Saturday, March 12, 2011

ചില പിറന്നാള്‍ രഹസ്യങ്ങള്‍


പിറന്നാളില്‍ വിശ്വാസമില്ലാതെ, പിറന്നാള്‍ ദിവസവും മത്തിക്കറി കൂട്ടിയുള്ള  ചോറ് വേണം എന്ന് വാശിപിടിക്കാറുള്ള മേനോന്സിന്റെയും പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ പോട്ടൂര്‍കാവില്‍ അയ്യപ്പന്‍, മണലിയാര്‍കാവില്‍ ഭഗവതി, കവപ്ര തേവര്‍   തുടങ്ങി ലോക്കല്‍ അമ്പലങ്ങള്‍  മുതല്‍ ഗുരുവായുരും കാടാമ്പുഴയും  പോലുള്ള  ഗ്ലോബല്‍ അമ്പലങ്ങളില്‍ വരെ സന്ദര്‍ശനവും വഴിപാടും നടത്താറുള്ള രുക്കുവമ്മയുടെയും  പ്രൊഡക്ഷന്‍ ആയതുകൊണ്ട് പിറന്നാളിനോട് പ്രത്യേകിച്ച് ഒരു ഇഷ്ടമോ വെറുപ്പോ ഇല്ലാതെ നിര്‍വികാരതയാണ്‌ സാധാരണ തോന്നാറ്.  ശ്രീ ബുദ്ധനു പോലും തോന്നാത്ത നിര്‍വികാരത !

കഴിഞ്ഞ കുറെ മാസങ്ങളായി ചില ബ്ലോഗുകളില്‍ കയറി നിരങ്ങിയപ്പോള്‍ ആണ് പിറന്നാള്‍ എന്നാല്‍ ഒരു വലിയ കാര്യമാണെന്ന്   മനസിലായത്. ഒരു പൂച്ചക്കുഞ്ഞു പോലും കയറാത്ത, ചില ഭാര്‍ഗവീനിലയം ബ്ലോഗുകള്‍ വരെ എന്റെ ബ്ലോഗിന് പ്രായം തികഞ്ഞു എന്ന് ആര്‍ത്തു വിളിച്ചു പറയുന്നത് കണ്ടപ്പോള്‍ തോന്നി എന്ത് കൊണ്ട് ഈ ആചാരം  നോമും ഒന്ന് പരീക്ഷിച്ചു കൂടാ .

അങ്ങനെ ഗൂഗിളിന്റെ പഴയ പേജുകള്‍ തുറന്നു നോക്കി ജാതകം  കണ്ടുപിടിക്കാന്‍ ശ്രമിച്ചു. പഴയ ഹോം  നേഴ്സ്   ജാനു പറയുന്നത് പോലെ ഗൂഗിള്‍ പറഞ്ഞു "ഒരു കുംഭമാസം മുപ്പതിന് മോന്തി കഴിഞ്ഞപ്പോളാ   അന്റെ ആദ്യത്തെ പോസ്റ്റ്‌ ജനിച്ചത്‌. നാള്-ചോതി, പക്കം- ചതുര്‍ഥി, അങ്ങനെ പോണു അന്റെ ബ്ലോഗിന്റെ തലവരി. ബുധനും ശുക്രനും എവിടെ നില്‍ക്കുന്നു എന്നറിയണമെങ്കില്‍ ഇജ്ജു അന്റെ ഏറക്കാടനോട് ചോദിക്ക് "

അപ്പോള്‍  ഒരു കാര്യം തീരുമാനമായി. ഈ മാര്‍ച്ച്‌ പതിനാലിന്, സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബര്‍ത്ത് ഡേ. മേനോന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മലയാളമാസം കുംഭത്തിലെ  ചോതിയില്‍ രണ്ടാം പിറന്നാള്‍. എന്തായാലും നമ്മള്‍ സായിപ്പിന്റെ കൂടെ നില്ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 14  തന്നെ ആകട്ടെ.

ചരിത്രം
സത്യം പറഞ്ഞാല്‍ ഒരു ബ്ലോഗ്‌ ആദ്യമായി തുടങ്ങുന്നത് 2006 ല്‍   ആണ് . അന്ന് ഗൂഗിള്‍ കമ്പനി ബ്ലോഗ്‌ എന്ന സംഭവം  തുടങ്ങിയതായി വീരഭൂമിയില്‍ ഒരു വാറോല വന്നപ്പോള്‍ അടുത്തുള്ള നെറ്റ് കഫെയില്‍ ചെന്നു ഒരു പേജ് ഉണ്ടാക്കി വിവരസാങ്കേതികരംഗത്ത്‌ നായന്മാരുടെ കഴിവ് തെളിയിച്ച ചാരിതാര്‍ഥ്യത്തില്‍  വിജ്രുംഭിചിരുന്നു . സ്വന്തമായി ആനയുള്ള തറവാട് എന്ന് പറയുന്നതുപോലെ ബ്ലോഗുള്ള വീട്ടിലെ പയ്യന്‍ എന്ന് അറിയപ്പെടാനുള്ള കൊതി. പക്ഷെ ഒരു പേജ് ഉണ്ടാക്കിയപ്പോള്‍ ആകെ കണ്‍ഫ്യുഷന്‍. ഇതു കൊണ്ട് എന്ത് ചെയ്യും?

കുറുക്കന്റെ കൈയില്‍ ആമയെ കിട്ടിയ പോലെ അന്ന് കുറച്ചു നേരം ഈ പേജ് നോക്കി ഇരുന്നു.
ഈ പേജ് ഉണ്ടായതുകൊണ്ട് ഇന്‍ഫോസിസ് ജോലി തരുമോ?
ഇല്ല!
എന്ജിനിയറിങ്ങിന് ഇന്റെ‍ണല്‍ മാര്‍ക്ക്  കൂടുതല്‍ കിട്ടുമോ ?
ഇല്ല!
നല്ല വീട്ടിലെ പെണ്‍പിള്ളേര്‍  'ചെക്കാ അന്റെ പേജ് കണ്ടു എന്റെ  ഖല്‍ബ്  നിറഞ്ഞു' എന്ന് പറഞ്ഞു കൂടെ വരുമോ?
ഇല്ല!

പിന്നെ എന്തിനു ഈ സുന ?

ഇതായിരുന്നു അന്നത്തെ ചിന്ത. അന്ന് ആ പേജില്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്നു.

പിന്നീടൊരിക്കല്‍  ഒരു അശരീരി   കേട്ടു കൂടെ  പഠിച്ച ഹരി (കാല്‍വിന്‍ എന്ന് കള്ളപ്പേര് ) വല്ല്യ ബ്ലോഗനാണു, അവനെ പേടിച്ചാരും ആ വഴി നടക്കില്ല, ധാരാവിയില്‍ ഒരു ചേരി അവന്‍ ഒറ്റ പോസ്റ്റു കൊണ്ട് ഒഴിപ്പിച്ചു എന്നൊക്കെ. പക്ഷെ അപ്പോളേക്കും  നാട്ടില്‍ സ്തുത്യര്‍ഹമാം വിധം കന്നന്തിരുവുകള്‍   കാണിച്ചതിന് നോമിനെ നാട് കടത്തി ഒരു മരതക ദ്വീപില്‍ എത്തിച്ചിരുന്നു.

"സുഹൂദിയുടെ  അടുത്താണ് ഈ ദ്വീപ്‌, ശരിയത്താണ്   കോടതി. നോക്കിയും കണ്ടും നിന്നില്ലേല്‍ നിന്‍റെ കാര്യം പോക്കാ" എന്നൊക്കെ നാട്ടില്‍ നിന്നും പറഞ്ഞിരുന്നു. അതുകൊണ്ട്   ഇന്സ്ട്രുമെന്റെഷന്‍, ജോലി, പ്രോജെക്ട്സ്    തുടങ്ങി സാമ്പത്തിക സാത്വികചിന്തയില്‍ കഴിഞ്ഞു കൂടുകയായിരുന്നു.

ഉണര്‍ന്നാല്‍ ലാപ്ടോപ് കണി കാണും. പവര്‍പോയന്റില്‍  ഒരു പ്രസന്റേഷന്‍ പിന്നെ വല്ല ഒരു പി ഡി എഫ്  എടുത്തു വായന.ദിവസവും ഇത് തന്നെ കണ്ടപ്പോള്‍ ചെക്കന്‍ കൈവിട്ടു പോയോ എന്ന് അളിയന് ആവലാതി. എന്നും മിനിമം ഒരു ഇരുപതു മണിക്കൂര്‍ കമ്പ്യുട്ടറിന്‍റെ    മുമ്പിലാണ് എന്ന് ചേച്ചിത്തെഹെല്‍ക്ക  നാട്ടിലേക്ക് അമ്മയെ വിളിച്ചു പരാതി പറയാന്‍ തുടങ്ങി. അവള്‍ ഈ  തെഹേല്‍ക്ക ധര്‍മ്മം നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി.

 "ദാണ്ടേ, അവന്‍ ബുക്കിനു മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നു; ഇന്ന് വൈകിട്ട് സ്കൂളിനു  മുന്നിലെ സില്‍മ പോസ്ടരില്‍ നോക്കി റോഡരികില്‍   അരമണിക്കൂര്‍ നില്‍ക്കുകയായിരുന്നു ' എന്ന്  തുടങ്ങി അവന്‍ കിഴക്കേലെ സരിതയെ കണ്ണിറുക്കി കാണിച്ചു  എന്ന് വരെയുള്ള പല സ്കാണ്ടല്‍സിനു പിന്നിലും അവളുടെ കറുത്ത കരങ്ങളുണ്ട്‌ എന്ന് മാലോകര്‍ക്കറിയില്ലല്ലോ.....? .

അന്ന് തന്നെ രുക്കുവമ്മ ഗണപതിക്ക്‌ മാല, ശാസ്താവിന്  തേങ്ങ എന്നിവ നേര്‍ന്നുതുടങ്ങി. എല്ലാം കൊള്ളാം! പക്ഷേ ശയനപ്രദിക്ഷണം, മൊട്ടയടിക്കല്‍, ശൂലം തറക്കല്‍ എന്നീ ദേഹത്തിനു കാര്യമായ തകരാറുണ്ടാക്കുന്ന എന്തെങ്കിലും നേരാതിരുന്നാല്‍ മതിയായിരുന്നു.അതിലിടയ്ക്ക് അളിയന്റെ സുഹൃത്ത്‌ കൃഷ്ണേട്ടന്‍ ഉപദേശിച്ചു. "ലവന്‍ പണ്ട് മുതലെ   വായിക്കുകയും എഴുതുകയും ചെയ്യുന്നതല്ലേ. ഇവിടെ സമാജത്തില്‍ വരാന്‍ പറയു. "

അങ്ങനെ കൂട്ടം തെറ്റുന്ന കുഞ്ഞാടുകളെ ധ്യാനകേന്ദ്രത്തില്‍ ചേര്‍ക്കുന്നത് പോലെ ഒരു ദിവസം അളിയന്‍ നിര്‍ബന്ധിച്ചു കേരളസമാജത്തില്‍ കൊണ്ട് വന്നു.  ഒരു നാടക റിഹേര്‍സല്‍ നടക്കുകയായിരുന്നു അപ്പോള്‍. പ്രതിയെ  കണ്ടതും കൃഷ്ണേട്ടന്‍ പറഞ്ഞു "രംഗസജീകരണം നടത്താന്‍ കുറെ കോണ്‍സ്ടബില്‍സ്  വേണം. ഒരാള്‍ നീ."

അന്ന് മുതല്‍ നാടക റിഹേര്‍സല്‍ കഴിഞ്ഞു നാടകം സ്റെജില്‍  എത്തുന്നതുവരെ ഒരു മാസം സമാജത്തില്‍ വൈകുന്നേരങ്ങളില്‍ നിത്യസന്ദര്‍ശകന്‍ ആവേണ്ടി വന്നു. അപ്പോളാണ് വീണ്ടും എഴുത്തിന്‍റെ, വായനയുടെ  ലോകത്തിലേക്ക്‌ വന്നത്.അതുകൊണ്ടും തീര്‍ന്നില്ല നാടകം കഴിഞ്ഞപ്പോളെക്കും  വേറെ പുതിയ ചില  നാടകങ്ങള്‍, സാഹിത്യവേദി, ഓണം, വിഷു, ക്രിസ്മസ് തുടങ്ങി ഒട്ടനവധി  പരിപാടികള്‍.

അതിനിടെക്കാണ് മൂന്നു നാലുപേര്‍ വൈകുന്നേരങ്ങളില്‍ ബ്ലോഗ്‌ ബ്ലോഗ്‌ എന്ന് സംസാരിക്കുന്നത് കേള്‍ക്കുന്നത്. പതുക്കെ പതുക്കെ അവരെ പരിചയപ്പെട്ടു.ഒരാള്‍ സാക്ഷാല്‍ ബെന്യാമിന്‍, മറ്റൊരാള്‍ മൊട്ടത്തലകളുടെ  ബൌധികസ്വത്തവകാശം നേടിയെടുത്ത നട്ടപ്രാന്തന്‍,  പിന്നെ ഫയാസം ഫയാസ് അങ്ങനെ ചിലര്‍. 'ബ്ലോഗില്‍ താല്പര്യം ഉണ്ട്, എഴുത്തിലും'  എന്ന് പറഞ്ഞപ്പോള്‍ നട്ടപ്രാന്തനടക്കമുള്ളവര്‍ ബ്ലോഗിന്റെ സാധ്യതകളെകുറിച്ച് വിശദീകരിച്ചുതന്നു . അപ്പോളാണ് കുറുക്കന്റെ ആമ എന്ന കടമ്പ കടന്നത്‌.

ആദ്യം എഴുതിയ പോസ്റ്റ്‌ ബെന്യാമിന്റെ 'ആട്ജീവിതത്തെ'കുറിച്ച് തയ്യാറാക്കിയ ഒരു ചെറിയ വായനകുറിപ്പായിരുന്നു. എഴുതിയ ആ കുറിപ്പ് ആദ്യം കാണിച്ചത്‌ ബെന്യമിനെ തന്നെയായിരുന്നു. ഈ പഠനം നന്നായി എന്ന് ബെന്യാമിന്‍  ഇമെയില്‍ ചെയ്തപ്പോള്‍  ഒരു അവാര്‍ഡ് കിട്ടിയ സന്തോഷം ആയിരുന്നു. ആട്ജീവിതം അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് അതിനുശേഷമാണ്. അതുകൊണ്ട് തന്നെ അത്തരം ഒരു കുറിപ്പ് മറ്റു പല പഠനങ്ങള്‍ക്കും മുന്‍പ് തന്നെ ബെന്യമിനെ കാണിക്കാന്‍ കഴിഞ്ഞതില്‍   അഭിമാനം തോന്നാറുണ്ട്.


സമകാലികം
പതുക്കെ പതുക്കെ ഓരോ പൊട്ടത്തരങ്ങള്‍ എഴുതി എഴുതി ആളുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍  വീണ്ടും ആവേശം. ദൈവമേ ഇനി ബ്ലോഗിലെ എം. ടി യോ  വി.കെ. എനോ ആയിട്ടെ നില്‍ക്കു എന്ന് വിചാരിച്ചു എഴുത്ത് തുടങ്ങും. പക്ഷെ എഴുതി തുടങ്ങുമ്പോള്‍   മനസിലാവും ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണം എന്ന്.  എന്നാലും തട്ടിയും മുട്ടിയും ഓരോ പോസ്റ്റുകള്‍. ഇതിലിടക്ക്  കുറെ സുഹൃത്തുക്കളെ കിട്ടി. ഇതു വരെ കണ്ടിട്ടില്ലാത്ത ചിലര്‍. ചിലരെ കാണുകയും ചെയ്തു ബ്ലോഗ്‌ മീറ്റുകള്‍ വഴി. നിരക്ഷരന്‍, സജി അച്ചായന്‍, ചേച്ചിപെണ്ണ്, ഡോണ, ഏറക്കാടന്‍, ആശമോന്‍, എച്ചുമുക്കുട്ടി, അഞ്ജു നായര്‍, മുരളി നായര്‍   അങ്ങനെ കുറെ പേര്‍. ഋതുവില്‍ ഇടക്കിടക്ക് എഴുതിയപ്പോള്‍ കുറെ പേര്‍ കൂടി രവം വായിക്കാന്‍ തുടങ്ങി.

ഉണ്ണിക്കുട്ടപര്‍വ്വം
ഇതിലിടക്ക് ഒരു സുഹൃത്ത്‌ ചോദിച്ചു മഴയെ ആസ്പദമാക്കി ഒരു കഥ എഴുതാമോ എന്ന്. എടുത്തടിച്ചു പറഞ്ഞു  'അതിനെന്താ ദാ ഇപ്പോള്‍ തരാം'. മഴയെക്കുറിച്ച് വികാരം കൊള്ളാന്‍ കുറെ ശ്രമിച്ചു. അപ്പോളാണ് ഇതു ഹലാക്കിന്റെ അവിലുംകഞ്ഞി ആണ് എന്ന് മനസിലായത്.  ഒടുവില്‍ മഴയും വന്നില്ല കഥയും വന്നില്ല. മഴപ്പതിപ്പില്‍ കൊടുക്കാന്‍ രണ്ട് ദിവസത്തിനകത്ത് വേണം എന്ന് സുഹൃത്ത്‌. മഴപ്പതിപ്പ് നമുക്ക് അടുത്ത വേനലില്‍ പോരെ എന്ന് നോം.  സുഹൃത്ത്‌ തെറി പറഞ്ഞു. ഈ ദിവസങ്ങളില്‍ ഒന്നില്‍ ,  നാട്ടില്‍ പെരുമഴ പെയ്യുന്ന ഒരു മേടമാസസന്ധ്യയില്‍ രുക്കുവമ്മ  ഫോണിലൂടെ ഒരു നൊസ്റ്റാള്‍ജിയ പങ്കു വെച്ചു." ഇതു പോലെ ഒരു സന്ധ്യക്കു  പെരുമഴയത്താ  നീ റിലീസ് ആയത്" .

അന്ന് ഒരു പോസ്റ്റ്‌ പിറന്നു. ഒരു തുലാവര്‍ഷ രാത്രിയില്‍.

അതോടൊപ്പം രവത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന വികൃതി ചെക്കന്‍ ജനിച്ചു. ആറു ഭാഗങ്ങളായി നില്‍ക്കുന്ന ഉണ്ണിക്കുട്ടനാണ് ഈ ബ്ലോഗിലെ പ്രധാന താരം എന്ന് പലരും പറഞ്ഞിട്ടുണ്ട്.
ചിലപ്പോള്‍ അത് മറ്റൊരു തലവേദനയും ആണ്.  വികൃതി ചെക്കന്റെ തടവില്‍ ആണ് ഇപ്പോള്‍ നോം എന്ന് തോന്നാറുണ്ട്. എന്തെഴുതിയാലും അത് അവന്‍റെ ഭാഷയിലെ വരൂ എന്ന് വെച്ചാല്‍ എന്ത് ചെയ്യും? ഇങ്ങനെ പോയാല്‍ അവനെ നോം അടുത്ത്തന്നെ വാണിയംകുളം ചന്തയില്‍ കൊണ്ട് പോയി വല്ല അണ്ണാച്ചിക്കും  വില്‍ക്കും/ ഹല്ലാ പിന്നെ !!!
ഫലശ്രുതി

ഓരോ നേരമ്പോക്ക് പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല.
ഇത്രയും നേരം നോമിനേ സഹിച്ചതിനും ഇത്രയും കാലം വന്നു കമന്റിട്ടതിനും വായിച്ചതിനും സ്നേഹിച്ചതിലും എന്റെ പേരിലും ഉണ്ണിക്കുട്ടന്‍ ആന്‍ഡ്‌ സണ്‍സിന്റെ  പേരിലും ഉള്ള അകൈതവമായ നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു. 

