Monday, August 23, 2010

ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍

ഓണത്തിന് ഇക്കുറി സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത കൂട്ടിയ വിവരം ഏതോ ടെലിവിഷന്‍ ചാനല്‍ ഗര്‍ജിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ തന്നെ ബാധിക്കാത്ത ഒരു പാട് വാര്‍ത്തകളില്‍ ഒന്ന് മാത്രമല്ലേ ഇത് എന്ന് ചിന്തിക്കുമ്പോളേക്കും ഉത്സവബത്ത എന്ന വാക്ക് എവിടെയോ കൊളുത്തി വലിക്കാന്‍ തുടങ്ങി.

 എന്റെ ഒരു പാട് ഓണക്കോടികളുടെ ഓര്‍മ്മകള്‍  ഈ ഉത്സവബത്തയുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. മാത്രവുമല്ല ആ ഓണക്കോടികള്‍ക്ക് കൊട്ടടക്കയുടെ ഗന്ധം ഉണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെയും കൃഷിക്കാരന്‍റെയും മക്കളുടെ ഓണക്കോടിക്ക് മറ്റെന്തു ഗന്ധമാണ് ഉണ്ടാവേണ്ടത്?

 പത്താം ക്ലാസിലെ ഓണത്തിനും ആ ഗന്ധം ഉണ്ടായിരുന്നു. ആയിരം രൂപയുടെ ഉത്സവബത്തയുടെയും പിന്നെ അടക്ക വിറ്റു അച്ഛന്‍ തന്ന ആയിരത്തി അഞ്ഞൂറ് രൂപയും ഒരു ഓണത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറമാവുമെന്നു പതിവുപോലെ ഞാന്‍ കരുതി. പത്താം ക്ലാസുകാരന്‍ ഉണ്ണിക്കുട്ടന്റെ വര്‍ഷങ്ങളുടെ ആഗ്രഹമായിരുന്നു ഒരു ജീന്‍സ് എന്നത്. അത് ശരിക്കും അറിയുന്ന അമ്മ ഇടപ്പാളിലേക്ക് ഓണക്കോടി എടുക്കാന്‍ പോവുമ്പോള്‍ പറഞ്ഞു ഇപ്രാവശ്യം നീ ജീന്‍സ് തന്നെ എടുത്തോ. അതൊരു സ്വപ്നത്തിനു തീ കൊടുക്കുകയായിരുന്നു.

 അന്നും പതിവുപോലെ അച്ഛന്‍ വന്നില്ല തുണിക്കടയിലേക്ക്. അച്ഛനു ഇത്തരം കാര്യങ്ങള്‍ ഒരു അസ്വസ്ഥതയാണ്. അഞ്ചു മിനുട്ടില്‍ കൂടുതല്‍ തുണിക്കടയിലോ, വളരെ അപൂര്‍വമായി എന്റെ വീട്ടുകാര്‍ സന്ദര്‍ശിക്കാറുള്ള സ്വര്‍ണകടയിലോ അച്ഛന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മ ശ്രദ്ധാപൂര്‍വ്വം തുണി നോക്കി എടുക്കുമ്പോള്‍ എന്തോ അസ്വസ്ഥതയോടെ  കടക്കു പുറത്ത് നടക്കുന്നത് എന്നും കണ്ടിട്ടുണ്ട്. ഇത്തരം അന്തരീക്ഷത്തില്‍ ഒരിക്കലും അച്ഛനു  സ്വസ്ഥത കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ചെളി മറയുന്ന കാളപൂട്ട് കണ്ടങ്ങളും തിരി മുറിയുന്ന ഞാറ്റുവേലകളും നല്‍കുന്ന ശാന്തത ഒരു ഷോപ്പിംഗ്‌ മാളുകളും അച്ഛന് നല്‍കാറില്ല.
ആദ്യമായി ചേച്ചിക്കുള്ള ചുരിദാര് നോക്കി ആ വര്‍ഷത്തില്‍ ഞങ്ങളുടെ കൈയില്‍ ഒതുങ്ങുന്ന ഓണക്കോടികളെ തിരയാന്‍ തുടങ്ങി. അഞ്ഞൂറിന് മുകളിലുള്ള ചുരിദാറിനെ മോഹിക്കാന്‍ ചേച്ചിക്കും അറിയില്ലായിരുന്നു.

 അങ്ങനെ ഓരോന്നായി സിലക്റ്റ് ചെയ്തു നടക്കുമ്പോളാണ്  കൂടെ പഠിച്ച സജീവനെയും കണ്ടത്. താലുക്ക് ഓഫിസറുടെ മകന്‍, എന്റെസഹപാഠി.  ‌ അവനും അമ്മയും വളരെ ആര്‍ഭാടപൂര്‍വ്വം ഓണക്കോടി എടുക്കുന്നു. സജീവന്‍ എന്റെ കൂടെ നിന്നു നിന്ന് സിലക്റ്റ് ചെയ്തു. ഒരു ഷര്‍ട്ടും പാന്റും അവന്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്കു വാങ്ങി പാക്ക് ചെയ്യുന്നതിനിടെ ഞാന്‍ വില മുന്നൂറിനു മുകളിലായി എന്ന കാരണത്താല്‍ 5 ജീന്‍സ് കൊള്ളില്ല എന്ന് പറഞ്ഞു മാറ്റി വെപ്പിച്ചു. ആത്മഹത്യ ചെയ്യാത്ത കര്‍ഷകന്റെ മക്കള്‍ ഇതൊക്കെ നേരിടേണ്ടി വരും എന്ന് ഒരു കാര്‍ഷിക കടാശ്വാസ കമ്മിഷനും  പറഞ്ഞിട്ടില്ലായിരുന്നു.

 എന്റെ ഈ അവസ്ഥ സജീവന്റെ  അമ്മക്ക് ഒരു തമാശയായി തോന്നി " കാശില്ലെങ്കില്‍ ഇത് പോലെ വേണം.അവനോന്റെ കൊക്കിനു ഒതുങ്ങുന്നത് എടുക്കണം. അല്ലാത്തത് കൊള്ളില്ല എന്ന് പറയണം"

  ആ വാക്കുകളിലെ ധ്വനി എനിക്ക് മനസിലായിരുന്നു . അതിനെക്കാള്‍ ഉപരിയായി അത് എന്റെ അമ്മയുടെ നെഞ്ചില്‍ തന്നെ കൊണ്ടിരുന്നു എന്ന സത്യവും ഞാന്‍ മനസിലാക്കി. കൈളില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളില്‍നിന്നും ഒരു ആഞ്ഞൂറു രൂപ എടുത്തു അമ്മ പറഞ്ഞു മോന് ഇഷ്ടമുള്ളത് എടുത്തോ എന്ന്.  അത് നോക്കാതെ സജീവന്റെ മുഖത്തോ അവന്‍റെ അമ്മയുടെ മുഖത്തോ ശ്രദ്ധിക്കാതെ  ഒരു സാധാരണ പാന്റ്സ് എടുത്തു ഒരു ഓണത്തിന് കൂടി ഞാന്‍ എന്റെ ജീന്‍സ് എന്ന ആഗ്രഹം മറന്നു പോയി.

 ഓര്‍മകളുടെ ഓണക്കൂടയില്‍ ഞാന്‍ പരതവേ ഫോണില്‍ അമ്മയുടെ മിസ്ഡ് കാള്‍ കണ്ടു. തിരിച്ചു വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു ഓണം എവിടെ വരെ ആയി എന്ന് . വെറുതെ ചിരിച്ചു ഓണത്തിന്റെ തിരക്കിലാണ് എന്ന് പറഞ്ഞപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു നീ ഓണക്കോടി എടുത്തോ എന്ന്. തിരക്കിനിടയില്‍ ഇടയ്ക്കിടെ മറന്നു പോവാറുള്ള മൊബൈലോ പേഴ്സോ പോലെ ഓണക്കോടിയും ഞാന്‍ വിട്ടു പോയിരുന്നു . അമ്മയോട് എന്ത് പറയണം എന്നറിയാതെ കുഴങ്ങുമ്പോള്‍ മനസിലെ സെയില്‍സ് എന്‍ജിനിയര്‍ പറഞ്ഞു" വാങ്ങി "

അന്ന് എന്നിലെ കുട്ടിയുടെ മരണമായിരുന്നു ....

Thursday, August 19, 2010

ജൈവ നീതികള്‍


മൃത്യുവിന്‍റെ താഴ്‌വരയില്‍ ആത്മാക്കള്‍ അലഞ്ഞു തിരിഞ്ഞു നടന്നു.

വ്യക്തിത്വം കാംക്ഷിച്ച അവര്‍ ജൈവ ശരീരങ്ങള്‍ തേടി. മൃത്യു അവരെ വിലക്കി.
"വ്യക്തിത്വം എന്നത് എന്നും എനിക്ക് പിഴുതെടുക്കാനുള്ളതാണ്. നിങ്ങളെയും എന്റെ  പാപ സഞ്ചയത്തില്‍ ഉള്‍പെടുത്താന്‍ ഞാന്‍ ഉദേശിക്കുന്നില്ല. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിത്വം ഭൂമിയില്‍ കിട്ടാതെ വരികയും ചെയ്യും. "

ആഗ്രഹങ്ങളുടെ കാറ്റ് തുടര്‍ച്ചയായി വീശിക്കൊണ്ടിരുന്നു. സ്വപ്നങ്ങളുടെയും  പ്രത്യാശയുടെയും മഴകള്‍ ആത്മാക്കളെ നനയിച്ചു കൊണ്ടിരുന്നു. " ഈ മഴ ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. വ്യക്തിത്വമില്ലാതെ അലയുന്ന കാലം മുതല്‍ അത് ഞങ്ങളെ പിന്തുടരുകയാണ്. നിന്‍റെ   പാപങ്ങളുടെ കണക്കുകള്‍ പറയാതെ ഞങ്ങളെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കുക ."

മൃത്യു അസ്വസ്ഥമായി . ഭാവിയിലെ വാഗ്ദത്ത പാപങ്ങളുടെ പ്രതിരൂപങ്ങള്‍ ആയി ആത്മാക്കള്‍ അതിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ മോചനത്തിന്‍റെ സുഖമറിയാന്‍ കാത്തു നിന്ന അവരെ തുറന്നു  വിട്ടു മൃത്യു സ്വയം മുക്തനായി. ജീവന്‍റെ   വെളിച്ചങ്ങളാവാന്‍ കാത്തുനിന്ന ഭ്രൂണങ്ങളില്‍ അവര്‍ ചേക്കേറി.

