരീക്ഷ നടത്താന്‍ വിട്ടിരിക്കുന്നത്,. ഞാന്‍ ഇത്രേം നേരം കാണിച്ച പരാക്രമങ്ങള്‍ ഒക്കെ അവള്‍ കണ്ടു കാണുമല്ലോ. "

പരീക്ഷയുടെ സമയവും നിയമങ്ങളും ഒക്കെ അവള്‍ കട്ട ഇംഗ്ലീഷില്‍ മൊഴിഞ്ഞു. ഇത്രേം അമേരിക്കന്‍ ആക്സന്റു ഉള്ള കുട്ടിക്ക് മൈക്രോസോഫ്റ്റില്‍ ചേര്‍ന്നൂടെ എന്നൊരു ചോദ്യം മനസ്സില്‍ വന്നെങ്കിലും തല്ക്കാലം അടക്കി വെച്ചു .

എന്തായാലും പരീക്ഷ തുടങ്ങി പേപ്പര്‍ കണ്ടതും ഞാന് മനസ്സ് കൊണ്ട് ‍ ചാടിത്തുള്ളി . പേപ്പറില്‍ ശകുന്തള ദേവി ദേവതയായി നിറഞ്ഞു നില്‍ക്കുന്നു. എല്ലാ ചോദ്യങ്ങളും ഉത്തരം എഴുതരുത് എന്ന് ജേക്കബും ഞാനും ആദ്യമേ തീരുമാനിച്ചതാണ്. ബുദ്ധി കൂടിയവരേം ഇന്‍ഫോസിസ് എടുക്കാറില്ല എന്നൊരു ഗോസ്സിപ്പ് ഉണ്ട്. എനിക്ക് ഇന്‍ഫോസിസില്‍ ചേരാന്‍ മാത്രമുള്ള ബുദ്ധിയെ ഉള്ളൂ എന്ന് പേപ്പറില്‍ കാണിക്കേണ്ടേ !

 അപ്പോഴാണ്‌ ഹാളില്‍ കറന്റ് വന്നത്. ഫാന്‍ മെല്ലെ കറങ്ങാന്‍ തുടങ്ങി. എന്റെ പേപ്പര്‍ പറന്നു നേരെ അപ്പുറത്ത് ഇരിക്കുന്ന സതീഷിന്റെ കൈയില്.‍ ഞാന്‍ വേഗം അത് വാങ്ങിച്ചു. കൂളിംഗ് ഗ്ലാസ് നങ്ങേലി ‍ എന്നെ ഒന്ന് തറപ്പിച്ചു നോക്കി .ഞാന്‍ ആ ഫാനിനേം . അവള്‍ വാതിലിനടുത്ത് നിന്ന് ആരോട് ഫോണില്‍ സംസാരിക്കുകയാണ് . ഇപ്പം നല്ല ഹിന്ദിയിലാണ്, അപ്പൊ ലവള്‍ ഇവിടുതുകാരി അല്ല. ഹിന്ദി കേട്ടാല്‍ അറിയാം ഒന്നുകില്‍ ബോംബെ അല്ലെങ്കില്‍ ഡല്‍ഹി.

ചോദ്യങ്ങള്‍ എല്ലാം ഈസി ആയി എഴുതി തീര്‍ന്നിരിക്കുന്നു.


 എന്തായാലും സെലക്ഷന്‍ ഉറപ്പു . പരീക്ഷ എഴുതിയ പേപ്പറില്‍ ഒരന്തിമ സ്വപ്നമായ് നിന്ന് മനോജ്ഞയായ് നീലിമ .ഓര്മ്മകള്‍ക്കുള്ളില്‍ മണി ചിലമ്പും കെട്ടി ഓടി നടക്കുന്നു പിന്നെയും നീലിമ എന്നൊക്കെ രാവണ പുത്രി ലൈനില്‍ ചിന്തിച്ചു കൊണ്ട് ഒരു കള്ള ചിരിയുമായി പരീക്ഷ പേപ്പര്‍ നമ്മുടെ ബോംബെക്കാരി മൊഞ്ചത്തിക്ക് കൊടുക്കാന്‍ പോകുമ്പോള്‍ അവള്‍ ഹിന്ദിയില്‍ ചോദിച്ചു.