ഇനി നോം ഇല്ലത്തെത്താന്‍ നോക്കട്ടെ. നേരം മോന്ത്യവുന്നതിനു മുന്‍പ് ഇങ്ങളും ഇങ്ങള്‍ടെ   പേരേല് എത്താന്‍ നോക്കു   :)
അപ്പൊ ഇനി അടുത്ത പോസ്റ്റില്‍ കാണാംട്ടോ . കാണണം....!

Friday, February 25, 2011

ഏഴിമല പൂഞ്ചോല !!!


 

 
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മേനോന്സിന്റെ കൈ പിടിച്ചു വടക്കന്‍ വീര ഗാഥ കണ്ടുവന്ന ദിവസം തന്നെ ഉണ്ണിക്കുട്ടന്‍ ഒരു തീരുമാനം എടുത്തിരുന്നു. ഒരു സില്‍മ നടന്‍ ആയിട്ട് തന്നെ ഇനി കാര്യം. സ്കൂളില്‍ അടി കൂടാന്‍ വരുന്നവരെ മമ്മൂട്ടിയെ പോലെ പറന്ന് വെട്ടാം, സ്കൂളില്‍ ലേറ്റ് ആയാല്‍ കുതിരപ്പുറത്തു പോകാം. പിന്നെ ഡുയറ്റ്  പാടാം.  അതിനു ശേഷം എടുപ്പിലും നടപ്പിലും ഒരു സില്‍മസ്റ്റയില്‍ കൊണ്ട് വരാന്‍ ഉണ്ണിസ്  ബദ്ധശ്രദ്ധ പതിപ്പിച്ചിരുന്നു.

 
 ആറാം  ക്ലാസില്‍ വെച്ച് ശോഭനയെ കെട്ടിയാലോ എന്നാ ചിന്ത തലയില്‍ കയറിയത്.  ശോഭനയെ കെട്ടിയാല്‍ എന്നും ഡാന്‍സ് കാണാല്ലോ  . എയിജ് ഡിഫറന്‍സ് ഇത്തിരി ഇല്ലേ .അതോണ്ട് തല്‍ക്കാലം വെയിറ്റ് ചെയ്യാം. ഇരുപത്തി ഒന്ന് വയസ്സാവുന്നതിനു ഒരു കൊല്ലം മുന്‍പ് ആ കാലത്തെ ട്രെന്‍ഡ് സെറ്റര്‍ ആയ അന്യജാതിക്കാരിയെ കെട്ടാം എന്ന് ഓര്‍ത്തു തല്‍ക്കാലം സമാധാനിച്ചു 

 
അതിലിടക്കാണ് ചുവരുകളില്‍ ഒരു പാവം  ദാരിദ്യക്കാരി  പെണ്ണിന്റെ ഫോട്ടോ  വരുന്നത് ശ്രദ്ധിച്ചത്. എപ്പോളും ആ കുട്ടി  കുഞ്ഞുടുപ്പേ  ഇടൂ . ദാരിദ്ര്യം!  അല്ലാതെന്തു പറയാന്‍? ഇങ്ങനെ ആലോചിച്ചു   ഒരു ദിവസം അത്തരം ഒരു പോസ്റര്‍ നോക്കി ഇതികര്‍ത്തവ്യത  മൂഡന്‍ ആയി അല്‍പനേരം നിന്ന് പോയി. സഹജീവികളോട് ഉണ്ണിക്കുട്ടന്‍ കാണിക്കുന്ന ഇത്തരം സഹാനുഭൂതികള്‍ മനസിലാക്കാന്‍ മേനോന്‍സിനു കഴിയില്ല എന്ന് തെളിഞ്ഞ ദിവസം ആയിരുന്നു അത്. അന്ന് വീട്ടിലെത്തിയതും ഒരു വടി ഉണ്ണിക്കു നേരെ ഉയര്‍ന്നു  താണു.

 
"സില്‍ക്ക് സ്മിതയുടെ പോസ്റര്‍ നോക്കി നില്‍ക്കുകയാണ് നിന്റെ പണി അല്ലെ, ഇപ്പോളെ ഇങ്ങനായാല്‍ നീ ഭാവിയില്‍ ടി ജി രവി ആവുമല്ലോ !!!!! "

 

മേനോന്‍സ് അരിങ്ങോടര്‍ ആയി.  കിട്ടിയത് വാങ്ങി ഓടുന്നതിനിടയില്‍ ഉണ്ണി ആലോചിച്ചു. ഞാന്‍ എന്ത് തെറ്റ് ചെയ്തു ? ഒരു പാവം പെണ്‍കൊടി വസ്ത്രം വാങ്ങാന്‍ പണമില്ലാതെ നില്‍ക്കുന്നത് ആരോ ഫോട്ടോ എടുത്തു ചുവരില്‍ ഒട്ടിച്ചു. അത് പ്രതിഷേധാര്‍ഹം അല്ലെ?. ജനറേഷന്‍ ഗാപ്‌ അല്ലാതെ എന്ത് പറയാന്‍ ?എന്നാണ് മേനോന്‍സ് ഈ ജനറെഷനെ   മനസിലാക്കുക??

 
അങ്ങനെ ആണ് ആ പേര് മനസ്സില്‍ വീണത്‌. സില്‍ക്ക്. ഒരിക്കല്‍ ഏഴാം ക്ലാസിലെ ഗജപോക്കിരി   സുഭാഷ് ക്ലാസ് കട്ട് ചെയ്തു 'ലയനത്തിന്' പോയ കഥ എല്ലാവരെയും   രഹസ്യമായി പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ ആണ്  ആ പെണ്‍കൊടി ഒരു വിലക്കപെട്ട   കനി ആണെന്ന് ഉണ്ണിക്കുട്ടന് മനസിലായത്  . വെറുതെയല്ല  മേനോന്‍സ് പുളിവടി സെഷന്‍ അറെയിഞ്ച് ചെയ്തത്!!

 
 ആവര്‍ഷം ആണ് ഒരു പുതിയ ഒരു കുരിശു സ്കൂളില്‍ എത്തുന്നത്‌. പുതിയ ഒരു ടീച്ചര്‍. കുരിശു ടീച്ചര്‍ അല്ല, ടീച്ചരോടൊപ്പം വന്ന ടീച്ചരുടെ  മകന്‍.അനൂപ്‌ !!അനൂപ്‌ എന്ന വെളുത്ത സുന്ദരന്‍. വലിയ ജാടക്കാരന്‍.

 
 ടീച്ചരുടെ  അഡ്രെസ്സില്‍ അവന്‍റെ ഇന്ട്രോടക്ഷന്‍  കേമം. അവന്‍റെ വരവ് ആദ്യം ഉണ്ണിക്കുട്ടന്‍ സ്വാഗതം ചെയ്തു. സ്പോര്‍ട്സ്മാന്‍ സ്പിരിട് വേണമല്ലോ. പിന്നെയാണ് ഇവന്‍ പാരയാവും എന്ന് മനസിലായത്.  വന്ന ഉടന്‍ തന്നെ അവന്‍ അഷിത എന്ന ഉണ്ണിക്കുട്ടന്‍റെ  വിക്നെസ്സിനെ  പരിചയപ്പെട്ടു. ടീച്ചരുടെ   മകന്‍ ആയതു കൊണ്ട് അഷിത അവനെ നന്നായി മൈന്‍ഡ് ചെയ്യുന്നു എന്ന് ഉണ്ണിക്കുട്ടന്‍ ഒരു ഞെട്ടലോടെ മനസിലാക്കി.

 
"ഹോ, ഈ രുക്കുവമ്മക്ക്  ഒരു ടീച്ചര്‍ ആയിക്കൂടെ? ആയിരുന്നേല്‍ പഴം പൊരി മുതല്‍ എന്തിനു ലൈന്‍ വരെ കിട്ടുമായിരുന്നു. "

 
ഇടക്കിടക്ക് അനൂപ്‌ താന്‍ വെളുത്തവന്‍ ആണെന്ന് അഹങ്കാരത്തോടെ പറയാറുണ്ട്‌. അത് ഇരുണ്ട് നിറമുള്ള ഉണ്ണിയുടെ നിറം ഹൈലൈറ്റ് ചെയ്യാനാണെന്ന് എന്ന് ഉണ്ണിക്കറിയാം. കറുത്ത നിറം അഴകല്ലേ? താന്‍ ദ്രാവിഡ സംസ്കാരത്തിന്റെ യഥാര്‍ത്ഥ പിന്ഗാമി അല്ലേ. ഇവനിതൊക്കെ അറിയുമോ?

 
ഇനി എന്ത് ചെയ്യും?അവന്‍ വന്ന ആദ്യ ദിവസം തന്നെ ഓട്ടമത്സരത്തില്‍ ഉണ്ണിക്കുട്ടനെ തോല്‍പിച്ചു. കായികശേഷിയില്‍  പണ്ടേ ഉണ്ണിക്കുട്ടന്‍ പിറകിലാണ്.  ശക്തിയില്‍ അല്ല ബുദ്ധിയില്‍ ആണ് കാര്യം. ഇനി കാവിലെ  പാട്ട് മത്സരത്തില്‍ കാണാം എന്ന് പറയാന്‍ ഉണ്ണിക്കുട്ടനു പാട്ടും അറിയില്ല. ഇവന്‍ ആണേല്‍ മോശമില്ലാതെ പാടുകയും ചെയ്യും.

 
കാല്‍കൊല്ലപരീക്ഷക്ക്‌ കണക്കു പരീക്ഷയില്‍ അവനെ കാണാം എന്ന് സമാധാനിച്ചു ഇരുന്നു. പക്ഷെ അവന്‍റെ അമ്മ കണക്കു ടീച്ചര്‍ ആണല്ലോ .  മാത്രവുമല്ല ആ കൊല്ലം പരീക്ഷ പേപര്‍ തയ്യാറാക്കിയത് ഉണ്ണിക്കുട്ടന്റെ സ്കൂളില്‍ നിന്നും.അതില്‍ ഇവന്‍റെ അമ്മയും ഉണ്ടായിരുന്നു  ഇവന്‍ എങ്ങനെയോ അതിലെ കുറെ ചോദ്യങ്ങള്‍ ചൂണ്ടി അഷിതയോടും ഉണ്ണിക്കുട്ടനോടും  ഒന്നിച്ചു പറഞ്ഞു ".. ഡാ ഇതു പരീക്ഷക്ക്‌ വരും."

 
"ഓ പിന്നെ എന്‍റെ  ബൌ  ബൌ  കേള്‍ക്കും.. അവന്‍റെ ഒരു ഡയലോഗ്."

 
അത് കൊണ്ട് ആ ചോദ്യങ്ങള്‍ മനപൂര്‍വം ഒഴിവാക്കി പഠിച്ചു പരീക്ഷ ഹാളില്‍ എത്തിയ ഉണ്ണിക്കുട്ടന്‍ ഞെട്ടി.അതേ ചോദ്യങ്ങള്‍!! അഷിതയും അനൂപും കണക്കില്‍ ഫസ്റ്റ് രണ്ടിനും നാല്പത്തി ഒന്‍പതു മാര്‍ക്ക്  . ഉണ്ണിക്കുട്ടനു വെറും നാല്‍പതു മാര്‍ക്ക്. ഇവന്‍ ചോദ്യപേപ്പര്‍  മാഫിയ തന്നെ.

 
അനൂപ്‌ അഷിതയുടെ  മുന്‍പില്‍ വെച്ചു ഉണ്ണിയെ കളിയാക്കി.

 
 "നീ വലിയ മണ്ടന്‍ ആണല്ലോ. ചോദ്യം പറഞ്ഞു തന്നിട്ടും അവനു നാല്പതല്ലേ കിട്ടിയുള്ളൂ"

 
അഷിത നന്ദിയോടെ  അനൂപിനെ നോക്കി. ഉണ്ണിക്കുട്ടന്‍ തകര്‍ന്നിരുന്നു.

 
എന്നാലും അവന്‍ ക്വസ്റ്യന്‍ പേപ്പര്‍ ചേര്‍ത്തി സ്റ്റാറായില്ലേ  ? ഇതു പോലെ ഇനിയും ഇവന്‍ നാളെ തനിക്കിട്ടു ആപ്പ് വെക്കില്ല എന്ന് എങ്ങനെ അറിയും. എങ്ങനെയെങ്കിലും ഇവന് ഒരു പണി കൊടുക്കണം. ഒരു കാട്ടില്‍ രണ്ട് സിംഹം വേണ്ട.

 
അപ്പോളാണ് ഹൃദയഭേദകമായ വാര്‍ത്ത അറിഞ്ഞത്. സ്കൂള്‍ ലീഡര്‍ ആയ ഉണ്ണിക്കുട്ടന്‍ ആണ് എല്ലാ ആഴ്ചയും അസംബ്ലിയില്‍ പ്രതിജ്ഞ വായിക്കാറുള്ളത്. ഭാരതം എന്റെ നാടാണ് ചിലരോഴിച്ചുള്ളവരെല്ലാം എന്റെ സഹോദരികളാണ് എന്ന് മലയാളം ടെക്സ്റ്റ് നോക്കി വായിക്കലാണ് പതിവ്.  ചിലപ്പോഴൊക്കെ ഒരു ചെയിഞ്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക്  ചാന്‍സ് കൊടുക്കാറുണ്ട്.

 
ആ ആചാരം ഉണ്ണിക്കുട്ടന്റെ വിശാല മനസ്കതകൊണ്ടാണ്. ബട്ട്‌ ഇപ്പോള്‍ അത് പാരയായി.ഈ ആഴ്ച അനൂപ്‌ വായിക്കട്ടെ എന്ന് ഹെഡ് മാസ്റ്റര്‍. സ്കൂളിലെ എല്ലാ കുട്ടികളുടെയും മുന്‍പില്‍ അവന്‍ പ്രതിജ്ഞ വായിച്ചാല്‍ ഉണ്ണിക്കുട്ടന്‍ ഔട്ട്‌. പണ്ടും കറുത്തവര്‍ അവഗണയുടെ  പാത്രങ്ങള്‍ അല്ലേ ? ആ പാര ഓര്‍ത്തു ഉണ്ണിക്കുട്ടന്‍ ഉറക്കത്തില്‍ വരെ ഞെട്ടി. ഇനി വൈകരുത്. ഇവന് ഒരു പണി കൊടുക്കണം

 
എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കവേ ആണ് ആ ഫോട്ടോ ഉണ്ണിക്കുട്ടന്റെ കൈയില്‍ കിട്ടുന്നത്. മായമാനോഹരിയായ സില്‍ക്ക് ചേച്ചിയുടെ A3 സൈസ് പോസ്റര്‍! നാനയുറെ സെന്റര്‍   പേജില്‍  വന്ന ചിത്രം  വളരെ രഹസ്യമായി സുഭാഷ്  ആണ് ക്ലാസില്‍ കൊണ്ട് വന്നത്. ഉണ്ണിയുടെ ബ്രൈയിന്‍ ഒരു നിമിഷം രാജന്‍ പി ദേവ് ആയി .

 
മെല്ല ആ പോസ്റ്റര്‍  ഉണ്ണി ചൂണ്ടി. അന്നു രാവിലെ ആരും അറിയാതെ ഫോട്ടോ അനൂപിന്റെ മലയാളം ടെക്സ്റ്റ്‌ ബുക്കിനകത്ത്‌  വെച്ചു.

 
അസംബ്ലിയുടെ  ബെല്ലടിച്ചു .

 
പിള്ളേര്‍ നിരന്നു  അറ്റന്‍ഷന്‍ ആയി നിന്നു. ആത്മവിശ്വാസത്തോടെ  അനൂപ്‌. നെഞ്ചിടിപ്പോടെ ഉണ്ണിക്കുട്ടന്‍. കാതരമിഴികളോടെ അഷിത. ഇനി എന്തും സംഭവിക്കാം.

 
അനൂപ്‌ ബുക്ക് എടുത്തു വായന തുടങ്ങി. "ഭാരതം എന്റെ നാടാണ് ..."

 
എല്ലാവരും അറ്റന്‍ഷനില്‍ ആണ്. ഉണ്ണിക്കുട്ടന്‍  പ്രതിജ്ഞ  മറന്നു നില്‍ക്കുകയാണ്. അനൂപ്‌ ശ്വാസം എടുത്തു ഒന്ന് മുന്നിലെ കുട്ടികളെ നോക്കി. എന്നിട്ട് ബുക്ക് ഒന്ന് കൂടി നിവര്‍ത്തി വായന തുടര്‍ന്നു. പെട്ടെന്ന് ബുക്കില്‍ നിന്നും അവള്‍ താഴെ ഊര്‍ന്നു വീണു.

 
 "സില്‍ക്ക് ചേച്ചി. !!"

 
ആ പോസ്റര്‍ ആദ്യം കമിഴ്ന്നു വീണു . ഹെഡ് മാസ്റര്‍ അടക്കം ആരും അത് ഗൌനിച്ചില്ല.

 
രണ്ടാമൂഴത്തിലെ ഭീമനെ പോലെ ഉണ്ണിക്കുട്ടന്‍ വിളിച്ചു.

 
"കൊടുങ്കാറ്റുകളുടെ തോഴനായ ദേവാ"

 
പറഞ്ഞു തീര്‍ന്നില്ല.ഒരു മന്ദമാരുതന്‍ വന്നു. അനൂപ്‌ അത്  ശ്രദ്ധിക്കാതെ വായന തുടര്‍ന്നു. ഇപ്പോള്‍ പോസ്റര്‍ മലര്‍ന്നു നേരെ അസ്സെംബ്ളി പിള്ളേരുടെ ഇടയില്‍ പറന്നെത്തി. സില്‍ക്കിന്റെ മാദക മേനി കണ്ടതും പിള്ളേര്‍  ഇളകി.

 
"ശ്ശോ സുകൃത ക്ഷയം!!! സ്കൂളിന്റെ മാനം" ഉണ്ണിക്കുട്ടന്‍ രോഷാകുലനായി.

 
ഉടന്‍ തന്നെ ഹെഡ്മാസ്റര്‍  അനൂപിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവന്‍ പറഞ്ഞു " ഞാന്‍, ഞാന്‍ ..."

 
അസ്സംബ്ലിയില്‍ വെച്ചു തന്നെ അവനു സമ്മാനവും കിട്ടി.