കാലം അവരെ നോക്കിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു ." നിങ്ങള്‍ ഒരിക്കല്‍ മൃത്യുവിന്‍റെ   അനിവാര്യതക്കായി കേഴും. കാരണം ഇനിയുള്ള നിങ്ങളുടെ ജന്മം എന്‍റെ   കൈയില്‍  നിന്നും മനുഷ്യന്‍ തട്ടിഎടുത്തിരിക്കുന്നു. സമസ്ത പ്രകൃതിയുടെയും  ജനിതക രഹസ്യങ്ങളുടെ കാണാച്ചരടുകള്‍ അവന്‍ അഴിച്ചെടുത്തിരിക്കുന്നു . "

പിറക്കപെടാന്‍  പോകുന്ന ഭ്രൂണങ്ങളെ മനുഷ്യന്‍ പരിശോധിച്ചു. എന്നിട്ട് തനിക്കനുയോജ്യമല്ലാത്തതിനെ  അവന്‍ മൃത്യുവിനു ബലി നല്കി.  നിഷേധികളായ ആത്മാക്കളുടെ ജീവ രക്തം മൃത്യുവിന്റെ  കൈകള്‍ക്ക് വീണ്ടും പാപക്കറയേകി. നിശ്ചലമായി കിടന്നിരുന്ന  കാലം ഉത്തരായനതിലെക്കുള്ള ദൂരം കണക്കു  കൂട്ടി നെടുവീര്‍പ്പിട്ടു. ജീവന്‍റെ  സോര്‍സ്  കൊഡുകളില്‍   ശേഷിച്ച ഭ്രൂണങ്ങള്‍ കൂടി തടവിലാക്കപ്പെട്ടു. അവ ജൈവ പിണ്ഡങ്ങളായി  ഭൂമിയില്‍ വീണു. പരീക്ഷണശാലകളിലെ പുതിയ സമവാക്യങ്ങള്‍ കൊണ്ടു  വീണു പോയ ഭ്രൂണങ്ങള്‍ക്ക് കരുത്തേകാന്‍  മനുഷ്യന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
മനുഷ്യന്‍റെ  പാദ സേവകരായി അവര്‍ നിയമിക്കപ്പെട്ടു.വ്യക്തിത്വം ആഗ്രഹിച്ച അവര്‍ക്ക് കച്ചവട മൂല്യങ്ങളുടെ പുതിയ മുഖങ്ങള്‍ കാണേണ്ടി വന്നു. ദാസ്യപ്പണിയുടെ  ആവര്‍ത്തനങ്ങളില്‍ ഭൂമി തളര്‍ന്നു .......

കൃത്രിമ ധിഷണകള്‍ യാന്ത്രികതയുടെ  കൂടിയാട്ടങ്ങള്‍ നടത്തി. രോഗങ്ങള്‍ എന്ന കൃത്രിമ മിത്തുകള്‍ ശാസ്ത്രത്തിന്‍റെ കീടനാശിനികളുമായി കപട യുദ്ധങ്ങള്‍ നടത്തി. ഓരോ യുദ്ധത്തിന്‍റെ അന്ത്യത്തിലും പരീക്ഷണശാലകളുടെ  ഇംഗിതം പോലെ പുതിയ രോഗങ്ങള്‍ പിറവി കൊണ്ടു.

അവശേഷിച്ചിരുന്ന ചരിത്രത്തെ കൂടി ഇല്ലാതാക്കാന്‍ മനുഷ്യര്‍ തന്‍റെ ദാസന്മാരായ ജീവ പിന്ടങ്ങളെ നിയോഗിച്ചു.വിധേയത്തിന്‍റെ നിയോഗത്താല്‍ അവര്‍ ചരിത്രത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ഭരണ ഘടനകളും തത്വ സംഹിതകളും, യുദ്ധങ്ങളും രക്തചൊരിചിലുകളും അവ തൊണ്ട തൊടാതെ വിഴുങ്ങി.

അക്കൂട്ടത്തില്‍ ഒരു ജീവ പിണ്ഡം ചരിത്രത്തെ രുചിച്ചു നോക്കി!.
ആവര്‍ത്തനങ്ങളുടെ, അയുക്തികളുടെ   ചരിത്രം അതിന്റെ  നാവിനു പുതുമയായിരുന്നു. നട്ടെല്ലില്ലാത്തവന്റെ  ചരിത്ര ബോധമായി അത് വളര്‍ന്നു. മനുഷ്യന്റെ  ആജ്ഞകളില്‍ നിന്നും ആ  ജീവ പിണ്ഡം പുറത്തു  ചാടി. എന്നിട്ട്  ആ ബോധം അനേകം ധിഷണകളിലേക്ക്  പകര്‍ന്നു. വ്യക്തിത്വം എന്ന തിരിച്ചറിവില്‍ അവര്‍ മനുഷ്യനെ തോല്‍പിച്ചു. ജനിതകരഹസ്യങ്ങളുടെ  മന്ത്രികചെപ്പിനെ അവര്‍ സ്വാതന്ത്ര്യത്തിന്‍റെ നിര്ധരണമൂല്യങ്ങള്‍ കൊണ്ടു അടച്ചു വെച്ചു . അവന്‍റെ പുതിയ ചരിത്ര ബോധത്തില്‍ കാലം സ്വന്തന്ത്രമായി. ജീവ സന്ധാരണത്തിന്‍റെ പുതിയ ഭാഷ്യങ്ങള്‍ പുത്തന്‍ നിയോഗങ്ങളുമായി തേടി മൃത്യു വീണ്ടു യാത്ര തുടങ്ങി.

ആവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന ചരിത്രം പുതിയ കഥകള്‍ക്കായി കാതോര്‍ത്തിരുന്നു ...

Saturday, August 7, 2010

അഭിനയത്തിന്‍റെ മുരളീപര്‍വ്വം

നടന വൈഭവത്തിന്‍റെ    ആ മുരളിക നിലച്ചു പോയിട്ട് ഒരു വര്‍ഷം തികയുന്നു. മുരളിയില്ലാത്ത ഒരു വര്‍ഷം കൂടി കഴിഞ്ഞു പോയിരിക്കുന്നു. ചില താരങ്ങളുടെ ചുറ്റും കറങ്ങുന്ന ആള്‍ക്കൂട്ടങ്ങളായി ഒരു വര്‍ഷം മലയാള സിനിമ  ആടിത്തീര്‍ത്തപ്പോള്‍   അറിയാതെ ഒരു ഏതൊക്കെയോ ആസ്വാദക ഹൃദയങ്ങള്‍ ആ പരുക്കന്‍ ശബ്ദത്തിന് കൊതിച്ചു. "ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന് ഉറക്കെ ചോദിച്ച ആ ശബ്ദം.


നിഷേധിയെ പോലെ മലയാളികള്‍ക്ക് ഒരു വേറിട്ട ഒരു ശബ്ദം കേള്‍പ്പിച്ച ഒരു നടന്‍. അസാമാന്യമായ മെയ്‌ മഴക്കത്തോടെ കഥാപാത്രത്തിന്‍റെ ഉള്ളറിഞ്ഞ് അഭിനയിച്ച ആ നടന്‍റെ അഭാവം നികത്തുന്ന ഒരു ശബ്ദം പോലും ഒരു വര്‍ഷക്കാലം ഉണ്ടായില്ല എന്ന് പറയുമ്പോള്‍ നഷ്ടത്തിന്‍റെ ആ വലിപ്പം നമുക്ക് മനസിലാക്കാം .

മുഖ്യധാര സിനിമക്കപ്പുറത്തു നല്ല സിനിമയുടെ അല്ലെങ്കില്‍ നന്മയുള്ള സിനിമയുടെ ഭാഗമാകാന്‍ ശ്രമിച്ച്, ആ ഒരു സിനിമ നാടക സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു  എന്നത് മുരളിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്.

നായകനായും പ്രതിനായകനായും ആടിതിമിര്‍ത്ത മുരളിയുടെ നൂറിലധികം ചിത്രങ്ങള്‍ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കടന്നു പോയിട്ടുണ്ട്. അവയിലെ ഓരോ കഥപത്രത്തിനും അര്‍ഹിക്കുന്ന പരിചരണവും ഈ നടന്‍ നല്‍കി. അതുകൊണ്ട് തന്നെ നല്ല സിനിമയുടെ വക്താക്കള്‍ ആയ ഭരതനും അരവിന്ദനും ലെനിന്‍ രാജേന്ദ്രനും സിബിക്കും സത്യനും ഒന്നും മുരളിയെ കാണാതെ പോവാന്‍ കഴിഞ്ഞില്ല .

അമരത്വത്തിന്‍റെ അഭിനയ ഭാഷ്യം

ഭരതന്‍ ചിത്രങ്ങളുടെ ഒരു പ്രധാന കരുത്തായിരുന്നു മുരളി. 'അമര'ത്തില്‍ നായകനൊപ്പം നില്‍ക്കുന്ന ഒരു കരുത്തനായ നടനെ തിരഞ്ഞപ്പോള്‍ ഭരതന് വേറെ ഒരു നടനെ കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. നായകനോടൊപ്പം കരുത്തു കാണിക്കുന്ന മറ്റൊരു നടനെ വേണം എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ള ഭരതനും അതിനു തക്ക കരുത്തുള്ള മുരളിയും പോയപ്പോള്‍ നായകനും ഉപഗ്രഹങ്ങളും എന്ന സ്ഥിതിയിലേക്ക് അതേ ചലച്ചിത്ര മേഖല കൂപ്പു കുത്തിയത് കാലത്തിന്‍റെ ഒരു കളിയാണ് .

നിറഞ്ഞാടിയ പ്രതിനായക രൂപങ്ങള്‍


മസിലുകളും ഗുണ്ടായിസവും കാണിച്ചു അട്ടഹസിക്കുന്ന നായകന്‍മാര്‍ക്കിടയില്‍ നിയന്ത്രിതമായ ഭാവങ്ങളോടെ സിരകളിലേക്ക് കുത്തിക്കയരുന്ന ആ പരുക്കന്‍ ശബ്ദം. പഞ്ചാഗ്നിയില്‍, ഏയ്‌ ഓട്ടോയില്‍, കിങ്ങില്‍ മുരളി പ്രതിനായകന്റെ വേഷം പകര്‍ന്നടുകയായിരുന്നു. പഞ്ചാഗ്നിയിലെ രാജനും കിങ്ങിലെ ജയകൃഷ്ണനും മുരളി വേറിട്ടതാക്കി.

അരങ്ങിന്‍റെ ആശാന്‍

യവനകഥകള്‍ പറയുമ്പോള്‍ അതിനു തക്ക ശേഷിയുള്ള അഭിനേതാക്കള്‍ വേണം എന്നത് ചമയത്തില്‍ ഭരതന്‍ നേരിട്ട ഒരു വെല്ലുവിളി ആയിരിക്കും. കടപ്പുറത്തെ നാടക ആശാനില്‍ നിന്നും മാസിഡോണിയയിലെ ഫിലിപ് ചക്രവര്ത്തിയിലേക്ക് പകര്ന്നടുവാന്‍ കഴിയുന്ന ഒരേ ഒരു നടന്‍ മുരളി ആയിരിക്കും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവം. അത് കൊണ്ടു അരങ്ങില്‍ വീണു മരിക്കുന്ന ചമയത്തിലെ എസ്തപ്പാന്‍ ആശാന്‍ മുരളിയിലൂടെ അവിസ്മരണീയമായി.