"എന്താ അന്റെ പേര് ? "
പേര് പറഞ്ഞപ്പോള്‍ അവള്‍ ‍ ഒരു നോട്ടം നോക്കി. നിന്റെ കാര്യം ഞാന്‍ഏറ്റു മോനെ എന്ന പോലെ.
 
 
പേപ്പര്‍ കൊടുത്തു പുറത്ത് നില്‍ക്കണ ജേക്കബിന്റെ അടുത്ത് വന്നിട്ട് ഒരു ഷെയിക്ക് ഹാന്‍ഡ് കൊടുത്തു." അളിയാ . മൊത്തം ശകുന്തള ദേവി ആണ് വന്നിരിക്കുന്നത്, പിന്നെ ഞങ്ങടെ എക്സാം ഹാളില്‍ ഒരു അടിപൊളി ഹിന്ദിക്കാരി ആണ് വന്നത്. അവള്‍ക്കു എന്നെ പിടിച്ചു എന്ന് തോന്നുന്നു."

"ഞങ്ങള്‍ക്ക് ഒരു ബീഹാറി ചെക്കന്‍ ആണ് വന്നത്."

അവള്‍ പേപ്പറുകള്‍ അടുക്കി വെക്കുമ്പോള്‍ ഞാന്‍ ജേക്കബിനോട് വീണ്ടും ആവേശഭരിതനായി ."അളിയാ, കിണ്ണന്‍ ഐറ്റം! ഇന്‍ഫി ക്യാമ്പസ് മുഴുവന്‍ ഈ സൈസ് ഐറ്റങ്ങള്‍ ആണെങ്കില്‍ നീലിമയുടെ കാര്യത്തില്‍ ഒരു പുന: പരിശോധന നല്ലതല്ലേ ?"
"എടാ കോപ്പേ മിണ്ടാതിരി. അവള് ദേ  നിന്റെ അടുത്ത്. നമുക്ക് ഉത്തരങ്ങള്‍ ഒന്ന് കമ്പയര്‍ ചെയ്താലോ ?" ജേക്കബ് ചോദിച്ചു
 
 
ഞാന്‍ അവളെ പറ്റിയാണ് പറയുന്നത് എന്ന് മനസിലാവാതെ ആ പെണ്ണ് എന്റെ അടുത്ത് വന്നു നിന്നിട്ട് വീണ്ടും ഹിന്ദി ഫോണ്‍ തുടര്‍ന്നു .എന്തായാലും ഇനി കുറെ സമയമുണ്ട് . ഉത്തരങ്ങള്‍ കമ്പയര്‍ ചെയ്യാന്‍ ഒന്നും നില്‍ക്കാതെ ഞാന്‍ വായി നോക്കി നടന്നു.

കോളേജിന്റെ ഗെയിട്ടിനടുത്തെ ചായക്കടയില്‍ കടലയും കൊറിച്ചു നില്‍ക്കുമ്പോള്‍ ആണ് സതീഷ്‌ വിളിക്കുന്നത്‌." റിസള്‍ട്ട്‌ നോട്ടീസ് ബോഡില്‍ ഇട്ടിട്ടുണ്ട്" ജേക്കബിനേം കൂട്ടി നേരെ നോട്ടീസ് ബോര്‍ഡിന്റെ അടുത്തേക്ക്.
 
 
ഞങ്ങളുടെ ക്ലാസില്‍ നിന്നും മൂന്നു പേര്‍ക്ക് ഇന്റെര്‍വ്യൂവിനു സിലക്ഷന്‍ ഉണ്ട് , ഞാന്,‍ വിവേക് , സന്ധ്യ. അടുത്ത ക്ലാസില്‍ ഇരുന്ന ജേക്കബിനും കിട്ടിയിട്ടുണ്ട്. ഹാവൂ രക്ഷപെട്ടു . ശകുന്തള ദേവി നിങ്ങള്ക്ക് ഒരു വലിയ ഉമ്മ . ഇത്രേം മനസ്സില്‍ പറഞ്ഞു ഇന്റെര്‍വ്യൂവിന് വേണ്ടി അല്ലറ ചില്ലറ വായനകള്‍ നടത്തി.
ഇന്റെര്‍വ്യൂ ടൈം .
ഞാന്‍ ചെന്നപ്പോള്‍ എന്റെ പേരുള്ള ലിസ്റ്റും പിടിച്ചു നില്‍ക്കുന്നത് നമ്മുടെ പഴയ ഹിന്ദി കുമാരി. ലവളെ അടിച്ചു ഒതുക്കി തരും എന്ന് എന്ന് ജേക്കബിനോട് പറഞ്ഞു നേരെ അവള്‍ ഇരിക്കുന്ന മുറിയില്‍ കയറി .