 
നിഷ്കളങ്കമായി ഉണ്ണിക്കുട്ടന്‍ പറഞ്ഞു " ഇനിയുള്ള എല്ലാ പ്രതിജ്ഞയും ഞാന്‍ തന്നെ നോക്കാം. എനിക്ക് എന്റെ സ്കൂളിന്റെ മാനമാണ് വലുത്  "

 
"അതേ ഇനി നീ തന്നെ നോക്കിയാല്‍ മതി.എല്ലാവരും നിന്നെ പോലെ  നല്ലവരല്ലല്ലോ"

 
അന്ന് വൈകിട്ട് തന്നെ ഉണ്ണിക്കുട്ടന്‍ സില്‍ക്ക് സ്മിത ഫാന്‍സ്‌ അസോസിയഷന്‍ നീലിയാട്‌  യുണിറ്റ്  രൂപികരിച്ചു.

എപിലോഗ്    : ഉണ്ണിക്കുട്ടചരിതം ആദ്യ ഭാഗങ്ങള്‍ ഇവിടെയുണ്ട് .

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും ! 
  4. ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍
  5. ജൈവായുധം അഥവാ ഉണ്ണി മധുരം !!!!

Sunday, January 23, 2011

ചില വള്ളുവനാടന്‍ ചിത്രങ്ങള്‍

ആകാശത്തിനു  നേരെ ഉയര്‍ന്നു  നില്‍ക്കുന്ന ഒരു കൊടിക്കൂറ. അതിനോട് കുസൃതി കാട്ടി അതിനെ  ചലിപ്പിക്കുന്ന കുളിര്‍കാറ്റും മഞ്ഞു പെയ്തിറങ്ങുന്ന മകര സന്ധ്യകളും .ആ സന്ധ്യകളെ സജീവമാക്കുന്ന പഞ്ചവാദ്യത്തിന്റെ  സിംഫണി. ചെവിയാട്ടി മേളക്കൊഴുപ്പില്‍  മുങ്ങി നില്‍ക്കുന്ന  കരിവീരന്‍മാര്‍.. മകരക്കൊയ്ത്ത്  കഴിഞ്ഞ പാടങ്ങള്‍ക്കു ഇതു പൂരക്കാലം . ഇനി മൂന്നു നാലു മാസം ഞങ്ങള്‍ വള്ളുവനാട്ടുകാരുടെ നാവിനു പാടാന്‍ ഉത്സവപെരുമകള്‍ മാത്രം...
















































































 ദലാല്‍ സ്ട്രീറ്റിലെ കയറ്റിറക്കങ്ങള്‍ക്കോ  പോളിറ്റ് ബ്യുറോയുടെയോ ഹൈക്കമാണ്ടിന്റെയോ പുതിയ തീരുമാനങ്ങള്‍ക്കോ  ചെവി കൊടുക്കാതെ   ഞങ്ങള്‍ പറയുന്നത്  പാമ്പാടി രാജന്റെ തലയെടുപ്പിനെകുറിച്ചാണ്. അല്ലെങ്കില്‍  മംഗലാംകുന്നു കര്‍ണന്റെ  പ്രൌഡിയെ കുറിച്ചാണ് . ചമ്മിണിക്കാവിലെ, ഉത്രാളിക്കാവിലെ, കുളങ്ങരയിലെ   കരിമരുന്നിനെകുറിച്ചാണ്.  ഇവിടെ  ഉയരുന്നത്   വള്ളുവനാട്ടിന്റെ ഹൃദയതാളം...! 



സംസ്കൃതിയുടെ തുടിപ്പുകള്‍
വള്ളുവനാട്ടിലെ ഓരോ ഉത്സവങ്ങള്‍ക്കു പിറകിലും കാണും നിരവധി ഐതിഹ്യങ്ങള്‍ . ഒരു ദേശത്തിന്റെ ഉദ്ഭവത്തിന്‍റെ ,  നിലനില്പിന്റെ, പ്രതീക്ഷയുടെ കഥകള്‍. തട്ടകം വാഴുന്ന രാജാവായും, കാക്കുന്ന അമ്മയായും, ദുരിതങ്ങളെ ഹനിക്കുന്ന സംരക്ഷകനായും നൂറ്റാണ്ടുകളായി ഇവിടുത്തുകാര്‍ കണ്ടു പോന്ന ഒരു പറ്റം ദേവി ദേവന്മാരുടെ കഥ. അത്  വിശ്വാസമോ അന്ധവിശ്വാസമോ എന്തുമാകട്ടെ ആ കഥകളിൽ അഭയം തേടുന്ന ആ ഗോത്ര പരതയിൽ ആശ്വാസം കണ്ടെത്തുന്ന വലിയൊരു സമൂഹം ഇപ്പോഴുമുണ്ട്.  

ഈ മണ്ണില്‍   ഉയര്‍ന്ന ദ്രാവിഡഗോത്ര സംസ്കാരങ്ങള്‍ കാവുകള്‍ക്ക് ചുറ്റുമായി വളര്‍ന്നതിനു മകുടോദാഹരണങ്ങളാ ണ് ഈ ഉത്സവങ്ങള്‍ . ഈ കാവുകള്‍ വരേണ്യ വിഭാഗങ്ങള്‍ക്കൊപ്പം   അധസ്ഥിതരെയും  അവര്‍ണരെന്നു  വിളിച്ചു മാറ്റി നിര്ത്തപ്പെട്ടവരെയും  ഒരുപോലെ    സ്വീകരിച്ചിരുന്നു. സവര്‍ണ്ണ കലകള്‍ക്ക് പകരമായി  ഇവിടെ കരിങ്കാളിയും തിറയുംമൂക്കോൻ ചാത്തനും കരിങ്കുട്ടിയും എല്ലാം രൂപം പ്രാപിച്ചു. നിയതമായ മന്ത്രോച്ചാരണങ്ങളോ  ചിട്ടപെടുത്തിയ നൃത്ത രീതികളോ അവലംബിക്കാത്ത ഈ കലാരൂപങ്ങള്‍ പക്ഷെ താളനിബദ്ധതകൊണ്ടും  ഭക്തിനിര്‍ഭരത കൊണ്ടും സവര്‍ണ കലകളോളം   ജനപ്രിയമായി മാറി .

പൂതമിറങ്ങുന്ന പാടങ്ങള്‍!

കേട്ടിട്ടില്ലേ തുടികൊട്ടും കലര്-
‍ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
 അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
 മെയ്യിലണിഞ്ഞ കരിമ്പൂതം!
 അതേ, ഇനിയുള്ള നാളുകളില്‍  ഇവിടെ പൂതം  ഇറങ്ങുകയായി.

ഉണ്ണിയെ അന്വേഷിച്ചു ഓരോ വീട്ടിലേക്കും പൂതം എത്തും പുരവൃത്തങ്ങളുടെ   ഭൂമികയില്‍ നിന്നും ഒരു പൂതപ്പാട് ഉയരുന്നു .
കോഴിയെ വെട്ടി കരിങ്കാളികള്‍ പാടം നിറയുമ്പോള്‍ , കാവടികള്‍ മയില്‍ പേടകളെപോലെ  ആടുമ്പോള്‍, പുതിയകാലത്തിന്റെ തുടിപ്പുമായി ബാന്‍ഡും ശിങ്കാരി മേളവും ഈ വര്‍ണക്കാഴ്ച്ചക്ക്  പൊലിമയേറ്റുന്നു

കാര്‍ഷിക സംസ്കാരത്തിന്റെ ബാകിപത്രങ്ങള്‍ 

പഴയകാല ഉത്സവങ്ങളുടെ മുഖമുദ്രയായിരുന്നു പൂരവാണിഭങ്ങള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍, കര- കൌശല വസ്തുക്കള്‍,‍ പണിയായുധങ്ങള്‍ അങ്ങനെ പലതും വില്‍ക്കാനും വാങ്ങാനും ഉള്ള ഒരു വേദിയായിരുന്നു പഴയകാല ഉത്സവങ്ങള്‍ .
മത്സ്യവും ഇറച്ചിയും പച്ചക്കറികളും പഴങ്ങളും  പത്രങ്ങളും പലഹാരങ്ങളും അടക്കം എല്ലാം ഒന്നിച്ചു ലഭ്യമാകുന്ന ഒരു വേദിയാണ് ഈ വാണിഭങ്ങള്‍. ഒരു പക്ഷെ വാള്‍മാര്‍ട്ടും മറ്റും ഹൈപ്പര്‍   മാര്‍ക്കറ്റുകള്‍ സ്വപ്നം കാണുന്നതിനു മുന്‍പ് ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ നിത്യജീവിതത്തിനു വേണ്ട എല്ലാം ഒരു പൂരപ്പറമ്പില്‍ ഒരുക്കി അതിന്‍റെ വിപണി സാധ്യതയെ തുറന്നു കാണിച്ചിരുന്നു.

ചെളിയും മണ്ണും ഹൈജീനിക്കല്ലെന്നും പറഞ്ഞു അമൂല്‍ ബേബികളായി    നാം വളര്‍ന്നപ്പോള്‍ ഈ പാടങ്ങളിലെ പലഹാരങ്ങള്‍ നമുക്ക് വേണ്ടാതായി. ഒരായിരം രാസവസ്തുക്കളുടെ  നിറവും സൌന്ദര്യവും  നിറഞ്ഞ ഫാസ്റ്റ് ഫുഡുകള്‍  നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന ഷോപ്പിംഗ്‌ മാളുകളുടെ  മായിക ലോകത്തേക്ക് നടക്കുമ്പോളും ചിലപ്പോളൊക്കെ  ഓര്‍ക്കാറുണ്ട്;  പാടത്തെ പൊടി നിറഞ്ഞ ഒരു തുണ്ട് ഹലുവയുടെ രുചി. അത് നല്‍കാന്‍ ഒരു ഫാസ്റ്റ് ഫുഡിനും കഴിയാറില്ലല്ലോ എന്ന്  
അത് വള്ളുവനാടിന്റെ രുചിയാവുന്നു. മണ്ണിന്റെ, മനുഷ്യന്‍റെ. മനുഷ്യത്വത്തിന്റെ രുചി!

ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഓരോ ഉത്സവവും ഭംഗിയായി കഴിയുമ്പോള്‍ ആശ്വാസത്തോടെ ഓര്‍ക്കാറുണ്ട് ഇത്തവണ ദൈവം  നമ്മെ കൈവിട്ടില്ലല്ലോ എന്ന് . ചിലപ്പോഴൊക്കെ ദൈവം കൈവിട്ടു പോവുന്ന അവസരങ്ങള്‍ ഉണ്ടാവാറുണ്ട്. പാപ്പാനെ കൊമ്പില്‍ കോര്‍ക്കുന്ന  ആനയുടെ രൂപത്തില്‍, പൊട്ടിത്തെറിക്കുന്ന വെടിമരുന്ന്പുരയുടെ രൂപത്തില്‍, ഉത്സവലഹരിക്ക് കൊഴുപ്പേകാന്‍ ആരുടെയോ അശ്രദ്ധകൊണ്ട്  അളവ്  കൂടി പോവുന്ന മീതെയില്‍  ആള്‍കഹോളിന്റെ രൂപത്തില്‍,.....  അങ്ങനെ ഉത്സവങ്ങള്‍ നിറം കേട്ടു പോവുന്ന എത്രയോ മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ കണ്ടു.

തോട്ടി കൊണ്ട് കുത്തി ഉയര്‍ത്തുന്ന ആനച്ചന്തം
തലയെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി തോട്ടിയുടെ കുത്ത് കൊണ്ട് തല ഉയര്‍ത്തി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്ന  സഹ്യന്‍റെ മകന്‍റെ  ദൈന്യത മിക്ക പൂരങ്ങളുടെയും  പതിവ് കാഴ്ചയാവുന്നു. ഉറക്കവും ഭക്ഷണവും ഇല്ലാതെ ആഘോഷങ്ങള്‍ കൊഴുപ്പിക്കുന്ന ഇവന്‍റെ  വിളി കേട്ടു കാണുമോ   മണിക്കോവിലുകളില്‍   മയങ്ങുന്ന മനുഷ്യന്‍റെ ദൈവങ്ങള്‍ എന്ന് വൈലോപിള്ളിക്കൊപ്പം ഞങ്ങളും സംശയിച്ചു  പോകുന്ന  നിമിഷങ്ങള്‍ ....



പൂരപ്പറമ്പില്‍ കരിമരുന്നു കത്തി തുടങ്ങി. ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ പഴയ പഴയ ഓര്‍മകളെ അടുക്കി വെക്കാന്‍   തുടങ്ങി. ഇടയ്ക്കു തനിക്കു നേരെ ഒരു കളിപ്പാട്ടകച്ചവടക്കാരന്‍ നീട്ടിയ തിരയുള്ള കളിത്തോക്ക്‌ വാങ്ങി പോക്കറ്റിലിട്ടപ്പോള്‍ മനസ്സ് നിറയെ ഏഴു ബി യിലെ ഒന്നാം ബെഞ്ചിലിരുന്നു നാളെ അത് വികാസിനെയും സന്ദീപിനെയും കാണിക്കാമല്ലോ എന്ന ചിന്തയായിരുന്നു. പക്ഷെ  പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം  വികാസും സന്ദീപും ആ ഏഴു ബിയിലെ ഒന്നാം ബെഞ്ചും  തനിക്കന്യമാണ് എന്ന യാതാര്‍ത്ഥ്യവുമായി   പൊരുത്തപ്പെടാന്‍   ഇഷ്ടമില്ലാതെ ഞാന്‍ ആ വരമ്പത്തിരുന്നു; കരിമരുന്നിന്റെ  ആ ഇന്ദ്രജലത്തിനു മിഴികളെ വിട്ടു കൊടുത്തു കൊണ്ട്. ക്ഷേത്രനടയില്‍ കഴുത്തിലെ തോട്ടി അല്പമൊന്നു അയഞ്ഞ ആശ്വാസത്തില്‍  ദേവിയുടെ തിടംബിറക്കിയ കൊമ്പന്‍ അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന് പൂര പ്രേമികളോട് കണ്ണിറുക്കികാട്ടി  ചെവിയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു ...

Sunday, December 12, 2010

ജൈവായുധം അഥവാ ഉണ്ണി മധുരം !!!!






ഒന്നാം ക്ലാസില്‍ ലത ടീച്ചര്‍ പറഞ്ഞപ്പോള്‍ ആണ് കുവൈറ്റില്‍ സദ്ദാം ഹുസൈന്‍ രാസായുധം പ്രയോഗിക്കാന്‍ സാധ്യത ഉണ്ടെന്നു ഉണ്ണിക്കുട്ടനു മനസിലായത്. കൃഷ്ണന് ചക്രവും മുരുകന് വേലും പോലെ സദ്ദാമിന്റെ സ്പെഷ്യല്‍ എന്തോ ഒരു സാധനമാണ് ഈ രാസായുധം എന്നേ മനസിലാക്കിയുള്ളൂ. കുവൈറ്റില്‍ സംഭവിച്ചേക്കാവുന്ന അപകടം ഒഴിവാക്കാന്‍ ഒരു മിനുട്ട് ഒന്നാം ക്ലാസിലെ പിള്ളേര്‍ എല്ലാം മൌനം ആചരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഉറക്കെ ക്ലാസില്‍ വിളിച്ചു പറഞ്ഞു. "മിണ്ടാതിരിയെട കഴുതകളെ. നമുക്ക് മൌനം ആചരിക്കാം".

"മുഴങ്ങട്ടങ്ങനെ മുഴങ്ങട്ടെ
കോഴിക്കൊട്ടങ്ങാടി മുഴങ്ങട്ടെ
 മൌന ജാഥ മുഴങ്ങട്ടെ" എന്ന പഴമൊഴി വലിച്ചെറിഞ്ഞ ഉണ്ണിക്കുട്ടന്റെ മൌനാചരണം വിജയിച്ചു. സദ്ദാം രാസായുധം പ്രയോഗിച്ചില്ല. അപ്പോള്‍ ഒന്ന് മനസിലായി. ഇവിടെ മൌനം ആചരിച്ചാല്‍ അങ്ങ് ഇറാക്കിലിരിക്കുന്ന സദ്ദാം വരെ അനുസരിക്കും.
അന്ന് വൈകിട്ട് പതിവ് പോലെ അങ്ങാടി മൊത്തം സര്‍വേ ചെയ്തു വീട്ടില്‍ എത്തിയ ഉണ്ണിക്കുട്ടനോട് മേനോന്‍സ് ചോദിച്ചു
 " എന്താടാ ഇത്രയും വൈകിയേ ? "
മനസ്സില്‍ മുഴുവന്‍ പുതിയ സമരായുധം പ്രയോഗിക്കാനുള്ള ത്വര . ഒന്നും മിണ്ടാതെ ഒരു മിനിറ്റ് മൌനം ആചരിക്കാന്‍ തീരുമാനിച്ചു . അന്‍പത്തിയഞ്ചാം  സെകന്റില്‍  പുളി വടി ആകാശത്ത് വട്ടമിട്ടു പറക്കുന്നത് കണ്ടതും ഉണ്ണിസ് കാച്ചി
" അയ്യോ, കാലു വേദന കാരണം നടക്കാന്‍ വയ്യായിരുന്നു "
മേനോന്‍ വടി പിന്‍വലിച്ചു വീടിന്റെ ഇറയത്ത് വെച്ചു.  സദ്ദാം വരെ മൌന ജാഥയില്‍ വീഴും. മേനോന്‍സ് നഹി!!!

പിന്നെയാണ് ജൈവായുധം എന്ന ടേം മാതൃഭൂമി പുറത്തു കൊണ്ടു വന്നത് . ഇതും പല ഭീകരന്മാരുറെയും കൈയില്‍ ഉണ്ടത്രേ. രുകുവമ്മ കൃഷിവകുപ്പിലെ ജീവനക്കാരിയായത് കൊണ്ടു ജൈവവളം എന്നത് മണ്ണിര കമ്പോസ്റ്റ് ഒക്കെ ആണെന്നുള്ള ജി കെ ഉണ്ണിക്കുട്ടനുണ്ട് .സയന്‍സ് പഠിപ്പിച്ച ഗോപാലകൃഷ്ണന്‍ മാഷ്‌ ഒരിക്കല്‍ പറഞ്ഞു ജീവനുള്ളവയില്‍ നിന്നും ഉണ്ടാവുന്നതാണ് ജൈവം . ജീവനുള്ളവരുടെ ആയുധം ജൈവായുധം. ഉണ്ണിക്കുട്ടന്‍ മനസ്സില്‍ കുറിച്ച് വെച്ചു.
ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടുന്നത് രണ്ട് അവസരങ്ങളില്‍ ആണ് എന്ന് ഉണ്ണിക്കുട്ടന്‍ ഒബ്സേര്‍വ് ചെയ്തിട്ടുണ്ട്. ഒന്ന് അയാളുടെ കല്യാണദിവസവും മറ്റൊന്ന് അവന്റെ മരണ ദിവസവും.