വ്യക്തിജീവിതത്തിലും അരങ്ങിന്‍റെ ആ വിളിക്ക് മുരളി എന്നും കാതോര്‍ത്തിരുന്നു . അത് കൊണ്ടു തന്നെ നാടകത്തോട് എന്നും പുലര്‍ത്തിയ ബഹുമാനവും ആത്മ ബന്ധവും ഈ നടന്‍റെ സവിശേഷത  ആയിരുന്നു. ലങ്കലക്ഷ്മിയിലെ  രാവണന്‍  ആയി മുരളി അരങ്ങില്‍ പകര്‍ന്നടിയപ്പോള്‍ അഭിനയത്തിന്റെ മറ്റൊരു മുഖം കൂടി നാം കണ്ടു.
കരുത്തിന്‍റെ  ബാപ്പുട്ടി

തൊണ്ണൂറുകളില്‍ സമാന്തര സിനിമയെന്നോ മുഖ്യധാര സിനിമയെന്നോ വേര്‍തിരിച്ചു കാണിക്കാനാവാത്ത ഒരു കൂട്ടം നല്ല സിനിമകള്‍ വിടര്‍ന്നിരുന്നു. അവയിലെ മുഖ്യ ഘടകം ആയിരുന്നു മുരളി. കാണാക്കിനാവ്, വെങ്കലം, ചകോരം, ആധാരം ആകാശദൂത് എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങള്‍.ആധാരത്തിലെ ബാപ്പുട്ടി എന്ന കഥാപാത്രം മുരളിയുടെ കൈയില്‍ ഭദ്രമായിരുന്നു. അര്‍ത്ഥ ഗര്‍ഭമായ ചില നോട്ടങ്ങള്‍, ഡയലോഗുകള്‍ക്കിടയിലെ ചില മൌനങ്ങള്‍ എല്ലാം മുരളി മനോഹരമാക്കി.
നെയ്തെടുത്ത ഭാവങ്ങള്‍


പ്രിയ നന്ദനന്‍റെ നെയ്ത്തുകാരനിലെ വേഷം മുരളിയെ ദേശീയ തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡിനര്‍ഹനാക്കി .മുരളിയുടെ അഭിനയം ആയിരുന്നു നെയ്ത്തുകാരന്‍റെ  വിജയം. അപ്പ മേസ്തിരി മുരളിയുടെ കൈയില്‍ ഭദ്രമായി.

വെള്ളിത്തിരക്കപ്പുരത്തെ മനുഷ്യമുഖം
വെള്ളിത്തിരയിലെ ചായക്കൂട്ടുകള്‍ അഴിച്ചു വെച്ചപ്പോള്‍ മുരളി വെറും ഒരു മനുഷ്യനായി അല്ല നിന്നത്. വായിക്കുന്ന, ചിന്തിക്കുന്ന ഒരു എഴുത്തുകാരനായ ഒരു നീരൂപകനായ മനുഷ്യന്‍ ആയിരുന്നു. അതിനുമപ്പുറം താന്‍ അടിയുറച്ചു വിശ്വസിച്ച രാഷ്ട്രീയ പ്രമാണത്തിന്റെ സഹയാത്രികന്‍ കൂടിയായിരുന്നു.

ഇന്നും ഉണ്ട് വേറിട്ട ഒരു മുരളീ രൂപം പ്രേക്ഷകരുടെ മനസ്സില്‍. ഒരു പുസ്തക ശാലയില്‍ വെളിപ്പെടുത്താത്ത  പ്രണയവുമായി കാമിനിയെ നോക്കി അവളെ അരികില്‍ കൊതിച്ചു നിന്ന ചുറു ചുറുക്കുള്ള ഒരു കാമുകന്റെ രൂപം. ഓരോ പ്രണയവും പൂത്തു തളിര്‍ക്കുമ്പോള്‍  പരുക്കന്‍ എന്ന് നാം കണ്ടു ശീലിച്ച മുരളിയുടെ ആ കാല്‍പനിക കാമുകനും ഉയര്‍ന്നു വരും. അങ്ങനെ അരങ്ങുള്ള കാലം വരെ, പ്രണയം പൂക്കുന്ന ദിനങ്ങള്‍ അവസാനിക്കും വരെ, ഇമെജുകള്‍ക്കപ്പുറത്തെ നല്ല കഥപത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇല്ലാതാവും വരെ നിലനില്‍ക്കും ആ നടന ചാരുത.

Friday, July 9, 2010

അങ്ങനെ ഒരു അബദ്ധകാലത്ത്

പണ്ടു പണ്ടു നമ്മുടെ യുധിഷ്ധിരനും ബ്രദേസ്സും കാട്ടില്‍ ഒളിച്ചു  താമസിച്ചിരുന്ന കാലം. കാടെന്നു പറഞ്ഞാല്‍ മതികെട്ടാന്‍ മലയോ മുത്തങ്ങയൊ പോലെയുള്ള കാടല്ല. നല്ല ഗംഭീകരന്‍ നിബിഡവനം. അവിടെയാണെങ്കില്‍ ഫുഡ്‌ സപ്ലേ വളരെ കുറവ്‌. ഫുഡ്‌ അടിക്കേണ്ട നേരമായാല്‍ ഭീമസേനനടക്കുമുള്ളവര്‍ മേല്‍പ്പോട്ടു  നോക്കി നില്‍ക്കും. കാട്ടിലെ പഴങ്ങളെ എങ്ങനെ നമ്പാന്‍ പറ്റും? തീരെ ഹൈജീനിക്ക്‌ അല്ലല്ലൊ. ഇനി വല്ല വിഷക്കായയും പൊട്ടിച്ചു തിന്നാല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടി വരും.

അങ്ങനെ ആകെ ഗുലുമാലില്‍പെട്ടിരിക്കുന്ന കാലത്താണു മേല്‍പറഞ്ഞ അന്യായക്കാരുടെ കോമണ്‍ വൈഫായാ മിസ്സിസ്‌ പഞ്ചാലി സൂര്യഭഗവാനു ഒരു നിവേദനമയച്ചത്‌.

"അല്ലയൊ കര്‍മ്മസാക്ഷി, ഞങ്ങളുടെ സ്ഥിതി ദിവസം തോറും വഷളാവുന്നതു കണ്ട്‌ നിങ്ങളും കേരളമുഖ്യനെ പോലെ നില്‍ക്കുകയാണൊ? പാവം ഭീമേട്ടനെ കാണാന്‍ വയ്യ. മെലിഞ്ഞു ഇപ്പോള്‍ നടരാജ്‌ പെന്‍സില്‍ പോലെയായി.എന്തെകിലും ഡൊഡേഷന്‍ തന്നില്ലെങ്കില്‍ നാളെ ഞാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യും. സി.കെ. ജാനുവാണേ, നിങ്ങളുടെ ഒരു മകനെ പ്രസവിച്ച കുന്തി  അമ്മായി അമ്മയാണെ  സത്യം"



ഇതൊക്കെ കേട്ടു സൂര്യന്‍ ആകെ ഞെട്ടി. പെണ്ണൊരുമ്പെട്ടാല്‍ തരൂരും തടുക്കില്ല എന്നാണല്ലോ . പിന്നെ തന്റെ എക്സ്‌ ഡാ‍ര്‍ലിംഗ്‌ കുന്തി   ആകെ ക്ഷീണിച്ചു പോയിരിക്കുന്നു. മൂപ്പരുടനെ ഒരു അലുമിനിയം ചെമ്പെടുത്തു പാഞ്ചാലിക്കു കൊടുത്തു.


" ആഹാ, പിച്ചച്ചട്ടി തന്നു ഞങ്ങളെ അപമാനിക്കുകയാണല്ലെ? ഞാന്‍ വനിതാ കമ്മീഷണില്‍ കേസുകൊടുക്കും" ദ്രൗപദി സൂര്യനൊടു കയര്‍ത്തു." 


സൂര്യന്‍ ശബ്ദത്തിന്‍റെ 'ബാസ്‌' കൂട്ടിപ്പറഞ്ഞു.


" മ മ അതു വേണ്ട, മരുമകളെ, ഇതാണ്‌ അക്ഷയപാത്രം. ഇതില്‍ നിങ്ങള്‍ക്കു ആവശ്യമുള്ള ഭക്ഷണം കിട്ടും. പക്ഷെ നിന്‍റെ  ഭക്ഷണശേഷം പാത്രം കൗണ്ടര്‍ ക്ലോസ്‌ ചെയ്യും. പിന്നെ പച്ച വെള്ളം കിട്ടണമെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പോവണം"


നീട്ടിയൊരു താങ്ക്സ്‌ പറഞ്ഞു പാഞ്ചാലി തിരിച്ചു പോന്നു.കലണ്ടറിന്റെ പേജുകള്‍ മറിഞ്ഞു കൊണ്ടിരുന്നു.


പാണ്ഡവര്‍  അക്ഷയപാത്രം വഴി ബാലന്‍സ്ഡ്‌ ഫുഡ്‌ അടിക്കുന്ന വിവരം കൗരവര്‍ ഒരു ബ്രേക്കിംഗ്‌ ന്യുസ്സായി അറിഞ്ഞു. ഭീമനൊക്കെ ഷ്വാസിനെഗറെപോലെ കാടു കുലുക്കി വിടുന്ന ന്യൂസ്‌ കേട്ടു ദുര്യോധനന്‍ കത്തി വേഷം കെട്ടി. മൂപ്പര്‍ നേരെ ശകുനി അങ്കിളിന്റെ അടുത്തു ചെന്നു ചൂടായി. " ഇങ്ങളെന്ത്  മനുഷ്യനാ? കാട്ടില്‍ പാണ്ഡവര്‍ ഹോളിഡെ ട്രിപ്പു പോലെ അടിച്ചു പൊളിക്കുന്നു. ഞാനാണെങ്കില്‍ ഈ 'മൃഗീയവും പൈശാചികവും' ആയ ഈ അധികാരത്തിന്റെ മുള്‍കിരീടം തലയി വെച്ചു ടെന്‍ഷന്‍ എടുത്തു ആകെ ഷുഗറും പ്രഷരും വരേ ആയി.അവന്മാര്‍ക്കിട്ടൊരു പണി കൊടുക്കാനുള്ള വഴി പറഞ്ഞുതാ ശകുമാമാ"


ശകുനി മരുമകന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. ദുര്യോധനന്‍ ഉടന്‍ പറഞ്ഞു." സന്തോഷം  കൊണ്ടെനിനിക്കിരിക്കാന്‍ വയ്യേ" . അതിനു ശേഷം ആള്‍ ശാപത്തിന്റെ ഹോല്‍സെയില്‍ ഡീലര്‍ ആയ ദുര്‍വാസാവു മഹര്‍ഷിയെ വിളിച്ചു.


"അറിഞ്ഞില്ലേ, യുധിഷ്ഠിരന്‍ എല്ലവര്‍ക്കും നല്ല സദ്യ കൊടുക്കുന്നുണ്ട്‌. ഉപ്പുമാങ്ങേം പപ്പടൊം പായസും കൂട്ടി ഒരു ഊണങ്ങട്‌ കഴിച്ചിട്ടു ഒരു ഉറക്കവും തരാക്കിയാല്‍ എന്‍താ രസം. ഇങ്ങനീം ഉണ്ടൊ ഒരു രസം?"
ഇതു മൂപ്പര്‍ക്കു ഇക്ഷ പിടിച്ചു. മൂപ്പര്‍ ഉടന്‍ തന്നെ എല്ല മുനിയാണ്ടികളെയും കൂട്ടി കാട്ടിലെക്കു മാര്‍ച്‌ ചെയ്തു. 


യുധിഷ്ടിരന്‍ ദുര്‍വാസാവിനെ കണ്ടപ്പൊഴെക്കും എ ഇ ഒ യെ കണ്ട ഹെഡ്‌ മാസ്റ്റരെ പോലെ വിരണ്ടു. പിന്നെ കാല്‍തൊട്ടു വന്ദിചു " ഹൗ ആര്‍ ഉ ? വി അര ഫൈന്‍. ഞങ്ങളെ അനുഗ്രഹിക്കണേ" 


"ശരി, പക്ഷെ ഇപ്പൊള്‍ ഞങ്ങള്‍ വല്ലതെ വിശന്നാണ്  വന്നിരിക്കുന്നത്‌. വല്ലതും അകത്താക്കിയാല്‍ അനുഗ്രഹത്തിന്  ഒരു ആവേശം തോന്നും. ഏതായാലും നീ ഫൂഡിനുള്ള അറെഞ്ച്‌മന്റ്‌ നീ ചെയുമ്പൊഴെക്കും ഞങ്ങള്‍ ഒരു ചാക്കൊളാസ്‌ കുളി നടത്തിയിട്ടു വരാം."