എന്റെ മുഖത്ത് നോക്കി അവള്‍ ആദ്യം ഒരു മന്മഥ സായകമയച്ചു. ഞാന് ‍ പുളകം കൊണ്ടു അപ്പോള്‍ അവള്‍ മൃദുവായി മന്ത്രിച്ചു..
" ടെല്‍ മി എബൌ ട്ട് യുര്‍ സെല്‍ഫ്. ?"
അയ്യേ ചീള് കേസ് . ഇത് കൊറേ കണ്ടതല്ലേ ഈ കെ കെ ജോസഫ് ....
ഞാന്‍ , വല്ല്യ തറവാടിയാ,ഇങ്ങടെ അവിടെ പണി എടുത്തു കുടുംബം പോറ്റേണ്ട കാര്യം ഒന്നും ഉണ്ടായിട്ടല്ല എന്നാലും ഒരു നേരമ്പോക്കിന് വന്നു എന്ന് പറയാനാണ് മനസ്സില്‍ തോന്നിയതെങ്കിലും വിനീത വിധേയനായി പേരും പഠിച്ച സംഭവും മാര്‍ക്കും ഒക്കെ പറഞ്ഞു

അടുത്ത ചോദ്യം ."എന്ത് കൊണ്ട് ഇന്‍ഫോസിസ് ?"

മൈസൂര്‍ ക്യാമ്പസ്,വാകമരം, നീലിമ ..എന്നാണു മനസിലെ ഉത്തരമെങ്കിലും എടുത്തു കാച്ചി.

" ഇങ്ങടെ കമ്പനിയുടെ വളര്‍ച്ച ,അത് നല്‍കുന്ന ബൌദ്ധികമായ വെല്ലുവിളികള്‍ ഇതൊക്കെ എന്റെ മനതാരിനെ കുളിര്‍ കോരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇശ്ശി കാലായി .അതോണ്ടാ, അതോണ്ട് മാത്രമാണ് അല്ലാതെ ഛെ ..."

ദേ വരുന്നു അടുത്ത ചോദ്യം

"സപ്പ്ളി ഉണ്ടായിട്ടുണ്ടല്ലേ ?"

"എടീ കഴുതേ മെക്കാളെ തുടങ്ങി വെച്ച പഴഞ്ചന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപാകതകള്‍ മൂലം സംഭവിച്ചതാണ് അത്" എന്ന് പറയണം എന്ന് തോന്നിയെങ്കിലും പകരം ഇങ്ങനെ പറഞ്ഞു. "ഒരു സെമെസ്റ്ററില്‍ രണ്ടു പേപ്പര്‍ പോയെങ്കിലും അത് നല്ല മാര്‍ക്കോടെ തന്നെ എഴുതിയെടുതിട്ടുണ്ട് . പരാജയങ്ങളില്‍ പതറാതെ അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു തിരിച്ചു വരാന്‍ കഴിവുള്ള ഇരട്ട ചങ്കുള്ള ചാക്കൊച്ചിയാണ് ഞാന്.."

"കുട്ടാ നിനക്ക് ഞാന്‍ ഈ ജോലി തന്നാല്‍ നീ എന്ത് തിരിച്ചു തരും ? "എന്നൊരു ചോദ്യം അവള്‍ ..
 