കല്യാണത്തിന്റെ അന്ന് ഞെളിഞ്ഞു നടക്കുന്ന ചെക്കന്മാര്‍ പലപ്പോഴും ഉണ്ണിക്കുട്ടന്റെ അസൂയക്ക്‌ കാരണം ആയിട്ടുണ്ട്‌ കാരണം മറ്റൊന്നുമല്ല അന്ന്  വരെ ഇവന്മാരെ മൈന്‍ഡ് ചെയ്യാത്തവര്‍ പോലും  കല്യാണദിവസം ഇവരെ ബഹുമാനത്തോടെ നോക്കുകയും സംസാരിക്കുകയും ചെയ്യം.
 മാത്രമോ കല്യാണദിവസം ഇവന്മാര്‍ക്കെല്ലാം നല്ല വിനയം ആയിരിക്കും. കണ്ടിട്ടില്ലാത്ത ആളുകളോട്  വരെ ഹൌ ആര്‍ യു ചോദിക്കും. കുഞ്ഞു കുട്ടികളെ എടുത്തു ഉയര്‍ത്തും. കാണുന്ന മാക്രികളെ ഒക്കെ വിളിച്ചു ഫോടോ എടുപ്പിക്കും.
ഇതു കാണുമ്പോള്‍ ഉണ്ണിക്കുട്ടന്‍ ചിന്തിക്കാറുണ്ട്" ഇതുപോലൊരു മുഹൂര്‍ത്തത്തിനു  ഇനി ഇരുപത്തൊന്നു വയസ്സ് വരെ വെയിറ്റ് ചെയ്യേണ്ടേ പണിക്കര്‍ പറഞ്ഞതനുസരിച്ച്. അന്യജാതി എന്ന് ഉറപ്പായത് കൊണ്ടു ഒളിച്ചോട്ടം ആയിരിക്കും അന്ന് ഇതുപോലെ ഷൈന്‍ ചെയ്യാന്‍ പറ്റുമോ? അതോ മേനോന്‍-വടി കോമ്പിനേഷന്‍  ആവുമോ അന്നത്തെ പ്രധാന ഇവന്റ് ?"
അങ്ങനെയിരിക്കെ  മേനോന്‍റെ അകന്ന ബന്ധുവായ മനോജേട്ടന്റെ മംഗല്യം വന്നു. നാട്ടില്‍ വായിനോക്കി നടന്നു തല്ലു കൊണ്ടാവാനാണ്. പല വട്ടം. പിന്നെ ഒരു ഗുണം ഉള്ളത് പുള്ളിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ ഇല്ല എന്നതാണ് .
 സബസേ  ചോട്ടാ  ഹൈ ഉണ്ണിക്കുട്ടന്‍ !

അത് വലിയ ഒരു ഗുണം ആണ് . ഈ പേര് പറഞ്ഞു നാരങ്ങ വെള്ളം വിതരണം, ചെറുനാരങ്ങ വിതരണം, പനിനീര് തളിക്കല്‍ തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ണിക്കുട്ടനു കിട്ടും എന്നുറപ്പാണ്. അഞ്ചാം ക്ലാസിലെ അമ്മിണിക്കുട്ടി. ഏഴു ബി യിലെ സംഗീത  എന്നിവര്‍ എന്തായാലും വരും കല്യാണത്തിന്. അപ്പോള്‍ അവരുടെ മുഖത്ത് തന്നെ പനിനീര്‍ തളിക്കണം. ഹോ കോരിത്തരിച്ചു. 
കല്യാണത്തിന്റെ രണ്ട് ദിവസം മുന്‍പ് തുടങ്ങിയതാണ്‌ ഈ മനോജേട്ടന്റെ ശല്യം.
"ദാ നിനക്ക് ചേട്ടന്റെ ചേച്ചിയോട് സംസരിക്കെണ്ടേ ? നമുക്ക് ചന്ദ്രേട്ടറെ എസ് ടി ഡി ബൂത്തില്‍ കയറി വിളിക്കാം"
"ഏയ് എനിക്ക് സംസാരിക്കേണ്ട " ഉണ്ണിക്കുട്ടന്‍ അസംദിഗ്ദ്ധമായി  പ്രഖ്യാപിച്ചു( മനോജെട്ടെന്റെ പെണ്ണിനോട് താന്‍ എന്ത് സംസാരിക്കാന്‍ ?)
"അല്ലേട നിന്റെ  നാളത്തെ ചേച്ചിയല്ലേ " മനോജേട്ടന്റെ അടുത്ത ഡയലോഗ്
"അതിനെന്താ  അത് നാളെ വരുമ്പോള്‍ സംസാരിക്കാലോ? "
" അതല്ലെട എനിക്ക് സംസാരിക്കണം "
"എന്നാല്‍ സംസാരിച്ചോ. അതിനു ഞാന്‍ എന്തിനാ ?"
"നീ വാടാ ഒരു കൂട്ടിനു "
" ശല്യം! ഇങ്ങേര്‍ ഇനി ആദ്യ രാത്രിയിലും കൂട്ട് വിളിക്കുമോ എന്തോ ? ഞാന്‍ പറയും പറ്റില്ല എന്ന് " ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു
കല്യാണത്തിന്റെ അന്ന് രാവിലെ തന്നെ മഹാന്‍ ഉഷാറായി ഉണ്ണിക്കുട്ടനെ പിടിച്ചു. "മോനെ ഉണ്ണി നീ വേണം എന്റെ കൂടെ ".( ഈ മനോജേട്ടന്‍ പണ്ട് എന്നേ തിരിഞ്ഞു നോക്കാത്ത ആളാണ്‌ അവനാണ് ഇപ്പോള്‍ )
"ആ പനിനീര്‍ ഇങ്ങു തരു ഞാന്‍ ചെന്നു തളിക്കട്ടെ ."
 ചെക്കന്റെ അടുത്ത ആളല്ലേ താന്‍ ആ ഉത്തരവാദിത്വം കാട്ടണ്ടേ.
പന്തലില്‍ ബടായികമ്മറ്റി    മേനോന്‍റെ നേതൃത്വത്തില്‍ ഒരു ബറ്റാലിയന്‍ ഏറ്റെടുത്തു കഴിഞ്ഞു. വേഗം പട്ടു പാവാട എടുത്തു വന്ന സംഗീതയ്ക്ക് ഇത്തിരി പനിനീര്‍ കൊടുക്കാം.

"സംഗീത മയില്‍ പേട പോലെ സന്തോഷം പൂണ്ടാല്‍
കൌതുകമുണ്ടായ്  വന്നു ചേതസി ഉണ്ണിക്കുട്ടനും "
ഹോ ഇതു ഒരു സെറ്റ് അപ്പ്‌ ആവുന്ന ലക്ഷണം ഉണ്ട് . അങ്ങനെ ആണെങ്കില്‍ ഇരുപത്തിഒന്ന് വയസ്സുവരെ വെയിറ്റ് ചെയ്യേണ്ട കാര്യമുണ്ടോ ? എന്തായാലും കാത്തിരുന്നു കാണാം അല്ലേ.


അങ്ങനെ കല്യാണം പൊടിപൊടിച്ചു .കല്യാണ ചെക്കന്‍ ഓരോരുത്തരെ ആയി പെണ്ണിന് പരിച്ചയപെടുത്തുന്നു . കല്യാണപെണ്ണിനോടൊപ്പം   പെണ്ണിന്റെ പാര്‍ട്ടിയില്‍  വേറെ കുറെ ആറാം ക്ലാസ് സുന്ദരികള്‍ ഉണ്ട് . ഇവര്‍ക്കിടയില്‍ നല്ല ഒരു ഇന്ട്രോഡക്ഷന്‍  ആകട്ടെ എന്ന് കരുതി മനോട്ടന്റെ മുന്നില്‍ ചെന്നു നിന്നു  
" ഇതു ഉണ്ണിക്കുട്ടന്‍ " (ഇവന്‍ ആണ് വട്ടംകുളം പഞ്ചായത്തിന്റെ ഭാവിതാരം എന്ന ഒരു വിശേഷണം ആണ് പ്രതീക്ഷിച്ചത്) അങ്ങനെ ഉണ്ണിക്കുട്ടന്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ അതാവരുന്നു മനോജേട്ടന്റെ കമന്റ് .
"കുട്ടിക്കാലത്ത് എന്റെ ഡ്രെസ്സില്‍ മുള്ളി നടന്ന ചെക്കനാ. മുള്ളുക മാത്രമല്ല ചര്‍ദിക്കുകകൂടി ചെയ്തിട്ടുണ്ട്(പച്ചക്കള്ളം!!!! ഇവനെ താന്‍ അടുത്ത് കാണുന്നത് തന്നെ കല്യാണം അടുപ്പിച്ചാ). ഇടയ്ക്കു കിടക്കയിലും ആള്‍ കാര്യം സാധിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് . ഇപ്പോള്‍ ഉണ്ടോട ഈ ശീലം ?"
ചെക്കന്റെ ഹാസ്യ പരിപാടിയില്‍ പെണ്ണും കൂടെയുള്ള പരിവാരങ്ങളും പൊട്ടിച്ചിരിച്ചു . മുറിച്ചുരിക കൊണ്ടപോലെ ഉണ്ണി ചേകവര്‍ നിലം പതിച്ചു . കിടക്കയില്‍ മുള്ളുന്നത് അത്ര വലിയ പാപമാണോ? ചില സദിഗ് ദ്ധ ഘട്ടങ്ങളില്‍ അങ്ങനെ സംഭവിച്ചു കൂടെന്നില്ലല്ലോ. കൂമനും കുറുക്കനും കോക്കാന്‍  പൂച്ചയും അഴിഞ്ഞാടുന്ന രാത്രിയുടെ ഏഴാം യാമാങ്ങിളില്‍ എളുപ്പവഴിയില്‍ ക്രിയചെയ്യേണ്ടി വന്നിട്ടുണ്ട് . പിന്നെ ബസ്സില്‍ കയറിയാല്‍ ഓരോ 10  കിലോമീറ്ററിലും  ശരീരത്തിലെ  ജൈവ രാസ പ്രവര്‍ത്തന ഫലമായി ചര്‍ദിച്ചിക്കാറുണ്ട്. ഇതു നമ്മുടെ കുഴപ്പമാണോ ?  അതിനു ഒരു ഏഴാം ക്ലാസുകാരനെ ഇങ്ങനെ ജനകീയവിചാരണ ചെയ്യണോ?

 ബാല പീഡനം! അതിനു കേസ് കൊടുക്കണം .
അങ്ങനെ ഡസ്പ് ആയി ഇരിക്കുമ്പോള്‍ ആണ് ഓഡിറ്റൊരിയത്തില്‍ നിന്നും ചെക്കന്റെ വീട്ടിലേക്കു പെണ്ണും ചെക്കനും കാറില്‍ കയറി പോവാന്‍ നോക്കുന്നത്. സാധാരണയായി വണ്ടിയില്‍ അടുത്ത ബന്ധുക്കളെ കയറ്റും.
കണ്ടക ശനി  മനോജേട്ടന്റെ മുകളില്‍ നിന്നും വിളിച്ചു പറഞ്ഞു
"ആ ഉണ്ണിക്കുട്ടനെ കൂടെ വിളിച്ചോ. പിന്നെ സതീഷും ഭാര്യയും വരും ."
 പെണ്ണും ചെക്കനും പിന്‍  സീറ്റില്‍ . കൂടെ ഉണ്ണിക്കുട്ടന്‍ . ഡ്രൈവര്‍ സീറ്റില്‍ സതീശേട്ടന്‍. അടുത്ത് ഭാര്യ. അവര്‍ കുറെ തമാശകള്‍  പറഞ്ഞു കാര്‍ വിടാന്‍ തുടങ്ങി . മനോജേട്ടന്‍ ഇടയ്ക്കിടെ ഉണ്ണിക്കുട്ടനെ കളിയാക്കാന്‍ തുടങ്ങി.
"എടാ ഇപ്പോള്‍ നീ കിടക്കയില്‍ മുള്ളാരുണ്ടോ  ? ഇനി മുള്ളിയാല്‍ നിന്‍റെ XXX ചെത്തിക്കളയും."
 ഇതു ഒരു കാര്യമായ ഭീഷണി ആയി ഉണ്ണിക്കുട്ടനു തോന്നി . അത് ചെത്തിക്കളഞ്ഞാല്‍  ഉണ്ടാകാന്‍ സാധ്യത ഉള്ള അപകടങ്ങള്‍ ?
അപ്പോളാണ് ഒരു ശങ്ക ഉണ്ണിക്കുട്ടനെ തേടി വരുന്നത് . കാര്‍ ഏകദേശം പത്തു കിലോമീറ്റര്‍ പിന്നിട്ടു കാണും.അപ്പോള്‍ വയറില്‍ നിന്നും അന്നനാളം വഴി എസ് എം എസ് വരാന്‍ തുടങ്ങി . സാധാരണ ആദ്യത്തെ എസ് എം എസ് കിട്ട്യാല്‍ ഉടന്‍ രുക്കുവമ്മയോട്  പറയും.

" അമ്മെ, നിക്ക് ഡൌണ്‍ലോഡ് ചെയ്യണം ."

അപ്പോള്‍ തന്നെ രുക്കുവമ്മ സ്ഥിരം യാത്രക്കിടയില്‍ കൂടെ കൊണ്ടു നടക്കുന്ന പോളിത്തീന്‍ കവര്‍ എടുത്തു ഉണ്ണിക്കുട്ടനു കൊടുക്കും . ഉണ്ണിക്കുട്ടന്‍ യഥാവിധി കര്‍മങ്ങള്‍ ചെയ്തു പോളിത്തീന്‍ കവര്‍ റിട്ടേണ്‍ ചെയ്യും
"എന്റെ xxx  ചെത്തും അല്ലേ . നിന്‍റെ കല്യാണം ഞാന്‍ കുളമാക്കിതരാം ."

അഞ്ചു ഹോസ് പവറിന്റെ പമ്പ് പോലെ ഉണ്ണിക്കുട്ടന്‍ മനോജേട്ടന് നേരെ ആ ജൈവായുധം പ്രയോഗിച്ചു.  എന്താണ് സംഭവിക്കുന്നത്‌ എന്നറിയുന്നതിനു മുന്‍പേ ഷര്‍ട്ട്‌, മുണ്ട് എന്നിവ ഉണ്ണിക്കുട്ടന്‍ ആക്രമണ വിധേയമാക്കി . പയ്യന്റെ രക്ഷക്കെത്തിയ പെണ്ണിനും കൊടുത്തു.

" എന്റെ ----- മുറിയുന്ന വാര്‍ത്ത‍ കേട്ടു നീ ചിരിക്കും  അല്ലേ ?"
കാര്‍ സഡന്‍ ബ്രേയ്ക്കിട്ടു. എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും നില്‍ക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍ പൊട്ടികരഞ്ഞു .

 " പാപിയാണ് ഞാന്‍. എന്നേ ശിക്ഷിക്കു ഞാന്‍ നിങ്ങളെ ഒക്കെ വിഷമിപ്പിച്ചു "
 ഈ സീന്‍ ശരിയായില്ലേല്‍ മേനോന്‍ പുളിവടി എന്ന ജൈവായുധം എടുക്കും. അതിന്നു മുന്‍പേ ജാമ്യം വേണമല്ലോ.
"സാരമില്ലെട കുട്ടാ . ഇതു നിന്‍റെ കുഴപ്പമല്ലല്ലോ ഒക്കെ ശരിയാവും " മനോജേട്ടന്‍ വിശാലമനസ്ക്കനായ  ചേട്ടന്റെ ഭാഗം അഭിനയിച്ചു . ഭാര്യാ  മുഖം കറുപ്പിച്ചു . എന്നാല്‍ ഒന്നും മിണ്ടാതെ സാരി എല്ലാം തുടക്കുകയായിരുന്നു ......

എപിലോഗ് : ഈ മനോജേട്ടന് ഇപ്പോള്‍ ഒരു കുട്ടി ഉണ്ടെന്നും  അവന്‍ എഴാംക്ലസില്‍ ആണെന്നും സാമാന്യം നല്ലപോലെ ചര്‍ദിക്കുന്നുണ്ടെന്നും പാണന്‍മാര്‍ പാടി നടക്കുന്നുണ്ട്. മൊഴി ചോദിയ്ക്കാന്‍ കണ്ണപ്പചേകവര്‍ പഠിപ്പിച്ചു വിട്ടതാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഒന്നുറപ്പിച്ചിട്ടുണ്ട്   ഉണ്ണിക്കുട്ടന്‍. ഇനി വല്ല നങ്ങേലിയെയും കെട്ടുമ്പോള്‍ ബിലോ 18  ആയ ഒന്നിനെയും കാറില്‍ കയറ്റില്ല എന്ന് . നമ്മളോട കളി! ഹല്ലാ പിന്നെ :)


എപിലോഗ് 2   : ഉണ്ണിക്കുട്ടചരിതം ആദ്യ ഭാഗങ്ങള്‍ ഇവിടെയുണ്ട് . വേറെ പണിയൊന്നുമില്ലെങ്കില്‍ വായിച്ചു അര്‍മാദിക്കൂ ആശിര്‍'വധി'ക്കൂ...   

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും ! 
  4. ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍

Friday, November 5, 2010

ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍


ആണ്ട്രോജെന്‍ എന്ന ഹോര്‍മോണിന്റെ ശല്യം   ചെറുതായി  തുടങ്ങിയ അന്നാണ് ഉണ്ണിക്കുട്ടന്‍ ഈസ്ട്രോജന്‍കാരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇസ്ട്രോജെന്കാര്‍ എന്നാല്‍ ലടികീസ്. അന്ന് ഉണ്ണിക്കുട്ടന്‍ ഏഴാംക്ലാസ് ബിയിലെ പ്രഥമ ബെഞ്ചിലെ പ്രഥമ സ്ഥാനത്തിരുന്നു ചുറ്റും നോക്കി.

"ഇത്തിരി ഈസ്ട്രോജെന്‍ കണ്ടുപിടിക്കാന്‍ എന്താ വഴി????????????"

അപ്പോളാണ് ഈസ്ട്രോജെന്‍കാരുടെ ഇടയില്‍ പ്രഥമ ബെഞ്ചില്‍ പ്രഥമ സ്ഥാനത്ത്   ഇരിക്കുന്ന അഷിതയെ കണ്ടത്. വെറും അഷിത അല്ല; അഷിതവാര്യര്‍. നല്ലൊരു വാരസ്യാരു  കുട്ടി. ഇവളെ സ്ഥിരം കാണുന്നതാണല്ലോ. എന്നാലും ഇന്നൊരു ഭയങ്കര ഭംഗി. ദൈവമേ, പഴയ പണിക്കര്‍ പറഞ്ഞ അന്ന്യ ജാതിക്കാരി ഇവളല്ലേ?
ഹും! എന്നാലും പണിക്കര്‍ അന്നേ ഒരു ക്ലൂ തന്നിരുന്നെങ്കില്‍ ഒന്നാം ക്ലാസുമുതല്‍ ഒരു റോമാന്‍സിനുള്ള  ചാന്‍സ് ഉണ്ടായിരുന്നു. ഇതിപ്പോ ഏഴാം ക്ലാസ് ആയി. ഇനി കൂടിയാല്‍ ആറു മാസം. ഇതു യു പി സ്കൂള്‍ ആയതു കൊണ്ടു ഉപരിപഠനത്തിനു ഇവിടെയുള്ള എല്ലാവരും ഇനി ഹൈസ്കൂളില്‍ ചേരണം.