ഇതു കേട്ടു യുധിഷ്ടിരന്‍ നേരെ അടുക്കളഭാഗത്തേക്കു നോക്കി എന്നിട്ടു പറഞ്ഞു.


"പഞ്ചാല്യേ, ഒരു നൂറാള്‍ക്ക്‌ വെജിറ്റേറിയന്‍ ഫൂഡ്‌ വെണം. നല്ല ഭംഗിയായി ഡെക്കറേറ്റ്‌ ചെയ്തു ലക്ഷ്മി നായര്‍ സ്റ്റയിലില്‍ വേണം ."


ഇതും പറഞ്ഞു യുധിഷ്ഠിരന്‍ ചെസ്സു കളിക്കാന്‍ പൊയി. സംഗതി കേട്ടപ്പൊള്‍ പാഞ്ചാലി ഒന്നു ഞെട്ടി. "മൈ ഗോഡ്‌ ഞാനാണെങ്കില്‍ ഇന്നു ലഞ്ച്‌ കഴിച്ചു പാത്രം കമിഴിത്തി ഒരു വറ്റു പോലും ഇനി അതില്‍ നിന്നും കിട്ടില്ല .ക്യാ കരേഗ?"


ഉടന്‍ തന്നെ പാഞ്ചാലി ശ്രീകൃഷണനു ഇ-മെയില്‍ അയച്ചു. " ഭഗവാനെ, ഞാന്‍ ആകെ ബേജാറിലാണ്‌ അറിയാലൊ, ദുര്‍വ്വാസാവു ദേഷ്യപ്പെട്ടാല്‍ അങ്ങേര്‍ ശപിച്ചു നമ്മെ എതെങ്കിലും ജനാധിപത്യ രാജ്യത്തെ പ്രജകള്‍ ആക്കും. പിന്നെ തീര്‍ന്നില്ലേ...എന്തെകിലും ഒരു സൊലുഷന്‍.
ഇതു കേട്ടതും കൃഷ്ണന്‍ പ്രത്യക്ഷനായി. " പാഞ്ചാലി, ഞാനും ഹംഗ്രിയാണ്‌. എന്തെകിലും തരൂ.അല്ലെങ്കില്‍ ആ പത്രമൊന്നു കാണിച്ചു തരൂ. അതില്‍ എന്തെകിലും കാണും."
"ഗൂഗിള്‍ സെര്‍ച്ചാണു സത്യം, അതില്‍ ഒന്നും ഇല്ല" പാഞ്ചാലി പറഞ്ഞു. പക്ഷെ കൃഷ്ണന്‍ പരിശൊധിചപ്പോള്‍ അതില്‍ ഒരു ഇല. മൂപ്പര്‍ അതു തിന്നു നേരെ സ്ഥലം വിട്ടു.


പാഞ്ചാലിക്കു ടെന്‍ഷന്‍ ആയി. ഇയാള്‍ എന്ത് പരിപാടിയാ കാണിച്ചത്‌ എന്നു ആലോചിച്ചു തലപുകച്ചിരുന്നു. ഈ സമയം സ്വിംസൂട്ടില്‍ നിന്തിക്കളിക്കുകയായിരുന്നു ദുര്‍വ്വാസാവും അദര്‍ മുനിമാരും. പെട്ടെന്ന് അവരുടെ വയര്‍ ഭരണക്ഷി മന്ത്രിമാരുടേതു പോലെ വീര്‍ത്തു.


ദുര്‍വാസാവ്‌ ഞെട്ടി. "ആണുങ്ങള്‍ പ്രഗ്നന്റാവേ? ഇതു ത്രേതായുഗമൊ, അതൊ കലിയുഗമോ?. ഇനി നാട്ടുകാര്‍ അറിഞ്ഞാല്‍ നാണം കെടുമല്ലൊ"

 എന്നിട്ടു മൂപ്പര്‍ കൂട്ടുകാരെ നോക്കി. അവര്‍ക്കെല്ലാവര്‍ക്കും ഇതേ പ്രോബ്ലം. ഇതു സി ഐ ഐയുടെ പണി തന്നെ. വയര്‍ വരിക്കച്ചക്കപോലെ അങ്ങനെ വീര്‍ത്തു നില്‍ക്കുന്നു. സദ്യപോയിട്ട്‌ ഒരു തുള്ളി കോള പോലും ഉള്ളില്‍ ചെല്ലില്ല.


ഇനി ഫുഡ്‌ എന്നാല്‍ ഇമ്പൊസ്സിബിള്‍ . യുധിഷ്ഠിരനാനണെങ്കില്‍ ഊണും റെഡിയാക്കി ഇരിക്കുകയും ചെയ്യും.
ഒടുവില്‍ ദുര്‍വുവേട്ടന്‍ പറഞ്ഞു.


" നമുക്കു മുങ്ങാം, ബിന്‍ ലാദനേ പൊലെ, ഭോപ്പാല്‍ ആന്‍ഡേഴസണെ പോലെ.......


അപ്പോള്‍ എല്ലാം ലൈവായി കണ്ടു കൊണ്ടിരുന്ന വേദവ്യാസന്‍ പൊട്ടിച്ചിരിക്കുകയായിരിന്നു !





എപിലോഗ്ഗ്‌ 1 : ഇതു പോസ്റ്റ്‌ ചെയ്യുന്നതു വളരെ പേടിച്ചാണ്‌. കാരണം എന്‍റെ കോളെജ്‌ മാഗസിനില്‍ മറ്റൊരാളുടെ പേരില്‍ വന്ന എന്‍റെ കഥയാണ്‌. മൂന്നു കഥകള്‍ ആണു ഞാന്‍ കൊടുത്തതു മാഗസിനു വേണ്ടി. ഒന്നു ആനന്ദ്‌ ലൈനില്‍ അല്‍പം ബുജിയായി. ഒന്നു ഇതു. പിന്നെ മറ്റൊന്നു ഒരു കൂട്ടുകാരനുമായി ചേര്‍ന്നെഴുതിയ ഇംഗ്ലിഷ്‌ കഥ.മൂന്നില്‍ ഒന്നു നിന്റെ പേരില്‍ പ്രസിദ്ധികരിക്കാം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ആന്ദിനു ഒകെ കൊടുത്തു. ഈ കഥ മറ്റൊരു സഖാവിന്റെ പേരില്‍ കൊടുക്കാട്ടെ എന്നു ചൊദിച്ചപ്പോള്‍ വിപ്ലവം മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ടു ഞാന്‍ സമ്മതിച്ചു . മാഗ്ഗസിന്‍ ഇറങ്ങിയപ്പോള്‍ ആനന്ദ്‌ കഥയെ ഒരു --- പോലും വായിച്ചില്ല എന്നു മാത്രമല്ല എന്‍റെ മുന്നില്‍ വെച്ചു ഈ കഥ എഴുതിയ ആളെ അഭിനന്ദിക്കുന്നതിനു സാക്ഷിയാവേണ്ടി വരുകയും ചെയ്തു .


ഇനി ആ ആള്‍ അവനാണു ഇതു എഴുതിയതു എന്നു പറഞ്ഞു മാഗസിനും പൊക്കിപ്പിടിച്ചു വന്നാല്‍? ഒരു കാര്യം കൂടി, ആ ആള്‍ അതിനുശെഷം പേന തൊടാനോ ബ്ലോഗ്‌ വായിക്കാനോ യാതൊരു ചാന്‍സും ഇല്ലാത്തതുകൊണ്ട് ഞാന്‍ ഒരു റിസ്ക്‌ എടുക്കുന്നു എന്നു മാത്രം.

Tuesday, June 29, 2010

മുറ്റത്തീ നന്മ മരമില്ലേ ...ങ്ങും !


മുപ്പത്തി മുക്കോടി വിസ്താരമുള്ള ഭൂമിയിലെ ഒരു കോര്‍ണരില്‍, ഉത്തരാര്‍ധ ഗോളത്തില്‍ ചുള്ളിയില്‍ തറവാടിന്റെ വടക്കുപുറത്തായി ഭൂമിയോടു ഒരു ചോദ്യം എന്ന വണ്ണം അതു ഉയര്‍ന്നു നിന്നു . ഒരു പുളിമരം. ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ ആദ്യകാല താത്വിക പ്രതിസന്ധി. (ആ വാക്കിന്റെ അര്‍ഥം നിങ്ങള്‍ക്കു മനസ്സിലാവില്ല എന്നറിയാം. കാരണം സ്റ്റഡിക്ലാസിലൊന്നും സ്ഥിരമായി വരറില്ലല്ലൊ?)

ആ മരം  ഉണ്ണിക്കുട്ടനേയും ക്യാപ്ടന്‍ മേനൊനേയും എന്നും ഒന്നിക്കുന്ന ഒരു കണ്ണിയായിരുന്നു . ഉണ്ണിക്കുട്ടന്റെ ഓരൊ കുസൃതിക്കും ക്യാപ്ടന്‍ ആ മരത്തിന്റെ ചില്ലകളൊന്നായി മുറിച്ചെടുത്തു. ഉദാഹരണത്തിനു അതിരാവിലെ ആറുമണിക്കെണീക്കുന്ന ക്യപ്ടന്‍ രാവിലെ പാടത്തും പറമ്പിലും ഒരു തേര്‍ഡ്‌ അമ്പയരിംഗ്‌ നടത്തി രണ്ടു മണിക്കൂറിനു ശേഷം വീട്ടിലെത്തുമ്പോള്‍ നാളെ ഒരെക്കര്‍ പറമ്പും രണ്ടേക്കര്‍ പാടവും നോക്കി നടത്തേണ്ട ഉണ്ണിക്കുട്ടന്‍ എന്ന എക അവകാശി തലക്കുമുകളിലൂടെ പുതപ്പിട്ടു കിടക്കുന്നു.

" ഡാ എണീക്കിണില്ലേ ?"ഒരു ചോദ്യം മൃദുവായി കാതില്‍.

" കുറചു കഴിയട്ടെ "തീരെ മൃദുവല്ലാത്ത  ഉത്തരം .
അപ്പോള്‍ തന്നെ ശരി എന്നും പറഞ്ഞു മേനോന്‍ നേരെ മുറ്റത്തേക്കിറങ്ങും . അവിടെ ആ മായ മോഹിനി നില്‍പ്പുണ്ട്‌.കൈയ്യെത്തും ദൂരത്തു നിറയെ ചില്ലകളുള്ള ആ മരം. അതു മേനോനെ റിമൈന്‍ഡ്‌ ചെയ്യും"ദാസാ, ചെക്കന്‍ കുരുത്തം കെട്ടു പോവുന്നുണ്ടൊ?"
ഉടന്‍ മേനൊന്‍ ഈസിലി ആക്സസബിള്‍ ആയ ചെറു കൊമ്പടുത്തു നേരെ ഉണ്ണിക്കൂട്ടന്റെ മുറിയിലെക്കു വീണ്ടും. ഒരു ചെറിയ ഒരു ശബ്ദം. "അയ്യോ "ഉണ്ണിക്കുട്ടന്റെ പ്രഭാതം അവിടെ ആരംഭിക്കുന്നു.