'ദൈവമേ, പഴയ ഐ.വി . ശശി സിനിമയില്‍ ഇന്റര്‍വ്യൂ ചെയ്യാറുള്ള കമ്പനി മുതലാളിമാരായ ടി. ജി രവി, ജോസ് പ്രകാശ്‌ തുടങ്ങിയവര്‍ ജയഭാരതി, സീമ, ഉണ്ണിമേരി എന്നിവരോട് ചോദിക്കാറുള്ള അതേ ചോദ്യം..''ഏയ് കുട്ടി, എന്താ ഇങ്ങനെ? ഞാന്‍ അത്തരക്കാരനല്ല. കുട്ടി ബോംബെലോക്കെ വളര്‍ന്ന ആളല്ലേ. എന്നെ ഇങ്ങനെ പരീക്ഷിക്കല്ലേ' പിന്നെ തോന്നി ഏയ് അതാവില്ല .
"ആത്മാര്‍ഥത, സത്യസന്ധത , കഠിനാദ്ധ്വാനം തുടങ്ങി നിരവധി സല്‍ഗുണങ്ങളുടെ   ഒരു ഹൈപ്പര്‍ ‍ മാര്‍ക്കറ്റ് ആണ് ഞാന്‍.അച്ചടക്കത്തിന്റെ കാര്യം പറഞ്ഞാല്‍ സദ്യക്ക് വെളക്ക് കൊളുത്തിയാല്‍ ലക്ഷ്മീ സഹസ്രനാമോം ജ്ഞാനപ്പാനേം വായിച്ചു കഴിയുന്ന സാത്വികന്‍. ഇനി ഇങ്ങള്‍ക്ക്‌ വേണചാല്‍ ഞാന്‍ എന്നെത്തന്നെ നാരാണ മൂര്‍ത്തിയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കാം ".
 
"അപ്പോള്‍ ശരി ".

ഇത്രേം ഇംഗ്ലീഷില്‍ മോഴിഞ്ഞിട്ടു അവള്‍ ഒന്ന് ചുമച്ചു. അതിനു ശേഷം മുഖത്ത് നോക്കിയിട്ട് പറഞ്ഞു.  "പാന്റും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ചു ഹിന്ദി പറയുന്ന എല്ലാവരും ഹിന്ദിക്കാരാവണം എന്നില്ല. അതോണ്ട് ഭാവിയില്‍ ഓവര്‍ സ്മാര്‍ട്ട് ആവാതെ സൂക്ഷിച്ചും കണ്ടും സംസാരികണം മോനെ ."
ഇത്രേം പറഞ്ഞത് നല്ല വടകര ഭാഷയില്‍!!!!.
മുറിച്ചുരിക കൊണ്ട അരിങ്ങോടരേപ്പോലെ ഞാന്‍ വീണു.
"ചേച്ചി അല്ല മാഡം എന്റെ പണി,വാക, നീലിമ ....."
"അത് ഊഹിക്കാമല്ലോ .. നേരെ ചൊവ്വേ പെരുമാറാന്‍ പഠിച്ചിട്ടു വാടാ ചെറുക്ക ..."
 
 
സമര്‍പ്പണം : ആപ്റ്റിട്യൂഡ്‌  ടെസ്റ്റുകള്‍ക്കും ഇന്റെര്‍വ്യൂകള്‍ക്കും ഗ്രൂപ്പ് ഡിസ്കഷനുകള്‍ക്കും വേണ്ടി ചിലവഴിച്ച രണ്ടായിരത്തി ആറിലെ  ഒരുപാട് രാവുകള്‍ക്ക്‌.
കടപ്പാട്: ഒരു ബ്ലോഗ്‌ പോസ്റ്റിലൂടെ ന്റെ ഖല്‍ബിന്റെ താക്കോല്‍ പിടിച്ചു വാങ്ങി എഴുതണം, എഴുതണം എന്ന് പറഞ്ഞു കൂടെ നില്‍ക്കുന്ന വാമഭാഗത്തിന്.

20 comments:

Minesh Ramanunni said...

പഴയ ചില ഓര്‍മകളുടെ നുറുങ്ങു പൊട്ടുകള്‍ ! വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ ?

anju minesh said...

:)

Suraj T R said...