അപ്പോളാണ് വേറെ ഒരു  അപകടം  ഓര്‍മവന്നത് . യു പി സ്കൂളില്‍ നിന്നും പസ്സാവുന്ന  പല ഈസ്ട്രോജെന്കാരും   ഹൈസ്കൂളിനുവേണ്ടി
 ഗേള്‍സ്‌ സ്കൂളില്‍ ചേരുക എന്ന വൃത്തികെട്ട  ആചാരം ഉണ്ട് . ദൈവമേ ഇവളെങ്ങാന്‍ അവിടെ ചേര്‍ന്നാല്‍ ....?

എന്നാലും ചില കാര്യങ്ങള്‍ ആലോചിക്കെണ്ടേ ?  വാര്യരും നായരും തമ്മില്‍   ചേരുമോ ? ഏയ് ജാതിയിലെന്തു കാര്യം? ആഴ്ചയില്‍ ഒരിക്കല്‍ അമ്പലത്തില്‍ പോവുമെങ്കിലും ഈ കാര്യത്തില്‍ ഉണ്ണിക്കുട്ടന്‍ കമ്യുണിസ്റ്റ്  ആണ്. അല്ലെങ്കില്‍ നായെര്‍ക്കെന്താ  കുഴപ്പം? സ്വന്തമായി എന്ജിനിയരിംഗ് കോളേജ് ഉള്ള സമുദായമാണ്‌ നായെര്‍സ് . ഹും. വാര്യന്മാര്‍ക്കെന്തറിയാം?  കൂടുതല്‍ കളിച്ചാല്‍ സമദൂര സിദ്ധാന്തം  വലിച്ചെറിഞ്ഞു ഉണ്ണിക്കുട്ടന്‍ വാരസ്യാരെ  വിളിച്ചിറക്കി കൊണ്ടു മേനോന്‍സിന്റെ  മുന്നില്‍ നിര്‍ത്തിയിട്ടു പറയം "ദിദ അന്യജാതിക്കാരി "

പക്ഷെ എങ്ങനെ പോറ്റും ഇവളെ ?  ജോലികിട്ടാന്‍ ഇരുപത്തിഒന്ന് വയസ്സാവണം   എന്നാണ് പണിക്കര്‍ പറഞ്ഞത്. അതു വരെ ക്യാ കരേഗ ? മേനോന് മൂന്നു നാലേക്കര്‍ ഭൂമിയുണ്ട്. എല്ലാം വിറ്റാല്‍  ഒരു മൂന്ന് നാലു കൊല്ലം കുശാല്‍..!

 ഇവള്‍ നന്നായി പഠിക്കുന്നത് കൊണ്ടു വേഗം ഒരു ജോലി കിട്ടും. അവളെ ജോലിക്കയച്ചു വീട്ടില്‍ വെറുതെ ഇരിക്കണം. 'പണിയെടുത്തു തന്നെ പോറ്റുന്ന   ഭാര്യ' എന്ന മനോഹരമായ കണ്സെപ്റ്റ് മാത്രമേ വിവാഹത്തെകുറിച്ച്  ഉണ്ണിക്കുട്ടനുള്ളൂ. 
വിയര്‍പ്പിന്‍റെ  അസ്കിത ഉള്ളത് കൊണ്ട് പണിയെടുക്കാന്‍ താന്‍ തയ്യാറല്ല എന്ന് ആദ്യമേ മനസ്സില്‍ ഉറപ്പിച്ചതാണ് . ഹും ഇവള്‍ സമ്മതിക്കുമോ എന്തോ ? സമ്മതിപ്പിക്കണം.

മറ്റൊരു പ്രശ്നം  ഉള്ളത് ഈ അഷു ചില്ലറകാരിയല്ല എന്നതാണ്. ക്ലാസില്‍  അടുത്തിരിക്കുന്ന രാജീവിന്‍റെയും  സതീഷിന്‍റെയും  എന്തിനു ഗജപോക്കിരിയായ സുഭാഷിന്‍റെ  വരെ മനസ്സില്‍ ഇവള്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി കുടില്‍ കെട്ടി സമരം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം സുഭാഷ്‌ ഒരു പടി  കടന്നു ക്ലാസിലെ  ഉണ്ണിക്കുട്ടന്‍ അടക്കമുള്ള  ചിലരോട് അവന്റെ ഉള്ളിലിരുപ്പ് വെളിപ്പെടുത്തിയതാണ് . അന്ന് ആണ്ട്രോജെന്‍  ഇല്ലല്ലോ. അതോണ്ട് സുഭാഷിന് ശബ്ദവോട്ടു ചെയ്തു ഐക കണ്‍ന്ടെന      പ്രമേയം പാസ്സാക്കാന്‍ മുന്‍കൈ എടുത്തതു  ഉണ്ണിക്കുട്ടനായിരുന്നു.

 ആറാം ക്ലാസില്‍ മൂന്ന് വര്‍ഷം പഠിച്ചു ഡിപ്ലോമ എടുത്ത ആളാ സുഭാഷ്‌. അവന്‍ അക്ഷരം എന്ന അഭ്യാസത്തില്‍ പിറകില്‍  ആയതു കൊണ്ടു ഉണ്ണിക്കുട്ടന്‍റെ   അടുത്ത്  വന്നു,  ഒരു പ്രേമലേഖനത്തിന്റെ ഫോര്‍മാറ്റ്‌ അറിയാന്‍.

ഇതിനൊക്കെ ഫോര്‍മാറ്റ് ഉണ്ടോ ? ഉണ്ടാവാന്‍ വഴിയില്ല. ഉണ്ണിക്കുട്ടന്‍ നല്ല ഏറനാടന്‍ ഭാഷയില്‍ പറഞ്ഞു." ഇജ്ജെന്‍റെ  കല്‍ബല്ലേ. ഇജ്ജെന്‍റെ  കരളല്ലേ.. ഇതൊക്കെ മതി" പക്ഷെ വരസ്യാരായത് കൊണ്ടു ഇതൊക്കെ   അമ്പല ഭാഷയിലേക്ക് ട്രാന്‍സ്ലെട്റ്റ് ചെയ്യണം എന്ന് മാത്രം. ശേഖരന്‍ മാഷുടെ ചൂരല്‍ പ്രയോഗമാണ് സ്കൂളിലെ പരമ്പരാഗത പ്രണയോപഹാരം. അത് ഇഷ്ടമല്ലാത്തത്‌ കൊണ്ടു തന്നെ ഉണ്ണിക്കുട്ടന്‍ സുഭാഷിന് മുന്നില്‍ ആ മലയാളം സമസ്യ ഇട്ടു കൊടുത്തു ഓടി രക്ഷപ്പെട്ടു. സുഭാഷിനെ  സംബന്ധിച്ച്   ഇതു വലിയ ഒരു കടമ്പയാണ്. ഏറനാടന്‍ ടു വള്ളുവനാടന്‍ തര്‍ജമ. അവന്‍ ഒരു വിധം ഒപ്പിച്ചു നേരിട്ടു അഷിതക്ക് കൊടുത്തു.
ഉണ്ണിക്കുട്ടന്‍റെ   നേതൃത്വത്തില്‍  ഒരു വമ്പന്‍ സംഘം ഒളിച്ചിരുന്ന് ഇതു വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ അത് വാങ്ങി പിന്നെ പിന്നെ സുസ്മേര വദനയായി തിരിച്ചു കൊടുത്തു. "ആ ഉണ്ണിക്കുട്ടനോട് പറഞ്ഞു ഒന്ന് കൂടി തിരുത്ത്‌! ഇതു മൊത്തം അക്ഷരത്തെറ്റാ "

അവന്‍ തകര്‍ന്നു നേരെ അവന്‍റെ തര്‍ജമ ഉണ്ണികുട്ടനെ കാണിച്ചു   . ഇജ്ജെന്‍റെ   കല്‍ബാണ്  എന്ന് വായിച്ചു അവന്‍ തര്‍ജ്ജമ  ചെയ്തത് നീ എന്‍റെ  പ്രാണനാണ്‌ എന്നാണെങ്കിലും എഴുതിവന്നപ്പോള്‍ നീ എന്‍റെ  പ്രാണിയാണ് എന്നായി.

അങ്ങനെയുള്ള വരസ്യാരുടെ  കല്‍ബിലെക്കാണ്  ഉണ്ണിക്കുട്ടനു നുഴഞ്ഞു കടക്കേണ്ടത് . എങ്ങനെ കടക്കും ?

സ്കൂളില്‍ വെച്ചു ഖല്‍ബ്  തുറന്നാല്‍ ചിലപ്പോള്‍ ശേഖരന്‍ മാഷടെ  ചൂരലിന് പണിയാവും? വേറെ എവിടെ വെച്ചു തുറക്കും?

അമ്പലത്തില്‍ വെച്ചായാലോ? കല്‍വിളക്കുകള്‍ പാതി ചിമ്മി നില്‍ക്കവേ .................?
വേണ്ട. അമ്പലവാസിയാത് കൊണ്ടു ബന്ധുബലവും ചാരബലവും ആ പരിസരത്ത് കൂടും. ബോഡി കേടാവും.

നെല്ലേക്കാട്  ഇടവഴിയില്‍?  അതും വേണ്ട. ആടിനെ തീറ്റാന്‍ വരുന്ന ഗ്രൂപ്പ്‌ വിവരം മേനോന്സിനെ  അറിയിക്കും. മേനോന്റെ ചാരവലയം തന്‍റെ ചുറ്റും ഉണ്ടെന്നു ഉണ്ണിക്കുട്ടനു നല്ല വണ്ണം അറിയാം. അതോണ്ടാണല്ലോ ഒരിക്കല്‍ സില്‍ക്ക് സ്മിതയുടെ പോസ്ടരില്‍ നോക്കി നിന്ന കാര്യം മേനോന്‍ എങ്ങനെയോ അറിഞ്ഞു അന്ന് തന്നെ ഒരു പുളി വടി സെഷന്‍ ഒര്‍ഗനൈസ്  ചെയ്തത്.

 അപ്പോളാണ് ഒരു ഐഡിയ സര്‍ജി കൊണ്ടു തന്നത്. അവള്‍ സ്കൂളിലേക്ക് വരുന്നത് കാന്തളൂര്‍ പാടം വഴിയാണ്  അവിടെ വിശാലമായി പരന്നു  കിടക്കുന്ന നെല്‍ക്കതിരുകളെ, കൊറ്റികളെ,  തവളകളെ   സാക്ഷി നിര്‍ത്തി ഉണ്ണിക്കുട്ടന്‍റെ  ആന്ദ്രോജെന്‍ ശല്യം  വെളിപ്പെടുത്താം. ഒരു അന്തിക്കാട് സ്റ്റൈല്‍  ലവ് സോങ്ങിനുള്ള വകയുണ്ട്.

 പാടം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന  തുലാവര്‍ഷകാലമാണ്. അത് കൊണ്ടു എല്ലാവരും നേരത്തെ വീട്ടില്‍ നിന്നിറങ്ങും. ടുവീലര്‍ ഉള്ളത് കൊണ്ടു ഉണ്ണിക്കുട്ടനു പാടം ഒരു പ്രശ്നമല്ല. ബൈ റോഡ്‌ ഫിഫ്ട്ടീന്‍ മിനിറ്റ് ഡ്രൈവ്. അതോണ്ട് തന്നെ ഒമ്പതരക്ക് ഇറങ്ങിയാലും സമയത്തിനു   സ്കൂളില്‍ എത്താം. പക്ഷെ അഷു മോള്‍ എട്ടേ മുക്കാലിനെ വീട്ടില്‍ നിന്നും ഇറങ്ങും. എന്നിട്ട് പാടം നീന്തി ഒമ്പതരക്കെ    സ്കൂളില്‍ എത്തൂ. പുവര്‍  ഗേള്‍. ലൈന്‍ ആയാല്‍ അവളെ ഡെയിലി പിക്ക് ചെയ്തു ഡ്രോപ്പ് ചെയ്യണം....!

"ഇന്ന് സ്പെഷ്യല്‍ ക്ലാസ് ഉണ്ട് അതോണ്ട് എട്ടരക്ക് ഇറങ്ങണം " മേനോന്‍സിന്‍റെ   മുഖത്ത് നോക്കാതെ കള്ളം പറഞ്ഞു ഉണ്ണിക്കുട്ടന്‍ ടു വീലര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു . എന്നിട്ട് പാടത്തിനടുത്തുള്ള സന്ദീപിന്‍റെ വീട്ടില്‍ വണ്ടി വെച്ചിട്ട് പറഞ്ഞു "സന്ദീപേ, വണ്ടിക്കു കാറ്റു കുറവാ. അതോണ്ട് ഞാന്‍ ഇതു ഇവിടെ വെക്കട്ടെ . വൈകിട്ട് വന്നെടുക്കാം" . പറയുന്നത് കള്ളമാവതിരിക്കാന്‍  മുന്‍പ് കുറച്ചു കാറ്റു ഒഴിച്ച് കളഞ്ഞിരുന്നു. അശ്വത്ഥാമാ ഹത: (സൈക്കിളാ) .....!

പാടം കരകവിഞ്ഞൊഴുകുന്ന, പേരറിയാത്ത ആ ഞാറ്റു വേലയില്‍ ഉണ്ണിക്കുട്ടന്‍ ‍ വരമ്പ് തപ്പി തപ്പി നടന്നു . അവസാനം കുമാരേട്ടന്‍റെ  വാഴത്തോട്ടത്തിനരികെ  അഷിതമോള്‍ വരുന്ന വരമ്പിനരികില്‍ നിന്നു. അത് ഒരു മെയിന്‍ വഴിയാണ്. അഷിത മാത്രമല്ല, ആ വഴിവരുന്നത്. സ്കൂളിലേക്കുള്ള  വേറെ കുറച്ചു കുട്ടികളും ടീച്ചര്‍മാരും പിന്നെ കുറെ ബ്ലഡിനാട്ടുകാരും ഉണ്ട് . അതോണ്ട്  പെട്ടെന്ന് വിസിബിള്‍ ആവാതെ  വാഴത്തോട്ടത്തിന്റെ  ഒരു മൂലയില്‍ പതുങ്ങി നിന്നു.

അങ്ങനെ വിഹഗ വീക്ഷണം നടത്തികൊണ്ടിരിക്കെയാണ് അത് ശ്രദ്ധയില്‍ പെട്ടത്. വാഴത്തോട്ടത്തിലെ വെള്ളം മുഴുവന്‍ വരമ്പ് മുറിച്ചു പാടത്തേക്കു ഒഴുക്കി കളയുന്നത് കാരണം വരമ്പിന്‍റെ  നടുവില്‍ ഏകദേശം ഒരു മീറ്റര്‍ വലിപ്പത്തില്‍ ഒരു കഷണം ഇല്ല. ആ ഭാഗം ആണുങ്ങള്‍ ഒക്കെ  ചാടി കടന്നാണ് വരുന്നത്  . പെണ്ണുങ്ങള്‍ വരമ്പിന്‍റെ  സൈഡില്‍ ഇറങ്ങി, അവിടെ ഇട്ട ഒരു കല്ലില്‍ ചവുട്ടി കഷ്ടപ്പെട്ട് വരുന്നു . ഹി ഹി അങ്ങനെ വേണം . ഈ സാരിയും പാവാടയും ഒക്കെ ഉടുത്താല്‍ എങ്ങനെ ചാടും . ഇവര്‍ക്ക് ജീന്‍സ് ഒക്കെ ഇട്ടു മോഡേണ്‍  ആയിക്കൂടെ ?

ഇതു  ഒരു ഗോള്‍ഡന്‍ ചാന്‍സ് അല്ലേ? അഷിത ഇതു വഴിവന്നാല്‍ അവളുടെ കൈ പിടിച്ചു ആ കടമ്പ കടത്തിയാലോ?. അത് തന്നെ മതി അവള്‍ ഉണ്ണിക്കുട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌ ആവാന്‍. ഹോ ഉണ്ണിക്കുട്ടന്‍ കോരിത്തരിച്ചു.

അപ്പോള്‍ ഒരു സംഘം പെണ്‍കുട്ടികള്‍ അത് വഴി പോയി.അവര്‍ പാവാട ഒക്കെ പൊക്കി പിടിച്ചു  ആ വണ്‍    മീറ്റര്‍ കടമ്പ കടക്കുന്നുണ്ടായിരുന്നു ആ പെണ്‍കുട്ടികളില്‍ ചിലര്‍ വാഴത്തോപ്പിനെ   നോക്കി എന്തോ പിറ് പിറുത്തു പോയി.

ഈ വഴത്തോപ്പിനെന്താ  കുഴപ്പം ? അല്ലെങ്കിലും ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് കൃഷിയോട് പുച്ഛമാണ്.ഇവരെ ഒക്കെ മേനോന്‍റെ  അടുത്ത് വിട്ടു പുളിവടി വെട്ടി ശരിയാക്കണം.

 അഷിത ഇവിടെ എത്തുന്നതു സാധാരണ ഒമ്പതു  ഇരുപതു ആണ്. സ്കൂളിലേക്ക്  പത്തു മിനുട്ടെ ഇവിടെ നിന്നും ഉള്ളു . അങ്ങനെ ടൈമിംഗ് ഒക്കെ മനസ്സില്‍ കണ്ടു  മേനോന്‍സ് കുന്നംകുളത്ത് നിന്നും കൊണ്ടു വന്ന ഡ്യൂപ്ലിക്കേറ്റ്‌ ടൈറ്റാന്‍ വാച്ചില്‍ ഉറ്റു നോക്കി ഉണ്ണിക്കുട്ടന്‍ നില്‍ക്കുമ്പോള്‍  പടിഞ്ഞാറു ഒരു ചെമ്പഴുക്കപോലെ അഷിതയും പിന്നെ രണ്ട് മൂന്നാം ക്ലാസ് പൊടി പയ്യന്‍സും  . കണ്ണ് മുഴുവന്‍ അഷിതയില്‍ ഫോക്കസ് ചെയ്തു മെല്ലെ ആ വരമ്പിലേക്ക്‌ നടക്കുമ്പോള്‍ ആണ് വാഴത്തോപ്പില്‍  ഒരു ആള്‍ അനക്കം , ഒരു ലാത്തി ചാര്‍ജ്, ബഹളം ഇതെന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ വാഴത്തോപ്പിന്‍റെ    മറ്റേ മൂലയില്‍ നിന്നും സുഭാഷിന്‍റെ നേതൃത്വത്തില്‍ കുറെ ഗജപോക്കിരി പിള്ളേരെ  ശേഖരന്‍ മാഷ്‌ ചൂരല്‍ കൊണ്ടു അടിച്ചു ഓടിക്കുന്നു .