ആ കാലത്താണു
ഉണ്ണിക്കുട്ടന്‍ ഒറ്റത്തടി വൃക്ഷങ്ങളുടെ ആരാധകനായത്‌.തെങ്ങ്‌, കവുങ്ങ്‌, പന അങ്ങനെ എത്ര നല്ല മരങ്ങള്‍ ഉണ്ട്‌. അവക്കൊന്നും ചില്ലകള്‍ ഇല്ല എത്തിപ്പിടിക്കാന്‍ പാകത്തില്‍. പതിനെട്ടാം പട്ട വരെ എത്ര  ഹാം ലെസ്സ്‌ ആണു. അപ്പൊഴാണിവള്‍ ഒരു മനോമോഹിനിയായി മേനൊന്റെ വീക്നെസ്സ്‌ ആയി നില്‍ക്കുന്നതു.

പൊക്കുടന്‍ എന്നൊരാള്‍ കണ്ടല്‍ വനം സംരക്ഷിക്കുന്നുണ്ട്‌ എന്ന വാര്‍ത്ത ഒരു ആശങ്കയോടെ ആണു
ഉണ്ണിക്കുട്ടന്‍  കേട്ടതു. എന്താണ് ‌ ഈ കണ്ടല്‍ വനം?അതിനു കൊമ്പുകളും ചില്ലകളും ഉണ്ടൊ ആവൊ? ഒരു മരം കൊണ്ടു മനുഷ്യന് ഇവിടെ പൊറുതിയില്ല. അപ്പോഴാ ഒരു വനം .. പാവം അയാളുടെ മകനെ സമ്മതിക്കണം ....

അതൊടൊപ്പം ഒരിക്കല്‍ "മരം ഒരു വരം" എന്നു പറഞ്ഞു വീട്ടില്‍ ഫണ്ട്‌ പിരിക്കാനെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്തുകാരെ അടുത്ത വീട്ടിലെ പട്ടിയെ കാട്ടി വിരട്ടി വിട്ടു ഉണ്ണിക്കുട്ടന്‍ പ്രതികാരം ചെയ്തു . "ങും മരം ഒരു വരം പോലും."

അതിനിടെ ആണു ഒരു ദിവസം അമ്മ വാങ്ങി തന്ന ഫുട്ബാള്‍  എടുത്തു റൊബര്‍ട്ടൊ ബാജിയൊക്കു പഠിച്ചതു .അതിനിടെ ഫുഡ്ബോളിനു ഒരു മോഹം . കണ്ണാടിയില്‍ നോക്കി ചന്തം കാണണം. ഉമ്മറത്തിന്റെ ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന  കണ്ണാടിയില്‍ തന്നെ ആ ബോള്‍ സൗന്ദര്യം നോക്കിയപ്പ്പ്പോള്‍ പുളിമരം മേനോനെ വിളിച്ചു. " ദേ, ആ ബാജ്ജിയൊ നിങ്ങളുടെ കണ്ണാടി ഡിം ആക്കി" "

ഏത്ര വലിയ കാപിറ്റല്‍ ലോസ്സ്‌!.

മേനോന്‍ ഉടനെ വേണ്ട നടപടികള്‍ ഏടുതു. ചെറുക്കന്‍ അപ്പോള്‍ തന്നെ ഉച്ചത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ തുടങ്ങി..

അന്നു രാത്രി ഉണ്ണിക്കുട്ടന്‍ ഒരു തീരുമാനം ഏടുത്തു. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ . രണ്ടും കൂടി വേണ്ട. എങ്ങനെ എപ്പോല്‍, ആരു കൃത്യം നിര്‍വഹിക്കും. കളിക്കുന്നതു 35 വയസ്സുകാരിയായ പുളിപെണ്ണിനൊടാണ്‌. അവളുടെ ഒരു കൊമ്പു പോയിട്ടു ഒരു ചില്ല വരേ തൊടാന്‍ ഉണ്ണിക്കുട്ടാനു പറ്റൂല. അപ്പോല്‍ എന്‍തു ചെയ്യും?

രാജന്‍ പി ദേവ്‌, നരേന്ദ്ര പ്രസാദ്‌ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കണ്ടു കുതന്ത്രങ്ങള്‍ അത്യവശ്യം സ്വായത്തമാക്കി.

ഒരു രാത്രി ഉണ്ണി ഒരു വഴി കണ്ടു പിടിച്ചു.
" മണ്ണെണ്ണ ഒഴിച്ചാല്‍ മരങ്ങള്‍ ഉണങ്ങും ." ആ അറിവു പകര്‍ന്നു നല്‍കിയത് നമ്മുടെ മേനോന്‍ തന്നെ . തന്റെ സൗഹ്രുദ വലയതില്‍ ഇരുന്നു ഒരിക്കല്‍ ബഡായി സെസ്ഷന്‍ അറ്റെണ്ട്‌ ചെയ്യുകയയിരുന്നു. പണ്ടു താനടക്കം അഞ്ചു പേര്‍ ചേര്‍ന്നു ഒരു ആല്‍ വെച്ചതിന്റെ വീരഗാഥ പറയുക ആയിരുന്നു പുള്ളി. ആല്‍ വെക്കണമെങ്കില്‍ അഞ്ചു പേര്‍ വേണം എന്നാണത്രെ  (ഓ, ഇതു പാഞ്ചാലി, അല്ലേ ഒരു അഞ്ചു പേരുടെ കണക്ക്‌)  അതിനിടെ മേനോന്‍ തന്റെ ഡൊമിനന്‍സ്‌ കാണിക്കാന്‍ വേണ്ടി താന്‍ പണ്ട്‌ ഒരു മരം മണ്ണെണ്ണ ഉപയോഗിച്ച്‌ നാമാവിശെഷമാക്കി എന്നും പ്രസ്താവിചു. അപ്പോള്‍  മാസ്റ്റര്‍പ്ലാന്‍ ചെറുക്കാന്  കിട്ടി
.
രാത്രിയായാല്‍ പൊതുവെ പുറത്തു പൊവാന്‍ ഉണ്ണിക്കുട്ടനു വെറുപ്പാണ്‌. കോക്കാന്‍ പൂച്ച, ഒടിയന്‍,ചാതന്‍ എന്നീ അന്ധവിശ്വസങ്ങളില്‍ പ്രതിഷേദ്ധിച്ചാണ്‌ എന്നു ചേച്ചിത്തെഹല്‍ക്ക പറയുമെങ്കിലും ഉണ്ണിക്കുട്ടന്‍ അതു മൈന്റ്‌ ചെയ്യാറില്ല.എന്തൊക്കെയായാലും മേനൊന്റെ ചൂടു പറ്റി കിടന്നുറങ്ങുക, ഇടിയും മഴയും കൂമനും കുറുക്കനും എല്ലം വയലന്റ്‌ ആകുന്ന രാത്രികളില്‍ മേനൊന്റെ പുതപ്പിനടിയില്‍ ചുരുണ്ടു കൂടുക എന്നിവയാണ്‌ വീര്യ പാണ്ട്യ ഉണ്ണി ബൊമ്മന്റെ ഒരു കലാപരിപാടി.
അതു കൊണ്ട്‌ മരനശീകരണം രാത്രി എഴിനും എട്ടിനും ഇടക്കു മേനോന്‍ ഇല്ലാത്ത ഒരു സമയം നോക്കി  പ്ലാന്‍ ഇട്ടു. ആ സമയം മേനൊന്‍ സാധരണാ വീട്ടിനടുത്തുള്ള ചായക്കടയില്‍ ബഡായി മീറ്റില്‍(ഇന്നു നമ്മള്‍ ബ്ലൊഗ്‌ മീറ്റ്‌ എന്നൊക്കെ പറയുന്നതു പോലെ)അദ്ധ്യക്ഷം  വഹിക്കാന്‍ പോകും.

ആ സമയത്തു വീട്ടില്‍ പമ്പു സെറ്റിനു വേണ്ടി റേഷന്‍ കടയില്‍ നിന്നും കിട്ടിയ 10 ലിറ്റര്‍ മണ്ണെണ്ണ കാനിന്റെ മൂടി ഉണ്ണീക്കുട്ടന്‍ മാറ്റി.

ദൈവമെ ഇതിന്റെ ക്വാണ്ടിറ്റി അറിയില്ല. ഒരു പ്രായ പൂര്‍ത്തിയായ പുളിമരം ഉണക്കാന്‍ എത്ര മണ്ണെണ്ണ വേണം? പത്തു ലിറ്റര്‍ കാന്‍ അഞ്ചു ലിറ്റര്‍ ആയാല്‍ മേനോന്‍ അറിയും .അതു കൊണ്ടു രണ്ടു ലിറ്റര്‍ അളന്നെടുത്തു . മെല്ലെ പുളിമരത്തിനടുത്തെതി ഭൂമി പൂജ ചെയ്തു. എന്നിട്ടു ആ മഹാ മരത്തിനു കീഴെ ആ മണ്ണെണ്ണാ ഒഴിച്ചു.ഒരു മഹാപാപം ചെയ്ത ആളെ പൊലെ അവന്‍ നിന്നു .
കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായി മെക്കാനിക്കല്‍ എങ്ങിനിയര്‍ ആകും എന്ന് വിന്‍സെന്റ് ഗോമസ് പറഞ്ഞിട്ടുള്ളത് കൊണ്ടു വളരെ ഹാപ്പി ആയി കൃത്യം നിര്‍വഹിച്ചു .

അതിനു ശെഷം തിരിചു വേഗ്ഗം മമ്മിയുടെ കൈയ്യില്‍ നിന്നും മാമു വാങ്ങി ഉറങ്ങാന്‍ പോയി. രാത്രി സുരക്ഷിതമായി മേനൊന്റെ പുതപ്പിനടിയില്‍ കൂമനും നത്തും കുറുക്കനും തൊടാന്‍ പറ്റാത്ത നിലയില്‍  ഉണ്ണിക്കുട്ടന്‍ ചാചിയുറങ്ങി.
പിട്ടെന്നത്തെ പ്രഭാതം ആ മരണ വാര്‍ത്തയുമായി ഉണരട്ടേ. അന്നു മേനൊന്‍ ചങ്കു തകര്‍ന്നു കരയട്ടെ.  ഇതൊക്കെയായിരുന്നു ഉറക്കത്തില്‍ ഉണ്ണി അന്ന് കണ്ട സ്വപ്നം .
പക്ഷെ അന്ന്  രാവിലെ ഉണ്ണിയെ വരവേറ്റത്  പുളിയേടത്തിയുടെ തലൊടല്‍ ആയിരുന്നു.. ഡിം!

ഉണ്ണിക്കുട്ടന്‍ ഞെട്ടിയുണര്‍ന്നു മേനോനോട് ചൊദിച്ചു" ഇതു എതു വകുപ്പില്‍ ഉള്‍കൊള്ളിക്കണം?"
മേനൊന്‍ പറഞ്ഞു" രണ്ട്‌ ലിറ്റര്‍ മണ്ണെണക്കണക്കില്‍".
" ദൈവമെ" അശാന്‍ എങ്ങനെ ഇതു അറിഞ്ഞു എന്നു ചിന്തിച്ചിരിക്കുമ്പോള്‍  മേനൊന്റെ ഡയലോഗ്‌.

" ഡാ നിനക്കു സ്വന്തമായി ഡി ഏന്‍ എ തന്നതു ഞാന്‍ അല്ലെ ?"