മറ്റുള്ള ബുജികളുടെ വാക്കുകള്‍ കേട്ട് ഞാനും കുറച്ചു നാള്‍ ഈ ശകുന്തളാ ദേവിയെ ധ്യാനിച്ച്‌ ദിവസങ്ങള്‍ തള്ളി നീക്കിയിട്ടുണ്ട്... പക്ഷെ ഇന്നുവരെ അവരുടെ ഒരു പുസ്തകവും ഞാന്‍ കണ്ടിട്ടില്ല... വായിച്ചിട്ടുമില്ല... :)

മത്താപ്പ് said...

നീലിമാ ഏ എസ്സിനു വേണ്ടി,
ചിയേഴ്സ് ;))

പ്രവീണ്‍ കാരോത്ത് said...

ഹഹ, ബോംബയില്‍ ജീന്‍സിട്ട ഒരു മലയാളി ചേച്ചിയുടെ പിന്‍ഭാഗത്തെ വര്‍ണ്ണിച്ച ഒരുത്തനെ (ഞാനും ഒരു പത്രോസ് ആകട്ടെ, എന്‍റെ കൂട്ടുകാരനെ സദാചാരപ്രകാരം, ഒരുത്തന്‍ എന്ന് തള്ളിപ്പരയട്ടെ!)തൂക്കി എടുത്ത് പോലീസില്‍ ഏല്‍പ്പിച്ചത് ഇപ്പോള്‍ ഒരു പുഞ്ചിരിയോടെ ഓര്‍ത്തു. നന്ദി , എഴുത്ത് ആസ്വദിച്ചു, അഭിനന്ദനങ്ങള്‍!

Mr. K# said...

ഞാന്‍ വിചാരിച്ചു വടകരക്കാരിയെതന്നെ വളച്ചെടുത്തു കാണുമെന്നു. ക്ലൈമാക്സില്‍ വാമാഭാഗമാരാനെന്നായിരുന്നു നോക്കിയത്.

animeshxavier said...

വയറും വീര്‍പ്പിച്ചു ചുരിദാറിട്ട് വന്ന 'ഹിന്ടിക്കാരി' കേള്‍ക്കെ "ആണ്ങ്ങളോടു കളിച്ചാല്‍ ഇങ്ങിനെയിരിക്കു"മെന്നു ഊട്ടിക്കു ടൂര്‍ പോയപ്പോ കൂടെയുള്ളവരുടെ മുന്നില്‍ ആളാവാന്‍ പ റഞ്ഞ ഉണ്ണിമോന്‍ ചേട്ടനെ ഓര്‍മ്മ വന്നു. "ഹലോ, കളിക്കെണ്ടവരോടു തന്നാ കളിചിരിക്കുന്നെ, ഇയാള്‍ക്ക് എന്നാ വേണം?" എന്ന് കോട്ടയം ഭാഷയില്‍ തിരിച്ചു ചോദിച്ചതു കേട്ട ചേട്ടായിയുടെ വെള്ള പേപ്പര് പോലത്തെ മോന്തായം ഇപ്പോളും ഓര്‍മ്മയുണ്ട്.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പലപ്പോഴും ഇത് പോലെയുള്ള അക്കിടികള്‍ പറ്റിയിട്ടുണ്ട് ..മലയാളികക്ക് മാത്രമല്ല മലയാളം മനസ്സിലാകുന്നത് എന്നാ ക്രൂര സത്യം ഗോവയിലെ ഒരു ഹോട്ടലില്‍ ഉടമയുടെ മകളെ വേണ്ടത്ര കമന്റ്‌ അടിച്ചു കഴിഞ്ഞു ബില്ല് കൊടുക്കാന്‍ ചെന്നപ്പോള്‍ ഉടമ (ഗോവക്കാരന്‍ )ശുദ്ധമലയാളത്തില്‍ സംസാരിച്ചപ്പോഴാണ് .അങ്ങേരു കുറേക്കാലം ഗഫില്‍ മലയാളികളുടെ കൂടെയായിരുന്നു പോലും .

Pradeep said...