ക്യാ ഹോഗയാ?ശേഖരന്‍ മാഷ്‌ എങ്ങനെ  കുമാരുവിന്‍റെ  വാഴത്തോപ്പില്‍ ? സുഭാഷും കൂട്ടുകാരും എങ്ങനെ ഇവിടെ? എന്തായാലും ലാത്തിച്ചാര്‍ജു കാരണം എല്ലാവരും ഓടി രക്ഷപെട്ടപ്പോള്‍ ഒരു വഴക്കൂട്ടത്തിന്‍റെ  മറവില്‍ ഉണ്ണിക്കുട്ടന്‍ സാറില്‍ നിന്നും സംരക്ഷണം നേടി. 'ഹും അങ്ങനെ കാമാഫ്ലാഗ്  ചെയ്തു മാഷേ പറ്റിച്ചേ'.

അപ്പോളേക്കും അഷിത വരമ്പ് കടന്നു പോവുകയും ചെയ്തു. അവളെ മിസ്സ്‌ ചെയ്ത ആ ചങ്ക് പൊട്ടുന്ന  വേദനയോടെ മാഷ്‌ പോയോ എന്ന് എത്തി നോക്കി.ഹാവൂ  ആള്‍ അനക്കം കാണുന്നില്ല . മെല്ലെ വഴകള്‍ക്കിടയില്‍ നിന്നും ഉണ്ണിക്കുട്ടന്‍ പുറത്ത്   ഇറങ്ങിയപ്പോള്‍ ആണ് ഒരു ആഘാതം പോലെ ചൂരല്‍ പുറത്തു വന്നതു.

" മുച്ച്ചേ  പകടാ!!!!!!!!!!! " ഉണ്ണിക്കുട്ടന്‍ കരഞ്ഞു

" നീ പതുങ്ങി ഇരിക്കുന്നത് കണ്ടു ഞാനും ഒന്ന് മറഞ്ഞു നിന്നതാട. സ്കൂളിലെ കുറെ എണ്ണം   ഇവിടെ പെണ്‍കുട്ടികള്‍ പാവാട പൊക്കി വെള്ളക്കഴവ കടക്കുന്ന കാഴ്ച കാണാന്‍ നില്‍ക്കാറുണ്ട് എന്നറിഞ്ഞു വന്നതാ. നീയും അതില്‍ ഉണ്ടല്ലേ. വൈകിട്ട് മേനോനെ ഒന്ന് കാണട്ടെ. ചെക്കന്‍ കുരുത്തം കേട്ടു പോയി എന്ന് പറയണം"

പെണ്‍കുട്ടികള്‍, പാവാട,  ദൈവമേ,  ലൈംഗികാരോപണം !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മീ ഇന്നസെന്റ് മൈ ആണ്ട്രോജെന്‍ ങ്ങീ .

ചൂരലിന്‍റെ  ചൂടില്‍ പുറം തടവി ഓടവേ  വരാനിക്കുന്ന പുളി വടി സെഷനെകുറിച്ചോര്‍ത്തു ഉണ്ണിക്കുട്ടന്‍  വിറക്കുകയായിരുന്നു. മേനോന്‍റെ  ചായക്കട സൌഹൃദങ്ങളില്‍ പ്രമുഖനായ ശേഖരന്‍ മാഷ്‌ ഈ വിവരം നികേഷ് കുമാറിനേക്കാള്‍   മനോഹരമായി മേനോന്‍റെ  ചെവിയില്‍ റിപ്പോര്‍ട്ട് ചെയ്യും എന്നത് തീര്‍ച്ചയല്ലേ..

അന്ന് ഏഴു ബി യിലെ ഒന്നാം ബെഞ്ചില്‍ ഇരുന്നു ഉണ്ണിക്കുട്ടന്‍ ശങ്കരക്കുറുപ്പിന്‍റെ   സൂര്യകാന്തി ഉറക്കെ പാടി
"
മാമക ആണ്ട്രോജെന്‍  നിത്യ മൂകമായിരിക്കട്ടെ
വാരസ്യരവിടെ ഇരുന്നു ഊഹിച്ചാല്‍ ഊഹിക്കട്ടെ "




എപിലോഗ് : ആദ്യമായി ഉണ്ണിക്കുട്ടനെ  വായിക്കുന്നവര്‍ ഈ പോസ്റ്റുകള്‍ കൂടി വായിച്ചു ഡെസ്പ് ആവുന്നത് നന്നായിരിക്കും.

  1. ഒരു തുലാവര്‍ഷ രാത്രിയില്‍ 
  2. പിന്നെ ഒരു ഇടവപ്പാതിയില്‍
  3. മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും !  

Tuesday, November 2, 2010

ജനിതകം

എങ്ങനെയാണ് എന്റെ കണ്ണുകള്‍ ആ സ്ത്രീയില്‍ ഉടക്കിയത് എന്നറിയില്ല. പക്ഷെ എയര്‍പോര്‍ട്ടിലെ   തിരക്കിനിടയിലും എന്റെ കണ്ണുകളില്‍ എങ്ങനെയോ അവള്‍ മിന്നി മറഞ്ഞു. വിസയും ലഗ്ഗെജുമായി ഞാന്‍ പുറത്തിറങ്ങുമ്പോള്‍ അവള്‍ ഒക്കത്തിരുന്നു  കുതറുന്ന കുഞ്ഞിനെ ഒതുക്കി പിടിക്കാന്‍ പാട് പെടുകയായിരുന്നു. അവളുടെ കൈപിടിച്ചു  നാലു വയസ്സുള്ള മറ്റൊരു  പെണ്‍കുട്ടിയും . മുന്‍പില്‍ ട്രോളിയുമായി നടക്കുന്ന ഭര്‍ത്താവിനോപ്പമെത്താന്‍ അവള്‍ വൈദേഹിയെ പോലെ  പാട് പെടുന്നുണ്ടായിരുന്നു.
ഒരു ടാക്സിയില്‍ കയറി അല്പസമയത്തിനകം ദുബൈയിലെ തിരക്കില്‍ അവളും അപ്രത്യക്ഷമായി. അഞ്ചു ദിവസത്തെ ഓണ്‍ സൈറ്റ് അസ്സൈന്മെന്റ് എന്ന സ്ഥിരം കര്‍മ്മം നിര്‍വഹിക്കാന്‍ ഒരിക്കല്‍ കൂടി ഞാന്‍ ആ നഗരത്തില്‍ എത്തുന്നു എന്ന ബോധം എന്നിലേക്കരിച്ചു കയറിയത് ടാക്സിയില്‍ ഇരിക്കുമ്പോളാണ്. ഇനി അഞ്ചു ദിവസം ഈ നഗരത്തിന്റെ മണ്ണില്‍ ഉറങ്ങണം. നഗരങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, നഗരങ്ങളില്‍ എത്തുമ്പോള്‍ ഞാനെന്തിനു അസ്വസ്ഥമാകുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പറഞ്ഞു പഴകിയ നാട്ടിന്‍പുറസ്നേഹമാണ്‌ ഇതിനു കാരണം എന്ന് അനുതാര എന്നെ പലപ്പോളും കളിയാക്കാറുണ്ട്.
"നാട്ടിന്‍പുറങ്ങളെ നഗരങ്ങള്‍ ഒരിക്കല്‍ തിന്നു തീര്‍ക്കും. വികസിച്ചു വികസിച്ചു മണ്ണിനു വേണ്ടി നഗരം നാട്ടിന്‍പുറത്ത് വേട്ടക്കിറങ്ങും. ഒടുവില്‍ നീയും നിന്‍റെ നാട്ടിന്‍പുറവും നഗരത്തിന്‍റെ  ഇരകള്‍ ആവും."
 അവള്‍ വെളുക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു. 
ഈ അഭിപ്രായം മാറ്റാന്‍ ഒരു ഓണം അവധിയുടെ പത്തു ദിവസങ്ങളെ അവള്‍ക്കു വേണ്ടി വന്നുള്ളൂ. ഓണമവധി കഴിഞ്ഞു ഓഫിസിലെത്തിയ അവള്‍ പറഞ്ഞു. "നഗരങ്ങള്‍ക്ക് തിന്നാന്‍ നമ്മുടെ ഗ്രാമങ്ങള്‍ ഇടതരില്ലെട .ഓരോ ഗ്രാമവും അതിനു തോന്നിയ രീതിയില്‍ കുഞ്ഞു നഗരങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ പോയ 10  ഓണദിനങ്ങളില്‍ ഒരിക്കലും  ഗ്രമസംസ്ക്കാരം എന്താണെന്നു മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് ഓര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. നഗരങ്ങളെ അതിശയിപ്പിക്കുന്ന തിരക്കും ഏകാന്തതയും നിറഞ്ഞു നില്‍ക്കുകയായിരുന്നു അവിടെ ."
എനിക്ക് വേണ്ടി ബുക്ക് ചെയ്യപ്പെട്ട ഹോട്ടല്‍ മുറിയിലേക്ക് നടന്നടുക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് അനുതാരയുടെ  വാക്കുകള്‍ ആയിരുന്നു . ഇന്ന് കേരളത്തിലെ ഗ്രാമങ്ങള്‍  നഗരങ്ങളായി മാറുന്നുവെങ്കില്‍  ഒരു മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഇതേ അവസ്ഥ ദുബായിക്കോ മുബൈക്കോ ഉണ്ടായിക്കാണില്ലേ ? ശരിയായിരിക്കും..
ആദ്യ ദിനം സൈറ്റില്‍ പ്രതേകിച്ചു പണിയൊന്നും ഉണ്ടാവാറില്ല. എന്നത്തേയും പോലെയുള്ള പരിചയപ്പെടല്‍, പിന്നെ  ഓരോരുത്തരും തുടങ്ങും  അവരുടെ വീര സാഹസിക കഥകളുടെ കെട്ടഴിക്കാന്‍. പുറത്തു നിന്നും വന്ന എന്നെക്കാള്‍ കേമനാണ് അവര്‍ എന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍. എല്ലാം ശരി  വെച്ചുകൊണ്ട് ഞാന്‍ നില്‍ക്കാറാണ് പതിവ്. അന്നും അത് തന്നെ നടന്നു. എന്‍റെ കൂടെ നിന്ന മൂന്നു പേരും മലയാളികള്‍ ആയിരുന്നത് കൊണ്ടു രാഷ്ട്രീയവും ഓഹരിവിപണിയും ക്രിക്കറ്റും കൊണ്ടു ദിവസം സജ്ജീവമായിരുന്നു . ഓരോ വിഷയത്തിലും പ്രത്യേകിച്ച് പ്രതികരിക്കാതിരുന്ന എന്നെ ആദ്യം അവര്‍ അജ്ഞാനിയാക്കി. പിന്നെ മുരടനും അരസികനും ആകി. ഞാന്‍ പണിയുടെ ഔട്ട്‌ ലൈന്‍ തയ്യരാക്കിക്കൊണ്ടിരിക്കുമ്പോള്‍ അവരിലൊരാള്‍ മറ്റൊരാളുടെ ചെവിയില്‍ രഹസ്യമായി പറഞ്ഞു " അവന്‍റെ   ഒടുക്കത്തെ ജാഡ "
അന്ന് വൈകിട്ട്  അനിലിനെ വിളിച്ചു. ഇതൊരു പതിവാണ് ഈയിടെയായി. വര്‍ഷങ്ങളുടെ സൗഹൃദം ഉള്ള അവന്‍ എന്നെ ബുര്‍ജ് ഖലിഫക്കു മുന്നില്‍ നിര്‍ത്തി ഫോട്ടോ എടുക്കാന്‍ തിടുക്കം കാണിച്ചുകൊണ്ടിരുന്നു. "ഞങ്ങളുടെ അഭിമാനം ആണ് ഈ കെട്ടിടം"  അവന്‍ പറഞ്ഞു. അവന്‍റെ ആ അഭിമാനത്തെ സമ്മതിച്ചു കൊടുത്തു മെല്ലെ നടക്കുമ്പോള്‍ അക്ഷമനായി അനില്‍ പറഞ്ഞു.

" വേഗം വാ റൂമില്‍ എല്ലാവരും ഇന്ന് നിന്നെ കാത്തിരിക്കുകയാ"
അനിലിന്റെ മുറിയില്‍ അഞ്ചു പേര്‍ ആയിരുന്നു താമസം. അനിലിനോപ്പം തൃശ്ശൂരുകാരന്‍  സുധീര്‍,  ബോംബയ്ക്കാരന്‍ വിക്ടര്‍, ബീഹാറുകാരന്‍  വികാസ് യാദവ്.  കാശ്മീരിയായ  യുസഫ് എന്നിവരാണ് താമസിക്കുന്നത്. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവരോന്നിച്ചു ഒരു ഷാരൂഖ്‌ ഖാന്‍റെ  സിനിമക്ക് പോയിരുന്നു. ഇത്തവണ എന്താണ് പ്ലാന്‍ എന്ന് ആലോചിച്ചു  മുറിയില്‍ എത്തിയപ്പോള്‍ അവിടെ രണ്ട് ഫുള്ളൂമായി  വിക്ടര്‍ ഏതോ ഒരു പന്ന സിനിമയും കണ്ടിരിക്കുന്നു. കൂടെ ഒരു പാത്രം നിറയെ ബീഫും റെഡിയാക്കി സുധീര്‍ , വികാസ് എന്നിവര്‍. യുസഫ് അവിടെ എങ്ങും ഉണ്ടായിരുന്നില്ല . "കമോണ്‍ വിശാല്‍ ബായി, സ്റ്റാര്‍ട്ട്‌ ദി ബാറ്റില്‍" വിക്ടര്‍ ഒരു ഗ്ലാസില്‍ അല്പം മദ്യം പകര്‍ന്നു ഒച്ചയിട്ടു.

ഞാന്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ ആ സദസ്സ് മൂകമായി.
"ഇതെന്തു പറ്റി? നീ മലയാളി അല്ലേ ?"പരുപരുത്ത ഹിന്ദിയില്‍ വിക്ടര്‍ ചോദിച്ചു . ഞാന്‍ പറഞ്ഞു . "കഴിക്കാറില്ല. വളരെ അപൂര്‍വ്വം ആയി വല്ലപ്പോളും ഒരു ബിയര്‍ അത്ര മാത്രം"
"ഹി ഹി ഇത് ടിപ്പിക്കല്‍ മലയാളി മാന്യന്‍. ഒഴിച്ച് കൊടുത്താല്‍ പശു കാടി കുടിക്കുന്നത് പോലെ കുടിക്കും. പക്ഷെ നിര്‍ബന്ധിക്കണം. അല്ലെങ്കില്‍ ചുണ്ടില്‍ മുട്ടിച്ചു കൊടുക്കണം. അല്ലേ" വിക്ടര്‍ പൊട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു .
"നോക്കു വിക്ടര്‍ നിങ്ങള്‍ക്ക് ഇത് അദ്ഭുതമായിരിക്കും . മദ്യപിക്കില്ല എന്ന കാരണത്താല്‍ എനിക്ക് അനേകം സൌഹൃദങ്ങള്‍ നഷ്ടമായിട്ടുണ്ട് .പക്ഷെ ഒരു ലഹരി തരുന്ന സൌഹൃദത്തേക്കാളും ഞാന്‍ വില മതിക്കുന്നത് ഓര്‍മ്മകള്‍ക്ക്   തെളിച്ചം വെക്കുമ്പോള്‍ കിട്ടുന്ന  സൌഹൃദങ്ങളെ ആണ് "
"ഇരുപത്തിയഞ്ചു വര്‍ഷമായി ഞാന്‍ ഈ നാട്ടില്‍. നിന്നെ പോലെ അനേകം മലയാളികളെ കണ്ടിട്ടുണ്ട്. ഇത്രയും ദുരഭിമാനം പിടച്ചു വര്‍ഗ്ഗം വേറെ ഇല്ല. മദ്യം, പെണ്ണ്, സത്യസന്ധത ഈ കാര്യങ്ങളില്‍ നിങ്ങള്‍ക്ക്  വെളിച്ചത് ഒരു മുഖവും ഇരുട്ടില്‍ മറ്റൊരു മുഖവുമാണ്. നീ മറ്റൊരു നാടുകാരനായിരുന്നെങ്കില്‍ ഞാന്‍  നിന്‍റെ വാക്കുകള്‍ വിശ്വസിച്ചേനെ.  നിങ്ങളുടെ ജനിതക ഘടങ്ങളില്‍ കാലാന്തരങ്ങളിലെവിടെയോ മദ്യം കടന്നു കയറിയിരിക്കുന്നു. ഇനി അതില്‍ നിന്നും നിങ്ങളുടെ ജനതക്ക്  മോചനമില്ല."വിക്ടര്‍ അല്പം ആവേശത്തില്‍ ആയിരുന്നു ഇത്രയും പറഞ്ഞത്.
ഞാന്‍ ചിരിച്ചു . "അതൊക്കെ വെറും തോന്നലാ ഭായി"
"അല്ല വിശാല്‍ . പണ്ട് ഗള്‍ഫില്‍ വന്നു മദ്യപാനം പഠിച്ചു നാട്ടില്‍ പോവുന്ന കുറെയധികം ചെറുപ്പകാര്‍ ഉണ്ടായിരുന്നു. ഇന്നാകട്ടെ ഇവിടെ വന്നിറങ്ങുന്ന ഓരോരുത്തരും ഒന്നാതരം മദ്യപാനികള്‍ ആണ് . ഇത് സംഭവിക്കുന്നത്‌ നിങ്ങള്‍ മലയാളികള്‍ക്ക്  മാത്രമാണ്."
വിക്ടരിനു  എന്ത് മറുപടി കൊടുക്കും എന്നാലോചിച്ചു ഇരിക്കുമ്പോള്‍ അനില്‍ എവിടെ നിന്നോ ഒരു ബിയറുമായി വന്നു . "എടാ വല്ലപ്പോളും ഉള്ള നിമിഷമല്ലെട . ഒരു കമ്പനിക്കു .." അനിലിന്‍റെ നിര്‍ബന്ധത്തിനു  വഴങ്ങിയത് എന്‍റെ മനസാണോ അതോ എന്നിലെ  ജനിതക ഘടകമാണോ?