  മേനോനും ആറാമിന്ദ്രിയമോ എന്നു കരുതി  ഷര്‍ട്ട്‌ കൊണ്ടു കണ്ണു തുടക്കുമ്പോള്‍ ആ മണം ഉണ്ണിയുടെ മുക്കില്‍ കയറി. നല്ല മണ്ണെണ്ണയുടെ മണം. ഇന്നലെ ഒപ്പേറെഷന്‍ നടത്തിയതിനു ശേഷം മണ്ണെണ്ണയുടെ മണം ഷര്‍ട്ടില്‍  എവിടെയൊ കയറി . ആ ഷര്‍ട്ടും ഇട്ടാണ് മേനൊന്റെ പുതപ്പിനടിയില്‍ ഉറക്കം. പുള്ളിക്കു രാത്രി തന്നെ കാര്യം കത്തിക്കണും. പിന്നെ ഒരു അന്വേഷണവിധേയമായി പ്രഹരിക്കുക എന്ന നാട്ടു നടപ്പു പാലിക്കാന്‍ വേണ്ടി നേരം വെളുക്കാന്‍ വെയ്റ്റു ചെയ്തു എന്നു മാത്രം.

" കൊലപാതകം നടത്തി പോലീസ്‌ സ്ടേഷനില്‍ കിടന്നുറങ്ങിയ പ്രതിയുടെ അവസ്ഥ."

ഇതൊന്നും ഒരു കുഴപ്പമില്ല . മുറ്റത്തെ വിശേഷം എന്താണെന്ന് അറിയാന്‍ നോക്കിയപ്പോള്‍ പുളിമരം ഉണ്ട് പയര്‍ പയര്‍ പോലെ ഉണ്ണിക്കുട്ടനെ നോക്കി ചിരിക്കുന്നു. ആള്‍ പഴയതിനേക്കാള്‍ ഉഷാര്‍ . " ഇത്തിരി മണ്ണെണ്ണ കിട്ടിയപ്പോള്‍ എന്താ ഒരു സുഖം . ഇങ്ങനേം ഉണ്ടോ ഒരു സുഖം!"


ഉണ്ണിക്കുട്ടന്റെ പ്രഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ഒരു തുലാവര്‍ഷത്തില്‍ ആ പുളിയേടത്തി മണ്ണില്‍ പതിച്ചു.ദുഖിതനായ മേനൊന്‍ വളരെ ആചാരപൂര്‍വ്വം പുളിയേടത്തിക്കു യാത്രയയപ്പു നല്‍കി.അന്നു ഉണ്ണിക്കുട്ടന്‍ അമ്പലത്തില്‍ ഒരു വെടിവഴിപാടു കഴിച്ചു. അമ്പലത്തില്‍ പോകാന്‍ തിരക്കു കൂട്ടി നിന്ന ഉണ്ണിക്കുട്ടനോടു മേനോന്‍ പറഞ്ഞു" ഡാ ഞാന്‍ ഒന്നു കുന്നംകുളം മാര്‍ക്കറ്റ്‌ വരെ പൊകുന്നു"

പുളിയുടെ വിറകും തടിയും വിറ്റ കാശുകൊണ്ടു തനിക്കൊരു ഷര്‍ട്ട്‌, ട്രൌസര്‍  പിന്നെ ഒരു വാച്ച്‌ എന്നിവ ഷുവര്‍ ആയും മേനോന്‍ കുന്നകുളത് നിന്നും വാങ്ങും  എന്ന് ഉണ്ണിക്കുട്ടനു തൊന്നി. അങ്ങനെ ചില ചരിത്രം ഉണ്ടായിട്ടുണ്ട്
അമ്പലത്തില്‍ നിന്നും വന്ന പിന്നെ രണ്ടു മൂന്നു സാമൂഹിക പ്രശ്നങ്ങള്‍ എല്ലം പരിഹരിച്ച്‌ ഉണ്ണിക്കുട്ടന്‍ വീട്ടില്‍ എത്തിയപ്പോള്‍ മേനോന്‍  പഴയതിനേക്കാള്‍ ഹാപ്പി." പുതിയ ഷര്‍ട്ടും ട്രൌസറും  എവിടെ എന്ന് തിരഞ്ഞ  ഉണ്ണീയെ പ്രതിക്ഷിച്ചു അവിടെ മറ്റൊരു സധനം ഉണ്ടായിരുന്നു
ഒരു കെട്ട്‌ ചൂരല്‍!
അതോടൊപ്പം മേനോന്റെ കള്ള നോട്ടവും  പിന്നെ ഡയലൊഗ്ഗും." പുളി മരം പോയതിന്റെ വിഷമം  ഇപ്പൊഴാ തീരുന്നത്‌. താങ്ക്സ്‌ ടു കുന്നംകുളം മാര്‍ക്കെറ്റ്‌"

അന്നാദ്യമായി കുന്നംകുളം ഇല്ലത്ത മാപ്പ് ഉണ്ടെങ്കില്‍   എന്നു ഉണ്ണിക്കുട്ടന്‍  ആഗ്രഹിച്ചു...!
**** *** ***

എപിലോഗ്‌ 1: ഐശ്വര്യ റായിയെ കെട്ടിയതു കൊണ്ടല്ല ഉണ്ണിക്കുട്ടന്‍  അഭിഷേക്‌ വിരുദ്ധനായതു. ഒരു മരത്തിന്റെ രൂപത്തില്‍ വാട്ട്‌ എന്‍ ഐഡിയ സര്‍ജി എന്നു പറഞ്ഞു പരസ്യത്തില്‍ അഭിനയിച്ചതു കൊണ്ടാണ്‌.


എപിലോഗ് 2 : ആദ്യം വായിക്കുന്നവര്‍ താഴെയുള്ള ഇടവപ്പാതി തുലാവര്‍ഷം ഇനി പോസ്റ്റുകള്‍ കൂടി വായിക്കുന്നത് മാനസിക സ്വാസ്ഥ്യം കിട്ടാന്‍ നന്നായിരിക്കും ..:)

Saturday, June 12, 2010

പിന്നെ ഒരു ഇടവപ്പാതിയില്‍

തിരുപ്പിറവിയൊടനുബന്ധിച്ചു ഉറക്കെ കരയേണ്ടിവന്ന ക്യാപ്റ്റന്‍ അതു ഒരു ശീലമാക്കി. അല്ലെങ്കില്‍ അന്നു തിരുപ്പിറവിയെടുത്ത അവതാരപുരുഷന്‍ അതിനു പല സുവര്‍ണാവസരങ്ങളും മേനോന്‍സാറിനു നല്‍കി. അതിനിടെ ആ അവതാരപുരുഷനൊരു നാമധേയവും  നല്‍കി. യതാര്‍ഥനാമം ഇവിടെ പറയേണ്ടി വരില്ല എന്നതു കൊണ്ടുതന്നെ അവനെ നമുക്കു ഉണ്ണിക്കുട്ടന്‍ എന്നു വിളിക്കാം.

ഉണ്ണിക്കുട്ടന്‍ ജനിച്ചു ഇരുപത്തിയെട്ടാം ദിവസം ജാതകം എന്ന കരിക്കുലംവിറ്റ പടിഞ്ഞാറങ്ങാടിയിലെ ഒരു പണിക്കരെ കൊണ്ടുവന്നു വായിപ്പിച്ചു. കവടി നിരത്തി മൂപ്പര്‍ രണ്ടു പൊസ്റ്റുലേഷന്‍സ്‌ നടത്തി.

ഒന്ന്
ഉണ്ണിക്കുട്ടന്‍ ഇരുപത്തി ഒന്നാം വയസ്സില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവും.

ഉടന്‍ തന്നെ മേനോന്‍ ഭാര്യയെ നോക്കികൊണ്ടു അഭിമാനത്തോടെ പറഞ്ഞു." ഹും അങ്ങനെയല്ലാതെ  അവന്‍ എന്റെയല്ലേ മോന്‍!."

അതേ സമയം ഭാര്യ പറഞ്ഞു. "അവന്‍ എന്‍റെ  വയറ്റിലല്ലേ പിറന്നത്‌?"

തൊട്ടിലില്‍ കിടന്ന് ഉണ്ണിക്കൂട്ടന്‍ പണിക്കരെ നോക്കി. "ഇയാള്‍ ആളു കൊള്ളാമല്ലോ. ഒരു ചെലവും ഇല്ലതെ എന്‍റെ  ഭാവിയല്ലേ അയാള്‍ ഭദ്രമാക്കി തന്നത്‌! ഗവര്‍മെന്റില്‍ എതു ഡിപാര്‍ട്ടുമെന്റില്‍ എന്നു പറഞ്ഞില്ല. ചുരുങ്ങിയതു സിവില്‍ സര്‍വീസിലെങ്കിലും ആയിരിക്കുമല്ലോ. ജോലികിട്ടിയിട്ടു വേണം നാലു ലീവെടുക്കാന്‍..."

പണിക്കര്‍ രണ്ടാമത്തെ പ്രവചനത്തിലേക്കു കടന്നു.
രണ്ട്
ഇവന്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കല്യാണം കഴിക്കും. അതും ഒരു അന്യജാതിക്കാരിയെ പ്രേമിച്ച്‌.


മേനോന്‍റെ  നെറ്റി ചുളിഞ്ഞു. പുള്ളി കരണം മറിഞ്ഞു ഭാര്യയെ രൂക്ഷമായി നോക്കി. " ഹും, നിന്‍റെ  തറവാട്ടു ഗുണം. വളര്‍ത്തു ദോഷം"

ഫാര്യ തിരിച്ചടിച്ചു. " നിങ്ങളുടെയല്ലേ  സന്താനം?  അപ്പോള്‍ ഇങ്ങനെയെ വരൂ."

തൊട്ടിലില്‍ കിടന്ന ഇരുപെത്തെട്ടുദിവസക്കാരന്‍ ദേഷ്യത്തോടെ രണ്ടു പേരേയും നോക്കി. "രണ്ടു മിനിട്ടു കൊണ്ടു രണ്ടും എന്നെ കൈയ്യൊഴിഞ്ഞല്ലെ?  കാണിച്ചു തരാം. എറ്റവും കുഴപ്പം പിടിച്ച ജാതിക്കാരിയെ തന്നെ കണ്ടു പിടിക്കണം. എന്നിട്ടു രണ്ടിനും പണി കൊടുക്കണം. വല്ല എക്സിന്മോ, ഷേര്‍പ്പ, ഖൂര്‍ഖ, സിംഹള തുടങ്ങിയ ജാതികളെ നോക്കണം.

പിന്നെ ഉണ്ണിക്കുട്ടന്‍ പണിക്കരെ ബഹുമാനത്തോടെ നോക്കി."ഇങ്ങളൊരു സംഭവമാ . മൂന്നു മിനിട്ടു കൊണ്ടു എനിക്കു ഊണിനും  ഉറക്കത്തിനുമുള്ള വഴിയല്ലേ തരാക്കിത്തന്നതു. ഇങ്ങളെ ഇനി മരിച്ചാലും മറക്കില്ല്യ"


ഭൂവാസത്തിന്റെ ആദ്യ ദിനങ്ങള്‍ വലിയ സംഭവബഹുലമല്ലാതെ നടന്നു.പക്ഷെ, ചെക്കന്‍ രണ്ടു കാലില്‍ ഏണീട്ടു നടക്കാന്‍ തുടങ്ങിയപ്പോള്‍  ഒരു വലിയ സാമൂഹ്യവിപത്താവുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പശുവിന്റെ വാലില്‍ പിടിച്ചു വലിക്കുക, മുട്ടയിടാന്‍ വീട്ടിനകത്തേക്കു പ്രൈവസി നോക്കി വരുന്ന പിടക്കോഴിയെ നിലം തൊടാതെ പറപ്പിക്കുക, എന്നിട്ടു പൂവന്‍ കോഴിയുടെ വമ്പിച പ്രതിഷേധത്തിനും കൊത്ത്‌, ചിറകിട്ടടി തുടങ്ങിയ സാമഭേദ പ്രയോഗങ്ങള്‍ക്കും വിധേയനാവുക, മുറ്റത്തു കൊയ്തു കൊണ്ടുവന്നിട്ട നെല്ലില്‍ ശൂ ശൂ ഒഴിക്കുക തുടങ്ങിയ നാടന്‍ കലാ ഇനങ്ങള്‍ പൊടിപൊടിക്കുമ്പൊള്‍ വീട്ടുമുറ്റത്തെ പുളിമരത്തിന്റെ കൊമ്പുകള്‍ ഒന്നൊന്നായി മേനോന്‍ വെട്ടി. മറ്റൊന്നിനുമല്ല. ചെറുക്കനെ ചികിത്സിക്കാന്‍. എന്നിട്ടു വല്ല ഭേദവും ഉണ്ടൊ?