:))ഓഫീസിലെ കൌണ്ടറില്‍ വരുന്ന അമേരിക്കന്സിനെ കാണുമ്പോ.....ഈ @$#&@$*രനൊക്കെ രാവിലെ തന്നെ എന്തിനാണോ വരുന്നേ എന്ന് ചോദിക്കും...ഓഫീസില്‍ മലയാളികള്‍ നാലുപെരുള്ളത് കൊണ്ടു സംസാരം ഏതാണ്ട് ഇ തരത്തിലാണ്.....ഒരു ദിവസം ഇങ്ങനെ ചോദിച്ചപ്പോ തന്നെ മറുപടി വന്നു.."നീ പോടാ......@#&@&@#@ രേ" എന്ന്...അതോടെ സന്തോഷമായി...കൂടെ ജോലി ചെയ്യുന്ന നമ്മുടെ ആളുകള്‍ മറ്റു രാജ്യക്കാരെ ആദ്യം പഠിപ്പിക്കുന്നത്‌ നമ്മുടെ തെറികള്‍ ആണെന്ന് അന്ന് മനസ്സിലായി....

ഉബൈദ് said...

:)

റോസാപ്പൂക്കള്‍ said...

അവള്‍ ഹിന്ദിയില്‍ സംസാരിക്കുന്നു എന്ന് പറഞ്ഞപ്പോഴേ എനിക്ക് ഒരു മലയാളം മണത്തു.

അനില്‍കുമാര്‍ . സി. പി. said...

വായിച്ചു; രസിച്ച് തന്നെ.

Unknown said...

അളിയാ ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സ് " (പന്നി.... മുടിഞ്ഞു പോകട്ടെ എന്ന് മലയാള പരിഭാഷ)
hahahaha,.,..,,.
ചിരിച്ചു ചിരിച്ചു ,.,.,.,.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വായിച്ചു; നന്നായി രസിച്ചു ... :)

Unknown said...

വല്ലാണ്ട് രസിപ്പിച്ചു. ഇനിയും വരാം.

"അളിയാ ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സ് " (പന്നി.... മുടിഞ്ഞു പോകട്ടെ എന്ന് മലയാള പരിഭാഷ)

അദാണു കലക്കിയത്

ലംബൻ said...

"അളിയാ ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സ് " (പന്നി.... മുടിഞ്ഞു പോകട്ടെ എന്ന് മലയാള പരിഭാഷ) അത് തകര്‍ത്തു മോനെ.

ഈ വലിയ പഠിത്തം ഒന്നും ഇല്ലാത്തോണ്ട് നമ്മക്ക് പിന്നെ ഇതൊന്നും വേണ്ടി വന്നിട്ടില്ല.

Unknown said...

കുറെ ചിരിച്ചു...ജീവിതത്തില്‍ ഇത്തരം മുഹൂര്‍ത്തങ്ങളില്‍ കൂടി കടന്ന് പോകാത്തവര്‍ ആരുമുണ്ടാകില്ല. നല്ല അവതരണം.ആശംസകള്‍.....

നിസാരന്‍ .. said...

മലയാളം അറിയാത്തവര്‍ ഇപ്പോള്‍ കുറവാണെന്നേ.. രസകരം ട്ടോ

ajith said...

ആകെ മൊത്തം നല്ല കിടുംബന്‍ പോസ്റ്റ്
ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സിന്റെ അര്‍ത്ഥം കിടുകിടുംബന്‍

രണ്ടുമൂന്ന് പേര്‍ ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചിരുന്നുവെങ്കിലും അവധി കഴിഞ്ഞ് ബഹറിനില്‍ തിരിച്ചെത്തിയിട്ട് വായിക്കാമെന്ന് ഓര്‍ത്തിരിക്കയായിരുന്നു.

ചാമ്പല്‍ കൂനയിലെ കനല്‍ വാമഭാഗമാണെന്ന അറിവും സന്തോഷകരം തന്നെ.
ബ്ലോഗ് കുടുംബത്തിന് ആശംസകള്‍

സുധി അറയ്ക്കൽ said...

ഇന്ഫോസിസുകാരി എന്ന ഒരു കുറവ് മാത്രമേ അവള്‍ക്കുള്ളൂ.ഽ/////ഹ ഹ ഹ .സമ്മതിച്ചിരിക്കുന്നു.ഒന്നും കളയാനില്ല.ഒന്നും.നന്നായി ചിരിച്ചു.