ആദ്യ സിപ് വായില്‍  ആക്കിയ നിമിഷത്തില്‍ വിക്ടര്‍ പൊട്ടി ചിരിക്കാന്‍ തുടങ്ങി അത് വകവെക്കാതെ മൂന്നാമത്തെ പെഗ്ഗിലേക്ക് കുതിച്ച വികാസ് യാദവിനെ നോക്കി പറഞ്ഞു" മാഷേ, യാദവ കുലം മുടിഞ്ഞത് ഈ സോമരസം കാരണമാണ്."
വികാസ് തിരുത്തി . "സോമരസം കാരണമല്ല . യാദവകുലം അവസാനിക്കുക എന്നത് എഴുതപെട്ടതാണ്. ദ്വാരക മുങ്ങിപ്പോവേണ്ടത്  വിധിയുടെ ആവശ്യമായിരുന്നു . ഏതൊരു വസ്തുവും നശിക്കുന്നത് അതിന്‍റെ ധര്‍മം അവസാനിക്കുമ്പോളാണ്. കുരുക്ഷേത്രയുദ്ധത്തോടെ കൃഷ്ണന്‍റെ ധര്‍മ്മം അവസാനിച്ചു. ഒരു  രാജാവായി കീര്‍ത്തി  നേടാനല്ലല്ലോ കൃഷ്ണന്‍ ജനിച്ചത്. പകരം സൂത്രശാലിയായ ഒരു നയതന്ത്രവിദഗ്ദനായി  കുരുക്ഷേത്രയുദ്ധം  നയിച്ച്‌  അധര്‍മ്മത്തിന്‍റെ നാശം ഉറപ്പു വരുത്താന്‍ വേണ്ടി അല്ലേ . അതോടെ കൃഷ്ണന്‍റെ ധര്‍മ്മം അവസാനിച്ചു . പിന്നെ ബാക്കിയുള്ള ദിവസങ്ങള്‍ തനിക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട  ആ  വേടന്‍റെ അമ്പിന് വേണ്ടി,  ആ ലോഹക്ഷണത്തിനു വേണ്ടിയുള്ള കാത്തിരുപ്പാവും  കൃഷ്ണന്‍ നടത്തിയിട്ടുണ്ടാവുക ".
"വികാസിനെ സോമരസം ശരിക്കും ബാധിച്ചു "വിക്ടര്‍ കളിയാക്കാന്‍ തുടങ്ങി
വികാസ് വീണ്ടു പറഞ്ഞു  തുടങ്ങി . "ഇത് സോമരസം കൊണ്ടു വന്ന ചിന്തയല്ല.  ദ്വാപരയുഗത്തിനപ്പുറത്തു   കൃഷ്ണന് മറ്റെന്തു ധര്‍മ്മമാണ് ചെയ്യാനുള്ളത്? കുരുക്ഷേത്രത്തില്‍ ആയുധമെടുക്കില്ലെന്നു ശപഥം ചെയ്ത കൃഷ്ണന്  ഒരിക്കല്‍ ചക്രമെടുത്തു അധര്‍മിയുടെ  വേഷം കെട്ടേണ്ടി വന്നു.കലിയുഗത്തില്‍ ആണെകില്‍ കൃഷ്ണന് ചക്രം താഴെ വെക്കാനേ  നേരം കാണില്ല. അങ്ങനെ ഏറ്റവും  വലിയ കൊലപാതകിയായി മാറിയേനെ  കൃഷ്ണന്‍..."
സംസാരത്തിനിടയില്‍ രണ്ടാമത്തെ ബിയറും  തീര്‍ത്തകാര്യം ഞാന്‍ മറന്നു പൊയീ. തലക്കു ഒരു കനം വന്ന പോലെ തോന്നി എനിക്ക്. ഒന്നും ആലോചിക്കാതെ മുന്നില്‍ വെച്ചിരുന്ന  ബ്രാണ്ടിയെടുത്തു ഒരു പെഗ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങി. വിക്ടരുടെ  ചിരി അട്ടഹാസമായി മാറുന്നത് പോലെ തോന്നി.

" മലയാളി എന്നും മലയാളി തന്നെ . ഇവന്റെ ഒക്കെ എല്ലില്‍ വരെ മദ്യമുണ്ട്‌ !."
അനിലിന്റെ  റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ വല്ലാത്ത തലവേദന തോന്നി . ദേര ദുബായുടെ തെരുവുകളില്‍ രാത്രി ശരീരങ്ങള്‍  വില പറയപ്പെടുകയായിരുന്നു. വഴിയില്‍ എത്യോപ്യക്കാരികളും  ഫിലിപിനകളും തങ്ങളുടെ ആ രാത്രിക്ക് വേണ്ട കൂട്ടാളികളെ ആകര്‍ഷിക്കാന്‍ വഴിവക്കിനിരുപുറവും നില്‍ക്കുന്നുണ്ടായിരുന്നു . ഇരുട്ടിന്റെ കൂട്ടുള്ള അത്തരം ഒരു ഇടവഴിയില്‍ എന്നോട് ചിരിച്ചു കൊണ്ടു ഒരു ഫിലിപിനോ യുവതി വന്നു.  ആ ഇടവഴിയില്‍ എനിക്ക് അവളുടെ മുഖം കാണാന്‍ കഴിഞ്ഞില്ല. പക്ഷേ  ഒരു ചെറിയ ടോര്‍ച്ച്  അടിച്ചു അവള്‍ സുന്ദരിയാണ് എന്ന് എന്നെ ബോധ്യപ്പെടുത്തി.
ആ ഇരുട്ടില്‍ ഞാന്‍ വീണ്ടും ഒരു പുരുഷനായി.  അവളെയും കൂട്ടി ആ ഇടവഴിക്കുമുന്നിലെ കുടുസു മുറിയിലേക്ക് നടക്കുമ്പോള്‍ ഇരുവശവും നോക്കി  ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ഞാന്‍ ശ്രദ്ധിച്ചു. മുറിയില്‍ അവളില്‍ ഞാന്‍ എന്‍റെ വികാരങ്ങള്‍ നിറക്കുമ്പോള്‍ ഈ കെട്ടിടത്തില്‍ നിന്നും ആരും കാണാതെ പുറത്തിറങ്ങാനുള്ള വഴികള്‍  കൂടി ഞാന്‍ ആലോചിക്കുകയായിരുന്നു . ഒടുവില്‍ അവള്‍ക്കു സമീപം തളര്‍ന്നു കിടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു .

"ഈ കെട്ടിടത്തില്‍ മലയാളികള്‍ താമസിക്കുന്നുണ്ടോ ?"
 
അവള്‍ ഒരു അവജ്ഞ നിറഞ്ഞ ചിരിയോടെ പറഞ്ഞു." എന്‍റെ  അടുത്ത് വരുന്ന ഓരോ മലയാളികളും അവാസാനം  എന്നോട് ചോദിക്കുന്ന ചോദ്യം ഇതാണ് ."
"നിനക്കെന്താണ് മലയാളികളോട് പുച്ഛം? "ഞാന്‍ ചോദിച്ചു .
"സുഹൃത്തേ എനിക്കെന്തിനാണ്‌ ആളുകളോട് പുച്ഛം . പ്രണയമല്ലേ എന്‍റെ  സ്ഥായി ഭാവം. കിട്ടുന്ന കാശിനനുസരിച്ചു ഏറ്റക്കുറച്ചിലുകള്‍ വരുന്ന പ്രണയം. വഴിയരികില്‍ പ്രണയിതാവിനെ കാത്തു നില്‍ക്കുന്ന എന്നെ എന്നും നിങ്ങളുടെ നാട്ടുകാര്‍ കണ്ണ് കൊണ്ടു നഗ്നയാക്കാറുണ്ട് . പകല്‍ തുളച്ചുകയറുന്ന നോട്ടം കൊണ്ടു തുണിയഴിക്കുന്ന അവരില്‍ പലരും രാത്രിയില്‍ ഇതേ കിടക്കയില്‍ ...." അവള്‍ ചിരിക്കാന്‍ തുടങ്ങി .
പെട്ടെന്ന് എന്‍റെ ഫോണ്‍ അടിച്ചു. ചെവിയില്‍ ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു "ഞാന്‍ ഹോട്ടലില്‍ ഉറങ്ങുകയായിരുന്നടാ ".
 
ഭാര്യയല്ലേ വിളിച്ചത് എന്ന ചോദ്യത്തിനു വീട്ടില്‍ എന്നെ കാത്തിരിക്കുന്ന ഒരു വൈദേഹിയാണ്
  എന്ന് മറുപടി പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി. ഇരുട്ടിന്‍റെ  മറ പിടിച്ചു കൊണ്ടു ....

Friday, September 24, 2010

ചില മണല്‍ സ്വകാര്യങ്ങള്‍

“അന്റെ  കൈയിലുള്ളതിന്റെ  ഇരട്ടി കാശ് ആ നവാസിന്റെ  കൈയിലുണ്ട്” 
ഒരു ഗള്‍ഫുകാരനായ എന്നോട് ഇത് പറയുന്നത് നാട്ടിലെ ഡൂക്കിലി കിളവന്‍ ചക്കച്ചന്‍ ആണ്. സാമ്പത്തിക അവഹേളനം ! ഇത് ഞാന്‍ എങ്ങനെ സഹിക്കും ? 

നവാസ് എന്ന എന്റെ  പഴയ സതീര്‍ഥ്യന്‍ ആണ്‌ ഇപ്പോള്‍  നാട്ടിലെ വലിയ താരമെന്നും നമ്മളൊന്നും ആ ലെവലില്‍  എത്തുകയേ ഇല്ല എന്ന നിലയില്‍ ഉള്ള കിം വദന്തികള്‍  കുമാരുവെട്ടന്റെ സന്ധ്യവിഷന്‍ ചായക്കടയില്‍ പലരുടെയും ചുണ്ടിലും   തത്തിക്കളിക്കുന്നുണ്ട്.

“ഹും ഒരു ഗള്‍ഫുകാരനെ ബഹുമാനിക്കാതെ നാട്ടില്‍ കറങ്ങിത്തിരിഞ്ഞു നടന്നിരുന്നവനെ ബഹുമാനിക്കുന്ന സമൂഹമോ? " അങ്ങനെ വിടാന്‍ പാടില്ലല്ലോ എന്നു കരുതി ഞാന്‍ ഈ നവാസിനെ ഒന്നു നേരിട്ടു കണ്ടു മൊഴിയെടുക്കാന്‍ തീരുമാനിച്ചു.
ആള്‍ അല്പം തരികിടയാണെന്നുള്ള ഒരു വാര്‍ത്ത ഗള്‍ഫില്‍ വച്ചേ ഞാന്‍  കേട്ടിരുന്നു. അവന്റെ   വീടു അങ്ങാടിയുടെ അടുത്തായതു കൊണ്ടു ഒരു ദിവസം വൈകിട്ടു അങ്ങാടിയിലേക്കു ഇറങ്ങിയപ്പോള്‍ അവന്റെ വീട്ടിലും ഒന്ന് കയറി.
പഴയ ഒര്‍മ്മയില്‍  നിന്നും അവന്റെ  വീടു കണ്ടുപിടിക്കാന്‍  വലിയ ബുദ്ധിമുട്ടുണ്ടായില്ല.  ഒരു ഒന്നാന്തരം രണ്ടു നില വീട്. പഴയ ഓടു വീട് കാണുന്നില്ല. ആദ്യ ഞെട്ടല്‍  ഞാന്‍ അവിടെ വെച്ചു ഞെട്ടി.

വീട്ടിനു മുന്‍പില്‍  പല തരം ബൈക്കുകള്‍  നിരന്നു നില്ക്കുന്നു. പടി കടന്നു ചെന്നപ്പോള്‍  സിറ്റ് ഔട്ടില്‍  അവന്റെ ഉമ്മ സുഹറാത്ത  നില്ക്കുന്നു. പല തവണ ആ വീട്ടില്‍  പണ്ടു ഞാന്‍ പോയിട്ടുള്ളതു കൊണ്ട് സ്വയം പരിചയപ്പെടുത്തി.
“ഒ ഇജ്ജ് അങ്ങട് കോലം കെട്ടല്ലോ. അവടെ എന്താ അന്റെ പണി? ഭാരിച്ച വല്ല കല്പണിയാണൊ? "

”ങീ...! ദി ഞാന്‍ ദി എഞ്ചിനിയര്‍ ...! ഉമ്മാ, നവാസ് എവിടെ?“

”ഓനു ഇന്നു ഓഫല്ലേ ഇപ്പൊ എന്തൊ ആവശ്യത്തിനു വേണ്ടി അങ്ങാടിയില്‍ പോയതാ.“

”എന്താ ഓന്‍റെ  പണി?“ ഞാന്‍ ഏറനാടന്‍  കെട്ടഴിച്ചു.

”ഓനു എസ്കോര്‍ട്ടിന്റെ  എര്‍പ്പാടാ “

”എസ്കോര്‍ട്ട്? "എന്റെ നെറ്റി ചുളിഞ്ഞപ്പോള്‍  ഉമ്മ ഇലാബൊറേറ്റ് ചെയ്തു.

“ഓനിപ്പോള്‍ മാഫിയേന്റെ   പണിയാ”
രണ്‍ജി പണിക്കര്‍  പറഞ്ഞതു അനുസരിച്ചു നോക്കിയാല്‍  പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സിസിലിയില്‍  ഉടലെടുത്ത അതേ മാഫിയ?
ഞാന്‍   ഉമ്മയെ ഒന്നു കൂടി നോക്കി.

ഉമ്മ വളരെ ലാഘവത്തോടെ എക്സ്പ്ലയിന്‍ ചെയ്തു.“ മണല്‍  മാഫിയേന്റെ   പണി.”

ഞാന്‍ വിറക്കുന്ന ചുണ്ടുകളോടെ "മ മ മാഫിയ’ എന്നു പറയാന്‍  ശ്രമിക്കുമ്പോള്‍  ഉമ്മ പറഞ്ഞു“ മണലില്ലേ, അതിനു എസ്കോര്‍ട്ട് പോവുന്നു. ”
“മണലിനെന്തിനാ എസ്കോര്‍ട്ട് ?” ഞാന്‍ ചോദിച്ചു.

“അനക്കു ഇതൊന്നും അറിയില്ലെ? ഇജ്ജൊരു മണങ്ങനാ. ഇജീ ലോകത്തൊന്നുമല്ലേ?. ”
എന്റെ ചങ്കു തകര്‍ന്നു.
നോ മണങ്ങന്‍. ഞാന്‍ എഞ്ചിനി.. എന്നു മനസ്സില്‍  പറയുമ്പോഴേക്കും നവാസ് ഒരു എമണ്ടന്‍  ആള്‍ട്ടേര്‍ഡ് ബൈക്കില്‍  എത്തി.

“എടാ നീര്‍ക്കോലി, നീ തടിച്ചു കുമ്പ ചാടി വലിയ ഗള്‍ഫുകാരനായല്ലേ?”
അതെ, അവന്‍ അതേ പഴയ നവാസ് തന്നെ.
നീ വാ നമുക്കൊന്നു കറങ്ങാം എന്നു പറഞ്ഞു അവന്‍ എന്നെ ബൈക്കില്‍ കയറ്റി. ആ ബൈക്ക് ഒരു ഒന്നൊന്നര പാച്ചില്‍  പാഞ്ഞു. ഉമ്മയോടു ചോദിച്ച ചോദ്യം ഞാന്‍  പതുക്കെ അവനൊടു ആവര്‍ത്തിച്ചു.

“നീ എസ്കോര്‍ട്ടിനു പോവുന്നു എന്നു പറഞ്ഞു. മണലിനു ഈ നാട്ടില്‍ അത്ര വലിയ അരക്ഷിതാവസ്ഥയാണോ?”

“ഡാ പൊട്ടാ, മണലിനല്ല. മണല്‍  കടത്തുകാരുടെ ലോറികള്‍ക്കാ ഞാന്‍ എസ്കൊര്‍ട്ടു പോവുന്നേ. ”
ഒന്നും പുരിയലെ തമ്പി ?

“നിനക്കറിയില്ലെ ഇവിടെ മണല്‍ വാരല്‍  പാസു മൂലം നിരോധിചിരിക്കുന്നു എന്ന വിവരം?” ഓഹോ അങ്ങനെയൊ? “ഇതൊന്നും ഗള്‍ഫ് ന്യൂസില്‍  ഇല്ലല്ലോ”.

“ വെറുതെയല്ല നീ പൊട്ടനെപ്പോലെ സംസാരിക്കുന്നത്. ഒരു ലോറിക്കു ഒരു ദിവസം ഒരു പാസ്.പാസ് കിട്ടാന്‍ ആര്‍ക്കാണോ മണല്‍ വേണ്ടത്‌ അവന്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു കാത്തു കെട്ടി കിടക്കണം. ആ പാസിനു വേണ്ടി ഇപ്പോള്‍ പഞ്ചായത്തില്‍ അടിയാണ്‌. ഓരോ കെട്ടിടത്തിനും മിനിമം വേണ്ട മണല്‍  പോലും  പാസുകൊണ്ടു കിട്ടില്ല. മാത്രമല്ല ആ പാസു വച്ചു മണല്‍  വാങ്ങാന്‍  ആര്‍ക്കാ നേരം? ”
“അതൊണ്ട് ?”

“അതോണ്ട് ഞങ്ങള്‍ മണല്‍  അങ്ങട് വാരും. ചോദിക്കാനും പറയാനും ഒന്നും നില്‍ക്കില്ല. എന്നിട്ടു ആവശ്യക്കാര്‍ക്കെ എത്തിച്ചു കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍  ബ്ലാക്കില്‍ മണല്‍ എത്തിച്ചു കൊടുക്കും എന്നര്‍ഥം. കുറച്ചു കാശാവും എന്നു മാത്രം.“
”അമ്മേ എന്റെ നിള! എന്റെ  മാത്രമല്ല എം ടിയുടെ, ഇടശ്ശേരിയുടെ, വള്ളുവനാട്ടിന്റെ  സ്വന്തം നിള “

” ഈ എസ്കോര്‍ട്ട് എന്താനെന്നു നീ ഇപ്പോഴും പറഞ്ഞില്ല? "

എന്‍റെ ചോദ്യം കേട്ട് നവാസ് ചിരിച്ചു കൊണ്ടു പറഞ്ഞു.

“ ഇതാ ഈ ഗള്‍ഫുകാരന്റെ  പ്രശ്നം. നാട്ടില്‍ നടക്കുന്നതൊന്നും അറിയില്ല. ഒരു സോപ്പിനു നൂറു രൂപ വേണം എന്നു പറഞ്ഞാല്‍ അവന്‍ ഉടന്‍ എടുത്തു വീശും. അതിനു നൂറുരൂപയാണോ അതോ പത്തു രൂപയാണോ എന്നോ നാട്ടിലെന്താണു നടക്കുന്നതെന്നോ നോക്കാതെ പറന്നെത്തുന്ന അന്നെ പോലെ ഉള്ള  ഗള്‍ഫുകാരാ നമ്മടെ ഒക്കെ ഒരു ഭാഗ്യം. ഏട മണ്ടാ, ഈ മണല്‍  കടത്ത് നിയമ വിരുദ്ധം അല്ലേ. അതോണ്ട് പോലിസ്, വില്ലേജ് ഒഫീസര്‍, തഹസില്‍ദാര്‍  എന്നു തുടങ്ങി ഞാഞ്ഞൂല്‍ മുതല്‍ കരിമൂര്‍ഖന്‍ വരെ ആര്‍ക്കു വേണെങ്കിലും മണല്‍ ലോറി പിടിച്ചെടുത്തു പിഴ ഈടാക്കാം.  എഴുപത്തയ്യയിരം ആണ്‌ ഒരു ലോറിക്കിടുന്ന പിഴ. ആ വലിയ റിസ്ക് എടുത്തു നിനക്കൊക്കെ മണല്‍  എത്തിച്ചു തരുന്നില്ലേ? ”

അപ്പൊഴും ഈ എസ്കൊര്‍ട്ട് എന്ന ഏര്‍പ്പാട് എനിക്കു അത്രക്കു അങ്ങടു കത്തിയില്ല. അവന്‍  ചോദിച്ചു. “നാളെ എന്താ പരിപാടി? നീ എന്റെ കൂടെ വരുന്നോ. അങ്ങനെയാണെങ്കില്‍ നിനക്കീ സെറ്റപ്പു കാണിച്ചു തരാം.”