മാ ഫലേഷു പ്രഹരണ(ഫലം ഇച്ചിക്കാതെ പ്രഹരിക്കുക  എന്നു മേനോന്‍റെ  ഗീതാഭാഷ്യം)
ജോലിക്കു രാവിലെ തിരക്കിട്ടു ഓടുന്ന മമ്മിയെ ഒരു ദിവസം മുറിയിലിട്ടു പൂട്ടി ഉണ്ണിക്കുട്ടന്‍ റെക്കോഡിട്ടു. ഈ ശല്യത്തിനെ എന്ത്  ചെയ്യണം എന്നു തല പുകഞ്ഞ ആലോചിക്കുമ്പൊള്‍ ചെക്കന്‍ ഉടനെ ഒരു ചോദ്യം
."എനിക്കു ഇപ്പോള്‍ ആറു വയസ്സവാറായില്ലേ?  ഇനിയും എന്നെ സ്ക്കൂളില്‍ വിടുന്നില്ലേ? വിദ്യാഭാസം നേടി എനിക്കു ഗവണ്മെണ്ട്‌ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്‌. അതു കഴിഞ്ഞിട്ടു വേണം എനിക്കു പ്രേമിച്ചു  ഒരുത്തിയെ ഇങ്ങോട്ടു കൊണ്ടുവരാന്‍. നിങ്ങളിങ്ങനെ എന്റെ കാര്യത്തില്‍ ഒരു ചൂടില്ലാതിരുന്നാല്‍........?"

ഹോ!!! മേനൊന്‍റെ  തലയില്‍ അപ്പോളാണു ഒരു ലഡ്ഡു പൊട്ടിയത്. വട്ടംകുളം സ്കൂളിലെ ഹെഡ്‌മാഷെ കണ്ടു വീട്ടിലെ മാലിന്യനിര്‍മാര്‍ജനത്തിനുള്ള മാര്‍ഗ്ഗം പുള്ളിക്കാരന്‍ കണ്ടു പിടിച്ചു. 

അതൊരു ഇടവപ്പാതിയുടെ തുടക്കമായിരുന്നു. മകയിരം ഞാറ്റുവേല   മാരിചൊരിയുകയായിരുന്നു. മുന്നില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന ചേച്ചി. പിന്നില്‍ പൂയില്യന്‍.അങ്ങനെ ചുള്ളിയില്‍ ആര്‍മ്മി നേരെ സ്കൂള്‍ ലക്ഷ്യമാക്കി മുന്നേറി.

അവിടെയെത്തി ഉണ്ണിക്കുട്ടന്‍ ഒന്നാം തരം എയില്‍,  ശ്രീദേവി ടീച്ചറുടെ ക്ലാസ്സില്‍ മൂന്നാം ബെഞ്ചില്‍ ഇരുന്നു.

ഒന്നാമതെ ബെഞ്ചില്‍ ടീച്ചേര്‍സിന്‍റെ  കുട്ടികള്‍ ആണ്‌. അവരാകട്ടെ ഇടക്കിടക്കു സ്റ്റാഫ്‌ റൂമില്‍ പോയി ചായയും പഴം പൊരിയും കഴിക്കുന്നു.

" ഹും, എന്‍റെ  അമ്മെക്കെന്തുകൊണ്ടു ഒരു ടീച്ചര്‍ ആയിക്കൂടാ? കൃഷിവകുപ്പില്‍ ജോലി നോക്കുന്നതിനു പകരം അമ്മക്ക്  ഇവിടെ വന്നുകൂടെ? "ഉണ്ണിക്കുട്ടന്‍ ആത്മഗതിച്ചു." അമ്മയുടെ ജാതകം ഇനി ആ ജ്യോത്സ്യനെ കൊണ്ടൊന്നു നോക്കിക്കണം. ഇനി അടുത്ത വര്‍ഷമെങ്കിലും അമ്മക്കു ഈ സ്ക്കൂളില്‍ ടീച്ചറാവാന്‍ പറ്റുമൊ എന്നറിയണമല്ലോ.."


ക്ലാസിലെ സെറ്റപ്പു കൊള്ളാം . 16 പെണ്‍കുട്ടികള്‍ ഉണ്ട്‌. ദൈവമെ ഇവരില്‍ അന്യജാതിക്കാര്‍ എത്രപേര്‍ ഉണ്ടൊ എന്തോ? വഴിയെ നോക്കാം. പത്തു വര്‍ഷം സ്കൂള്‍ ജീവിതം ഉണ്ടു. മേനൊന്‍റെ  സ്റ്റ്രിക്റ്റ്‌ ഓര്‍ഡര്‍ ഉണ്ടു . ഇടം വലം നോക്കരുത്‌.കൈകള്‍ രണ്ടും കെട്ടണം. ക്ലാസില്‍ മിണ്ടാതിരിക്കണം. ഇടക്കിടക്കു ഉണ്ണിക്കൂട്ടനെ നിരീക്ഷിക്കാന്‍ തെഹെല്‍ക്ക രൂപത്തില്‍ ചേച്ചിയും കൂട്ടുകാരികളും.

രണ്ടാമത്തെ ദിവസത്തെ മൂന്നാമത്തെ പീരിയഡ്‌. പുറത്തു മഴ തകര്‍ത്തു പെയ്യുന്നു. പെട്ടെന്നു ക്ലാസില്‍ സീന ടീച്ചര്‍ കടന്നു വന്നു. സ്കൂളിലെ പുതിയ ടീച്ചറാണു സീന. മാത്രവുമല്ല ഉണ്ണിക്കുട്ടന്‍റെ  അടുത്ത ബന്ധുവും അവനെ ഏടുത്തു നടക്കുകയും ചെയ്തിരുന്ന  അതെ സീനചേച്ചി.

 "ദൈവമെ, പഴം പൊരിക്കുള്ള വകയായി." ഇന്നു കണി കണ്ടവനെ എന്നും കണി കാണണേ എന്നു പ്രാര്‍ഥിച്ചു ഉണ്ണിക്കുട്ടന്‍ ഇരുന്നു.

സീന ടീച്ചര്‍ വന്നു യാതൊരു ഭാവഭേദവും ഇല്ലതെ രജിസ്റ്റര്‍ എടുത്തു പേരു വിളിച്ചുതുടങ്ങി. ഉണ്ണിക്കുട്ടന്‍ വളരെ ഉച്ചത്തില്‍ വിളി കേട്ടു. സീന ചേച്ചിക്കു ഒരു ഭാവമാറ്റവും ഇല്ല.

" ഇത്തിരിപ്പോന്ന തന്നെ മൂന്നാം ബെഞ്ചില്‍ ഇരുന്നിട്ടു കണ്ടിട്ടുണ്ടാവില്ല."

ഉണ്ണി പതുക്കെ കൈ വീശിക്കാണിച്ചു . ഒരു മാറ്റവും ഇല്ല. പഴമ്പൊരിയും ചായയും കൊണ്ടുവരുന്ന സതീശന്‍ സ്റ്റാഫ്‌ റൂമിലെക്കു പോകുന്നു. ഇപ്പോള്‍ ഓഡര്‍ ചെയ്തില്ലെങ്കില്‍ ...? എന്തെങ്കിലും ചെയ്തേ പറ്റൂ. പക്ഷെ എന്ത് ചെയ്യും?"

ഉണ്ണിക്കുട്ടന്‍ ഒന്നും ആലോചിച്ചില്ല. രണ്ടു വിരലുകള്‍ വായില്‍ തിരുകി ഒറ്റ വിസ്സില്‍. ഇടിവെട്ടീറ്റും വണ്ണം വിസില്‍ ഉയര്‍ന്നൊച്ച കേട്ടു നടുങ്ങി പിള്ളേര്‍ ഉരഗങ്ങളെപ്പോലെ. സീനേച്ചി ഉടന്‍ മൂന്നാം ബെഞ്ചിലേക്കു നോക്കി. "ആ കുട്ടി എണീറ്റ്‌ നില്‍കൂ." (എന്തിനാ  ചെച്ചി ഈ നാടകം ? ആ കുട്ടി പോലും! എന്നെ അറിയാത്ത മാതിരി. ഞാന്‍ ചേച്ചിയുടെ ഉണ്ണിക്കുട്ടന്‍ അല്ലെ. എനിക്കു പഴമ്പൊരി ഓഡര്‍ ചെയ്യണം എന്നു ഇപ്പോഴെങ്കിലും  ഓര്‍ത്തല്ലോ)

സീനേച്ചി വിളിച്ചു. "ഇവിടെ വരൂ."

"ഓ, ഇനി എല്ലാവരുടേയും മുന്നില്‍ വച്ചു പഴമ്പൊരി തിന്നാന്‍ എന്നെക്കിട്ടില്ല. പാവം അതര്‍ പുവര്‍ പിള്ളേര്‍സ്‌."ഉണ്ണിക്കുട്ടന്‍  അങ്ങനെ പുളകം കൊണ്ടു ചേച്ചിക്കു സമീപത്തെത്തി.

"കൈ നീട്ടൂ" ഉണ്ണിസ്  രണ്ടു കൈയും നീട്ടി. ഇനി രണ്ടു പഴം പൊരി ഉണ്ടെങ്കിലോ??????

പക്ഷെ കൈയില്‍ വിണതു ഒരു ചൂരലാണ്‌. കണ്ണില്‍ നിന്നും പൊന്നീച്ച  പാറിപ്പോയി. കൂടെയുള്ള കശ്‌മലേഴ്സ്‌ ചിരിച്ചു.

സീനേച്ചിയുടെ ശബ്ദം മുഴങ്ങിക്കേട്ടു ." ഇനി മേലാല്‍ ക്ലാസില്‍ അപശബദം ഉണ്ടാക്കരുത്‌. "

അപശംബ്ദമൊ? ഈ വിസില്‍ അടിച്ചപ്പോള്‍ നന്ദനത്തിലെ അമ്മിണിക്കുട്ടി നാണിച്ചതും ഇതേ വിസില്‍ ഉപയോഗിച്ചു വീട്ടിലെ പൂവന്‍ കോഴിയെയും അണ്ണാരക്കണ്ണാനേയും ഓടിച്ചതും ഓര്‍ത്തു ഉണ്ണിക്കുട്ടന്ന് നിര്‍ന്നിമേഷനായി നിന്നു. പിന്നെ മൂന്നാം ബെഞ്ചിലിരുന്നു ആള്‍ മനസ്സില്‍ പാടി
"അങ്കുശമില്ലാത്ത ചാപല്യമേ

പാരില്‍ അംഗനയെന്നു വിളിക്കട്ടെ ഞാന്‍
ഇതെല്ലാം ചേച്ചിത്തെഹല്‍ക്ക വഴി അറിഞ്ഞ മേനോന്‍ അന്നു വീട്ടില്‍ ഉണ്ണിക്കുട്ടനൊഴികെ മറ്റുളവര്‍ക്കെല്ലാവര്‍ക്കും പഴമ്പൊരി വിതരണം ചെയ്തു...!  _______________________________________________________________________________________

എപിലൊഗ്‌ ഒന്ന്‌:
ഇരുപത്തിരണ്ടു വയസ്സു വരെ ഉണ്ണിക്കൂട്ടന്‍ ആ പണിക്കരുടെ ആരാധകനായിരുന്നു. ഇരുപത്തിഒന്നു വയസ്സുവരെ എല്ലാ ഗവണ്മെന്റു ജോലിക്കും ഉണ്ണി മുറതെറ്റാതെ അയച്ചു കൊണ്ടിരുന്നു. പക്ഷെ ഒരിക്കല്‍ പോലും പദ്മനാഭന്റെ ചക്രം വാങ്ങാന്‍ ഉണ്ണിക്കു കഴിഞ്ഞില്ല.

അതില്‍ ഉണ്ണിക്കു നിരാശയില്ലെങ്കിലും രണ്ടാമത്തെ പ്രവചത്തിന്‍റെ കാര്യത്തില്‍ കാര്യമായ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു. ഇരുപത്തിരണ്ട്‌ വയാസാവുന്ന അന്നും ഉണ്ണിയുടെ ഒര്‍കുട്ടിലെ മാരിറ്റല്‍ സ്റ്റാറ്റസ്‌ സിംഗിള്‍ ആയപ്പോള്‍  ആ പണിക്കരുടെ ഫുള്‍ സൈസ്‌ ഫോട്ടൊ എടുത്തു ഉണ്ണി ഓം പ്രകാശിനും പുത്തന്‍ പാലം രാജേഷിനും അയച്ചു കൊടുത്തു.

എപിലോഗ്‌ രണ്ട്‌: 

എഴുത്തൂം വായനയും ബ്ലോഗിങ്ങും നിര്‍ത്തി ഒരു ആറുമാസം ഹൈബര്‍നേഷനു പോകണം എന്നു വിചാരിച്ചു സൈന്‍ ഓഫ്‌ ചെയ്യാനിരിക്കുമ്പൊഴാ ഒരു ആന്‍ജലീന ജോളി** വന്നു പറയുന്നതു "എഴുതെടാ കൂതറേ" എന്നു. നങ്ങേലി പറഞ്ഞിട്ടു കേള്‍ക്കാതിരിക്കുന്നതു മോശമല്ലേ എന്നു കരുതി പിന്നേയും എഴുത്തു തുടങ്ങി. മോശമാണെങ്കിലും നല്ലതാണെങ്കിലും കമന്റ്‌ ഇടനേ. അതു കഴിഞ്ഞു തീരുമാനിക്കാം ഹൈബര്‍നേഷന്റെ കാര്യം.. ** ആന്‍ജെലിന ജോലി എന്നാണൊ ആന്‍ജലിന ഷോലി എന്നാണൊ യതാര്‍ഥം എന്നറിയില്ല.നാക്കു വടിക്കാത്ത ചിലര്‍ ആഞ്ജലിന പിറ്റ്‌ എന്നും പറയാറുണ്ടെത്രെ.. നാക്കിന്റെ ചില വികൃതികളെയ്‌..

Tuesday, June 8, 2010

ഒരു തുലാവര്‍ഷ രാത്രിയില്‍


എണ്‍പത്തിനാലിലെ കന്നിമാസത്തില്‍ തുലാവര്‍ഷം കോരിച്ചിരിഞ്ഞു നില്‍ക്കുന്ന ഒരു ദിവസം . സ്ഥലം മലപ്പുറം ജില്ലയിലെ പുത്തന്‍പള്ളിയിലെ ഒരു ആശുപത്രി. വിമാനത്താവളത്തിലെ ആഗമനം എന്നെഴുതിവച്ച  സഥലത്തുള്ളതുപോലെ വമ്പിച്ച ജനാവലി അവിടെ കാത്തു കെട്ടി നില്‍ക്കുന്നു. ആശുപത്രിയിലെ ലേബര്‍ റൂമിനു മുന്നിലാണു ഈ തിരക്ക്‌ .പാഴൂരെന്ന തറവാട്ടിലെയും ചുള്ളിയില്‍ എന്ന കളരിയിലേയും പ്രധാന അംഗങ്ങള്‍ ആകാംഷ നിറഞ്ഞ മുഖഭാവങ്ങളോടെ നില്‍ക്കുന്നു. സംഘത്തലവന്‍ ക്യാപ്ടന്‍  രാമനുണ്ണി മേനോന്‍, അസ്സംഖ്യം വരുന്ന ഉപകഥാപാത്രങ്ങള് ‍  വരിവരിയായ്‌ വേറെയും.

ലേഡി ഡോകടരുടെ അടുത്തു നിന്നും പരിചയക്കാരിയായ ഒരു നഴ്‌സമ്മ വന്നു വിവരം പറഞ്ഞു " ദേ ഒരു ഉണ്ടച്ചെക്കനാണ്‌ .നാലു നാലരക്കിലൊ തൂക്കം വരും. ഇപ്പോളാണു റിലീസ്‌ . ( 7 മണിക്കാണ്‌ സമയം)" .എല്ലവരും സന്തോഷിച്ചിരിക്കവെ അകത്തു ലേഡിഡോക്ടര്‍ ഒരു വലിയ വെല്ലുവിളിയെ നേരിടുകയായിരുന്നു. കുട്ടി കമ എന്നു രണ്ടക്ഷരം മിണ്ടുന്നീല്ല.ഡോക്ടറമ്മ ഉടന്‍ തന്നെ അറ്റന്‍ണ്ടരെ വിളിച്ചിട്ടു പറഞ്ഞു.  "ഗോവിന്ദങ്കുട്ടി.. കുട്ടി മിണ്ടുന്നില്ല"

അത്യാവശ്യം നീളവും വീതിയുമുള്ള ചെക്കന്‍ ഒരു ചോദ്യ ചിഹ്നം പോലെ ഡോക്റ്ററെ നോക്കിക്കിടന്നു.
അറ്റന്റര്‍ ഒന്നു ചിരിച്ചിട്ടു പറഞ്ഞു "ഇവനല്ല, ഇവന്റെ അച്ചനെ വരെ ഞാന്‍ മിണ്ടിക്കും".
 "വായടക്കടൊ, ഇവന്റെ അച്ചനൊക്കെ ഇവിടെക്കിടന്നു മിണ്ടതെ പോവണമെങ്കില്‍ ലവന്‍ വാ തുറക്കണം "എന്നായി ഡോക്ടറമ്മ. സാധാരണചെയ്യാറുള്ള പോലെ ചെറുക്കനെ തലകീഴായി കെടുത്തി ചന്തിയില്‍ ഒരു നുള്ളു വെച്ചു കൊടുത്തു. ചെറുക്കന്‍ ഡോകടറമ്മയുടെ മുഖത്തു നിര്‍വികാരനായി നോക്കി.ബുദ്ധനും ശങ്കരനും പോലും ഇല്ലാത്ത അത്ര  നിര്‍വികാരതയോടെ ചെക്കന്‍ കിടന്നു
സംഭവം എല്‍ക്കുന്നില്ല എന്നു മനസ്സിലായപ്പോള്‍ ഡോക്ടറമ്മ അടുത്ത ആയുധം ഏടുത്തു. ഒരു എമണ്ടന്‍ സൂചി. നേരെ ചെക്കന്റെ കുഞ്ഞി ഹൗസിംഗ്‌ നോക്കി ആഞ്ഞു തറച്ചു.

 "ദേ ഈയമ്മ എന്റെ പ്രൈവറ്റ്‌ പാര്‍ട്ടില്‍ ഇക്കീളി ഇടുന്നു" എന്നു പറഞ്ഞു ചെക്കന്‍ ഒരു കണ്ണിറുക്കി കാണിച്ചു. ചെറുക്കന്‍ ഇതു കൊണ്ടൊന്നും മിണ്ടാന്‍ പോകുന്നില്ലെന്നു മനസ്സിലാക്കിയ ഡോക്ടറമ്മ ഉടനെ രണ്ടു ചട്ടി ഓക്സിജന്‍ പറഞ്ഞു.

ഓക്സിജന്‍ ലേബര്‍ റൂമിലേക്കു കൊണ്ടു പോകുന്നതു കണ്ട്‌ ടീം ക്യാപ്റ്റനു ഒരു പന്തികേട് തോന്നി. ആള്‍ ഉടനെ അറ്റണ്ടരെ വിളിച്ചു"ഇതാര്‍ക്കാ ഈ വായു ഗുളിക?"

അറ്റണ്ടര്‍ ദേഷ്യത്തോടെ മേനോനെ നോക്കി" എന്‍റെ ചങ്ങായി ഇതിനു ഫൗണ്ടേഷനിട്ടത്‌ സൂര്യഗ്രഹണ സമയത്താണൊ? ചെക്കന്‍ ശ്വസം എടുക്കുന്നില്ല."

ഇതു കേട്ടതും അവിടെ കൂടിനിന്ന സ്ത്രീജനങ്ങള്‍ കോറസ്‌ തുടങ്ങി. മഴയ്ക്കൊപ്പം ഒരു വലിയ ഇടിയും കാപ്റ്റന്റെ നെഞ്ചില്‍ വെട്ടി.

ഡോകടറമ്മ ഒരു സിലിണ്ടറിന്റെ മൂടി തുറന്നു ചെറുക്കന്റെ മൂക്കീല്‍ കേറ്റി. എന്നിട്ടു ചെവിട്ടില്‍ പറഞ്ഞു. "മാനം കെടുത്തരുത്‌. നീ വലുതായി ഒരു വല്യചെക്കനായാല്‍ ഇനി എനിക്കു ജനിക്കാന്‍ പോകുന്ന മകളെ നിനക്കുകെട്ടിച്ചു തരാം"

ചെറുക്കന്റെ കണ്ണുകള്‍ തിളങ്ങി. എട്ടു ദിക്കും പൊട്ടു മാറു ചെറുക്കന്‍ ഉച്ചത്തില്‍ കരഞ്ഞു. ഡോക്ടര്‍  വിജയശ്രീലാളിതയായി പുളകം കൊണ്ടു.

പിന്നെ അതിന്റെ പിറ്റേന്നാള്‍ അതേ ആശുപത്രിയില്‍ അത്യുച്ചത്തില്‍ മറ്റൊരു കരച്ചിലും കേട്ടു. ബില്ലുകല്‍ ഒക്കെ  സെറ്റില്‍ ചെയ്യുന്ന സമയത്തു ക്യാപ്റ്റന്റെ ചങ്കില്‍ നിന്നായിരുന്നു എന്നു മാത്രം. ചെറുക്കനെ കുത്തി വെച്ച സൂചികള്‍, അവന്‍ കുടിച്ചു തീര്‍ത്ത ഓക്സിജന്‍ എന്നിവ അടക്കം സാമന്യം നല്ല ഒരു സംഖ്യ കെട്ടി വെച്ചിട്ടാണ്‌ കക്ഷി പുറത്തെക്കിറങ്ങിയത്‌.

എപിലോഗ് : ഇതിലെ കഥയും കഥാപാത്രങ്ങള്‍ക്കും  ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആണെങ്കിലും ആയും ഒരു സാമ്യവും ഇല്ല.