സിറ്റിസണ്‍ ജേര്‍ണലിസ്റ്റു സ്ഥിരമായി കാണുന്നതുകൊണ്ടും ജേര്‍ണലിസം എന്നതു നമ്മുടെ ഒരിഷ്ട ഐറ്റം ആയതു കൊണ്ടും നവാസിന്റെ ഒപ്പം കൂടാമെന്നു പറഞ്ഞു.“ നാളെ എപ്പോള്‍ കാണാം? ഒരു പത്തു മണിക്കു ഇറങ്ങിയാല്‍ മതിയൊ?”
“ഫാ, കാലത്ത് പത്തു മണിക്കു മണല്‍ കടത്താന്‍ ഇറങ്ങുന്നോ? രാവിലെ ഒരു എട്ടെട്ടെരെക്കു മുന്‍പു പത്തു ലോഡ് സ്ഥലത്തെത്തണം.പത്തു മണിക്കു വില്ലേജ് ഒഫിസര്‍, തഹസില്‍ദാര്‍ എന്നിവരൊക്കെ ഒഫിസില്‍ കയറുമ്പൊഴേക്കും നമ്മുടെ ഡുട്ടി കഴിയും.അതൊണ്ട് ഒരു എഴു മണിക്കു ഇറങ്ങാന്‍  നോക്കെടാ”

“മൈ ഗോഡ്, എഴുമണി കണ്ട കാലം മറന്നു. ഒരു ഏട്ടെര പ്ലീസ്...” 
“എങ്കില്‍  ഒരു കാര്യം പറയാം. ചിലപ്പൊള്‍  ഒന്‍പതു മണിക്കു ശേഷം എമെര്‍ജെന്‍സി ട്രിപ് വേണ്ടി വരും . അതു വലിയ റിസ്ക് ആണ്‌. ധൈര്യമുണ്ടെങ്കില്‍ ...?”
എനിക്കെന്തു ധൈര്യക്കുറവു? മേല്പുര ഇല്ലത്തവനെന്തു തീപ്പൊരി? “ ഞാന്‍  റെഡി.
അങ്ങനെ വിധി ദിനം വന്നു. രാവിലെ എട്ടെര മുതല്‍ ഞാന്‍ നവാസിന്റെ വീട്ടില്‍  ഇരുപ്പുതുടങ്ങിയതായിരുന്നു ട്രിപ്പും പ്രതീക്ഷിച്ചൂ.  ഇടക്കു നവാസിനു ഒരു കോള്‍ വന്നു. ഇന്നു ചെക്കിംഗിനു സാധ്യതയുണ്ട് എന്നാണ്  അറിയിപ്പ്. നവാസിന്റെ മുഖത്തു ഒരു പുഞ്ചിരി വിടര്‍ന്നു.
“ഡാ, ഇന്നത്തെ കാര്യം കണക്കാ. ഇന്നു ചെക്കിംഗ് ഉണ്ടാവും അതോണ്ട് ട്രിപ് സാധ്യത കുറവാണ്‌.”

 ഞാന്‍  ഡെസ്പായി ഇരിക്കുമ്പൊള്‍  പത്തു മണിയൊടെ നവാസിന്റെ ഫോണ്‍  ചിലച്ചു. അടുത്തുള്ള കടവില്‍  നിന്നും ഒരു ലോഡ് അര്‍ജന്റ്  ആയി പത്തു കിലൊമീറ്റര്‍ ദൂരെ എത്തിക്കണം. 
ഉടന്‍ തന്നെ നവാസ് കര്‍മ നിരതനായി. ആരെയൊക്കേയൊ വിളിക്കുന്നു. എന്തൊക്കെയൊ ചോദിക്കുന്നു.

“വാസുവേട്ട, നമ്മടെ പട്ടര്‍  ഒഫിസില്‍  ഉണ്ടോ? അശോകന്‍  ഇപ്പോള്‍  എവിടെയാണ്‌”
 “ കൃഷ്ണേട്ടാ, വില്ലേജ് ഒഫിസിലെ ഇന്നത്തെ അറ്റന്‍ഡന്‍സ് എന്താ നില?”
“ ബഷീര്‍ക്കാ, എസ് ഐ സ്റ്റേഷനില്‍  ഉണ്ടോ?”
“ പവിത്രേട്ട, നീലിയാട് ജംഗഷന്‍ സേഫ് ആണോ?”

ഇങ്ങനെ ചറപറാ അഞ്ചാറു കോളുകള്‍. എല്ലായിടത്തു നിന്നും പോസിറ്റിവ് ഉത്തരം കിട്ടിയപ്പോള്‍  അവന്‍ ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു. രണ്ടു മൊബൈലും അവന്റെ  രണ്ടു പോക്കറ്റുകളില്‍, ഇടക്കിടക്കു കോളുകള്‍ വരുന്നുണ്ട്. വിവിധ സ്റ്റുഡിയോകളില്‍ ലേഖകരെ നിര്‍ത്തി തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ പ്രോഗ്രാം നടത്തുന്ന  നികേഷ്കുമാറിനെ പോലെ നവാസ് തകര്‍ത്തു ഫോണ്‍ വിളി. കൂടെ അന്തവും കുന്തവും ഇല്ലതെ ഞാനും.
“ദാ, എന്താ ഇതിന്റെ  ഒക്കെ അര്‍ഥം? ആരാ ഈ പട്ടര്‍? വില്ലേജ് ഒഫിസിലെ അറ്റന്‍ഡന്‍സ്, എസ് ഐയുടെ ഓഫിസിലെ ന്യുസ് ഇവ  തമ്മില്‍  എന്താ ബന്ധം?”

“ഈ എസ്കോര്‍ട്ട് പണി എന്നാല്‍ ഒരു തരം ഇവന്റ്  മാനേജ്മെന്റ്  ആണ്‌. ലോറി കടവില്‍ നിന്നും പുറപ്പെടുന്നതു മുതല്‍ ലോഡ് ഇറക്കി ആ സ്പോട്ട് വിടുന്നതു വരെ എല്ല കാര്യങ്ങളും ഞാന്‍ നടത്തണം. അതിനു പോലിസ്, വില്ലേജ്, താലൂക്ക് ഇവടങ്ങളിലെ ആളുകള്‍ ഇപ്പോള്‍  എവിടെ എന്നു അറിഞ്ഞിരിക്കണം.അതാണു ഒന്നാമത്തെ സ്റ്റെപ്പ്. പിന്നെ അഥവാ ഇവര്‍ ഒക്കെ പുറത്താണെങ്കില്‍  ഇവരുടെ റൂട്ട്,  എങ്ങനെ രക്ഷപെടാം തുടങ്ങിയവ കാര്യങ്ങള്‍  അറിഞ്ഞിരിക്കുകയും  വേണം.ഇനി നമ്മള്‍  ലോറിയുടെ ഒരു 250 മീറ്റര്‍  മുന്‍പായി ബൈക്ക് ഒടിച്ചു പോവും. വഴിയിലെവിടെയെങ്കിലും അപകടം കണ്ടാല്‍  ലോറിക്കാരെ അറിയിക്കണം.“
അങ്ങനെ എല്ലാ അടയാളങ്ങളും ശുഭമായപ്പോള്‍  ഗൌളിയും കാക്കയും പരുന്തും പഴുതാരയുമടക്കമുള്ള  സര്‍വ ചരാചരങ്ങളും ശുഭശകനങ്ങള്‍ അവര്‍ക്കാവും വിധം കോണ്ട്രിബ്യുട്ട് ചെയ്തപ്പോള്‍ ഞങ്ങള്‍  കടവിലെക്കിറങ്ങി. ലോറിക്കു ചുറ്റും നടന്ന് അവന്‍ ടയറിന്റെ കണ്ടിഷന്‍, ബ്രേക്കിന്റെ ഘര്‍ഷണം തുടങ്ങിയ പ്രാഥമിക സുരക്ഷാ പരിശൊധനകള്‍ നടത്തുന്നതു കണ്ടു ഞാന്‍ ചിരിച്ചു. ഫോര്‍മുല വണ്‍ റേസില്‍  മൈക്കേല്‍  ഷുമാക്കര്‍ പോലും ഇത്ര വലിയ പ്രിക്കോഷന്‍  ഏടുക്കില്ല.ഹും ഇതെന്താ അതുപോലെ വല്ലതുമാണോ?
ലോറി പുറപ്പെടുന്നതിനു നാലു മിനിട്ടു മുന്‍പ് നവാസിന്റെ   ബൈക്ക്  സ്റ്റാര്‍ട്ട് ചെയ്തു. പിറകില്‍  ഞാനും.

”ഡാ, നീ ഇത്രയും ടെന്‍ഷന്‍ എടുത്തു ഇതു പ്ളാന്‍ ചെയ്യുന്നുണ്ടല്ലോ? ഇതില്‍  നിനക്കെന്തു കിട്ടും?“

അവന്‍ ചിരിച്ചു.” ഞാന്‍ അല്ലേ ഇതിന്റെ  മെയിന്‍ തലച്ചോര്‍. ഒരു ലോഡ് എത്തേണ്ടിടത്തു എത്തിച്ചാല്‍  എനിക്കു അഞ്ഞൂറുമുതല്‍  എഴുന്നൂറു വരെ കിട്ടും ലോഡിന്റെ  ദൂരം അനുസരിച്ചു. “

”ഒരു ദിവസം എത്ര ലോഡ് കാണും?“

”എട്ടു പത്തു വരെ കാണും.അതല്ലേഡാ, നമ്മുടെ കൂടെ പഠിച്ച മഹേഷ്, ബൈജു തുടങ്ങി പലരും ഇപ്പോള്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയത്‌ "
”മൈ ഗോഡ്!!!!!!!!!!!!!!!!!!!!!!!!!!!!“

ഒരു എട്ടു പത്തു ആശ്ചര്യ ചിഹനങ്ങള്‍  എന്റെ  ഉള്ളില്‍  നിന്നും പുറത്തു ചാടി. ചുരുക്കി പറഞ്ഞാ ദിവസം അയ്യായിരം വരെ വരുമാനം.
ഗള്‍ഫന്‍ എന്ന എന്റെ  ഗ്യാസ് പറന്നു പൊയി. എന്നെ എന്തിനു ഗള്‍ഫിലയച്ചു എന്റെ കളരി പരമ്പര ദൈവങ്ങളെ !!

എഞ്ചിനീയറിംഗ് പഠിപ്പിച്ചതിനു പകരം ഈ ട്രാക്കില്‍   ഇറങ്ങാന്‍  എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ അന്നു ആരും ഉണ്ടായില്ലല്ലൊ. അബ്ദുല്‍കലാമിന്റെ   പോലെ ഒരു വിഷന്‍ 2കെ10 നമ്മുടെ മാതാപിതാടിമിനു ഉണ്ടായില്ലല്ലോ. പണ്ടൊരു സാന്‍ഡിയാഗ്ഗൊ നിധി  തേടി പോയി ഒടുക്കം നിന്നിടത്തു തന്നെ എത്തി എന്നു പാവ്ലൊ കോയ്‌ലൊ പറഞ്ഞതു ഒര്‍മവന്നു.ഭാരത പുഴ എന്ന ഈ നിധി ഉള്ള കാര്യം എന്തെ നമ്മുടെ പിതാശ്രി കണ്ടില്ല..?

അങ്ങനെ ഞങ്ങളുടെ ബൈക്കു മുന്നോട്ടു നീങ്ങി. ഒരൊ ജങ്ങ്ഷനിലും വളരെ സൂഷമതയോടെ വിഹഗവീക്ഷണം നടത്തി നടത്തി യാത്രയായി  ഇടക്കിടെ പിറകിലെ ലോറിയിലേക്കു സന്ദേശങ്ങള്‍  നല്‍കി.  "ലോറിക്കാരേ മുന്നോട്ട്....!"


അങ്ങനെ ഒരു ജങ്ങ്ഷനില്‍ വണ്ടി ഒരു ലെഫ്റ്റ് ടേണ്‍ എടുത്തു തിരിഞ്ഞപ്പോള്‍  ജങ്ങ്ഷനിലെ ചായക്കടക്കാരന്‍  രാമേട്ടനെ അര്‍ഥ ഗര്‍ഭമായി നവാസ് നോക്കി. ഇങ്ങനെ അര്‍ഥഗര്‍ഭമാവാന്‍  ഇയാള്‍ക്കെന്തു ഗര്‍ഭം എന്ന ചോദ്യം ഉയര്‍ന്നപ്പോളേക്കും രാമേട്ടന്‍ കണ്ണിറുക്കി കാട്ടി. “അപ്പോള്‍  ഇവിടം ഒക്കെ.” നവാസ് എന്നോട് പറഞ്ഞു.“ നമ്മുടെ ആളാ രാമേട്ടന്‍...”

ദൈവമെ, രാമേട്ടന്‍ ദി സ്പൈ? ഇതെന്താ പ്രേം നസീര്‍ സിനിമയൊ? അവസാന രംഗത്തു ചായക്കടക്കാരന്‍, കാര്യസ്ഥന്‍, തോട്ടക്കാരന്‍ എന്നിവര്‍ വില്ലനായി വരുന്ന കഥ.

“ഇന്നു വില്ലേജ് ഒഫിസര്‍ ഒഫിസില്‍  വന്നിട്ടില്ല. എന്തായലും അയാളുടെ  ജീപ് ഈ വഴിവന്നാല്‍  രാമേട്ടന്‍  മിസ്ഡ് കാള്‍  അടിക്കും. എനിക്കും രാമേട്ടനും എല്ലവര്‍ക്കും മോബൈല്‍  വിത് കണക്ഷന്‍  എല്ലം ഈ സെറ്റ് അപിന്‍റെ  വകയാ.”
“ഇത്രയും വലിയ പ്ലാനിംഗ് നമ്മുടെ രാഷട്രപുനര്‍നിര്‍മ്മാണത്തിന്   ഉണ്ടായിരുന്നെങ്കില്‍ ?”
വണ്ടി ഒരു പോക്കറ്റ് റോഡിലേക്കു കയറിയപ്പോള്‍  വഴിവക്കില്‍  ആടിനെ തീറ്റുന്ന അമ്മിണിയമ്മ.. എന്നെ പരിചയമുള്ള അമ്മിണി അമ്മ ഒരു ചിരി പാസാക്കി. മനസ്സില്‍ ഒരു ഇടി വെട്ടി. ഇനി  ഇവരെങ്ങാനും നവാസിന്‍റെ സംഘത്തില്‍  ഉണ്ടോ? യു ടൂ അമ്മിണി അമ്മ ദി ലേഡി മാതാഹാരി?

എയ്, നവാസ് അവരെ മൈന്റ്  ചെയ്യുന്നില്ല. ഒരു അരക്കിലോമീറ്റര്‍  കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഡെലിവറി സ്പോട്ട് എത്തി.

 “ഹാവൂ!” ഞാന്‍ മെല്ലെ ശ്വാസം വിട്ടു.ചെറിയ ചാറ്റല്‍ മഴ ഉണ്ട്‌.
നവാസ് പറഞ്ഞു “ലോഡ് ഇറക്കി വണ്ടി പോകുന്നതു വരെ നമ്മള്‍ ഇവിടെ വേണം.”
“അതിനെന്താ?” ഞാന്‍  ലോറിക്കു  സമീപം നിന്നു. നവാസ് ബൈക്കിലും. നവാസ് ഇടക്കു വിളിച്ചു ചോദികുന്നുണ്ട്.“ വില്ലേജ് ഒഫിസര്‍ വന്നോ?”
“ഇല്ല” എന്നു അപ്പുറത്തു നിന്നും മറുപടി. പക്ഷെ ജീപ്പു ഒഫിസിലൂണ്ട്. ജീപ്പില്ലാതെ നായാട്ടിനു അവര്‍  പോവില്ലല്ലൊ?
റോഡ് സൈഡില്‍  ആണു സ്പ്പോട്ട് അതു കൊണ്ടു വേഗം മണല്‍ തട്ടി ലോറി മാറ്റണം എന്നു പറഞ്ഞു കൊണ്ട് നവാസ് തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
മഴയായതു കൊണ്ട് ഒട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ട്. സൈഡില്‍  ഷീറ്റിട്ടു മഴയെ തോല്പിച്ചു മൂടിപ്പുതച്ചാണു ഒട്ടോകളുടെ യാത്ര.  ഞാന്‍ അന്നത്തെ ജേര്‍ണലിസം എക്സ്പിരിയന്‍സ് അയവിറക്കി ഇരിക്കുമ്പോള്‍ രണ്ടു ഓട്ടോറിക്ഷകള്‍  ഞങ്ങളുടെ അടുത്തെത്തി.
മുന്നിലത്തെ ഓട്ടോയില്‍  നിന്നും ഇറങ്ങിയ ആളെ കണ്ടതും നവാസ് ഉറക്കെ വിളിച്ചു പറഞ്ഞു
“ തോമാസുട്ടി വിട്ടൊടാ!!!!!!!” 

 എന്നിട്ടു അവന്‍  ബൈക്കെടുത്തു പറക്കാന്‍ തുടങ്ങി. എല്ലവരും നാലു വഴിക്കു ഓ​ടി. എന്നെ അവന്‍  ഉറക്കേ വിളിച്ചെങ്കിലും  പരുന്തു അടുക്കുമ്പോള്‍  എന്തു ചെയ്യണം എന്നറിയാതെ നില്ക്കുന്ന ബ്രോയിലര്‍  കോഴിയെ പൊലെ ഞാന്‍  നില്ക്കവെ പത്തു സെക്കന്റിനകം സ്ഥലം ശൂന്യമായി. സ്പോട്ടില്‍ ഇപ്പോള്‍ ഞാന്‍- ദി ജേര്‍ണലിസ്റ്റ് , ഒരു ലോറി, രണ്ടു ഒട്ടോ നിറയെ വില്ലേജ് ഉദ്യോഗസ്ഥര്‍  എന്നിവര്‍  മാത്രം.
ജീപ്പ് പ്രതിക്ഷിച്ചു ജംഗ്ഷനില്‍ കാത്തു നിന്ന രാമേട്ടനെ പറ്റിച്ചു ഇവര്‍ ഷീറ്റിട്ടു  സൈഡ് മൂടിയ ഓട്ടോയില്‍ ...അമ്പട വില്ലേജ് ഓഫിസറെ, താങ്കളെ സമ്മതിച്ചിരിക്കുന്നു! ഗള്‍ഫില്‍ നിന്നുള്ള ഈ പരിസ്ഥിതി സ്നേഹിയുടെ അഭിനന്ദനങ്ങള്‍.
പിറ്റേന്ന് മാധ്യമ സിണ്‍ഡിക്കേറ്റ് ഗര്‍ജിച്ചു. “ മണല്‍ മാഫിയയുടെ ചുരുള്‍  അഴിയുന്നു. മണല്‍ കടത്തിനു ഗള്‍ഫ് ബന്ധങ്ങള്‍ ....”